Saturday, August 10, 2013

പേരറിയാത്ത നൊമ്പരം

പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത ഒരു വിഷമം മനസ്സിനെ ബാധിച്ചിട്ടു ഇതാ, ഒരു മാസം തികയുന്നു. നോക്കെത്താദൂരത്തേക്കു ഒരു യാത്ര പോയി,തിരിച്ചു എന്റെ സ്വന്തം കൂട്ടിലേക്ക് വന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം മനസ്സില് ബാക്കി നില്ക്കുന്നു.എങ്ങനെ വിശേഷിപ്പിക്കണം അതിനെ?

ഈ വർഷവും നാട്ടിൽ പോകുക എന്ന കാര്യം നടപ്പില്ല എന്നാണ് ഒരു മാസം മുൻപ് വരെ ഞാൻ കരുതിയിരുന്നത്.പെട്ടന്ന് ഒരു ദിവസം ഒരു അത്ഭുതം പോലെ തടസ്സങ്ങൾ എന്ന് കരുതിയിരുന്ന എല്ലാം വഴിമാറി പോയപ്പോൾ ഞാൻ തന്നെ അമ്പരന്നു പോയി. പോകണോ വേണ്ടയോ എന്ന് എന്നിട്ടും പലതവണ സംശയിച്ചു.പിന്നെ മനസ്സിനെ പറഞ്ഞു ഉറപ്പിച്ചു,എല്ലാ തടസ്സങ്ങളും മാറിയത് എനിക്ക് പോകാൻ ഉള്ള ഒരു വാതിൽ തുറന്നു തരലാണ്.ആ വാതിലൂടെ ഞാൻ പോയെ പറ്റൂ. തീരുമാനം എടുത്തു കഴിഞ്ഞപ്പോൾ പിന്നെ ബാക്കി എല്ലാം എളുപ്പത്തിൽ നടന്നു,ടിക്കറ്റ്‌ ബുക്ക്‌ ചെയ്യലും നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളും.രണ്ടു ദിവസത്തിനുള്ളിൽ തയ്യാറായി.

നാല് വര്ഷങ്ങള്ക്ക് ശേഷം നാട് കാണാൻ പോകുന്നു.പല സുഹൃത്തുക്കളും ചോദിച്ചു,എന്ത് തോന്നുന്നു എന്ന്. മറുപടിയ്ക്കായി ഞാൻ എന്റെ മനസ്സിലേക്ക് നോക്കി,പക്ഷെ നിശബ്ദം, ശാന്തം... ആകാംക്ഷയോ അത്യുൽസാഹമൊ ഉണ്ടായില്ല. വല്ലാത്ത ഒരു പേടി മാത്രം എന്തിനെന്നു മനസ്സിലായും ഇല്ല. ഒരു മാസത്തേയ്ക്ക് മനുവിനെ തനിച്ചാക്കി ഞാനും കുട്ടികളും പറന്നു,നോക്കെത്താ ദൂരത്തുള്ള സ്വന്തം നാട്ടിലേയ്ക്ക്.

ഖത്തർ എയർവെയ്സ് വിമാനം കൊച്ചിയിൽ ഇറങ്ങാൻ നേരം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം എന്ന് തോന്നുന്നുണ്ടോ? അറിയില്ല, അപ്പോഴും ഉത്തരം ഇല്ല, മനസ്സ് നിശബ്ദം.
കാത്തു നിന്നിരുന്നത് ഒരേ ഒരു സഹോദരൻ മാത്രം.മനസ്സിലേയ്ക്ക് ഓടി എത്തിയ ഓർമ്മകൾ പക്ഷെ ,വര്ഷങ്ങള്ക്ക് മുൻപ് എല്ലാ വേനലവധിയ്‌ക്കും നാട്ടിലെത്തുന്ന എന്നെ കാത്തു വിമാനത്താവളത്തിൽ ഉണ്ടാകുമായിരുന്ന അമ്മയും അച്ഛനും മറ്റു ബന്ധുക്കളും ആണ്.ഇല്ല, ഈ തവണ ആരും ഇല്ല... നാല് വർഷങ്ങൾ വല്ലാത്ത അകൽച്ച എനിക്ക് സമ്മാനിച്ചു എന്റെ നാട്.അമ്മ ഇല്ലാതെ ആകുമ്പോൾ വീടും മറ്റു ബന്ധങ്ങളും ഇല്ലാതെ ആകുന്നു എന്ന സത്യവും പതുക്കെ തിരിച്ചറിഞ്ഞു.
വീട്ടിലേയ്ക്കുള്ള യാത്രയിൽ ഞാൻ സ്വയം ചോദിച്ചു,എനിക്കെന്താണ് പറ്റിയത്?പിന്നെ സമാധാനിച്ചു,രണ്ടു ദിവസം കൊണ്ട് എല്ലാം ശെരിയാകും.കാത്തിരിക്കുന്ന അച്ഛന്റെ അടുത്തേയ്ക്ക് എത്തിയപ്പോഴും, വിരസമായ,ശൂന്യമായ വീട് കണ്ടു മനസ്സ് വീണ്ടും പേരറിയാത്ത ആ നൊമ്പരത്തിലേക്ക് വീണുപോയി.
പിന്നീട് എത്ര ദിവസങ്ങള്,ബന്ധുവീട് സന്ദർശനങ്ങൾ,പൊള്ളയായ വാക്കുകൾ ,സുഖാന്വേഷണങ്ങൾ,..പക്ഷെ ആ നൊമ്പരം എന്നെ വിട്ടു പോയതെ ഇല്ല. ഇതെന്റെ നാടല്ലെ,ഇവിടെ ഉള്ളവർ ഒക്കെ പരിചയക്കാരല്ലേ എന്നൊക്കെ ഞാൻ പലവട്ടം മനസ്സിനോട് ദേഷ്യപ്പെട്ടു.

പൊട്ടിപൊളിഞ്ഞ റോഡിനെകുറിച്ചും,കുട്ടികളെ ഓടിച്ചിട്ട്‌ കടിക്കുന്ന കൊതുകിനെകുറിച്ചും സംസാരിക്കുമ്പോൾ,ഉള്ളിന്റെ ഉള്ളിൽ ഞാൻ അന്വേഷിച്ചു,ആരോടാണ് എന്റെ ഈ പരാതി ?എന്തിനു വേണ്ടി? ഓരോ യാത്രയും കഴിഞ്ഞു തിരികെ വീടെത്തുമ്പോൾ വീണ്ടും ആ നൊമ്പരം എന്നെ മുറിപ്പെടുത്തി.പതുക്കെ എനിക്ക് മനസ്സിലായി,ഞാൻ താരതമ്യം ചെയ്യുകയാണ്,പണ്ടത്തെ നാട്ടിലേയ്ക്കുള്ള വരവും,വീടും,ആളുകളും ,ബഹളങ്ങളും;,ഇപ്പോഴത്തെ ശൂന്യതയും തമ്മിൽ.അമ്മ ഇല്ലാതെ ആയതോടെ മുറിഞ്ഞുപോയ ബന്ധങ്ങൾ തന്നെ എല്ലായിടത്തും.ആകാംഷയോടെ കാത്തിരിക്കാൻ ആരുമില്ല എന്ന സത്യം ഞാൻ മനസിലാക്കുന്നു.പൊള്ളയായ സുഖന്വേഷണങ്ങൾ എന്നെ നൊമ്പരപ്പെടുത്തുന്നു.ജീവിതമെന്നാൽ പണമാണ് മുഖ്യം എന്ന് എല്ലായിടത്തു നിന്നും കേട്ടു.വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടിമെതിക്കാനുള്ള ആളുകളുടെ ഉത്സാഹം കണ്ടു,സ്നേഹത്തോടെ എന്ന വ്യാജേന കുറ്റപ്പെടുത്തലുകൾ കേട്ടു.
മുറിവ് വീണ എന്റെ മനസ്സിനെ പക്ഷെ ഞാൻ വഴക്ക് പറഞ്ഞു,എല്ലാം നിന്റെ തോന്നലുകൾ ആണ് എന്ന്.എത്രയോ നല്ല കാര്യങ്ങൾ ഉണ്ടായി!!

കുട്ടികള്ക്ക് അവരുടെ കസിൻസ് ന്റെ കൂടെയുള്ള ഏറ്റവും നല്ല ദിവസങ്ങള് കിട്ടി,സ്നേഹവും സ്വാതന്ത്ര്യത്തോടെ ഉള്ള ഇടപെടലുകളും എന്നും തന്നിരുന്ന,ജീവിതത്തിലെ പ്രതിസന്ധികളിൽ കൂടെ നിന്ന ഭർത്താവിന്റെ വീട്ടുകാർ, സ്വന്തം സഹോദരൻ,ഇതൊക്കെ എന്റെ സന്തോഷങ്ങൾ അല്ലെ?
ഓണ്‍ലൈനിൽ വര്ഷങ്ങളോളം കണ്ടു പരിചയപ്പെട്ട സൌഹൃദങ്ങൾ,നേരിട്ട് കണ്ടപ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല ആരോടും.മനസ്സ് തുള്ളിച്ചാടിയ നിമിഷങ്ങൾ ആയിരുന്നു ഓരോന്നും.കോളേജ് കാലം മുതൽ ഇന്നും കാത്തു സൂക്ഷിക്കുന്ന (അവരുടെ മിടുക്ക് കൊണ്ട്,തീര്ച്ചയായും എന്റെ അല്ല)സൌഹൃദങ്ങളെയും കാണാൻ കഴിഞ്ഞത് സുകൃതം മാത്രം.

എങ്കിലും,എങ്കിലും.. ആ കുഞ്ഞു നൊമ്പരം,അതെന്നെ വിട്ടു പോയില്ല.തിരിച്ചു പോരാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഞാൻ ഒരു കാര്യം മനസ്സിലാക്കി ,ചെറിയ ഒരു ആശ്വാസം മനസ്സിനെ തഴുകുന്നുണ്ട്.അതെന്നെ അമ്പരപ്പിച്ചു,ഇത് ഞാൻ തന്നെയോ?മനസ്സിലുണ്ടായിരുന്ന നാടിന്റെ ചിത്രം പാടെ മാറിപ്പോയോ?അല്ല,നാടിനും നാട്ടുകര്ക്കും ഒന്നും സംഭവിച്ചിട്ടില്ല,എന്റെ കുറ്റപ്പെടുത്തലുകൾ ആരും അർഹിക്കുന്നതും അല്ല,നാല് വര്ഷത്തോളം നാടിനെ മറന്ന ഞാൻ തന്നെയല്ലേ പ്രതി?

തിരിച്ചു ഡാലസിൽ എത്തിയ നിമിഷം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം?
അതെ എന്ന് പറഞ്ഞത് അറിയാതെ ആയിരുന്നു, മനസ്സിലേക്ക് നോക്കിയപ്പോൾ നൊമ്പരത്തിന് പിന്നിൽ ഒരു കുഞ്ഞു പുഞ്ചിരി ഒളിച്ചിരിക്കുന്നു. എത്ര അപരിചിതം നിന്റെ വഴികൾ എന്റെ പ്രിയപ്പെട്ട മനസ്സേ...

Monday, May 20, 2013

കറിവേപ്പില


ബ്ലോഗ്‌ തുടങ്ങിയ കാലം മുതൽ തന്നെ നൊസ്റ്റാൾജിയ എന്ന പതിവുകാര്യം എന്റെ ബ്ലോഗിൽ വേണ്ട എന്ന് തീരുമാനിച്ചിരുന്നു ഞാൻ. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ബാല്യം ആയതു കൊണ്ടാവാം,കഴിഞ്ഞു പോയ കാലത്തെ കുറിച്ച് കൂടുതൽ ഓർത്ത്‌ വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യാത്തത് കൊണ്ടും ആകാം അങ്ങനെ ഒരു തീരുമാനം എടുത്തത്‌.അച്ഛനമ്മമാർ ഉദ്യോഗസ്ഥർ ആയിരുന്ന വളരെ സാധാരണം ആയ ഒരു ബാല്യകൌമാരം ആയിരുന്നു എന്റേത്. പ്രത്യേകിച്ച് ഓർത്ത്‌ വയ്ക്കാൻ ഒന്ന് തന്നെ ഇല്ലായിരുന്നു താനും. എന്നിട്ടിപ്പോൾ എന്തിനാണ് എന്റെ മനസ്സ് ഒരു നൊസ്റ്റാൾജിയയിലേക്ക് ,അതും എന്റെ അനുവാദം ഇല്ലാതെ പായുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.നാട് വിട്ടിട്ട് കുറെയധികം വർഷങ്ങൾ ആയതു കൊണ്ടോ,നാട്ടിൽ ഒന്ന് പോയി വന്നിട്ട് നാല് വര്ഷം കഴിഞ്ഞതിന്റെ നീറ്റലോ ,അതുമല്ലെങ്കിൽ കുഞ്ഞുന്നാളിൽ മനസ്സിനെ അത്രമേൽ സ്വാധീനിച്ച ചില ഗന്ധങ്ങൾ എന്നെ തേടി ഇപ്പോൾ എത്തിയതുകൊണ്ടോ .... ആർക്കറിയാം മനസ്സിന്റെ വിചിത്രത.!!!!!

കഴിഞ്ഞു പോയ പന്ത്രണ്ടു വർഷങ്ങൾ ജപ്പാൻ എന്ന വിദേശ രാജ്യത്ത്,ആ നാടിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട്‌ ,ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാലഘട്ടത്തിൽ ആയിരുന്നു ഞാൻ.സ്വന്തം നാട് എന്ന് എന്റെ കുട്ടികൾ ഇപ്പോഴും കരുതുന്നത് ജപ്പാനിലെ ആ കൊച്ചു ഗ്രാമത്തിനെ ആണ്.ആകെ അവിടെ ഉണ്ടായിരുന്ന വിദേശികൾ ഞങ്ങൾ ആയതു കൊണ്ട് എല്ലാവര്ക്കും ഞങ്ങളെ അറിയാം.ആരോടും അങ്ങനെ പെട്ടന്ന് അടുക്കാത്തവർ ആണ് ജാപ്പനീസ് ആളുകള് എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും എന്റെ അനുഭവം നേരെ മറിച്ചായിരുന്നു. ഒരു പാട് കൂട്ടുകാര്,എന്ത് സഹായവും ചെയ്തു തരുന്നവർ ,എന്റെ നീണ്ട ജപ്പാൻ വാസത്തിലൂടെ ഞാൻ നേടിയെടുത്ത വിലമതിക്കാനാവാത്ത നിധിയാണ്‌ എന്റെ ആ കൂട്ടുകാർ. അമ്മയുടെ പ്രായമുള്ളവർ വരെ കൂട്ടുകാര്. അവരുടെ ഒക്കെ വീട്ടിലെ അമ്മൂമ്മമാർ എന്റെയും അമ്മൂമ്മ. ആഴത്തിൽ വേരോടിയ ഒരു വൃക്ഷത്തെ പറിച്ചെടുത്തതു പോലെ ,ആറു മാസങ്ങൾക്ക് മുൻപ് അവിടെ നിന്നും വിട പറയുമ്പോൾ ,എന്റെ ഹൃദയം വിങ്ങിയത് പോലെ ഒരു കാലത്തും ഞാൻ സങ്കടപെട്ടിട്ടില്ല.

