Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Sunday, August 21, 2011

ക്യോട്ടോ

2011 ജൂണിൽ 'യാത്രകള്‍.കോം' സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ലേഖനം.

ജപ്പാനില്‍ താമസമാക്കിയ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ "ക്യോട്ടോ" എന്ന സ്ഥലത്തേക്ക് ഞാന്‍ യാത്ര ചെയ്തത് പല തവണ ആണ്.കുടുംബത്തോടൊപ്പവും കൂട്ടുകരോടൊപ്പവും ഒക്കെ പലതവണ ക്യോട്ടോ സന്ദര്‍ശിച്ചു എങ്കിലും ക്യോട്ടോവിന്റെ സൌന്ദര്യം മുഴുവനായി കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല..ഓരോ തവണ യാത്ര പറയുമ്പോഴും വീണ്ടും വരണേ എന്ന് ഓര്‍മിപ്പിക്കുന്ന അസാധാരണമായ ഒരു ആകര്‍ഷണം ഉണ്ട് ക്യോട്ടോയ്ക്ക്.പഴമയെ ഇഷ്ടപെടുന്ന ആരും ഈ സ്ഥലത്തിന്റെ സൌന്ദര്യത്തില്‍ മയങ്ങി വീഴും എന്നത് തീര്‍ച്ച.ഓരോ ഋതുവിലും ഓരോ തരത്തില്‍ സുന്ദരിയായ ക്യോട്ടോ.

ഒരു യാത്ര പോകണം എന്ന് തീരുമാനിച്ചാല്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ക്യോട്ടോ ആവും എപ്പോഴും.പക്ഷെ കുട്ടികള്‍ക്ക് അത്ര താല്പര്യം പോര,അവര്‍ക്ക് പഴയ അമ്പലങ്ങളും കൊട്ടാരങ്ങളും കാണുന്നതിനേക്കാള്‍ താല്പര്യം അമ്യുസ്മെന്റ്റ്‌ പാര്‍ക്കുകളോ,അക്വേറിയമോ ഒക്കെ ആണ്.എനിക്കാണെങ്കില്‍ ചരിത്രമുറങ്ങുന്ന എന്തും കാണാന്‍ ഒരുപാട് ഇഷ്ടവും.അങ്ങനെ ഒരിക്കല്‍ക്കൂടി ഒരു ക്യോട്ടോ യാത്രയ്ക്ക് തയ്യാറെടുത്തു.രണ്ടു ദിവസത്തെ പരിപാടി ആയത് കൊണ്ട് വളരെ കുറച്ചു സ്ഥലങ്ങളെ കാണാനായി തിരഞ്ഞെടുക്കാന്‍ സാധിക്കൂ.എന്തായാലും രണ്ടു ദിവസങ്ങള്‍ കൊണ്ട് സാധിക്കാവുന്ന അമ്പലങ്ങളിലും കൊട്ടാരങ്ങളിലും കയറിയിറങ്ങുക എന്ന ലക്ഷ്യത്തോടെ ക്യോട്ടോയിലേക്ക് യാത്ര തിരിച്ചു.

പുരാതന ജപ്പാന്റെ തലസ്ഥാനമായിരുന്നു ക്യോട്ടോ.ആയിരത്തി ഇരുന്നൂറു വര്‍ഷത്തിന്റെ പഴക്കം അവകാശപ്പെടുന്ന ക്യോട്ടോ,ജപ്പാന്റെ തലസ്ഥാനമായത് 794 ല്‍ ആണ്.ജപ്പാന്റെ "ഹൃദയനഗരം" എന്നും ഈ മനോഹരമായ സ്ഥലത്തിന് പേരുണ്ട്.കൊട്ടാരങ്ങളാവട്ടെ,അമ്പലമാവട്ടെ,ജപ്പാനീസ് ട്രേഡിഷണല്‍ ഗാര്‍ഡന്‍ ആവട്ടെ,എല്ലാം പഴയത്,മനോഹരമായത്,പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്ന ഒരു പ്രദേശം.
1869ല്‍ ജപ്പാന്റെ തലസ്ഥാനം ടോക്യോയിലേക്ക് മാറ്റിയെങ്കിലും ഇന്നും ക്യോട്ടോയാണ് പ്രധാനം എന്ന് കരുതുന്നവര്‍ നിരവധിയാണ് ഇവിടെ.സാംസ്‌കാരിക തലസ്ഥാനം എന്നാണ് ഇപ്പോഴത്തെ ക്യോട്ടോ ന്റെ വിളിപ്പേര്.അനേകം യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട് ഈ നഗരം.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം,അമേരിക്ക,അണുബോംബിടാന്‍ ഉദേശിച്ചിരുന്ന രണ്ടു ലക്ഷ്യങ്ങളില്‍ ഒന്ന് ക്യോട്ടോ ആയിരുന്നു.പക്ഷെ അന്നത്തെ ക്യോട്ടോവിന്റെ ഗാംഭീര്യം കണ്ടിട്ടുള്ള അമേരിക്കന്‍ യുദ്ധമേധാവി തീരുമാനം മാറ്റുകയായിരുന്നു അത്രേ.ഒരുപക്ഷെ ഈ സാംസ്‌കാരിക തലസ്ഥാനം നശിപ്പിക്കപ്പെടാന്‍ അദ്ധേഹത്തിനു ആഗ്രഹമില്ലയിരുന്നിരിക്കും.പിന്നെയാണ് നാഗസാക്കിയിലേക്ക് ലക്‌ഷ്യം മാറ്റിയത്.അതുകൊണ്ട് തന്നെ ക്യോട്ടോയില്‍ യുദ്ധത്തിനു മുന്‍പുള്ള നിര്‍മിതികള്‍,വര്‍ഷങ്ങളുടെ പഴക്കമുള്ളവ ഇന്നും നിലനില്‍ക്കുന്നു.ജപ്പാനില്‍ ഉടനീളം എല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും ക്യോട്ടോ,അതിന്റെ സൌന്ദര്യത്തിന് കോട്ടം തട്ടാതെ നിലകൊണ്ടു.