അമേരിക്കയിലെക്കാണ്‌ മാറ്റം എന്നറിഞ്ഞപ്പോൾ ബന്ധുക്കളും വീട്ടുകാരും നാട്ടുകാരും ഒക്കെ ഒരുപാട് സന്തോഷിച്ചു .അതങ്ങനെ ആണ് ,അമേരിക്ക ഇന്നും ആളുകള്ക്ക് സ്വപ്നഭൂമി തന്നെ. പക്ഷെ എനിക്കോ...ജോലിയിലുണ്ടാകുന്ന നേട്ടം സന്തോഷിപ്പിച്ചെങ്കിലും ജപ്പാനോട് എന്നെന്നേക്കുമായി വിട പറയുന്ന കാര്യം ആലോചിക്കാൻ പോലും വയ്യായിരുന്നു. പക്ഷെ അനിവാര്യമായത് നടന്നേ തീരു.അങ്ങനെ രണ്ടു വയസു മുതൽ പതിനാലു വയസു വരെ കൂട്ട് കൂടി കളിച്ചു വലുതായ കൂട്ടുകാരിൽ നിന്നും എന്റെ മകളെയും ,ജനിച്ചപ്പോൾ മുതൽ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരിൽ നിന്ന് എന്റെ മകനെയും ,വീട്ടുകരെക്കാൾ എന്നെ മനസ്സിലാക്കിയ,സ്നേഹിച്ച, എന്റെ കൂട്ടുകാരിൽ നിന്നും എന്നെതന്നെയും തട്ടിപ്പറിച്ചെടുത്ത് ഞങ്ങൾ അമേരിക്കയിൽ എത്തി.ഓണ്‍ലൈനിൽ കാണുന്ന മറ്റു കൂട്ടുകാരുടെയും സ്വന്തക്കാരുടെയും ചോദ്യങ്ങൾ എല്ലാം ഒന്ന് തന്നെ... എങ്ങനെ ഉണ്ട് അമേരിക്ക?അവര്ക്ക് തൃപ്തികരമായ തരത്തിൽ ഒരു മറുപടി എന്റെ പക്കൽ ഇല്ല.കാരണം ജപ്പാനിൽ നിന്നും അത്രമാത്രം പ്രത്യേകത എന്ന് പറയാൻ ഒന്നുമില്ല ഇവിടെ.ജീവിതശൈലികൾ,ചുറ്റുപാടുകൾ,സ്കൂൾ,റോഡുകൾ, ഷോപ്പിംഗ്‌ മാളുകൾ എല്ലാം ഒരുപോലെ .ആകെപ്പാടെ പ്രത്യേകത എന്ന് പറയാവുന്നത് എല്ലാത്തിന്റെയും വലുപ്പം ആണ്.ഇവിടെ കാണുന്നതിന്റെ എല്ലാം മിനിയേച്ചർ രൂപം ആണ് ജപ്പാനിൽ .എന്നിട്ടും ജപ്പാനിൽ ആണ് കൂടുതൽ സൌകര്യങ്ങൾ,സുരക്ഷ എന്നൊക്കെയാണ് എനിക്ക് തോന്നുന്നത്. അവിടെ പേടിക്കാൻ ഒന്നും ഇല്ലായിരുന്നു,കുട്ടികൾ തന്നെത്താനെ സ്കൂളിൽ പോക്കും വരവും ,ഇവിടെയാണെങ്കിൽ സ്കൂൾ വരെ പേടിക്കേണ്ട സ്ഥലം ആയി മാറിയിരിക്കുന്നു.ഒരുപക്ഷെ നാളുകള്ക്ക് ശേഷം അമേരിക്കയിൽ കൂടുതൽ പരിചയം ആയി കഴിയുമ്പോൾ എന്റെ അഭിപ്രായം മാറുമായിരിക്കാം.പക്ഷെ ഇപ്പോൾ ഞാൻ ജപ്പാനെ അത്രമേൽ മിസ്സ്‌ ചെയ്യുന്നു.

എങ്കിലും വളരെ വലിയ വേറെ ഒരു പ്രത്യേകത ഉണ്ട്.ഒരുപാട് ഒരുപാട് ഇന്ത്യക്കാർ,ഒരുപാട് മലയാളികൾ ,ഇന്ത്യൻ റെസ്റ്റോറെന്റുകൾ,മലയാളി ഗ്രോസെറി ഷോപ്പുകൾ,നാട്ടിൽ കിട്ട്ടുന്ന എന്തും കിട്ടുന്ന കടകൾ. ഈയൊരു കാര്യം കഴിഞ്ഞ പന്ത്രണ്ടു വര്ഷം ആയി ഞങ്ങളുടെ ജീവിതത്തിൽ ഇല്ലായിരുന്നു. ടോക്യോയിൽ എങ്ങോ ഉള്ള ഒരു നോർത്ത് ഇന്ത്യൻ ഗ്രോസെറി കടയിൽ നിന്നും ഓണ്‍ലൈൻ വഴി വാങ്ങുന്ന ഇന്ത്യൻ സാധനങ്ങളെ ഞങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ .പിന്നെ എല്ലാം ജാപ്പനീസ് രീതിയിൽ ആയിപോയിരുന്നു ഞങ്ങൾ ഈ നീണ്ട കാലയളവിൽ .അത് കൊണ്ട് തന്നെ കുട്ടികള്ക്ക് ഇന്ത്യൻ ഭക്ഷണരീതിയുമായി അടുപ്പം കുറവായിരുന്നു.ഇപ്പോഴിതാ ഇവിടെ വന്ന ശേഷം എല്ലാ ആഴ്ചയും മലയാളി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു,കുട്ടികൾ ഇതേവരെ കണ്ടിട്ടില്ലാത്ത തരം കൂട്ടാനുകൾ ഉണ്ടാക്കുന്നു,മലയാളം മാസികകൾ വായിക്കുന്നു,എന്തിനു,തിയേറ്ററിൽ പോയി മലയാളം സിനിമ വരെ കാണുന്നു. എന്റെ മാറ്റം കുട്ടികളെ അമ്പരപ്പിച്ചു.രണ്ടു പേരും കൂടി ഒരു ദിവസം കാര്യമായി എന്നോട് അപേക്ഷിച്ച ഒരു കാര്യം കേൾക്കണോ ? "ദയവു ചെയ്തു അമ്മ കൂട്ടാൻ ഉണ്ടാക്കുമ്പോൾ ഇത്രയധികം കറിവേപ്പില ഇടല്ലേ...ഇതിപ്പോ ഒരു കറിവേപ്പില കറി ആയി മാറി.." .ഇത് കേട്ട ഉടനെ ചിരിച്ചു കൊണ്ട് മനുവിന്റെ ആത്മഗതം .."അമ്മ വര്ഷങ്ങള്ക്ക് ശേഷം കറിവേപ്പില കണ്ടതിന്റെ ആക്രന്തമാ മക്കളെ.."

ഓരോ തവണ കടുകും കറിവേപ്പിലയും കൂട്ടാനിൽ വറുത്തിടുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലത്തിലേക്കും,ഇത്രയും കാലം അടച്ചിട്ട എന്റെ മനസ്സിന്റെ ലോലമായ ഓർമകളിലേയ്ക്കും മടങ്ങി പോകുന്നത് എന്ത് കൊണ്ടായിരിക്കും...ഈ കറിവേപ്പില മണത്തിനു വലിയൊരു പങ്കുണ്ട് എന്റെ നൊസ്റ്റാൾജിയയിൽ. കുട്ടിയായിരിക്കുമ്പോൾ ഇടയ്ക്കൊക്കെ അമ്മയുടെ വീട്ടില് പോകും,ശനി ഞായറുകളിൽ .അമ്മൂമ്മയും മുത്തശ്ശനും ഉള്ള ആ പഴയ വീട്.ബസിറങ്ങി നടന്ന് ചെല്ലുന്നത് വീടിന്റെ പുറകു വശത്തേയ്ക്ക് ആണ്.ആ പറമ്പിലേയ്ക്ക് കയറുമ്പോൾ എന്റെ മൂക്കിലെയ്ക്ക് അടിച്ചു കയറുന്ന മണം ,അത് കറിവേപ്പിലയുടെത് ആയിരുന്നു.ഒരുപാട് കറിവേപ്പില മരങ്ങൾ ഉണ്ടായിരുന്നു ആ പറമ്പിൽ .മുത്തശ്ശൻ ഉണ്ടായിരുന്ന കാലം വരെ വളരെ വൃത്തിയോടെയും വെടിപ്പോടെയും കിടന്നിരുന്നു പറമ്പ് എല്ലാം. ഏതു നേരവും ഏതെങ്കിലും ചെടിയുടെ അടിയിൽ കള പറിച്ചും,വെള്ളം ഒഴിച്ചും ഇരിക്കുന്ന മുത്തശ്ശൻ ...അടുക്കളവശത്തെ പുറം വരാന്തയിൽ ചാരം ഇട്ടു തേച്ചു കഴുകി കമിഴ്‍ത്തി വച്ച ഓട്ടു ഗ്ലാസ്സുകൾ,ഓട്ടു പിഞ്ഞാണങ്ങൾ ,കിണ്ടികൾ,വിളക്കുകൾ, നിറയെ ജാതിയും,ചാമ്പയും ചക്കയും മാങ്ങയും ഒക്കെ നിറഞ്ഞു നിന്നിരുന്ന ആ വീട്,എന്നോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന മുത്തശ്ശൻ ,അത്രയ്ക്കൊന്നും എന്നോട് താല്പര്യം ഇല്ലാതിരുന്ന അമ്മൂമ്മ,ചിറ്റ ,എന്നെക്കാളും രണ്ടു വയസിനു താഴെ ഉള്ള ചിറ്റയുടെ മക്കൾ,കൊച്ചമ്മാവൻ,എനിക്ക് മാത്രം കടക്കാൻ അധികാരം ഉണ്ടായിരുന്ന കൊച്ചമ്മാവന്റെ കൊച്ചു മുറി,റെഡ് ഓക്സൈഡ് ഇട്ട മിന്നുന്ന തറ,മുത്തശ്ശന്റെ ചാരുകസേരയും പാള വിശറിയും,ഓട്ടു പിഞ്ഞാണത്തിലെ കഞ്ഞി,പ്ലാവില കൊണ്ടുള്ള സ്പൂണ്‍,ഞാൻ ചെല്ലുമ്പോൾ മുഖം കറുപ്പിച്ചാണെങ്കിലും ചിറ്റയോ അമ്മൂമ്മയോ ഉണ്ടാക്കിത്തരുന്ന ഓട്ടു ഗ്ലാസിലെ ഒട്ടും സ്വാദില്ലാത്ത കാപ്പി, പ്രത്യേകതരം സ്വാദുള്ള മാങ്ങാഅച്ചാർ ,പറമ്പിന്റെ അങ്ങേ അറ്റത്തുള്ള കുളവും മോട്ടോർ ഷെഡും,ഉച്ചയ്ക്ക് ശേഷം ഏറ്റവും ഇളയ ചിറ്റയോടൊപ്പം ആ കുളത്തിൽ പോയുള്ള തുണി അലക്കൽ,ഇടയ്ക്കിടെ മുഖം വെള്ളത്തിന്‌ മുകളിൽ കാണിക്കുന്ന ആമകൾ,കുളത്തിനക്കരെ ഉള്ള വീട്ടിലെ, "മോള് എപ്പോഴാ വന്നേ " എന്ന് കുശലം ചോദിയ്ക്കാൻ വരുന്ന അമ്മൂമ്മ,സൂര്യപ്രകാശം കടന്നു വരാൻ മടിക്കുന്ന ചെറിയ ഇടവഴികൾ,നിറയെ ചാമ്പയ്ക്ക ഉണ്ടാകുന്ന ചാമ്പമരം,ജാതി, കൊച്ചമ്മവന്റെ ബൈക്ക്,അമ്മൂമ്മയുടെ നീളമുള്ള കറുകറുത്ത മുടി, അമ്മൂമ്മ അടുത്തെത്തുമ്പോഴുള്ള പേരറിയാത്ത ഏതോ തൈലത്തിന്റെ മണം ,സന്ധ്യയായാൽ വിളക്ക് കത്തിച്ചു ഉറക്കെയുള്ള നാമം ചൊല്ലൽ,അത് കഴിഞ്ഞ ഉടനെ അത്താഴം, .......എത്രയധികം ഓർമകളാണ് ഇവിടെ അമേരിക്കയിൽ ഇരുന്നു ഒരു കൂട്ടാനു കടുകും കറിവേപ്പിലയും വറുത്തിടുമ്പോൾ എന്റെ മനസ്സിലേയ്ക്ക് വരുന്നത് !!!!!!ഇത്രകാലം എവിടെയായിരുന്നു ഈ ഓർമ്മകൾ എല്ലാം??? ഒരിക്കലും ഒരിക്കലും തിരിച്ചു വരാത്ത വിധം എല്ലാം പോയിപോയ് .മുത്തശ്ശനും അമ്മൂമ്മയും ഇല്ല,എന്റെ അമ്മ ഇല്ല,ഓർമകളിൽ നിറഞ്ഞു നില്ക്കുന്ന ആ വീടില്ല,ഓട്ടു പാത്രങ്ങളും കിണ്ടികളും വിളക്കുകളും ഒക്കെ ഇപ്പൊ ആരുടെ അടുത്തായിരിക്കും?ആരെങ്കിലും അതൊക്കെ ഉപയൊഗിക്കുന്നുണ്ടാകുമോ ?

ഈ ഓർമകളെ എല്ലാം എനിക്ക് തിരിച്ചു നൽകിയ കറിവേപ്പിലയെ ഞാൻ ഒന്ന് സ്നേഹിച്ചോട്ടെ എന്നെന്റെ മക്കളോട് പറയാൻ എന്റെ മനസ്സ് വെമ്പുന്നു .പക്ഷെ വേണ്ട.ഒരിക്കലും നാട്ടിൽ താമസിച്ചിട്ടില്ലാത്ത അവർക്ക് എന്ത് മനസ്സിലാവാൻ!!അവരുടെ ഓർമ്മകളിൽ എല്ലാം സ്വന്തം കുട്ടികാലം ചിലവിട്ട ജപ്പാനിലെ ആ മനോഹര ഗ്രാമവും, അവിടുത്തെ പാടവും പറമ്പും ,സ്കൂളും കൂട്ടുകാരും ഒക്കെ ആണ് . അവരുടെ ഓർമ്മകൾ അവരുടേത് മാത്രം ആകട്ടെ.. എന്റെ ഓർമ്മകൾ എന്റെതും !!!

Sunday, January 27, 2013

സക്കുറയുടെ തണലില്‍



സക്കുറ എന്നാല്‍ എന്താണെന് അറിയുമോ? ചെറി ബ്ലോസ്സത്തിന്റെ ജാപ്പനീസ് പേരാണ് സക്കുറ.ജപ്പാന്‍ എന്ന് കേട്ടാല്‍ സുഷി,ഗെയ്ഷ,സമുറായ്,പിന്നെ സക്കുറ എന്നായിരിക്കും സാധാരണ പുറം ലോകം മനസിലാക്കുക.അത്രയ്ക്ക് ബന്ധം ഉണ്ട് ചെറി ബ്ലോസ്സത്തിനു ജപ്പാന്റെ സംസ്കാരവുമായി.
പന്ത്രണ്ടു വര്ഷം മുന്‍പ് ജപ്പാനില്‍ ആദ്യമായി എത്തിയ സമയത്താണ് ഞാന്‍ ഈ സക്കുറയുടെ സൌന്ദര്യം ആദ്യമായി കണ്ടത്.അത്ഭുതവും അതിലുപരി സന്തോഷവും തോന്നി, ഇത്ര സുന്ദരമായ കാഴ്ച എന്റെ കണ്ണിനു കാണാന്‍ സാധിച്ചല്ലോ എന്ന്.ആ സൌന്ദര്യം വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാകില്ല.പിന്നീടങ്ങോട്ട് എല്ലാ വര്‍ഷവും എത്രയെത്ര തരത്തിലുള്ള സക്കുറ കണ്ടു!!!




ആയിരത്തിലധികം വര്‍ഷങ്ങള്‍ ആയി അത്രേ ചെറി ബ്ലോസ്സം ജപ്പാന്റെ സംസ്കാരത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട്.ബുദ്ധമതസിദ്ധാന്ത പ്രകാരം,അത്യധികം സുന്ദരമായ ഈ പൂവുകള്‍ ജീവിതത്തെ ആണ് പ്രതിനിധീകരിക്കുന്നത് .ചെറുതും സുന്ദരവുമായ ജീവിതത്തെ.വര്‍ഷത്തില്‍ ആകെ ഒരാഴ്ച മാത്രമാണ് ഈ പൂവുകള്‍ നമ്മുക്ക് കാണാന്‍ കിട്ടുക.കണ്ടു കൊതി തീരുംമുന്പേ അത് പൊഴിഞ്ഞു പോകുകയും ചെയ്യും.ജീവിതവും അങ്ങനെ തന്നെ അല്ലെ?
ജപ്പാനില്‍ എല്ലാത്തിന്റെയും തുടക്കം ഏപ്രില്‍ മാസം ആണ്,സ്കൂളില്‍ പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതും ,ആളുകള്‍ പുതിയ ജോലി തുടങ്ങുന്നതും മറ്റും.അത് കൊണ്ട് തന്നെ സുന്ദരമായ ഈ പൂക്കള്‍ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു നല്ല തുടക്കത്തിനു സാക്ഷിയാകുന്നു.






ഹനാമി എന്നാണ് ചെറി ബ്ലോസ്സം കാണാന്‍ പോകുന്നതിനെ പറയുന്നത്.ഞങ്ങളുടെ റ്റൊയമ എന്ന സ്ഥലം പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്.യമ എന്നാല്‍ മല എന്നാണ് അര്‍ഥം,അതുകൊണ്ട് റ്റൊയമ എന്നാല്‍ പത്തു മലകള്‍ എന്നും. പത്തു മലകളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് റ്റൊയമ .എവിടേയ്ക്ക് നോക്കിയാലും ഭംഗി മാത്രമേ ഉള്ളൂ.ഓരോ സീസണിലും മാറി മാറി വരുന്ന ഭംഗികള്‍.വിന്റെര്‍ കഴിയുന്നതോടെ ചെറി ബ്ലോസ്സത്തിന്റെ വരവിനായി ഉള്ള കാത്തിരുപ്പാണ്.മാര്‍ച്ച്‌ അവസാനം ഏപ്രില്‍ ആദ്യത്തോടെ പൂക്കള്‍ വിരിയാന്‍ തുടങ്ങും.വിന്റെരില്‍ ഇലകളെല്ലാം കൊഴിഞ്ഞു വരണ്ടു നിന്നിരുന്ന സക്കുറ മരങ്ങള്‍ വസന്തമായാല്‍ ഇലയ്ക്ക് പകരം പൂവുമായാനു ഉണര്ന്നെഴുന്നെല്‍ക്കുക .അടിമുടി പൂവ് മാത്രം.ഇളം പിങ്ക് മുതല്‍ നല്ല വെള്ള വരെ പല നിറത്തില്‍ കാണാം.ഒരേ ഒരാഴ്ച,വീടിനു പുറത്തിറങ്ങിയാല്‍ കണ്ണൊന്നു ചിമ്മാന്‍ തോന്നില്ല,അത്രയ്ക്കാണ് ഭംഗി.സ്കൂളുകളിലും ഓഫീസുകളിലും ഒക്കെ കാണും ചെറി ബ്ലോസ്സം മരം.സ്വന്തം വീട്ടുമുറ്റത്ത്‌ ആണെങ്കില്‍ പോലും ഈ മരം മുറിച്ചു കളയാന്‍ ആര്‍ക്കും അനുവാദം ഇല്ല.സക്കുറ എന്നാല്‍ നാഷണല്‍ ട്രെഷര്‍ ആണ് ജപ്പാനില്‍.




ജപ്പാന്റെ സംസ്കാരത്തില്‍ ഈ പൂവിനുള്ള പ്രാധാന്യം ഇന്നും ദൃശ്യമാണ്. പാത്രങ്ങളില്‍ ,കിമോണോയില്‍ ,സ്ലൈഡിംഗ് വാതിലുകളില്‍,പെയിന്റിങ്ങുകളില്‍ ,എന്തിനു,നൂറു യെന്‍ ന്റെ നാണയത്തില്‍ പോലും സക്കുറ ആണ്. ക്യോട്ടോ ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനം ആണ്. പഴമയുടെ ആ നഗരം ഏറ്റവും കൂടുതല്‍ സുന്ദരി ആകുന്നതു വസന്തകാലത്താണ് .കൊട്ടാരങ്ങളും, പൂന്തോട്ടങ്ങളും, അമ്പലങ്ങളും നിറഞ്ഞ ക്യോട്ടോയുടെ മുക്കിലും മൂലയിലും പൂത്തു നിക്കുന്ന സക്കുറ നമ്മളെ കാഴ്ചയുടെ സ്വര്‍ഗലോകത്തെക്കാണ് കൊണ്ട് പോകുക.
എത്രയെത്ര സക്കുറ പാര്‍ട്ടികള്‍ നടത്തി ഞങ്ങള്‍.കൂട്ടുകരുമായ് കൂടി,ചെറി ബ്ലോസ്സം പാര്‍ക്കുകളില്‍ പോയി,അവിടെ താല്‍കാലികമായി കെട്ടി ഉണ്ടാക്കുന്ന തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു,സക്കുറയുടെ തണലില്‍ എത്രയോ നേരം...... എത്ര കണ്ടാലും മതി വരാത്ത ഒരു കാഴ്ച ആണത്.ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാഴ്ച.



ഇ-വായന യില്‍ എഴുതിയ ഒരു ചെറിയ ലേഖനം ആണിത്.

Saturday, June 9, 2012

ഒരു ഫാമിലി മീറ്റ്‌



കുട്ടികള്‍ ഒക്കെ ചെറുതായിരുന്നപ്പോള്‍ വേനലവധിക്ക് നാട്ടില്‍ പോകുക എന്നത് ഒരു പതിവായിരുന്നു.ഓരോ വര്‍ഷവും വേനലവധിക്കായിള്ള കാത്തിരുപ്പായിരുന്നു.ഇപ്പോള്‍ നാട്ടില്‍ പോയിട്ട് മൂന്ന് വര്ഷം.നന്നു(എന്റെ മകള്‍) ജൂനിയര്‍ ഹൈ സ്കൂളിലേക്ക് കടന്നതോടെ സമ്മര്‍ വെകേഷനുകള്‍ ഇല്ലാതെ ആയി.അവധി പേരിനു ഉണ്ടെങ്കിലും ക്ലബ്‌ ആക്ടിവിറ്റികളും അതിനോടനുബന്ധിച്ചുള്ള മല്‍സരങ്ങളും ഒക്കെ ആയി എല്ലാ ദിവസവും സ്കൂളില്‍ തന്നെ.
നാടും വീടും,ബന്ധുക്കളും,നാട്ടുകാരും,അമ്പലവും,മഴയും,പുഴയും, ഇടിഞ്ഞു പൊളിഞ്ഞ റോഡും, വ്യവസ്ഥയില്ലാത്ത ട്രാഫിക്കും ഒക്കെ എനിക്കും മനുവിനും മാത്രം നഷ്ടങ്ങള്‍ ആയി മാറി.പക്ഷെ ജീവിതവും സാഹചര്യങ്ങളും മാറുമ്പോള്‍ ഒഴുക്കിനനുസരിച്ചു നീന്തുകയല്ലേ മാര്‍ഗമുള്ളൂ.

മനുവിന്റെ ചേട്ടനും കുടുംബവും കുറെയധികം നാളുകളായി ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. പല പല കാരണങ്ങള്‍ കൊണ്ട് ചെയ്ത പ്ലാനുകളെല്ലാം ഓരോ വര്‍ഷവും മാറിപ്പോയി.ഈ വര്ഷം ആദ്യം മുതല്‍ നന്നു നിര്‍ബന്ധം പിടിച്ചു,വെല്യച്ഛനും വല്യമ്മയും മീനാക്ഷിയും വന്നേ പറ്റൂ എന്ന്.ജനുവരിയില്‍ തന്നെ അവള്‍ വല്യച്ഛന് മെയില്‍ അയച്ചു,ഈ വര്‍ഷത്തെ സ്പ്രിംഗ് ബ്രേക്ക്‌നു വന്നില്ലെങ്കില്‍ പിന്നെ വല്യച്ഛനോട് മിണ്ടുകയില്ല...വല്യച്ഛന്‍ അതില്‍ വീണു.മാര്‍ച്ചിലെ അവധിക്കു ജപ്പാനില്‍ വരാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി അവര്‍.നന്നുവിനാനെങ്കില്‍ അവധി സമയത്തും സ്കൂളില്‍ പോകണം.സ്പ്രിംഗ് ബ്രേക്ക്‌ എന്നാല്‍ ആകെ പത്തു ദിവസവും.ചേട്ടനും കുടുംബവും വരാന്‍ തീരുമാനിച്ചതും പത്തു ദിവസത്തേക്ക്.പക്ഷെ കുവൈറ്റിലെ അവധിയും ഇവിടുത്തെ അവധിയും തീരെ സഹകരിച്ചില്ല,രണ്ടും രണ്ടു സമയത്ത് ആയിപ്പോയി.എങ്കിലും ഇവിടെ കുട്ടികളും മനുവും കുറച്ചു ദിവസം അവധി എടുക്കാനും ഞാന്‍ മുഴുവന്‍ ദിവസവും അവധി എടുക്കാനും തീരുമാനം ആയി.പിന്നെ ഇവിടെ നിന്നുള്ള ഇന്‍വിറ്റെഷന്‍ ലെറ്ററും മറ്റു പല പേപ്പറുകള്‍ അയക്കലും ഒക്കെ ആയി ദിവസങ്ങള്‍ ഓടിപ്പോയി.അങ്ങനെ വിസ ശെരിയായി,വരുന്ന തിയതി തീരുമാനിച്ചു ,മാര്‍ച്ച്‌ 16.പിന്നീട് അങ്ങോട്ട്‌ ഞങ്ങള്‍ നാല് പേരും മാര്‍ച്ച്‌ പതിനാറിനായി കാത്തിരുപ്പായി.

ഞാന്‍ ജോലി കഴിഞ്ഞുള്ള സമയങ്ങള്‍ ഒക്കെ വീട് അടുക്കിപ്പെറുക്കാന്‍ തുടങ്ങി,നന്നു അവളുടെ മുറിയും.വല്യച്ഛനും വല്യമ്മയും മീക്കുവും(മീനാക്ഷി) വരുമ്പോഴേക്കും മുറിയുടെ മുഖം തന്നെ മാറ്റണം എന്ന് വാശി അവള്‍ക്കു.ആയികോട്ടേ,അങ്ങനെ എങ്കിലും മുറി വൃത്തിയക്കുമല്ലോ എന്ന് ഞാനും കരുതി.സ്കൂളില്‍ കുറച്ചു ദിവസത്തെ അവധി പറഞ്ഞു,എനിക്ക് വേണ്ട അവധി ഞാനും മേടിച്ചു വച്ചു.ഓരോ ദിവസം കഴിയുംതോറും ഇനി ഇത്രയും ദിവസങ്ങള്‍ കൂടിയേ ഉള്ളൂ അവരെ കാണാന്‍ എന്ന് നന്നുവും കണ്ണനും ദിവസങ്ങള്‍ എണ്ണി. കുഞ്ഞുന്നാള്‍ മുതല്‍ നന്നുവിനു ഏറ്റവും ഇഷ്ടം അവളുടെ വല്യച്ഛനെ ആണ്."പുഴു" എന്നവളെ കളിയാക്കി വിളിക്കുന്ന,അവളുടെ എല്ലാ കുസൃതികള്‍ക്കും കൂട്ട് നില്‍ക്കുന്ന,ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അവളെ പോലെ പെരുമാറുന്ന വല്യച്ഛന്‍.

അങ്ങനെ കാത്തു കാത്തിരുന്നു ആ ദിവസം വന്നെത്തി.വൈകുന്നേരം ഒസാകയിലെ കന്‍സായ് എയര്‍പോര്‍ട്ടില്‍ എത്തുന്ന അവരെ വിളിക്കാന്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ഞങ്ങള്‍ ഇവിടെ നിന്നും യാത്ര തിരിച്ചു. അഞ്ചു മണിക്കൂര്‍ ഡ്രൈവ് ഉണ്ട് ഒസാക വരെ.പല സര്‍വീസ് സ്റ്റേഷനിലും നിര്‍ത്തി ആയിരുന്നു യാത്ര.പക്ഷെ ഒസാക എത്താറായപ്പോഴേക്കും ട്രാഫിക്‌ ജാം വളരെ കൂടുതല്‍ ആയി.അവര്‍ ലാന്‍ഡ്‌ ചെയ്യുന്ന സമയത്ത് എത്തനാകുമോ എന്ന് പേടിയായി.ഒരു വിധം അഞ്ചര ആയപ്പോഴ്യ്ക്കും എയര്‍പോര്‍ട്ടില്‍ എത്തി.പക്ഷെ അവരെത്തി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
മൂന്നു പേരെയും കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കാണുന്നത്. കുശലപ്രശ്നങ്ങള്‍ ഒക്കെ ഒന്നടങ്ങിയപ്പോള്‍ എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി.. അതുവരെ അറിയാത്ത തണുപ്പ് അറിഞ്ഞു.വീണ്ടും ഒരു അഞ്ചു മണിക്കൂര്‍ ഡ്രൈവ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

വഴിയില്‍ പലയിടത്തും നിര്‍ത്തി, ജാപ്പനീസ് ഭക്ഷണം രുചിച്ചു ഒക്കെ ആയിരുന്നു മടക്കം.രാത്രി പതിനൊന്നരയോടെ വീടെത്തി.പിറ്റേന്ന് മുതല്‍ പരിപാടികളുടെ ബഹളമല്ലേ എന്നോര്‍ത്ത്, മനസ്സിനെ സന്തോഷിക്കാന്‍ വിട്ടു എല്ലാവരും ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് മുതല്‍ പത്തു ദിവസം എങ്ങനെ പത്തു നിമിഷം പോലെ കഴിഞ്ഞു പോയി എന്ന് എനിക്കിപ്പോഴും അറിയില്ല.സന്തോഷങ്ങള്‍ക്ക് ആയുസ് കുറവാണെന്ന് പറയുന്നത് എത്ര സത്യം!