UNESCO വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകള്‍ 17 എണ്ണമാണ് ക്യോട്ടോയില്‍ ഉള്ളത്.ഏകദേശം 1600 ബുദ്ധന്റെ അമ്പലങ്ങളും നാനൂറോളം ഷിന്റോ ആരാധനാലയങ്ങളും ഉണ്ട്.പിന്നെ കൊട്ടാരങ്ങള്‍.പൂന്തോട്ടങ്ങള്‍,അങ്ങനെ ഒരുപാട്.ഇതില്‍ ഏറ്റവും പ്രധാനവും പേര് കേട്ടതും "കിയോമിസു-ദേര "എന്ന അമ്പലവും ഗോള്‍ഡെന്‍ ടെമ്പിള്‍ ആയ "കിന്‍കാക്കുജി"(Kinkakku-ji)യും പിന്നെ പ്രസിദ്ധമായ റോക്ക് ഗാര്‍ഡന്‍ ര്യോആന്‍-ജി (Ryoan-ji)യും ആണ്.ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.

ഞങ്ങളുടെ താമസസ്ഥലമായ ടോയാമയില്‍ നിന്നും 230കിലോമീറ്ററോളം ഉണ്ട് ക്യോട്ടോയിലേക്ക്.എക്സ്പ്രസ്സ്‌ ഹൈവേ വഴി മൂന്നു മണിക്കൂറേ എടുക്കുകയുള്ളൂ എങ്കിലും ഹൈവേയില്‍ ഉള്ള പാര്‍ക്കിംഗ് ഏരിയ കണ്ടാല്‍ അവിടെ നിര്‍ത്തി,ആ സ്ഥലത്തെ രുചികള്‍ അറിയുക എന്നത് ശീലമായി മാറിയ രണ്ടു പിള്ളേരുള്ളതു കൊണ്ട് പല പ്രാവശ്യം പലയിടത്തും നിര്‍ത്തേണ്ടി വന്നു.

ഞങ്ങളുടെ ആദ്യ ലക്‌ഷ്യം നിജോ കാസില്‍ ആയിരുന്നു.



1603ല്‍ പണികഴിപ്പിച്ച ഈ കൊട്ടാരം,പുരാതന പെയിന്റിംഗ്ങ്ങുകളും,കൊത്തുപണികളും കൊണ്ട് സമ്പന്നമാണ്.നടക്കുമ്പോള്‍ നൈറ്റിംഗ്ഗെയിലിന്റെ പാട്ട് കേള്‍ക്കുന്ന തറകള്‍ ഇവിടുത്തെ പ്രത്യേകത ആണ്.പതുക്കെ നടന്നാല്‍ കൂടുതല്‍ ഒച്ച കേള്‍ക്കും.ഒരുപക്ഷെ അതിക്രമിച്ചു കടക്കുന്ന ആള്‍ക്കാരെ തടയാനുള്ള സൂത്രം ആവും.കൊട്ടാരത്തിനകത്തു ഫോട്ടോഗ്രാഫി നിരോധിച്ചത് കൊണ്ട് ആ പെയിന്റിംഗ്ങ്ങുകളെയും മറ്റും മനസ്സില്‍ പകര്‍ത്താനെ സാധിച്ചുള്ളൂ.275,000 സ്ക്വയര്‍മീറ്റര്‍സ് ഉള്ള ഈ കൊട്ടാരവളപ്പ് മുഴുവനും തന്നെ ജപ്പാനീസ് തനത് ശൈലിയില്‍ ഉള്ള ഗാര്‍ഡന്‍ ആണ്.വളരെ സുന്ദരമായ ഒരു നടത്തം ആയിരുന്നു അത്.നിറയെ മരങ്ങളും,ഇടയ്ക്ക് ടീ സെറിമണി നടത്തുന്ന ടീ ഹൗസുകളും ഒക്കെ ആയി,പേരറിയാത്ത ഒരുപാട് പക്ഷികളുടെ പാട്ടും കേട്ട് ഞങ്ങള്‍ പതുക്കെ നടന്നു.







ഇനി പോകാന്‍ ഉള്ളത് ക്യോട്ടോയിലെ ഏറ്റവും പ്രധാനപ്പെട്ട,ഏറ്റവും സുന്ദരമായ സ്ഥലത്തേക്ക് ആണ്.ഗോള്‍ഡെന്‍ ടെമ്പിള്‍.ജാപനീസില്‍ കിന്‍കാക്കുജി എന്ന് പറയും."കിന്‍" എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം.ഗോള്‍ഡന്‍ പവലിയന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.1397 ല്‍"അഷികാഗ യോഷിമിത്സു"എന്ന ഭരണാധികാരിയാണ് ഇത് നിര്‍മ്മിച്ചത്‌.
എന്തൊരു ഭംഗിയാണെന്നോസ്വര്‍ണം പൂശിയ ഈ നിര്‍മിതി കാണാന്‍.വളരെ വലിയ ഒരു ജപ്പാനീസ് ഗാര്‍ഡന്‍ന്റെ ഉള്ളില്‍ ചെറുതല്ലാത്ത ഒരു തടാകത്തിന്റെ സൈഡില്‍ ആണ് ഈ ഗോള്‍ഡന്‍പവലിയന്‍.തടാകത്തില്‍ പ്രതിഫലിച്ചു കാണുന്ന നിഴലോട് കൂടിയ ഈ കാഴ്ച അവര്‍ണനീയമാണ്.എത്ര കണ്ടാലും മതി വരാത്ത ഒരു ദൃശ്യം.