സമുറായികള്‍ ഒളിച്ചു താമസിച്ചിരുന്ന പഴയ താച്ട് റൂഫ്(Thatched Roof)വീടുകള്‍ കാണാന്‍ പോയി,ടോക്യോ ഡിസ്നി സീ,ടോക്യോ ടവര്‍,ഇമ്പീരിയല്‍ പാലസ് ഇതൊക്കെ കാണാന്‍ പോയി,ജാപ്പനീസ് എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ തലങ്ങും വിലങ്ങും യാത്ര ചെയ്തു,മാര്‍ച്ച് മാസം ആയത് കൊണ്ട് മഞ്ഞു കാണാന്‍ സാധിക്കുമോ എന്നാ പേടിയും മാറി,മതിയാവോളം മഞ്ഞില്‍ കളിച്ചു, കിമോണോ ഇട്ടു ഫോട്ടോ എടുത്തു, ക്യോട്ടോയില്‍ പോയി,അവിടുത്തെ പ്രധാനപ്പെട്ട അമ്പലങ്ങള്‍ കണ്ടു, ഒരാഴ്ചത്തെ വ്യത്യാസത്തില്‍ കാണാന്‍ കഴിയുകയില്ല എന്ന് കരുതിയ ചെറി ബ്ലോസ്സം ക്യോട്ടോയില്‍ കണ്ടു, ജപ്പാനില്‍ കുട്ടികള്‍ നടന്നു സ്കൂളില്‍ പോകുന്നത് കാണാന്‍ സാധിച്ചു, എന്റെ ബ്ലോഗിലൂടെ പരിചയം ആയ കണ്ണന്റെയും നന്നുവിന്റെയും സ്കൂള്‍ കണ്ടു, അങ്ങനെ അങ്ങനെ കുറച്ചു സമയം കൊണ്ട് പറ്റാവുന്നതെല്ലാം കണ്ടു,അനുഭവിച്ചു.പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് പലതും കാണിച്ചു കൊടുക്കാന്‍ ഞാന്‍ മറന്നല്ലോ എന്നോര്‍ത്തത്...

പത്തു ദിവസങ്ങള്‍ പത്തു നിമിഷങ്ങളെ പോലെ കടന്നു പോയി.അവരെ യാത്രയാക്കി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ഞങ്ങള്‍ നാല് പേരും നിശബ്ദരായിരുന്നു.ഒരുപാട് കാത്തിരുന്ന ആ ദിവസങ്ങള്‍ ഇത്ര പെട്ടന്ന് കഴിഞ്ഞു പോയല്ലോ എന്ന സങ്കടം ഓരോരുത്തര്‍ക്കും. എങ്കിലും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം തലകുത്തി മറിഞ്ഞു ചിരിച്ച വൈകുന്നേരങ്ങള്‍ എനിക്ക് തിരിച്ചു കിട്ടി, ചേട്ടനെ കണ്ടപ്പോള്‍ കൊച്ചു കുട്ടി ആവുന്ന മനുവിനെ കണ്ടു,അവരുടെ കുട്ടിക്കാലകുസൃതികളെ കുറിച്ച് ചേട്ടന്റെ രസകരമായ വിവരണം കേട്ടു,നൂറുകണക്കിന് ഫോട്ടോസ് എടുത്തു,ചേട്ടന്റെയും പ്രീതിയുടെയും സ്പെഷ്യല്‍ പാചകം രുചിച്ചു,അവര് കൊണ്ട് വന്ന ലഡ്ഡുവും ജിലേബിയും മൈസൂര്‍പാക്കും ഏത്തപ്പഴവും കഴിച്ചു
. ഇത്രയൊക്കെ പോരെ....ഇതുപോലെ ആസ്വാദ്യകരമായ കുറച്ചു ദിവസങ്ങള്‍ സമ്മാനിച്ചതിനു നന്ദി ബിജുചേട്ടാ,പ്രീതി,മീക്കു....




Wednesday, December 14, 2011

അരിഗാത്തോ ഗോസായിമസ് (നന്ദി)


ജപ്പാനെ കുറിച്ച് കുറച്ചെങ്കിലും അറിയാവുന്നവര്‍ക്കൊക്കെ ഈ ജനതയുടെ മര്യാദപൂര്‍ണ്ണമായ പെരുമാറ്റത്തെക്കുറിച്ചും അറിയാമായിരിക്കും.അതില്‍ രാവിലെ ഉള്ള "സുപ്രഭാതം" മുതല്‍ ഓരോ മിനുട്ടിലും പല പ്രാവശ്യം ഉള്ള "നന്ദി","നമസ്ക്കാരം" ,"ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം" അങ്ങനെ പലതും പെടും.ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും കൊടുത്തയക്കുന്ന ചോദ്യാവലിയില്‍ പ്രത്യേകം ചോദിക്കുന്ന ഒരു കാര്യം "കുട്ടികള്‍ രാവിലെ എഴുന്നേറ്റു ഗ്രീറ്റിങ്ങ്സ് പറയാറുണ്ടോ?കുട്ടികള്‍ ആണോ അതോ മാതാപിതാക്കള്‍ ആണോ ആദ്യം പറയുന്നത്?"എന്നൊക്കെയാണ്.ഇതില്‍ നിന്നും തന്നെ മനസ്സിലാകും ഗ്രീറ്റിങ്ങ്സ് നു ഇവിടെ ഉള്ള പ്രാധാന്യം. വര്‍ത്തമാനം പറയാന്‍ തുടങ്ങുന്ന കൊച്ചു കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത്‌ "കോണിച്ചിവ" എന്ന് പറയാന്‍ ആണ്.അതായതു നമ്മള്‍(മലയാളികള്‍ അല്ല,ഇന്ത്യക്കാര്‍)ആരെയെങ്കിലും കാണുമ്പോള്‍ പറയുന്ന "നമസ്തേ".പിന്നെ സുപ്രഭാതം,നന്ദി ഇതൊക്കെ ആണ് കുഞ്ഞിനെ ആദ്യം പഠിപ്പിക്കുന്ന വാക്കുകള്‍.അത്ഭുതം തോന്നുന്നു അല്ലെ...


ഇവിടെ കുട്ടികള്‍ സാധാരണയായി നടന്നാണ് സ്കൂളില്‍ പോകുന്നത്.പേടിക്കാനായി ഒന്നും ഇല്ലെങ്കിലും സ്കൂളില്‍ നിന്നും ഒരു മുന്‍കരുതല്‍ എന്ന പോലെ ഒരു വോളണ്ടിയര്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്.റിട്ടയര്‍ ആയ അപ്പൂപ്പന്മാര്‍,അമ്മൂമ്മമാര്‍ ഒക്കെ വോളണ്ടിയര്‍ ആയി റോഡില്‍ നില്‍ക്കും,ഏതു മഞ്ഞത്തും മഴയത്തും. കൊച്ചുകുട്ടികള്‍ക്ക് സിഗ്നല്‍ കടക്കാന്‍ ഒരു ചെറു സഹായം,ഒരു ശ്രദ്ധ അത്രെയോക്കെയെ ചെയ്യേണ്ടതുള്ളൂ.വയസായവര്‍ക്ക് അതൊക്കെ സന്തോഷമുള്ള കാര്യമല്ലേ..അവര് രാവിലെ ഏഴു മണി മുതല്‍ പല പല സ്ഥലങ്ങളില്‍ ആയി റോഡില്‍ ഉണ്ടാകും.ഓരോ കുട്ടിയും കടന്നു പോകുമ്പോള്‍ "ഒഹായോ ഗോസയിമസ്(സുപ്രഭാതം)"പറയും,കുട്ടികള്‍ തിരികെയും.രാവിലെ ആരെ,എപ്പോള്‍,എവിടെ കണ്ടാലും സുപ്രഭാതം നിര്‍ബന്ധം.രാവിലെ കഴിഞ്ഞുള്ള സമയത്ത് "കോണിച്ചിവ(നമസ്തേ),കോമ്പാവ(ഗുഡ് ഈവനിംഗ്),രാത്രി ഒയാസുമിനസായി(ഗുഡ് നൈറ്റ്‌)".


ആരെങ്കിലും ഫോണ്‍ ചെയ്‌താല്‍ ആദ്യം തന്നെ ആരാണെന്നു പറഞ്ഞിട്ട് "തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം"എന്നും പറഞ്ഞാണ് തുടങ്ങുക.ഒരു ഫോണ്‍ സംഭാഷണം അവസാനിപ്പിക്കാന്‍ ഇത്തിരി പാടാണ്.പത്തു തവണയെങ്കിലും നന്ദിയും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമയും പറഞ്ഞെ നിര്‍ത്തൂ.അപ്പോള്‍ നമ്മളും അതൊക്കെ തന്നെ തിരിച്ചു പറയേണ്ടേ?? ജോലി സ്ഥലത്തും അതെ..അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് നീങ്ങാന്‍ മറ്റുള്ളവരോട് "സുമിമാസെന്‍(ക്ഷമിക്കൂ)" പറഞ്ഞിട്ട് വേണം.ആരെങ്കിലും ഒരു ചെറിയ കടലാസു കഷ്ണം എടുത്തു കൊടുത്താലോ തന്നാലോ പോലും ,അല്ലെങ്കില്‍ കടന്നു പോവാന്‍ കുറച്ചൊന്നു മാറി കൊടുത്താല്‍ ഒക്കെ നന്ദിയും സോറിയും പറഞ്ഞു വിഷമിപ്പിക്കും ഇവര്‍.ജോലി കഴിഞ്ഞു പോവാന്‍ നേരത്ത് പരസ്പരം നന്ദിയും ജോലിക്ഷീണം മാറട്ടെ എന്ന് ഒരു ആശംസ വേറെയും!!!!!



ഇനി നമ്മുടെ വീട്ടില്‍ ആരെങ്കിലും വന്നു എന്നിരിക്കട്ടെ.വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചാല്‍ (പരിചയം ഉള്ളവരെ) മിക്കവാറും വരില്ല.വാതില്‍ക്കല്‍ നിന്ന് കാര്യം പറഞ്ഞിട്ട് പോകുന്നതാണ് പതിവ്.പക്ഷെ കൂടുതല്‍ അടുപ്പമുള്ളവരൊക്കെ സമയം ഉണ്ടെങ്കില്‍ അകത്തു വരും.അവിടെയും ,എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും പറയും "ശല്യപ്പെടുത്തുന്നതില്‍ ക്ഷമിക്കണം" എന്നൊരു പത്തു പ്രാവശ്യം. അതൊക്കെ സമ്മതിച്ചു..അകത്തു വാ.. എന്ന് പറഞ്ഞാല്‍ സന്തോഷപൂരവം സമ്മതിക്കും.പക്ഷെ നമ്മുടെ ഷൂസും ചെരുപ്പുകളും അലങ്കോലമായി കിടക്കുന്ന കണ്ടാല്‍ ആദ്യം തന്നെ അതൊക്കെ അടുക്കി വയ്ക്കും, എന്നിട്ട് സ്വന്തം ഷൂസ് ഊരി വച്ച് അകത്തു കേറും. അവിടെ നമ്മള്‍ ശെരിക്കും നാണിച്ചു പോകും.അപ്പോള്‍ നമ്മളും പറയും പലവട്ടം ക്ഷമ.അതുകൊണ്ട് ആരെങ്കിലും വന്നു ബെല്‍ അടിച്ചാല്‍ ഞാന്‍ ആദ്യം ഷൂസ് ഒക്കെ ഏതു അവസ്ഥയില്‍ ആണ് എന്ന് ഒരു പരിശോധന നടത്തിയിട്ടേ വാതില്‍ തുറക്കൂ.അബദ്ധം ഒരിക്കലല്ലേ പറ്റാന്‍ പാടുള്ളൂ.


നന്നുവിന്റെ(എന്റെ മകള്‍) സ്കൂള്‍ ഓര്‍ക്കെസ്ട്ര ടീമിലെ കുട്ടികളെ പ്രാക്റ്റീസിനും മറ്റു പല പരിപാടികള്‍ക്കും ഒക്കെ ആയി പല സ്ഥലങ്ങളിലേക്ക് കൊണ്ട് പോകേണ്ടി വരാറുണ്ട്,ശനിയാഴ്ചയോ ഞായറാഴ്ചയോ ഒക്കെ.അപ്പോള്‍ കുട്ടികളെ ഗ്രൂപ്പ്‌ ആയി തിരിച്ചു,ഓരോ അമ്മമാരുടെ കാറില്‍ ആണ് കൊണ്ട് പോകുക.കാറില്‍ കേറുന്നതിനു മുന്‍പ് നാലഞ്ചു പേരടങ്ങിയ കുട്ടികള്‍ എല്ലാവരും നമ്മുടെ മുന്‍പില്‍ നിരന്നു നില്‍ക്കും.എന്നിട്ട് ആ ഗ്രൂപ്പിലെ പ്രധാനി,"ഇന്നും ഒരു ദിവസം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതില്‍ നന്ദി.ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം.ദയവു ചെയ്തു ഇത് ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു തരൂ."ഇത്രയും പറയും.പിന്നെ എല്ലാവരും കൂടി ഒരുമിച്ചു തലകുനിച്ചു,ആ അവസാന വാചകം മാത്രം ആവര്‍ത്തിക്കും.എന്നിട്ടേ കാറില്‍ കയറൂ. അയ്യേ.... മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ തോന്നുന്നില്ലേ...നമ്മള്‍ മലയാളികള്‍ ഇങ്ങനെയൊക്കെ പറയുന്നത് ആലോചിക്കാന്‍ കഴിയുമോ?ഒരു നന്ദി പറയുന്നത് ഔപചാരികതയാണ് എന്ന് പറയുന്നവരാണ് നമ്മള്‍.അപ്പോള്‍ ഇതൊക്കെ?? ഇനി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണ്ടും എല്ലാവരും അറ്റന്‍ഷന്‍.. പഴയ പോലെ..."അരിഗത്തോഗോസയിമസ്(നന്ദി)" ഇത്രയും പറഞ്ഞിട്ടെ പോകൂ.


ഭക്ഷണസമയത്തെ മര്യാദകളെ കുറിച്ച് കേള്‍ക്കണോ? ഭക്ഷണം ഒക്കെ എടുത്തു വച്ച് എല്ലാവരും ഇരുന്ന ശേഷം "ഇത്തദാക്കിമസ്"എന്ന് കൈകൂപ്പി പറഞ്ഞിട്ടെ ഭക്ഷണം കഴിക്കൂ.അതിനര്‍ത്ഥം ഞാന്‍ ഇത് സ്വീകരിക്കുന്നു എന്നാണ്.സ്കൂളില്‍ ഉച്ചഭക്ഷണം അവിടുന്ന് തന്നെ ആണ്.സമയം ആകുമ്പോള്‍ ഓരോ ക്ലാസ്സിന്റെ മുന്‍പിലും എത്തും,ഭക്ഷണം നിറച്ച പത്രങ്ങള്‍,കഴിക്കാനുള്ള പത്രങ്ങള്‍,ചോപ് സ്റ്റിക്ക്സ്,ഒക്കെ അടങ്ങിയ ട്രോളി.വിളമ്പുകാര്‍ കുട്ടികള്‍ ആണ്.ഓരോ ആഴ്ചയും നാല് കുട്ടികള്‍ക്ക് വീതം ഡ്യൂട്ടി.ആ കുട്ടികള്‍ ഏപ്രന്‍,മാസ്ക്,തലയില്‍ കെട്ടു(ബന്ദാന)ഒക്കെ ആയി റെഡി ആകും.മറ്റു കുട്ടികള്‍ ട്രെയും,അതില്‍ പാത്രങ്ങളും ചോപ് സ്റ്റിക്ക്സും ആയി വരിയായി നില്‍ക്കും.ചോറ് സൂപ്പ്,പാല്‍,മറ്റു വിഭവങ്ങള്‍ എന്നിവ ഓരോരുത്തര്‍ക്കായി കൊടുക്കും.എല്ലാവരും അവനവന്റെ സ്ഥലത്ത് ഇരുന്ന ശേഷം ടീച്ചറും ഇരുന്ന ശേഷം,ആരെങ്കിലും ഒരാള്‍ (അതും ഓരോ ആഴ്ചയും മാറും)ഉറക്കെ"ഇത്തദാക്കിമസ്"പിന്നെ എല്ലാവരും കഴിച്ചു കഴിഞ്ഞാല്‍ "ഗോച്ചിസോസമ"(കിട്ടിയത് സ്വീകരിച്ചു,തൃപ്തിയായി എന്നതിന് അടുത്താണ് അതിന്റെ അര്‍ഥം).ഇങ്ങനെ ഒക്കെ ദിവസവും ചെയ്യുന്ന കുട്ടികള്‍ക്ക് വലുതായാലും ഇതൊക്കെ പാലിച്ചു പോരാന്‍ ബുദ്ധിമുട്ട് കാണില്ല അല്ലെ.


ഏതെന്കിലും, ഓഫീസിലോ ബാങ്കിലോ പോയാല്‍ നമ്മളെ കാണുമ്പോഴെ എഴുന്നേറ്റു വരും ആരെങ്കിലും.എന്താണ് കാര്യം എന്ന് ചോദിച്ചറിഞ്ഞ ശേഷം ചെയ്യാനുള്ളത് ആ നിമിഷം തന്നെ ചെയ്യും.ചെയ്യാന്‍ കുറച്ചു സമയം ആവശ്യമുണ്ടെങ്കില്‍ തലകുനിച്ചു,ക്ഷമ ചോദിച്ചു കുറച്ചു സമയം കാത്തിരിക്കാന്‍ ആവശ്യപ്പെടും.ചെയ്തു തീര്‍ത്തു കഴിഞ്ഞാല്‍ നമ്മളെ വിളിക്കുകയോ അല്ലെങ്കില്‍ അടുത്ത് വന്നു വീണ്ടും തല കുനിച്ചു കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചു കാര്യങ്ങള്‍ പറയും....


ജപ്പാനില്‍ ആദ്യമായി വന്ന സമയത്ത് എനിക്കിതൊക്കെ കാണുമ്പോള്‍ ഒരു ചമ്മല്‍ ആയിരുന്നു.പിന്നെ വല്ലാത്ത തമാശ തോന്നി.കളിയാക്കാന്‍ തോന്നി.പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ല,ഗ്രീറ്റിങ്ങ്സ് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നറിയാം.കേട്ട് കേട്ട് ശീലമായി എനിക്കും.നാട്ടില്‍ ചെന്നാലോ,അല്ലെങ്കില്‍ ഓണ്‍ലൈനില്‍ കൂട്ടുകാരോട് സംസാരിക്കുമ്പോഴോ ഒക്കെ എന്തിനെങ്കിലും നന്ദി പറഞ്ഞാല്‍ ഉടനെ വരും ചോദ്യം.."നന്ദിയോ..അതെന്തിനാ..കൂട്ടുകാര്‍ തമ്മില്‍ നന്ദി ആവശ്യമില്ല"അല്ലെങ്കില്‍ "അച്ഛനുമമ്മയോടും എന്തിനാ നന്ദി പറയുന്നത്?"???

എന്റെ കുട്ടികള്‍ എന്തിനും ഏതിനും നന്ദി പറയും,തലകുനിക്കും,ക്ഷമ പറയും നൂറു വട്ടം...നാട്ടില്‍ പോയാല്‍ തമാശ ആണ്,എല്ലാവരും അവരെ കളിയാക്കും."ഓ..പിന്നെ...ഒരു സോറിയും നന്ദിയും കൊണ്ട് വന്നെക്കുന്നു.."എന്ന് പറയും.പിള്ളേര്‍ക്ക് വട്ടാവും.ഇതെന്താ ഇവിടെ ആള്‍ക്കാര്‍ക്ക് ഒരു മര്യാദ ഇല്ലേ എന്ന് ചോദിക്കും അവര്‍.അങ്ങനെയല്ല,നമ്മള്‍ നാട്ടില്‍ അത്രയ്ക്കൊന്നും പറയാറില്ല,എങ്കിലും മനസ്സില്‍ നന്ദി ഒക്കെ ഉണ്ട് എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുമെങ്കിലും അവര്‍ക്കത് മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.


ഇതൊക്കെ വായിക്കുമ്പോള്‍ മലയാളി ആയ ആര്‍ക്കും തോന്നുന്ന തമാശ തന്നെ എനിക്ക് തോന്നിയിരുന്നു ആദ്യമൊക്കെ.ഇപ്പോള്‍ ശീലമായി.പക്ഷെ ശീലമായതും പ്രശ്നമാണ്,നാട്ടില്‍ ചെന്നാല്‍ കാണുന്നതെല്ലാം ഇതിനു വിപരീതം അല്ലെ...


ഒരു അനുഭവം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം... വേനല്‍ക്കാലത്ത് സൈക്കിള്‍ ഉപയോഗിക്കാറുണ്ട് ഞാന്‍.കഴിഞ്ഞ വേനലില്‍ ഇന്ത്യയില്‍ നിന്നും മനുവിന്റെ ഓഫീസില്‍ എത്തിയ ഒരാള്‍ക്ക് എന്റെ സൈക്കിള്‍ ഉപയോഗിക്കാന്‍ കൊടുത്തു.അദ്ദേഹം ഒരു ദിവസം അത് റെയില്‍വേ സ്റ്റേഷന്‍റെ മുന്നില്‍ വച്ച് ട്രെയിനില്‍ കേറി എങ്ങോട്ടോ പോയി.തിരിച്ചു വന്നു സൈക്കിള്‍ നോക്കിയപ്പോള്‍ കാണുന്നില്ല.പക്ഷെ ഞങ്ങളോട് മിണ്ടിയതേ
ഇല്ല.ഇവിടുത്തെ ജോലി കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി.എന്റെ സൈക്കിള്‍ തിരികെ കിട്ടിയില്ല എന്ന് ഞാന്‍ മനുവിനോട് പരാതി പറഞ്ഞു.പിന്നെ ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ ആണ് പുള്ളിക്കാരന്‍ സൈക്കിള്‍ കാണാതെ പോയ കാര്യം പറയുന്നത്.ഞങ്ങള്‍ അത്ഭുതപെട്ടു..ഇവിടെയും കള്ളന്മാരോ എന്ന്.കുറച്ചു ദിവസം കഴിഞ്ഞു ഒരു ഫോണ്‍,അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും.നിങ്ങളുടെ സൈക്കിള്‍ കാണാതെ പോകുകയുണ്ടായോ എന്നൊരു ചോദ്യം.ഉവ്വ് എന്ന് മറുപടി പറഞ്ഞപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു അത് സ്റ്റേഷനില്‍ ഉണ്ട്,വന്നു എടുത്തു കൊണ്ട് പോകൂ എന്ന്.ഞങ്ങള്‍ പിന്നെയും അത്ഭുതപെട്ടു സൈക്കിള്‍ എടുക്കാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ആണ് വിവരം അറിയുന്നത്,അന്ന് ഞങ്ങളുടെ സുഹൃത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ വച്ചിട്ട് പോയ സൈക്കിള്‍,പൂട്ടിയിരുന്നില്ല.ട്രെയിനില്‍ വന്നിറങ്ങിയ ഏതോ ഹൈ സ്കൂള്‍ കുട്ടി മഴ കാരണം നടന്നു പോകാതെ പൂട്ടാതെ വച്ചിരുന്ന സൈക്കിള്‍ എടുത്തു കൊണ്ട് പോയി.അങ്ങനെ വല്ലപ്പോഴും ചെയ്യുന്നവര്‍ ,പ്രത്യേകിച്ച് ഹൈ സ്കൂള്‍ കുട്ടികള്‍ അത് തിരിച്ചു പോലീസ് സ്റ്റേഷനില്‍ കൊണ്ട് വയ്ക്കും.സൈക്കിള്‍ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക്‌ കാര്യം മനസ്സിലായി.അവര്‍ ഇന്‍ഷുറന്‍സ്ന്റെ സീല്‍ നോക്കി ആളെ കണ്ടു പിടിച്ചു വിളിച്ചതാണ് വീട്ടിലേക്കു. എടുത്തു കൊണ്ട് പോയ കുട്ടിയ്ക്ക് വേണ്ടി പോലീസുകാരന്‍ ക്ഷമ പറഞ്ഞു.

ഇതൊക്കെ ആണ് ജപ്പാന്‍കാര്‍.എന്ന് കരുതി ജപ്പാനിലുള്ള സകലരും മാലാഖമാര്‍ ആണ് എന്നല്ല കേട്ടോ.എല്ലായിടത്തും ഉണ്ടാകും നല്ലവരും മോശം ആളുകളും.ജപ്പാന്‍കാരുടെ ചീത്ത വശങ്ങളും പലതും കണ്ടിട്ടുമുണ്ട്.പക്ഷെ മോശം കാര്യങ്ങള്‍ മറന്നു നല്ല കാര്യങ്ങള്‍ മാത്രം ഉള്ളിലേക്ക് എടുക്കുന്നതല്ലേ നല്ലത് എന്ന ചിന്തയില്‍ നിന്നാണ് ഇത് എഴുതാന്‍ തുടങ്ങിയത്..അവസാനിപ്പിക്കുന്നതും അങ്ങനെ തന്നെ.

Sunday, August 21, 2011

ക്യോട്ടോ

2011 ജൂണിൽ 'യാത്രകള്‍.കോം' സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ലേഖനം.

ജപ്പാനില്‍ താമസമാക്കിയ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ "ക്യോട്ടോ" എന്ന സ്ഥലത്തേക്ക് ഞാന്‍ യാത്ര ചെയ്തത് പല തവണ ആണ്.കുടുംബത്തോടൊപ്പവും കൂട്ടുകരോടൊപ്പവും ഒക്കെ പലതവണ ക്യോട്ടോ സന്ദര്‍ശിച്ചു എങ്കിലും ക്യോട്ടോവിന്റെ സൌന്ദര്യം മുഴുവനായി കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല..ഓരോ തവണ യാത്ര പറയുമ്പോഴും വീണ്ടും വരണേ എന്ന് ഓര്‍മിപ്പിക്കുന്ന അസാധാരണമായ ഒരു ആകര്‍ഷണം ഉണ്ട് ക്യോട്ടോയ്ക്ക്.പഴമയെ ഇഷ്ടപെടുന്ന ആരും ഈ സ്ഥലത്തിന്റെ സൌന്ദര്യത്തില്‍ മയങ്ങി വീഴും എന്നത് തീര്‍ച്ച.ഓരോ ഋതുവിലും ഓരോ തരത്തില്‍ സുന്ദരിയായ ക്യോട്ടോ.

ഒരു യാത്ര പോകണം എന്ന് തീരുമാനിച്ചാല്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ക്യോട്ടോ ആവും എപ്പോഴും.പക്ഷെ കുട്ടികള്‍ക്ക് അത്ര താല്പര്യം പോര,അവര്‍ക്ക് പഴയ അമ്പലങ്ങളും കൊട്ടാരങ്ങളും കാണുന്നതിനേക്കാള്‍ താല്പര്യം അമ്യുസ്മെന്റ്റ്‌ പാര്‍ക്കുകളോ,അക്വേറിയമോ ഒക്കെ ആണ്.എനിക്കാണെങ്കില്‍ ചരിത്രമുറങ്ങുന്ന എന്തും കാണാന്‍ ഒരുപാട് ഇഷ്ടവും.അങ്ങനെ ഒരിക്കല്‍ക്കൂടി ഒരു ക്യോട്ടോ യാത്രയ്ക്ക് തയ്യാറെടുത്തു.രണ്ടു ദിവസത്തെ പരിപാടി ആയത് കൊണ്ട് വളരെ കുറച്ചു സ്ഥലങ്ങളെ കാണാനായി തിരഞ്ഞെടുക്കാന്‍ സാധിക്കൂ.എന്തായാലും രണ്ടു ദിവസങ്ങള്‍ കൊണ്ട് സാധിക്കാവുന്ന അമ്പലങ്ങളിലും കൊട്ടാരങ്ങളിലും കയറിയിറങ്ങുക എന്ന ലക്ഷ്യത്തോടെ ക്യോട്ടോയിലേക്ക് യാത്ര തിരിച്ചു.

പുരാതന ജപ്പാന്റെ തലസ്ഥാനമായിരുന്നു ക്യോട്ടോ.ആയിരത്തി ഇരുന്നൂറു വര്‍ഷത്തിന്റെ പഴക്കം അവകാശപ്പെടുന്ന ക്യോട്ടോ,ജപ്പാന്റെ തലസ്ഥാനമായത് 794 ല്‍ ആണ്.ജപ്പാന്റെ "ഹൃദയനഗരം" എന്നും ഈ മനോഹരമായ സ്ഥലത്തിന് പേരുണ്ട്.കൊട്ടാരങ്ങളാവട്ടെ,അമ്പലമാവട്ടെ,ജപ്പാനീസ് ട്രേഡിഷണല്‍ ഗാര്‍ഡന്‍ ആവട്ടെ,എല്ലാം പഴയത്,മനോഹരമായത്,പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്ന ഒരു പ്രദേശം.
1869ല്‍ ജപ്പാന്റെ തലസ്ഥാനം ടോക്യോയിലേക്ക് മാറ്റിയെങ്കിലും ഇന്നും ക്യോട്ടോയാണ് പ്രധാനം എന്ന് കരുതുന്നവര്‍ നിരവധിയാണ് ഇവിടെ.സാംസ്‌കാരിക തലസ്ഥാനം എന്നാണ് ഇപ്പോഴത്തെ ക്യോട്ടോ ന്റെ വിളിപ്പേര്.അനേകം യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട് ഈ നഗരം.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം,അമേരിക്ക,അണുബോംബിടാന്‍ ഉദേശിച്ചിരുന്ന രണ്ടു ലക്ഷ്യങ്ങളില്‍ ഒന്ന് ക്യോട്ടോ ആയിരുന്നു.പക്ഷെ അന്നത്തെ ക്യോട്ടോവിന്റെ ഗാംഭീര്യം കണ്ടിട്ടുള്ള അമേരിക്കന്‍ യുദ്ധമേധാവി തീരുമാനം മാറ്റുകയായിരുന്നു അത്രേ.ഒരുപക്ഷെ ഈ സാംസ്‌കാരിക തലസ്ഥാനം നശിപ്പിക്കപ്പെടാന്‍ അദ്ധേഹത്തിനു ആഗ്രഹമില്ലയിരുന്നിരിക്കും.പിന്നെയാണ് നാഗസാക്കിയിലേക്ക് ലക്‌ഷ്യം മാറ്റിയത്.അതുകൊണ്ട് തന്നെ ക്യോട്ടോയില്‍ യുദ്ധത്തിനു മുന്‍പുള്ള നിര്‍മിതികള്‍,വര്‍ഷങ്ങളുടെ പഴക്കമുള്ളവ ഇന്നും നിലനില്‍ക്കുന്നു.ജപ്പാനില്‍ ഉടനീളം എല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും ക്യോട്ടോ,അതിന്റെ സൌന്ദര്യത്തിന് കോട്ടം തട്ടാതെ നിലകൊണ്ടു.