ഞങ്ങള്‍ ചെന്നപ്പോള്‍ മഴ ചന്നം പിന്നം പെയ്യുന്നുണ്ട്.ടിക്കറ്റ്‌ എടുത്തു അകത്തു കയറി.ദൂരെ നിന്നേ സ്വര്‍ണമകുടം കാണാന്‍ സാധിക്കും.
ശെരിക്കും ഇന്ന് കാണുന്ന ഈ ഗോള്‍ഡന്‍ പവലിയന്‍ ഒറിജിനല്‍ അല്ല.1397ല്‍ നിര്‍മിച്ച ഗോള്‍ഡന്‍ പവലിയന്‍ 1950ല്‍ ഒരു സന്യാസി തീ വച്ച് നശിപ്പിച്ചു കളഞ്ഞു.മാനസിക രോഗിയായ ആ മനുഷ്യന്‍ ഈ ടെമ്പിളിന്റെ പുറകില്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല.പിന്നെ അയാളെ പിടികൂടി ശിക്ഷിച്ചു.പക്ഷെ മാനസികരോഗം ആണെന്ന് മനസ്സിലായപ്പോള്‍ മോചിപ്പിചെങ്കിലും പിറ്റേ വര്ഷം തന്നെ അയാള്‍ മരിച്ചു.ശെരിക്കും എന്തൊരു നഷ്ടമാണ് അല്ലെ...ഒരു നാഷണല്‍ ട്രെഷര്‍ ആണ് ഒരാളുടെ മനസികവൈകല്യം കൊണ്ട് നഷ്ടപെട്ടത്.ഇപ്പോഴുള്ള കിന്‍കക്കുജിയുടെ പുനര്‍നിര്‍മാണം ഒറിജിനല്‍ പ്ലാനില്‍ തന്നെ ആണ്.1955ല്‍ പഴയ അതേ രീതിയില്‍ തന്നെ പുനര്‍നിര്‍മിച്ചു.മൂന്നു നിലയുള്ള ഈ നിര്‍മിതിയുടെ ഓരോ നിലയും ഓരോ നിര്‍മാണരീതിയാണ് അത്രേ.ചൈനീസ്,ഇന്ത്യന്‍,ജപ്പാനീസ് രീതിയിലാണെന്ന് പറയപ്പെടുന്നു.

സ്വദേശികളും വിദേശികളും ആയി ഒരുപാട് സന്ദര്‍ശകര്‍ ഉണ്ടായിരുന്നു അവിടെ.ഒരു വിധം നല്ല തിരക്ക് തന്നെ.കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ വീണ്ടും കിന്‍കാക്കുജിയെ നോക്കി നിന്നു ഞാന്‍.കുട്ടികള്‍ക്ക് പക്ഷെ അത്ര താല്പര്യം ഇല്ലാലോ..വിശക്കുന്നു...എന്ന നിലവിളി തുടങ്ങിയപ്പോള്‍ കിന്‍കാക്കുജിയോടു ഇനിയും വരാം ട്ടോ..എന്ന് യാത്ര പറഞ്ഞു നടന്നു....ഇവിടെയും പരന്നു കിടക്കുന്ന മനോഹരമായ ജപ്പാനീസ് ഗാര്‍ഡന്‍.നടന്നു നടന്നു പുറത്തെത്തി.



ഭക്ഷണം കഴിച്ചു കഴിഞ്ഞു അടുത്ത ലക്ഷ്യം,ര്യോആന്‍-ജി എന്ന റോക്ക് ഗാര്‍ഡന്‍ ആണ്.വളരെ പ്രശസ്തമാണ് ഈ റോക്ക് ഗാര്‍ഡന്‍.ഇതും ഒരു കൊട്ടാരത്തിന്റെ ഭാഗം തന്നെ.പല,പല യുദ്ധങ്ങളില്‍ ,പല തവണ നശിപ്പിക്കപ്പെട്ട,വീണ്ടും പുനര്‍നിര്‍മിച്ച ഒരു കൊട്ടാരം.ആ കൊട്ടാരത്തിലുള്ള 30x10 മീറ്റര്‍ മാത്രം വലുപ്പമുള്ള ഒരു മുറ്റം..അതാണ് റോക്ക് ഗാര്‍ഡന്‍.



പ്രത്യേകത എന്താന്ന് വച്ചാല്‍,ഭംഗിയില്‍ ഗ്രേവലും മണ്ണും ഇട്ടിരിക്കുന്ന ആ മുറ്റത്ത്‌ പതിനഞ്ചു പാറകള്‍ ഉണ്ട്.പ്രത്യേകിച്ച് ഒരു ആകൃതിയും ഇല്ലാത്ത,അവിടവിടെയായി ഉള്ള പതിനഞ്ചു ചെറിയ പാറകള്‍.നമ്മള്‍ ഏതു ആംഗിളില്‍ ഇരുന്നു ആ മുറ്റത്തേക്ക് നോക്കിയാലും പതിനാല് പാറകളെ കാണൂ.നല്ല ആത്മശക്തി ഉള്ള,മനസ്സ് ശുദ്ധമായവര്‍ക്ക് മാത്രമേ പതിനഞ്ചാമത്തെ പാറ കാണാന്‍ സാധിക്കൂ എന്നാണ് പറയുന്നത്.എന്ത് തന്നെയായാലും എവിടെയൊക്കെ മാറി ഇരുന്നു നോക്കിയാലും പതിനാലെണ്ണമെ കാണൂ.പക്ഷെ ആ മുറ്റത്തേക്ക് വെറുതെ നോക്കിയിരിക്കുന്നത് വല്ലാത്ത ഒരു അനുഭവമാണ്.ഗ്രേവല്‍ ഇട്ടിരിക്കുന്ന മുറ്റം ചൂലുകൊണ്ട് അടിച്ചിട്ടിരിക്കുന്ന പോലെ ഡിസൈന്‍സ് ഉണ്ട്.കുറേനേരം കണ്ണിമ തെറ്റാതെ നോക്കിയിരുന്നാല്‍ ആ ഡിസൈന്‍സ് രൂപം മാറുന്നതായി നമ്മുക്ക് തോന്നും.എത്ര കൂടുതല്‍ നേരം അതിനെ നോക്കിയിരിക്കുന്നുവോ,അത്രയും കൂടുതല്‍ നമ്മളെ ആകര്‍ഷിക്കും ഈ മുറ്റം.അതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും..