UNESCO വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകള്‍ 17 എണ്ണമാണ് ക്യോട്ടോയില്‍ ഉള്ളത്.ഏകദേശം 1600 ബുദ്ധന്റെ അമ്പലങ്ങളും നാനൂറോളം ഷിന്റോ ആരാധനാലയങ്ങളും ഉണ്ട്.പിന്നെ കൊട്ടാരങ്ങള്‍.പൂന്തോട്ടങ്ങള്‍,അങ്ങനെ ഒരുപാട്.ഇതില്‍ ഏറ്റവും പ്രധാനവും പേര് കേട്ടതും "കിയോമിസു-ദേര "എന്ന അമ്പലവും ഗോള്‍ഡെന്‍ ടെമ്പിള്‍ ആയ "കിന്‍കാക്കുജി"(Kinkakku-ji)യും പിന്നെ പ്രസിദ്ധമായ റോക്ക് ഗാര്‍ഡന്‍ ര്യോആന്‍-ജി (Ryoan-ji)യും ആണ്.ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.

ഞങ്ങളുടെ താമസസ്ഥലമായ ടോയാമയില്‍ നിന്നും 230കിലോമീറ്ററോളം ഉണ്ട് ക്യോട്ടോയിലേക്ക്.എക്സ്പ്രസ്സ്‌ ഹൈവേ വഴി മൂന്നു മണിക്കൂറേ എടുക്കുകയുള്ളൂ എങ്കിലും ഹൈവേയില്‍ ഉള്ള പാര്‍ക്കിംഗ് ഏരിയ കണ്ടാല്‍ അവിടെ നിര്‍ത്തി,ആ സ്ഥലത്തെ രുചികള്‍ അറിയുക എന്നത് ശീലമായി മാറിയ രണ്ടു പിള്ളേരുള്ളതു കൊണ്ട് പല പ്രാവശ്യം പലയിടത്തും നിര്‍ത്തേണ്ടി വന്നു.

ഞങ്ങളുടെ ആദ്യ ലക്‌ഷ്യം നിജോ കാസില്‍ ആയിരുന്നു.



1603ല്‍ പണികഴിപ്പിച്ച ഈ കൊട്ടാരം,പുരാതന പെയിന്റിംഗ്ങ്ങുകളും,കൊത്തുപണികളും കൊണ്ട് സമ്പന്നമാണ്.നടക്കുമ്പോള്‍ നൈറ്റിംഗ്ഗെയിലിന്റെ പാട്ട് കേള്‍ക്കുന്ന തറകള്‍ ഇവിടുത്തെ പ്രത്യേകത ആണ്.പതുക്കെ നടന്നാല്‍ കൂടുതല്‍ ഒച്ച കേള്‍ക്കും.ഒരുപക്ഷെ അതിക്രമിച്ചു കടക്കുന്ന ആള്‍ക്കാരെ തടയാനുള്ള സൂത്രം ആവും.കൊട്ടാരത്തിനകത്തു ഫോട്ടോഗ്രാഫി നിരോധിച്ചത് കൊണ്ട് ആ പെയിന്റിംഗ്ങ്ങുകളെയും മറ്റും മനസ്സില്‍ പകര്‍ത്താനെ സാധിച്ചുള്ളൂ.275,000 സ്ക്വയര്‍മീറ്റര്‍സ് ഉള്ള ഈ കൊട്ടാരവളപ്പ് മുഴുവനും തന്നെ ജപ്പാനീസ് തനത് ശൈലിയില്‍ ഉള്ള ഗാര്‍ഡന്‍ ആണ്.വളരെ സുന്ദരമായ ഒരു നടത്തം ആയിരുന്നു അത്.നിറയെ മരങ്ങളും,ഇടയ്ക്ക് ടീ സെറിമണി നടത്തുന്ന ടീ ഹൗസുകളും ഒക്കെ ആയി,പേരറിയാത്ത ഒരുപാട് പക്ഷികളുടെ പാട്ടും കേട്ട് ഞങ്ങള്‍ പതുക്കെ നടന്നു.







ഇനി പോകാന്‍ ഉള്ളത് ക്യോട്ടോയിലെ ഏറ്റവും പ്രധാനപ്പെട്ട,ഏറ്റവും സുന്ദരമായ സ്ഥലത്തേക്ക് ആണ്.ഗോള്‍ഡെന്‍ ടെമ്പിള്‍.ജാപനീസില്‍ കിന്‍കാക്കുജി എന്ന് പറയും."കിന്‍" എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം.ഗോള്‍ഡന്‍ പവലിയന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.1397 ല്‍"അഷികാഗ യോഷിമിത്സു"എന്ന ഭരണാധികാരിയാണ് ഇത് നിര്‍മ്മിച്ചത്‌.
എന്തൊരു ഭംഗിയാണെന്നോസ്വര്‍ണം പൂശിയ ഈ നിര്‍മിതി കാണാന്‍.വളരെ വലിയ ഒരു ജപ്പാനീസ് ഗാര്‍ഡന്‍ന്റെ ഉള്ളില്‍ ചെറുതല്ലാത്ത ഒരു തടാകത്തിന്റെ സൈഡില്‍ ആണ് ഈ ഗോള്‍ഡന്‍പവലിയന്‍.തടാകത്തില്‍ പ്രതിഫലിച്ചു കാണുന്ന നിഴലോട് കൂടിയ ഈ കാഴ്ച അവര്‍ണനീയമാണ്.എത്ര കണ്ടാലും മതി വരാത്ത ഒരു ദൃശ്യം.







ഞങ്ങള്‍ ചെന്നപ്പോള്‍ മഴ ചന്നം പിന്നം പെയ്യുന്നുണ്ട്.ടിക്കറ്റ്‌ എടുത്തു അകത്തു കയറി.ദൂരെ നിന്നേ സ്വര്‍ണമകുടം കാണാന്‍ സാധിക്കും.
ശെരിക്കും ഇന്ന് കാണുന്ന ഈ ഗോള്‍ഡന്‍ പവലിയന്‍ ഒറിജിനല്‍ അല്ല.1397ല്‍ നിര്‍മിച്ച ഗോള്‍ഡന്‍ പവലിയന്‍ 1950ല്‍ ഒരു സന്യാസി തീ വച്ച് നശിപ്പിച്ചു കളഞ്ഞു.മാനസിക രോഗിയായ ആ മനുഷ്യന്‍ ഈ ടെമ്പിളിന്റെ പുറകില്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല.പിന്നെ അയാളെ പിടികൂടി ശിക്ഷിച്ചു.പക്ഷെ മാനസികരോഗം ആണെന്ന് മനസ്സിലായപ്പോള്‍ മോചിപ്പിചെങ്കിലും പിറ്റേ വര്ഷം തന്നെ അയാള്‍ മരിച്ചു.ശെരിക്കും എന്തൊരു നഷ്ടമാണ് അല്ലെ...ഒരു നാഷണല്‍ ട്രെഷര്‍ ആണ് ഒരാളുടെ മനസികവൈകല്യം കൊണ്ട് നഷ്ടപെട്ടത്.ഇപ്പോഴുള്ള കിന്‍കക്കുജിയുടെ പുനര്‍നിര്‍മാണം ഒറിജിനല്‍ പ്ലാനില്‍ തന്നെ ആണ്.1955ല്‍ പഴയ അതേ രീതിയില്‍ തന്നെ പുനര്‍നിര്‍മിച്ചു.മൂന്നു നിലയുള്ള ഈ നിര്‍മിതിയുടെ ഓരോ നിലയും ഓരോ നിര്‍മാണരീതിയാണ് അത്രേ.ചൈനീസ്,ഇന്ത്യന്‍,ജപ്പാനീസ് രീതിയിലാണെന്ന് പറയപ്പെടുന്നു.

സ്വദേശികളും വിദേശികളും ആയി ഒരുപാട് സന്ദര്‍ശകര്‍ ഉണ്ടായിരുന്നു അവിടെ.ഒരു വിധം നല്ല തിരക്ക് തന്നെ.കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ വീണ്ടും കിന്‍കാക്കുജിയെ നോക്കി നിന്നു ഞാന്‍.കുട്ടികള്‍ക്ക് പക്ഷെ അത്ര താല്പര്യം ഇല്ലാലോ..വിശക്കുന്നു...എന്ന നിലവിളി തുടങ്ങിയപ്പോള്‍ കിന്‍കാക്കുജിയോടു ഇനിയും വരാം ട്ടോ..എന്ന് യാത്ര പറഞ്ഞു നടന്നു....ഇവിടെയും പരന്നു കിടക്കുന്ന മനോഹരമായ ജപ്പാനീസ് ഗാര്‍ഡന്‍.നടന്നു നടന്നു പുറത്തെത്തി.



ഭക്ഷണം കഴിച്ചു കഴിഞ്ഞു അടുത്ത ലക്ഷ്യം,ര്യോആന്‍-ജി എന്ന റോക്ക് ഗാര്‍ഡന്‍ ആണ്.വളരെ പ്രശസ്തമാണ് ഈ റോക്ക് ഗാര്‍ഡന്‍.ഇതും ഒരു കൊട്ടാരത്തിന്റെ ഭാഗം തന്നെ.പല,പല യുദ്ധങ്ങളില്‍ ,പല തവണ നശിപ്പിക്കപ്പെട്ട,വീണ്ടും പുനര്‍നിര്‍മിച്ച ഒരു കൊട്ടാരം.ആ കൊട്ടാരത്തിലുള്ള 30x10 മീറ്റര്‍ മാത്രം വലുപ്പമുള്ള ഒരു മുറ്റം..അതാണ് റോക്ക് ഗാര്‍ഡന്‍.



പ്രത്യേകത എന്താന്ന് വച്ചാല്‍,ഭംഗിയില്‍ ഗ്രേവലും മണ്ണും ഇട്ടിരിക്കുന്ന ആ മുറ്റത്ത്‌ പതിനഞ്ചു പാറകള്‍ ഉണ്ട്.പ്രത്യേകിച്ച് ഒരു ആകൃതിയും ഇല്ലാത്ത,അവിടവിടെയായി ഉള്ള പതിനഞ്ചു ചെറിയ പാറകള്‍.നമ്മള്‍ ഏതു ആംഗിളില്‍ ഇരുന്നു ആ മുറ്റത്തേക്ക് നോക്കിയാലും പതിനാല് പാറകളെ കാണൂ.നല്ല ആത്മശക്തി ഉള്ള,മനസ്സ് ശുദ്ധമായവര്‍ക്ക് മാത്രമേ പതിനഞ്ചാമത്തെ പാറ കാണാന്‍ സാധിക്കൂ എന്നാണ് പറയുന്നത്.എന്ത് തന്നെയായാലും എവിടെയൊക്കെ മാറി ഇരുന്നു നോക്കിയാലും പതിനാലെണ്ണമെ കാണൂ.പക്ഷെ ആ മുറ്റത്തേക്ക് വെറുതെ നോക്കിയിരിക്കുന്നത് വല്ലാത്ത ഒരു അനുഭവമാണ്.ഗ്രേവല്‍ ഇട്ടിരിക്കുന്ന മുറ്റം ചൂലുകൊണ്ട് അടിച്ചിട്ടിരിക്കുന്ന പോലെ ഡിസൈന്‍സ് ഉണ്ട്.കുറേനേരം കണ്ണിമ തെറ്റാതെ നോക്കിയിരുന്നാല്‍ ആ ഡിസൈന്‍സ് രൂപം മാറുന്നതായി നമ്മുക്ക് തോന്നും.എത്ര കൂടുതല്‍ നേരം അതിനെ നോക്കിയിരിക്കുന്നുവോ,അത്രയും കൂടുതല്‍ നമ്മളെ ആകര്‍ഷിക്കും ഈ മുറ്റം.അതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും..


നടന്നു ക്ഷീണിച്ചത് കൊണ്ട് കുട്ടികളും കുറെ നേരം അവിടെ ഇരുന്നു.മുറ്റത്തിന്റെ ഡിസൈന്‍ മാറുമെന്ന് തോന്നുമ്പോള്‍ ബഹളം വച്ച്,പല സ്ഥലത്ത് ചെന്നിരുന്നു പാറകളുടെ എണ്ണം എടുത്ത്,അങ്ങനെ കുറെ നേരം...

എന്താണെന്നറിയില്ല..കുറേനേരം ധ്യാനത്തിലെന്നത് പോലെ ഇരുന്നത് കൊണ്ട്,അവിടെ നിന്നും ഇറങ്ങിയപ്പോള്‍ മനസ്സിന് വല്ലാത്ത ശാന്തത..സുഖം...

വൈകുന്നേരം ആയി അപ്പോഴേക്കും..കുട്ടികളും നടന്നു ക്ഷീണിച്ചിരുന്നു.ഇനിയത്തെ കാഴ്ചകള്‍ നാളെയാകാം എന്ന് തീരുമാനിച്ചു ഹോട്ടലില്‍ എത്തി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം ഓര്‍ത്തത്‌ ഇന്ന് കാണാന്‍ പോകുന്ന "കിയോമിസു-ദേര"യെ കുറിച്ചാണ്.വളരെ പ്രശസ്തമായ ബുദ്ധിസ്റ്റ് ടെമ്പിള്‍ ആണിത്.ഈ ടെമ്പിളും ഏഴാം നൂറ്റാണ്ടിലെ ആണ്.798ല്‍ ആണ് ഇതിന്റെയും നിര്‍മിതി.പക്ഷെ ഇന്ന് കാണുന്ന കിയോമിസു-ദേര 1633ല്‍ നിര്‍മിച്ചതാണ്.പരന്നു കിടക്കുന്ന ഈ സ്ട്രക്ചറില്‍ ഒരു ആണി പോലും ഉപയോഗിച്ചിട്ടില്ല എന്നറിയുമ്പോള്‍,പതിനാറാം നൂറ്റാണ്ടിലെ ഈ നിര്‍മിതി നമ്മളെ ഒരുപാട് വിസ്മയിപ്പിക്കും.

കിയോമിസു-ദേര യുടെ പാര്‍ക്കിങ്ങില്‍ നല്ല തിരക്കായിരുന്നു രാവിലെ തന്നെ....അവിടെയും കണ്ടു 24മീറ്റര്‍ പൊക്കമുള്ള ഒരു ബുദ്ധന്റെ പ്രതിമ.




നടന്നു കിയോമിസു-ദേരയുടെ മുന്നില്‍ എത്തി...നോക്കിയപ്പോള്‍ ഇത് ഒരു ഒറ്റ കെട്ടിടമല്ല..ഒരു കുന്നില്‍ ചെരുവില്‍,കുന്നിനോട് ചേര്‍ന്ന് നീണ്ടു കിടക്കുന്ന ഒരു നിര്‍മിതി.പ്രധാന വരാന്ത തന്നെ വലിയ തൂണുകള്‍ ആണ് താങ്ങി നിര്‍ത്തുന്നത്.


പിന്നെ പുറകില്‍ ഹാള്‍ ഉണ്ട്.. ബുദ്ധന്റെ പ്രതിഷ്ഠ ഉണ്ട്...അവിടെ പ്രാര്‍ത്ഥിച്ചു വീണ്ടും നടന്നാല്‍ വരാന്തകള്‍ തന്നെ.കാട്ടിലേക്ക് കയറിപോകുന്ന പ്രതീതി തോന്നും..ഒരുവശം കുന്നല്ലേ,..പിന്നെയും നടന്നാല്‍ കാണാം,കെട്ടിടത്തിനുള്ളില്‍ തന്നെ നീര്‍ച്ചാലുകള്‍ ഒഴുകുന്നത്‌.ചെറിയ വാട്ടര്‍ഫോള്‍ എന്ന് പറയണം.അതില്‍ നിന്നാണ് കിയോമിസു-ദേര എന്ന പേരുണ്ടായത്."കിയോമിസു" എന്നാല്‍ ശുദ്ധമായ ജലം എന്നര്‍ത്ഥം.ഈ നീര്‍ച്ചാലുകള്‍ താഴെ ഒരു കുളത്തിലെക്കാണ് പോകുന്നത്.ആ വെള്ളം കുടിച്ചാല്‍ ആഗ്രഹിച്ചത്‌ നടക്കുമത്രേ..ഞാന്‍ എന്താണാവോ ആ നിമിഷം ആഗ്രഹിച്ചത്‌...!!!



പിന്നെയും പലതും ഉണ്ട് ആ ടെമ്പിള്‍ കോംപ്ലെക്സില്‍ കാണാന്‍.നടന്നു നടന്നു കാല് കുഴയും...പക്ഷെ എന്തോ ഒരു പ്രത്യേകത ഉണ്ട് അവിടെ.നമ്മള്‍ നൂറ്റാണ്ടുകള്‍ പുറകിലോട്ട് പോയ പോലെ.എല്ലാം പഴയത്,മുഴുവനും തടി കൊണ്ടുള്ള നിര്‍മിതി.പ്രധാന വരാന്തയില്‍ നിന്നും നോക്കിയാല്‍ താഴെ ക്യോട്ടോ നഗരം വളരെ ഭംഗിയായി കാണാം...


2007ല്‍ ലോകത്തിലെ സെവെന്‍ വോണ്ടെര്‍സ് തിരഞ്ഞെടുക്കുന്ന സമയത്ത് 21 ഫൈനലിസ്റ്റുകളില്‍ കിയോമിസു-ദേരയും ഉണ്ടായിരുന്നു..തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും....
കിയോമിസു-ദേര കണ്ടു കഴിഞ്ഞപ്പോഴേയ്ക്കും ഉച്ചയായി.നടന്ന വഴി മുഴുവന്‍ സുവനീര്‍ ഷോപ്പുകള്‍ ആണ്.കേറിയിറങ്ങി,വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങി പിന്നെയും കുറച്ചു നേരം കൂടി...

അമ്പലങ്ങള്‍ക്കും കൊട്ടരങ്ങള്‍ക്കും മാത്രമല്ല ക്യോട്ടോ പ്രസിദ്ധി ആര്‍ജിച്ചത്..ഗെയ്ഷകള്‍.അവരും ക്യോട്ടോവിന്റെ അവിഭാജ്യഘടകം ആണ്.ക്യോട്ടോ എന്ന് കേട്ടാല്‍ ഗെയ്ഷ എന്നും ഓര്മ വരും.രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് ക്യോട്ടോ,ഗെയ്ഷകളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നത് അത്രേ.ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി ഗെയ്ഷ വേഷം അണിഞ്ഞു ആളുകള്‍ നില്‍ക്കാറുണ്ട് ക്യോട്ടോയില്‍..നമ്മുക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാം.പക്ഷെ ശെരിക്കുമുള്ള ഒരു ഗെയ്ഷയെ കാണാന്‍ കുറച്ചു പ്രയാസമാണ്.അതുകൊണ്ട് ഞങ്ങളും അവിടെ കണ്ട ഗെയ്ഷയുടെ കൂടെ ഫോട്ടോ എടുത്തു.



കലാകാരികള്‍ ആണവര്‍..അതിഥികളെ സല്ക്കരിക്കുന്നവര്‍...സകല കലകളിലും നൈപുണ്യമുള്ളവര്‍...സുന്ദരികള്‍....

ഗിയോണ്‍ തെരുവുകളിലൂടെ നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌,"സയൂരിയെ" ആണ്...ആര്‍തര്‍ ഗോള്‍ഡന്റെ നോവലായ "ഒരു ഗെയ്ഷയുടെ ഓര്‍മക്കുറിപ്പുകള്‍"(Memoirs of a Geisha) ..അതിലെ സയൂരിയെ...ഇതേ ഗിയോണ്‍ തെരുവുകളിലൂടെ അല്ലേ,സയൂരി തലയുയര്‍ത്തിപ്പിടിച്ചു നടന്നിട്ടുണ്ടാകുക...കാണുന്നവരെല്ലാം 'എന്തൊരു സൌന്ദര്യം" എന്നവളെ തിരിഞ്ഞു നോക്കിയിട്ടുണ്ടാകുക!!!
അതെ..പിന്നെയും പിന്നെയും മനസ്സ് പറയുന്നു,എനിക്ക് ക്യോട്ടോ ഒരിക്കലും കണ്ടു മതിയാവില്ല എന്ന്.ഏക്കറുകള്‍ പരന്നു കിടക്കുന്ന ജപ്പാനീസ് ഗാര്‍ഡന്‍സും,പഴമ വിളിച്ചോതുന്ന കൊട്ടാരങ്ങളും,അമ്പലങ്ങളും കാണാന്‍ വീണ്ടും വരാതിരിക്കാന്‍ എനിക്കാവില്ല!!

Saturday, June 18, 2011

ജപ്പാനീസ് സ്കൂളും ഞാനും

ഒരു വര്‍ഷം മുന്‍പ് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എഴുതിയ പോസ്റ്റുകളില്‍ ഒന്ന് എന്റെ മക്കള്‍ പഠിക്കുന്ന സ്കൂളിനെ കുറിച്ചുള്ളതായിരുന്നു. ഇവിടുത്തെ വിദ്യഭ്യസരീതിയിലെ വളരെ ചെറിയ ഒരംശം മാത്രമേ വിവരിച്ചുള്ളൂ അതില്‍.എന്നിട്ട് പോലും ഒരുപാട് പേര്‍ ഈ സ്കൂളിന്റെ രീതിയില്‍ ആകൃഷ്ടരായി കമന്റുകള്‍ എഴുതി.വളരെ കുറച്ചു പേര്‍,ഇംഗ്ലീഷിനു ജപ്പാന്‍കാര്‍ കൊടുക്കാത്ത പ്രാധാന്യത്തെ ഒരു കുറവായി കണ്ടു.ജപ്പാനെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഒരു അത്യാവശ്യമല്ല.അത് പുറത്തുള്ളവര്‍ക്ക്,പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.ഇവിടെ വര്‍ഷങ്ങളായി ഉള്ളത് കൊണ്ട് കുറച്ചൊക്കെ എനിക്കറിയാം എന്തുകൊണ്ടാണ് ഇംഗ്ലീഷ് ഇവര്‍ക്ക് പ്രധാനമല്ലാത്തത് എന്ന്.ഇലട്രോണിക് സാധനങ്ങള്‍ക്ക് പേര് കേട്ടതാണല്ലോ ജപ്പാന്‍.മിക്കതും ജപ്പാനിലും അമേരിക്കയിലും ഇറങ്ങിയ ശേഷമേ ബാക്കി രാജ്യങ്ങളില്‍ കിട്ടാറുള്ളൂ.എല്ലാത്തിന്റെയും മാന്വല്‍ അടക്കം എല്ലാം ജപനീസില്‍ ആയിരിക്കും.എന്തിന്,ഒരു ഇംഗ്ലീഷ് മൂവി റിലീസ് ആയാല്‍ അന്ന് തന്നെ ഇവിടെ റിലീസ്‌ ആവുന്നത് ജാപനീസില്‍ മൊഴിമാറ്റി ആയിരിക്കും.പിന്നെ എന്തിന് ഇവര്‍ ഇംഗ്ലീഷ് നെ കുറിച്ച് വേവലാതിപ്പെടണം?എല്ലാം ഒരു പ്രയസവുമില്ലാതെ അവരവരുടെ ഭാഷയില്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ എന്തിന് കഷ്ടപ്പെട്ട് മറ്റൊരു ഭാഷ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവിടുത്തുകാരുടെ കാഴ്ചപ്പാട്.സ്വന്തം ഭാഷയെക്കള്‍ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍.എവിടെപോയാലും ,ഏതു രാജ്യത്തു താമസിച്ചാലും ഒരു ജപ്പാന്‍കാരന്‍ മക്കളെ ജപ്പാനീസ് പഠിപ്പിച്ചിരിക്കും എന്നത് നൂറു ശതമാനം സത്യമാണ്.നമ്മുക്കത് ശെരിയും തെറ്റുമാവാം.

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല കേട്ടോ,ജാപ്പനീസ് സ്കൂളിനെ കുറിച്ചാണ്.എന്റെ മകന്‍ ഇപ്പോള്‍ എലെമെന്റരി സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ ആണ്.ഇവിടുത്തെ പഠനരീതി വളരെ വ്യത്യസ്തമാണ്.മുഴുവന്‍ സമയവും കുട്ടികളെ ക്ലാസ്സ്‌ റൂമില്‍ തന്നെ ഇരുത്തി പഠിപ്പിക്കുകയല്ല ചെയ്യുന്നത്.രാവിലെ 8:10 നു തുടങ്ങുന്ന സ്കൂള്‍ മിക്കവാറും ദിവസം അവസാനിക്കുന്നത്‌ 3 മണിക്കാണ്.ചില ദിവസങ്ങളില്‍ നാല് മണിയാകും.ഈ ഏഴോ എട്ടോ മണിക്കൂറില്‍ ,ക്ലാസ്സ്‌റൂമില്‍ ഇരുന്നുള്ള പഠനം മിക്കവാറും മൂന്നു മണിക്കൂര്‍ ആണ്.ബാക്കി സമയം പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.രക്ഷിതാക്കളും സ്കൂളും ആയി വളരെ അടുത്ത ബന്ധം ആണുള്ളത്.പിടിഎ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ വെള്ളിയാഴ്ചയും രാത്രി 7മണി മുതല്‍ 8:30 വരെ പിടിഎ മീറ്റിംഗ് ഉണ്ട് സ്കൂളില്‍.ചുരുക്കി പറഞ്ഞാല്‍ സ്കൂള്‍ വെറുമൊരു സ്കൂള്‍ മാത്രമല്ല,ദൈനംദിന ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുള്ള ഒരു സ്ഥാപനം ആണ്.

കഴിഞ്ഞ ആഴ്ചയില്‍ രണ്ടാം ക്ലാസ്സുകാര്‍ക്കായി നടത്തിയ ഒരു പരിപാടി എന്നെ ഒരുപാട് ആകര്‍ഷിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും ഒരു പേപ്പര്‍ കൊണ്ട് വന്നു കണ്ണന്‍.ഞങ്ങളുടെ ഈ ഗ്രാമത്തിലെ പബ്ലിക് ലൈബ്രറി,സ്പോര്‍ട്സ്‌ സെന്റെര്‍,കുട്ടികളുടെ പാര്‍ക്ക്‌,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,ടോഫു ഉണ്ടാക്കുന്ന ഒരു കട,കള്‍ച്ചറല്‍ സെന്റെര്‍,എന്നിവയില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്തു മൂന്നോ നാലോ കുട്ടികള്‍ ചേര്‍ന്ന ഗ്രൂപ്പ്‌ ആയി അവിടെ പോയി(നടന്നു തന്നെ എന്ന് പ്രത്യേകം പറയണ്ടല്ലോ!) അവിടെയുള്ള ചുമതലപെട്ട ആളെ കണ്ടു വിവരങ്ങള്‍ ശേഖരിക്കുക.ഇതായിരുന്നു ആ പേപ്പര്‍ ന്റെ ഉള്ളടക്കം.ആകെ നാല് ക്ലാസ്സുകളില്‍ ആയി 120 കുട്ടികള്‍ ആണ് ഉള്ളത് രണ്ടാം ക്ലാസ്സില്‍.നാല് ടീച്ചര്‍സ് അല്ലെ ഉള്ളൂ നാല് ക്ലാസ്സുകളിലും ആയി.അതുകൊണ്ട് പറ്റാവുന്ന അമ്മമാര്‍ (അച്ഛന്മാരോ,മുത്തശ്ശനോ,മുത്തശ്ശിയോ,ആര് വേണമെങ്കിലും ആവാം)വോളണ്ടിയര്‍ ആയി കുട്ടികളുടെ ഗ്രൂപ്പിന്റെ കൂടെ നടക്കണം.രണ്ടാം ക്ലാസ്സല്ലേ ആയുള്ളൂ,എല്ലാം തൊട്ടടുത്ത സ്ഥലങ്ങള്‍ ആണെങ്കിലും കുട്ടികളെ തന്നെ വിടാന്‍ ടീച്ചര്‍ഴ്സ് നു വിഷമം.എല്ലാ ഗ്രൂപ്പിലും കുട്ടികളില്‍ നിന്ന് തന്നെ ഒരു ലീഡറും സെക്കന്റ്‌ ലീഡറും ഉണ്ട്.കണ്ണന്റെ ഗ്രൂപ്പില്‍ അവനായിരുന്നു ലീഡര്‍.അമ്മ,വോളണ്ടിയര്‍ ആകാമോ എന്ന് ചോദിച്ചു വന്നു അവന്‍.വെയിലത്ത്‌ നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാന്‍ വരാം എന്ന് സമ്മതിച്ചു.