നടന്നു ക്ഷീണിച്ചത് കൊണ്ട് കുട്ടികളും കുറെ നേരം അവിടെ ഇരുന്നു.മുറ്റത്തിന്റെ ഡിസൈന്‍ മാറുമെന്ന് തോന്നുമ്പോള്‍ ബഹളം വച്ച്,പല സ്ഥലത്ത് ചെന്നിരുന്നു പാറകളുടെ എണ്ണം എടുത്ത്,അങ്ങനെ കുറെ നേരം...

എന്താണെന്നറിയില്ല..കുറേനേരം ധ്യാനത്തിലെന്നത് പോലെ ഇരുന്നത് കൊണ്ട്,അവിടെ നിന്നും ഇറങ്ങിയപ്പോള്‍ മനസ്സിന് വല്ലാത്ത ശാന്തത..സുഖം...

വൈകുന്നേരം ആയി അപ്പോഴേക്കും..കുട്ടികളും നടന്നു ക്ഷീണിച്ചിരുന്നു.ഇനിയത്തെ കാഴ്ചകള്‍ നാളെയാകാം എന്ന് തീരുമാനിച്ചു ഹോട്ടലില്‍ എത്തി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം ഓര്‍ത്തത്‌ ഇന്ന് കാണാന്‍ പോകുന്ന "കിയോമിസു-ദേര"യെ കുറിച്ചാണ്.വളരെ പ്രശസ്തമായ ബുദ്ധിസ്റ്റ് ടെമ്പിള്‍ ആണിത്.ഈ ടെമ്പിളും ഏഴാം നൂറ്റാണ്ടിലെ ആണ്.798ല്‍ ആണ് ഇതിന്റെയും നിര്‍മിതി.പക്ഷെ ഇന്ന് കാണുന്ന കിയോമിസു-ദേര 1633ല്‍ നിര്‍മിച്ചതാണ്.പരന്നു കിടക്കുന്ന ഈ സ്ട്രക്ചറില്‍ ഒരു ആണി പോലും ഉപയോഗിച്ചിട്ടില്ല എന്നറിയുമ്പോള്‍,പതിനാറാം നൂറ്റാണ്ടിലെ ഈ നിര്‍മിതി നമ്മളെ ഒരുപാട് വിസ്മയിപ്പിക്കും.

കിയോമിസു-ദേര യുടെ പാര്‍ക്കിങ്ങില്‍ നല്ല തിരക്കായിരുന്നു രാവിലെ തന്നെ....അവിടെയും കണ്ടു 24മീറ്റര്‍ പൊക്കമുള്ള ഒരു ബുദ്ധന്റെ പ്രതിമ.




നടന്നു കിയോമിസു-ദേരയുടെ മുന്നില്‍ എത്തി...നോക്കിയപ്പോള്‍ ഇത് ഒരു ഒറ്റ കെട്ടിടമല്ല..ഒരു കുന്നില്‍ ചെരുവില്‍,കുന്നിനോട് ചേര്‍ന്ന് നീണ്ടു കിടക്കുന്ന ഒരു നിര്‍മിതി.പ്രധാന വരാന്ത തന്നെ വലിയ തൂണുകള്‍ ആണ് താങ്ങി നിര്‍ത്തുന്നത്.


പിന്നെ പുറകില്‍ ഹാള്‍ ഉണ്ട്.. ബുദ്ധന്റെ പ്രതിഷ്ഠ ഉണ്ട്...അവിടെ പ്രാര്‍ത്ഥിച്ചു വീണ്ടും നടന്നാല്‍ വരാന്തകള്‍ തന്നെ.കാട്ടിലേക്ക് കയറിപോകുന്ന പ്രതീതി തോന്നും..ഒരുവശം കുന്നല്ലേ,..പിന്നെയും നടന്നാല്‍ കാണാം,കെട്ടിടത്തിനുള്ളില്‍ തന്നെ നീര്‍ച്ചാലുകള്‍ ഒഴുകുന്നത്‌.ചെറിയ വാട്ടര്‍ഫോള്‍ എന്ന് പറയണം.അതില്‍ നിന്നാണ് കിയോമിസു-ദേര എന്ന പേരുണ്ടായത്."കിയോമിസു" എന്നാല്‍ ശുദ്ധമായ ജലം എന്നര്‍ത്ഥം.ഈ നീര്‍ച്ചാലുകള്‍ താഴെ ഒരു കുളത്തിലെക്കാണ് പോകുന്നത്.ആ വെള്ളം കുടിച്ചാല്‍ ആഗ്രഹിച്ചത്‌ നടക്കുമത്രേ..ഞാന്‍ എന്താണാവോ ആ നിമിഷം ആഗ്രഹിച്ചത്‌...!!!



പിന്നെയും പലതും ഉണ്ട് ആ ടെമ്പിള്‍ കോംപ്ലെക്സില്‍ കാണാന്‍.നടന്നു നടന്നു കാല് കുഴയും...പക്ഷെ എന്തോ ഒരു പ്രത്യേകത ഉണ്ട് അവിടെ.നമ്മള്‍ നൂറ്റാണ്ടുകള്‍ പുറകിലോട്ട് പോയ പോലെ.എല്ലാം പഴയത്,മുഴുവനും തടി കൊണ്ടുള്ള നിര്‍മിതി.പ്രധാന വരാന്തയില്‍ നിന്നും നോക്കിയാല്‍ താഴെ ക്യോട്ടോ നഗരം വളരെ ഭംഗിയായി കാണാം...