പരിപാടിയുടെ ദിവസം രാവിലെ 9:30 ആയപ്പോള്‍ ഞാന്‍ സ്കൂളില്‍ ചെന്നു.സ്കൂള്‍ മുറ്റത്ത്‌ തന്നെ രണ്ടാം ക്ലാസ്സിലെ കുട്ടികളെല്ലാം ഗ്രൂപ്പ്‌ തിരിഞ്ഞു വരി വരിയായി ഇരിക്കുന്നുണ്ട്.കണ്ണന്റെ ഗ്രൂപ്പിന്റെ അടുത്ത് ചെന്നു നിന്നു ഞാന്‍.എല്ലാവരും പോകേണ്ട വഴിയുടെ മാപ് ഒക്കെ പിടിച്ചു,വാട്ടര്‍ ബോട്ടിലും തോളത്തുതൂക്കി റെഡി ആയി.പെന്‍സില്‍ ബോക്സും എഴുതാനുള്ള പേപ്പറും അടങ്ങിയ ഒരു ഫയലും ഉണ്ട് തോളില്‍.ക്ലാസ്സില്‍ വച്ച് തന്നെ കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ടീച്ചര്‍മാര്‍ കൊടുത്തിരുന്നു.അമ്മമാര്‍ക്ക് കൂടെ പോകുന്ന ജോലിയെ ഉള്ളൂ.സിഗ്നല്‍ ക്രോസ് ചെയ്യുമ്പോഴൊക്കെ ഒരു ശ്രദ്ധ വേണം.അത്രേയുള്ളൂ.അങ്ങനെ ഓരോ ഗ്രൂപ്പായി നടക്കാന്‍ തുടങ്ങി.കണ്ണന്റെ ഗ്രൂപ്പ്‌ തിരഞ്ഞെടുത്തത് സ്പോര്‍ട്സ്‌ സെന്റര് ആയിരുന്നു.വേറെ ഡിവിഷനിലെ മറ്റൊരു ഗ്രൂപ്പും ഉണ്ടായിരുന്നു അവിടേക്ക്.ഏറ്റവും മുന്നില്‍ രണ്ടു ഗ്രൂപ്പിലെയും ലീഡര്‍ഴ്സ്,പുറകില്‍ മറ്റു കുട്ടികള്‍,ഏറ്റവും പുറകില്‍ സെക്കന്റ്‌ ലീഡര്‍ഴ്സ്.അതിനും പുറകിലായി ഞാനും മറ്റൊരു കുട്ടിയുടെ അമ്മയും.



അടുത്ത് തന്നെ ആണ് സ്പോര്‍ട്സ്‌ സെന്റര്.സ്കൂളില്‍ നിന്നും കഷ്ടിച്ച് 700m ദൂരം കാണും.നടന്നു അവിടെ എത്തി,ജാപനീസിന്റെ തനത് ശൈലിയില്‍ ഉള്ള ഗ്രീറ്റിംഗ്സ് ഒക്കെ കഴിഞ്ഞു,അവിടെ ജോലി ചെയ്യുന്ന ഒരാള്‍ ഞങ്ങളുടെ കൂടെ വന്നു,കുട്ടികള്‍ക്ക് എല്ലാം കാണിച്ചു കൊടുക്കാന്‍.ആരും ആദ്യമായൊന്നും അല്ലാട്ടോ അവിടെ പോകുന്നത്.ആഴ്ചയില്‍ പലവട്ടം പോകുന്ന സ്ഥലമാണെങ്കിലും,കുട്ടികള്‍ അറിയാത്ത,കാണാത്ത പല ഭാഗങ്ങളും ഉണ്ട് ആ കെട്ടിടത്തില്‍.എല്ലാം ചുറ്റി നടന്നു കണ്ടു,പല പല സംശയങ്ങളും ചോദിച്ചു.ഉദാഹരണത്തിന് ,എന്നാണ് ഈ സ്പോര്‍ട്സ്‌ സെന്റര് നിര്‍മ്മിച്ചത്‌,ഇവിടെ എത്ര ആളുകള്‍ ജോലി ചെയ്യുന്നുണ്ട്,ഏതൊക്കെ സ്പോര്‍ട്സ്‌ ചെയ്യാന്‍ പറ്റും.... അങ്ങനെ അങ്ങനെ..കൂടെ ഉള്ള ആള്‍ എല്ലാം വിശദീകരിക്കുമ്പോള്‍ മെമ്മോ എഴുതിഎടുത്തു കുട്ടികള്‍.













ഒരു മണിക്കൂര്‍ ആയിരുന്നു സമയം.പോരുന്നതിനു മുന്‍പ് വീണ്ടും നന്ദി പ്രകടനം.അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌.ജപ്പാന്‍കാരുടെ ഗ്രീറ്റിങ്ങ്സ് വളരെ പ്രശസ്തമാണ്.ഓരോ വാചകത്തിലും അവര്‍ ക്ഷമ ചോദിക്കും,എന്ത് പറഞ്ഞാലും നന്ദി പറയും,തല കുനിക്കും.ഫോണ്‍ ചെയ്താല്‍ പോലും തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന് പറഞ്ഞെ തുടങ്ങുകയുള്ളൂ.അത് എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും അങ്ങനെയാണ്.ഇപ്പോള്‍ കുറെ നാളായി ഇവിടെ താമസിക്കുന്നത് കാരണം ഞാനും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ക്ഷമ പറയാനും നന്ദി പറയാനും പഠിച്ചു.
കുട്ടികളോട് ടീച്ചര്‍ നേരത്തെ പറഞ്ഞതനുസരിച്ച് വരിവരിയായി നിന്നു ലീഡര്‍ ഒരു ചെറിയ പ്രസംഗം ഒക്കെ നടത്തി വലിയൊരു നന്ദിയും പറഞ്ഞു തിരിച്ചു പോന്നു.







കണ്ണന്റെ ക്ലാസ്സ്‌ ടീച്ചര്‍ ഇതിനിടയില്‍ ഒന്ന് വന്നിരുന്നു അവിടെ.പല കുട്ടികളും പല സ്ഥലത്തേക്ക് പോയത് കൊണ്ട് അവര്‍ സൈക്കിളില്‍ ഒരു പ്രദക്ഷിണം നടത്തി എല്ലായിടത്തും.

അങ്ങനെ ഞങ്ങള്‍ തിരിച്ചു സ്കൂളില്‍ എത്തി..





ബാക്കി ഗ്രൂപ്പുകളും എത്തിയിരുന്നു.വീണ്ടും ഒരിക്കല്‍ കൂടി കണ്ണന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വന്നു,"ഇത്രയുംനേരം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചതില്‍ നന്ദി"എന്നൊക്കെ എന്നോട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി...ഞാന്‍ അവര്‍ പറഞ്ഞത് മലയാളത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ വല്ലാത്ത അപരിചിതത്വം തോന്നുമെന്കിലും ജാപനീസില്‍ അത് കേള്‍ക്കുമ്പോള്‍ അങ്ങനെ അല്ലാട്ടോ.... നമ്മുടെ ഭാഷയില്‍ ഇങ്ങനെ ഉപചാര വാക്കുകള്‍ അധികം നമ്മള്‍ ഉപയോഗിക്കാത്തത് കൊണ്ടാവും അപരിചിതമായി തോന്നുന്നത്.ജാപനീസില്‍ ഉപചാരവാക്കുകള്‍ വളരെ സ്വാഭാവികമാണ്.

ഇത്രയും പറഞ്ഞെങ്കിലും ഇതിനെക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് പിറ്റേ ദിവസം നടന്ന മറ്റൊരു സംഭവം ആണ്.പിറ്റേ ദിവസം വൈകുന്നേരം കണ്ണന്‍ സ്കൂളില്‍ നിന്നും വന്ന ഉടനെ അമ്മയ്ക്ക് ഒരു പ്രേസെന്റ്റ് ഉണ്ട് എന്ന് പറഞ്ഞു.എന്നിട്ട് സ്ക്രാപ്‌ ബുക്ക്‌ പോലെ എന്തോ ഒന്ന് എന്റെ കയ്യില്‍ തന്നു.കവറില്‍ തന്നെ വലിയ അക്ഷരത്തില്‍ "മനോജ്‌ സാന്‍,നന്ദി..."എന്നെഴുതിരുന്നു.തുറന്നു നോക്കിയപ്പോള്‍ ടീച്ചറുടെ വക ഒരു കുറിപ്പ്.അതും നന്ദി പ്രകടനം തന്നെ.അടുത്ത പേജില്‍ കണ്ണന്റെ ഗ്രൂപ്പില്‍ നടക്കാന്‍ ഉണ്ടായിരുന്ന ഒരു കുട്ടിയുടെ ലെറ്റര്‍.അവനും വിശദമായി നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.രണ്ടാമത്തെ പേജില്‍ അടുത്ത കുട്ടിയുടെ വക,മൂന്നാമത്തെ പേജില്‍ കണ്ണന്റെയും.
എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.എന്ത് ഭംഗിയായി കുട്ടികള്‍ അവരുടെ സന്ദേശം കൈമാറിയിരിക്കുന്നു.
ജാപനീസില്‍ എഴുതിയത് കൊണ്ട് ഞാന്‍ ഒന്ന് വിവര്‍ത്തനം ചെയ്യാം ഇവിടെ.


ഇത് കവര്‍ പേജ്...മനോജ്‌ സാന്‍ നന്ദി എന്നാണ് ഫോട്ടോയുടെ മുകളില്‍ എഴുതിയിരിക്കുന്നത്...


ഇത് ടീച്ചറുടെ...അവര് നന്ദി ഒരുപാട് പറഞ്ഞു കഴിഞ്ഞ്,കുട്ടികള്‍ എന്ജോയ്‌ ചെയ്ത കാര്യം ഒക്കെ പറഞ്ഞു,ഇനിയും എന്തെങ്കിലും ആവശ്യമുന്ടെന്കില്‍ സഹായിക്കണം എന്നൊക്കെ പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു.


ഇത് മിനാമി ഷോദായ്‌ എന്ന കുട്ടിയുടെ.
ഡിയര്‍ മനോജ്‌ സാന്‍.. ഞാന്‍ മനോജ്‌ സാന്‍ ന്റെ കൂടെ സ്പോര്‍ട്സ്‌ സെന്റര് ന്റെ ഗാലറിയിലും,എയര്‍ കണ്ടിഷന്‍ വച്ചിരിക്കുന്ന മുറിയിലും ഒക്കെ പോയതും,വലിയ കണ്ണാടി കണ്ടു അതിന്റെ മുന്നില്‍ ഡാന്‍സ് കളിച്ചതും,അത് കണ്ടു എല്ലാവരും ചിരിച്ചതും ഒക്കെ നന്ദിയോടെ ഓര്‍ക്കുന്നു.ഫുകുനോ സ്പോര്‍ട്സ്‌ സെന്റെറില്‍ പോയ എല്ലാവരും എന്ജോയ്‌ ചെയ്തു എന്ന് വിശ്വസിക്കുന്നു.മനോജ്‌ സാനും സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്നു എന്ന് മനസ്സിലായത്‌ കൊണ്ട് ഞാനും സന്തോഷത്തോടെ ആണ് അവിടെ പോയത്.ഞങ്ങളുടെ കൂടെ വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട്.


ഇത് യോഷികവ കോക്കി എന്ന കുട്ടിയുടെ...
നിവേദ് ന്റെ അമ്മയ്ക്ക്...എപ്പോഴും എപ്പോഴും എന്റെ വാട്ടര്‍ ബോട്ടില്‍ തുറന്നു തന്നതിന് നന്ദി.എനിക്ക് നിവേദ് ന്റെ അമ്മയോട് കുറച്ചു നേരം കൂടി സംസാരിക്കണം എന്നുണ്ടായിരുന്നു.ഇനി കാണുമ്പോള്‍ കൂടുതല്‍ സംസാരിക്കാം കേട്ടോ... നടക്കുന്ന വഴി എന്റെ കയ്യില്‍ ഉണ്ടായിരുന്ന മാപ് പലതവണ താഴെ വീണത്‌ എടുത്തു തന്നതിന് നന്ദി.


ഇനി ഇത് എന്റെ കണ്ണന്റെ വക...
അമ്മയ്ക്ക്...അമ്മ കൂടെ നടക്കാന്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒരു പാട് കുസൃതി കാണിച്ചേനെ..അമ്മ കൂടെ വന്നത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്.എന്റെ കൂടെ ഈ പ്രൊജക്റ്റ് ല്‍ പങ്കെടുക്കാന്‍ വന്നതില്‍ ഹൃദയപൂര്‍വമായ നന്ദി അറിയിക്കുന്നു..ഇനിയും വേറെ കാര്യങ്ങള്‍ക്കും കൂടെ വരണം കേട്ടോ...ഐ ലവ് യു മമ്മ

നേരത്തെ പറഞ്ഞപോലെ വിവര്‍ത്തനം ചെയ്യുമ്പോള്‍ മലയാള ഭാഷയില്‍ കുറച്ചു അപരിചിതത്വം തോന്നാം...പക്ഷെ ജാപനീസില്‍ ഇത് നോര്‍മല്‍ ആയ ഭാഷ ആണ്.

മനോജ്‌ സാന്‍ എന്ന് എന്നെ വിളിക്കുന്നത്‌ എന്റെ സര്‍ നെയിം അങ്ങനെ ആയത് കൊണ്ടാണ്..."സാന്‍" എന്ന് ബഹുമാനസൂചകമായി വിളിക്കുന്നതാണ്...ജാപനീസില്‍ ആരെയും പേര് മാത്രമായി വിളിക്കില്ല. കണ്ണനെയും നിവേദ് എന്നല്ല സ്കൂളില്‍ വിളിക്കുന്നത്‌..അവന്റെ പേര് "നിവേദ് മനോജ്‌" എന്നായത് കൊണ്ട് അവനും "മനോജ്‌ സാന്‍" തന്നെ...ഒരു ഫാമിലിയില്‍ എല്ലാവരും ഒരേ സര്‍ നെയിം ആണല്ലോ..അപ്പോള്‍ എല്ലാവരെയും ഒരേ പേരാണ് വിളിക്കുക.കൊച്ചു കുട്ടികളെ "ചാന്‍" എന്ന് ചേര്‍ത്ത് ലാസ്റ്റ്‌ നെയിം കൂട്ടി വിളിക്കുമെന്കിലും സ്കൂളിലും മറ്റു ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കും സര്‍ നെയിം തന്നെ പ്രധാനം.

എന്നും എപ്പോഴും ഈ സ്കൂളിലെ പല പരിപാടികള്‍ കാണുമ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ സ്കൂളിലും ഇതൊക്കെ വന്നെങ്കില്‍ എന്ന് ആശിക്കാറുണ്ട്...വേണം എന്ന് വച്ചാല്‍ നമ്മുക്കും ചെയ്യാവുന്നതേ ഉള്ളൂ..പക്ഷെ...



സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് മനപ്പാഠമാക്കി പരീക്ഷക്ക്‌ എഴുതി മാര്‍ക്ക്‌ മേടിക്കുന്ന സ്ഥലം മാത്രമല്ല.. ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിഞ്ഞു,പ്രകൃതിയെ അറിഞ്ഞു,പാലിക്കപ്പെടെണ്ട മര്യാദകള്‍ പഠിച്ച്,വളര്‍ന്നു വലുതാകേണ്ട, ഒരു മഹത്തായ സ്ഥാപനം ആണ്.ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍,എന്റെ കുട്ടികള്‍ക്ക് കിട്ടുന്ന ഈ സൗകര്യം നാട്ടിലെ സ്കൂളിലെ കുട്ടികള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന്.