2007ല്‍ ലോകത്തിലെ സെവെന്‍ വോണ്ടെര്‍സ് തിരഞ്ഞെടുക്കുന്ന സമയത്ത് 21 ഫൈനലിസ്റ്റുകളില്‍ കിയോമിസു-ദേരയും ഉണ്ടായിരുന്നു..തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും....
കിയോമിസു-ദേര കണ്ടു കഴിഞ്ഞപ്പോഴേയ്ക്കും ഉച്ചയായി.നടന്ന വഴി മുഴുവന്‍ സുവനീര്‍ ഷോപ്പുകള്‍ ആണ്.കേറിയിറങ്ങി,വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങി പിന്നെയും കുറച്ചു നേരം കൂടി...

അമ്പലങ്ങള്‍ക്കും കൊട്ടരങ്ങള്‍ക്കും മാത്രമല്ല ക്യോട്ടോ പ്രസിദ്ധി ആര്‍ജിച്ചത്..ഗെയ്ഷകള്‍.അവരും ക്യോട്ടോവിന്റെ അവിഭാജ്യഘടകം ആണ്.ക്യോട്ടോ എന്ന് കേട്ടാല്‍ ഗെയ്ഷ എന്നും ഓര്മ വരും.രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് ക്യോട്ടോ,ഗെയ്ഷകളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നത് അത്രേ.ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി ഗെയ്ഷ വേഷം അണിഞ്ഞു ആളുകള്‍ നില്‍ക്കാറുണ്ട് ക്യോട്ടോയില്‍..നമ്മുക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാം.പക്ഷെ ശെരിക്കുമുള്ള ഒരു ഗെയ്ഷയെ കാണാന്‍ കുറച്ചു പ്രയാസമാണ്.അതുകൊണ്ട് ഞങ്ങളും അവിടെ കണ്ട ഗെയ്ഷയുടെ കൂടെ ഫോട്ടോ എടുത്തു.



കലാകാരികള്‍ ആണവര്‍..അതിഥികളെ സല്ക്കരിക്കുന്നവര്‍...സകല കലകളിലും നൈപുണ്യമുള്ളവര്‍...സുന്ദരികള്‍....

ഗിയോണ്‍ തെരുവുകളിലൂടെ നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌,"സയൂരിയെ" ആണ്...ആര്‍തര്‍ ഗോള്‍ഡന്റെ നോവലായ "ഒരു ഗെയ്ഷയുടെ ഓര്‍മക്കുറിപ്പുകള്‍"(Memoirs of a Geisha) ..അതിലെ സയൂരിയെ...ഇതേ ഗിയോണ്‍ തെരുവുകളിലൂടെ അല്ലേ,സയൂരി തലയുയര്‍ത്തിപ്പിടിച്ചു നടന്നിട്ടുണ്ടാകുക...കാണുന്നവരെല്ലാം 'എന്തൊരു സൌന്ദര്യം" എന്നവളെ തിരിഞ്ഞു നോക്കിയിട്ടുണ്ടാകുക!!!
അതെ..പിന്നെയും പിന്നെയും മനസ്സ് പറയുന്നു,എനിക്ക് ക്യോട്ടോ ഒരിക്കലും കണ്ടു മതിയാവില്ല എന്ന്.ഏക്കറുകള്‍ പരന്നു കിടക്കുന്ന ജപ്പാനീസ് ഗാര്‍ഡന്‍സും,പഴമ വിളിച്ചോതുന്ന കൊട്ടാരങ്ങളും,അമ്പലങ്ങളും കാണാന്‍ വീണ്ടും വരാതിരിക്കാന്‍ എനിക്കാവില്ല!!

Wednesday, February 23, 2011

മൌണ്ട് ഫുജിയും ടോക്യോയും

വീണ്ടുമൊരു യാത്ര.ഇത്തവണ മനുവും പിള്ളേരും ഇല്ല,രണ്ടു കൂട്ടുകാരികളുടെ കൂടെ രണ്ടു ദിവസത്തെ പ്രോഗ്രാം.ലക്‌ഷ്യം ടോക്യോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്വില്‍ട്ട് ഫെസ്റ്റിവല്‍ കാണുക,അവിടെ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുക,ഇത്രയുമായിരുന്നു.പക്ഷെ ഒരുപാട് നാളത്തെ ആഗ്രഹമായ ഫുജിസാന്‍(Mount Fuji) മനസ്സിലങ്ങനെ കിടന്നതുകൊണ്ട് യാത്ര രണ്ടു ദിവസത്തെയ്ക്കാക്കി.ഒരു ദിവസം ഫുജിസാനും അടുത്ത ദിവസം ടോക്യോയും.

വിന്റെര്‍ ആയതു കൊണ്ട് ഫുജിസാന്റെ മുകളില്‍ കയറാനൊന്നും പരിപാടി ഉണ്ടായിരുന്നില്ല.പക്ഷെ ജപ്പാനിലെ ഏറ്റവും പൊക്കമുള്ള,ഏറ്റവും ഭംഗിയുള്ള ഫുജിസാനെ കാണണം എന്നത് ഒരു ആഗ്രഹമായിരുന്നു.അതിനു കാരണം എന്റെ ഒരു കൂട്ടുകാരി ആണ്.മൂന്നു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ ഭര്‍ത്താവിനു ജോലിമാറ്റം കിട്ടിയത് ഷിസുഒക(Shizuoka)എന്ന സ്ഥലത്തേക്കയിരുന്നു. ഷിസുഒകയില്‍ ഫുജിസാന്‍ ന്റെ അടുത്തു തന്നെ.രാവിലെ ഉറക്കമുണര്‍ന്നു ആദ്യം കാണുന്ന കാഴ്ച ഗാംഭീര്യത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ഫുജിസാന്‍.നല്ല തെളിഞ്ഞ ദിവസങ്ങളില്‍ വല്ലാത്തൊരു വശ്യതയാണ് ഫുജിയ്ക്ക്.ഓരോ ഋതുക്കളിലും ഓരോ ഭംഗി...എന്റെ സുഹൃത്ത്‌,തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ എല്ലാം, മൊബൈലില്‍ ഫുജിസാനെ പകര്‍ത്തി എനിക്കയച്ചു തരുമായിരുന്നു അന്നൊക്കെ.കണ്ടു കണ്ടു എനിക്കെങ്ങനെയെങ്കിലും ഫുജിസാനെ നേരിട്ട് കണ്ടേ പറ്റൂ എന്ന അവസ്ഥയായി.
എല്ലാ വര്‍ഷവും പ്ലാന്‍ ചെയ്യും,എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് പോകാന്‍ പറ്റാതാവും,ഞാനൊഴിച്ചു പ്ലാന്‍ ചെയ്തവരൊക്കെ പോകുകയും ചെയ്യും. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇതിങ്ങനെ തുടര്‍ന്നു.പക്ഷെ വളരെ വ്യക്തമായി,മേഘങ്ങളുടെ മൂടുപടമില്ലാതെ ഫുജിസാനെ കാണാന്‍ സാധിക്കുന്നത്‌ ഭാഗ്യമായി ഇവിടുത്തെ ആളുകള്‍ കാണുന്നുണ്ട്.പല വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും ആ ഭാഗ്യം എനിക്ക് കൈവന്നില്ല.എന്താണെന്നു അറിയില്ലെങ്കിലും,കൂടെ പോകുവാന്‍ പ്ലാന്‍ ചെയ്യാറുള്ള മറ്റൊരു സുഹൃത്തിനു ഇതുവരെ ഫുജിസാനെ നന്നായി കാണാന്‍ പറ്റിയിട്ടില്ലായിരുന്നു.മൂന്നു തവണ,അവര്‍ ആദ്യം പറഞ്ഞ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു ഫുജിയെ കാണാന്‍ കാത്തിരുന്നു.ഒന്നുകില്‍ മേഘം മാത്രം,അല്ലെങ്കില്‍ ഫുജിയുടെ തല മാത്രം.. അങ്ങനെ തലയും വാലും മാത്രമേ കണ്ടിട്ടുള്ളൂ.നേരത്തെ തന്നെ കാലാവസ്ഥ ഒക്കെ തിരക്കി കണ്ടു പിടിച്ചിട്ടാണ് പോകുന്നത്..പക്ഷെ എന്തുകൊണ്ടോ അവിടെ എത്തിയാല്‍ ആകാശം മേഘാവൃതം!!!!!!

അങ്ങനെ എനിക്ക് മാത്രം പോകാന്‍ സാധികാതെ വര്‍ഷങ്ങള്‍ മൂന്നു നാല് കഴിഞ്ഞു.ഫുജിസാന്‍ ഒരു സ്വപ്നമായി അവശേഷിച്ചു. എന്റെ സുഹൃത്താവട്ടെ,അവരുടെ ഭര്‍ത്താവിനു വീണ്ടും സ്ഥലമാറ്റം ആയപ്പോള്‍ അവിടം വിടുകയും ചെയ്തു.എങ്കിലും അവരവിടെ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചാണ് തിരിച്ചു പോന്നത്.ഇടയ്ക്കിടെ അവരെയൊക്കെ സന്ദര്‍ശിക്കാറും ഉണ്ട്.അങ്ങനെയാണ് ഇത്തവണത്തെ ക്വില്റ്റ്‌ ഫെസ്റ്റിവലിനുപോകുന്ന കാര്യം പറഞ്ഞു വന്നപ്പോള്‍,എങ്കില്‍ ഫുജിസാനെ കാണാന്‍ ഒരു ശ്രമം കൂടി നടത്തിയാലോ എന്ന് തോന്നിയത്.ജനുവരിയിലെ ഫുജിസാന്‍ മഞ്ഞു മൂടി കിടക്കും...മനോഹരമായ ആ കാഴ്ച മനസ്സില്‍ ഓര്‍ത്തപ്പോഴേ ആവേശമായി.ഞാനും,നേരത്തെ പറഞ്ഞ ഫുജിസാന്‍ ഇതുവരെ കാണാന്‍ സാധിക്കാത്ത ഹരുക്കോസാനും(Harukko san),ഫുജിസാന്റെ ആരാധിക ആയ,എന്റെ സുഹൃത്തായ,അവിടെ താമസിച്ചിരുന്ന കെയ്കോസാനും(Keyko san) ഒരുമിച്ചു പ്ലാന്‍ ഒക്കെ ഉണ്ടാക്കി.ഹരുക്കോസാന്‍, അവര്‍ കൂടെ ഉള്ളത് കൊണ്ട് ഇത്തവണയും ഫുജിസാന്‍ കാണാന്‍ സാധിക്കില്ല എന്ന് സങ്കടപ്പെട്ടു.എനിക്കാണെങ്കില്‍ മൂന്നു നാല് വര്‍ഷമായിട്ടു ഇതുതന്നെ കേട്ട് കേട്ട്,എന്നാല്‍ പിന്നെ ആ ധാരണ ഒന്ന് പൊളിച്ചടുക്കണമല്ലോ എന്നൊരു തോന്നലും.കണ്ടില്ലെങ്കില്‍ വേണ്ട,അടുത്ത വര്ഷം വീണ്ടും വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ പോകാന്‍ തയ്യാറായി.ടിക്കറ്റ്‌,ഹോട്ടല്‍ ബുക്കിംഗ്,എല്ലാം ഹരുക്കോ സാന്‍ ചെയ്തു.ടോക്യോയ്ക്കുള്ള പകുതി ദൂരം എക്സ്പ്രസ്സ്‌ ട്രെയിനിലും അത് കഴിഞ്ഞാല്‍ Shinkansen(Bullet train)ലും ആണ് യാത്ര.

രാവിലെ ആറു മണിക്ക് വീടിനു മുന്നില്‍ കാറുമായി ഹരുക്കോ സാന്‍ റെഡി.മഞ്ഞു പെയ്തു പെയ്തു റോഡോന്നും കാണാന്‍ തന്നെ ഇല്ലാത്ത അവസ്ഥ. നേരം വെളുത്തിട്ടില്ല.



ഞങ്ങള്‍ രണ്ടു പേരും കൂടി കെയ്കോ സാന്റെ വീട്ടില്‍ ചെന്ന് അവരെയും കൂട്ടി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.ഇത്രയും മഞ്ഞു പെയ്തത് കൊണ്ട് ട്രെയിന്‍ ഉണ്ടാവില്ലേ എന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ ട്രെയിന്‍ കൃത്യസമയത്ത് തന്നെ എത്തി.അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി.

തമാശ പറഞ്ഞും,കുട്ടികളെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചും,അവര്‍ രണ്ടു പേരുടെയും ഇന്ത്യ കാണണമെന്നുള്ള ആഗ്രഹത്തെ കുറിച്ചും ഒക്കെ സംസാരിച്ചു നേരം പോയത് അറിഞ്ഞതെ ഇല്ല.ഞങ്ങളുടെ താമസസ്ഥലമായ ടോയമ (Toyama prefecture) വിട്ടതോടെ മഞ്ഞു കുറഞ്ഞു കുറഞ്ഞു വന്നു.മൈബാര(Maibara) എന്ന സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുറത്തേക്കു നോക്കിയാല്‍ വിന്റെറിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. മൈബാരയില്‍ ഇറങ്ങി. നല്ല തണുപ്പ്... അപ്പൊ വിന്റെര്‍ തന്നെ...അവിടെ നിന്നും shinkansen ആണ് ടോക്യോക്ക്.Shinkansen(bullet train) നു പ്രത്യേക ട്രാക്ക്‌ ആണ് എന്നറിയാമല്ലോ.ആ പ്ലാറ്റ്ഫോമില്‍ പോയി ഞങ്ങളുടെ വണ്ടിയ്ക്കായി ഇരുപതു മിനുട്ട് കാത്തിരിക്കേണ്ടി വന്നു.അവിടെ വെറുതെ ഇരുന്നു തലങ്ങും വിലങ്ങും പോയ്കൊണ്ടിരിക്കുന്ന shinkansen ന്റെ കണക്കെടുപ്പ് നടത്തി.കണ്ണടച്ചു തുറക്കുംമുന്‍പേ ട്രെയിന അതിന്റെ പാട്ടിനു പോയ്കഴിയും....എന്തൊരു സ്പീഡ്‌.







ഞങ്ങളുടെ ട്രെയിനില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അവിടെയും ഇവിടെയുമായി കുറച്ചാളുകള്‍.നല്ല തെളിഞ്ഞ ആകാശം ആയിരുന്നു.ഫുജിസാനെ കാണാന്‍ പറ്റും എന്നുള്ള വിശ്വാസം കൂടി കൂടി വന്നു.പക്ഷെ കേയ്കോ സാന്‍ ,ഫുജിസാന്റെ അടുത്ത് താമസിക്കുന്ന അവരുടെ കുടുംബസുഹൃത്തിന് മെയില്‍ ചെയ്തു,മേഘങ്ങളുടെ അവസ്ഥ എന്താണ്?ഫുജിസാനെ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിരാശാജനകമായിരുന്നു.തെളിഞ്ഞ ആകാശം ആണ്,പക്ഷെ ഫുജിസാനെ ചുറ്റി മേഘങ്ങള്‍ ഉണ്ട്,അതുകൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണ് എന്നവര്‍ മറുപടി അയച്ചു.ഹരുക്കോ സാന്‍ ഇതോടെ മൂഡ്‌ ഔട്ട്‌ ആയി.ഞാന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,ഇത്ര വെയില്‍ ഉള്ളത് കൊണ്ട് കാണാന്‍ സാധിക്കും എന്ന് തന്നെ ആയിരുന്നു എന്റെ വിശ്വാസം.അങ്ങനെ ഞങ്ങള്‍ ഷിന്‍ ഫുജി (shin fuji) എന്ന സ്റ്റേഷനില്‍ എത്തി.സാധാരണ ദിവസങ്ങളില്‍ സ്റ്റേഷന്‍റെ പുറത്തിറങ്ങിയാല്‍ ആദ്യം കാണുന്നത് ഭീമനെ പോലെ തലയുയര്‍ത്തി പിടിച്ചു നില്‍കുന്ന ഫുജിസാനെ ആണ്.പക്ഷെ ...നിര്‍ഭാഗ്യകരം....ഹരുക്കോ സാന്‍ ഭയന്നത് പോലെ തന്നെ സംഭവിച്ചു... മേഘങ്ങള്‍,മേഘങ്ങള്‍ മാത്രം എല്ലായിടത്തും.അവിടെ അങ്ങനെ ഒരു പര്‍വതം ഉണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസം.




ഇതാ... ഇങ്ങനെ തലയും വാലും ഇല്ലാതെ....

സങ്കടത്തോടെ,ഞങ്ങള്‍ അടുത്തുള്ള റെന്റ് എ കാറിലേക്ക് നടന്നു.നേരെ പോയത് കേയ്കോ സാന്‍ പണ്ട് താമസിച്ചിരുന്ന സ്ഥലത്തേക്ക്.പോകുന്ന വഴിയെല്ലാം ഞാന്‍ ഫുജിസാനെ തിരഞ്ഞു... ഇടയ്കൊക്കെ തല മാത്രം കാണാന്‍ പറ്റി.




കേയ്കോ സാന്റെ കുടുംബസുഹൃത്തായ Tsuchiya san നടത്തുന്ന ചെറിയ ഒരു റെസ്റ്റോറന്റിലെക്കാണ് ഞങ്ങള്‍ ചെന്ന് കയറിയത്.അദ്ദേഹം സ്വയം ഉണ്ടാക്കുന്ന soba(നൂഡില്‍സ്)ആണ് അവിടുത്തെ പ്രത്യേകത.പ്രശസ്തമായ ഒരു മരുന്ന് കമ്പനിയില്‍,കേയ്കോ സാന്റെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്തിരുന്ന ആ കുടുംബസുഹൃത്,ജോലി രാജി വച്ചിട്ടാണ് സ്വയം ഡിസൈന്‍ ചെയ്ത,പരമ്പരാഗത രീതിയിലുള്ള വളരെ ചെറിയ ഈ റെസ്റ്റോറന്റ് തുടങ്ങിയത്.വരുന്നവരെല്ലാം ചുറ്റിനും താമസിക്കുന്നവര്‍ തന്നെ.പിന്നെ ഫുജിസാന്‍ കാണാന്‍ വരുന്ന ടൂറിസ്റ്റുകള്‍ വല്ലപ്പോഴും.അവരോടു വിശേഷം ഒക്കെ പറഞ്ഞു,സോബ ഉണ്ടാക്കി വിളമ്പും.ആകെ മൂന്നു മേശയെ ഉള്ളു അവിടെ.പക്ഷെ എവിടെ ഇരുന്നാലും തൊട്ടു മുന്‍പില്‍ ഫുജിസാന്‍ ആണ്.എന്നും ഈ പര്‍വതത്തെ കാണാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു റെസ്റ്റോറന്റ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ,എത്രമാത്രം ഇവിടെയുള്ള ആളുകള്‍ ഫുജിസാനെ വിലമതിക്കുന്നു എന്നെനിക്ക് മനസ്സിലായി.എന്ത് പറഞ്ഞു വന്നാലും അതിലൊക്കെ ഫുജിസാന്‍ മാത്രം അവര്‍ക്ക്.അത്ഭുതം തോന്നിപ്പോയി.ഞങ്ങള്‍ ചെല്ലുന്നതിന്റെ തലേദിവസം പൌര്‍ണമി ആയിരുന്നു.രാത്രി നിലവില്‍ കുളിചു നില്ക്കുന്ന ഫുജിസാനെ കുറിച്ച് പറഞ്ഞു അവിടെ ഉണ്ടായിരുന്ന നാട്ടുകാര്‍ ഞങ്ങളെ കൊതിപ്പിച്ചു.


കഷ്ണവും മുറിയൊക്കെ ആയിട്ടു..റെസ്റ്റോറന്റില്‍ നിന്നുള്ള അന്നത്തെ കാഴ്ച...


സോബയും,ടെമ്പുറയും...


ഹരുക്കോ സാനും കെയ്കോ സാനും

പക്ഷെ ജനുവരി ഒന്നാം തിയതി മുതല്‍ എല്ലാ ദിവസവും തെളിഞ്ഞ മുഖത്തോടെ കണ്ടിരുന്ന ഫുജിസാന്‍ നു ഇത് എന്ത് പറ്റി എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപെട്ടു.ഹരുക്കോ സാന്‍ ന്റെ അന്ധവിശ്വാസത്തെ വിശ്വസിക്കണോ വേണ്ടയോ എന്നായി എനിക്ക്.ഹരുക്കോ സാന്‍ ആണെന്കില്‍ വല്ലാത്ത സങ്കടത്തിലും.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ Tsuchiya san ന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു...ചിലപ്പോള്‍ ഈ ഒരു വശം മാത്രമേ മേഘങ്ങള്‍ മറച്ചു കാണൂ..മറുവശത്ത് പോയി നോക്കിയാലോ എന്ന്.ഞങ്ങള്‍ എന്തിനും റെഡി.പക്ഷെ മറുവശം എന്നാല്‍ ഒരുപാട് ദൂരം ഉണ്ടാകില്ലേ.. ഈ പര്‍വതത്തിനെ വലം വയ്ക്കണ്ടേ...എന്നൊക്കെ മനസ്സില്‍ ആശങ്ക തോന്നാതെയുമിരുന്നില്ല.റെസ്റ്റോറന്റ് ഭാര്യയെ ഏല്‍പ്പിച്ചു,ഞങ്ങള്‍ടെ കൂടെ വരാന്‍ അദ്ദേഹം തയ്യാറായി.ഞങ്ങളോട് ഡ്രൈവ് ചെയ്യണ്ട എന്ന് പറഞ്ഞു സ്വന്തം കാറെടുത്തു.അങ്ങനെ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞു ഞങ്ങള്‍ ഫുജിസാനെ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങി.വഴിയില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ മാറി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.







പക്ഷെ ഒരു പൂര്‍ണമായ കാഴ്ച ആവുന്നില്ല.അവസാനം ഒരുപാട് ദൂരം ഡ്രൈവ് ചെയ്തു മറുവശത്ത് എത്തിയപ്പോള്‍,അവിടെ അതാ,തല ഉയര്‍ത്തി പിടിച്ചു ഗാംഭീര്യത്തോടെ ഫുജി സാന്‍.ഒരു പര്‍വതത്തിന് ഇത്ര സൌന്ദര്യമോ എന്ന് തോന്നി പോയി എനിക്ക്.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.






ഇത് മൂന്നും എന്റെ വകയുള്ള ഫോട്ടോസ്...










ഇത് ഗൂഗിള്‍ ല്‍ നിന്നും ചൂണ്ടിയത്.... അതായതു കഴിവുള്ളവര്‍ എടുത്തത്‌...


ജപ്പാനിലെ ഏറ്റവും പൊക്കമുള്ള പര്‍വതമാണിത്.3776മീറ്റര്‍ ആണ് ഉയരം.ശെരിക്കും ഇതൊരു അഗ്നിപര്‍വതം ആണ്.ഏറ്റവും അവസാനം പൊട്ടിത്തെറിച്ചത് 1707-08 കാലത്താണ്.അതിന്റെ ആകൃതി തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത.(Symmetrical cone).ജപ്പാനീസ് സാഹിത്യത്തില്‍ ഒക്കെ മൌണ്ട് ഫുജിയ്ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.ജപ്പാനില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ട്."ഒരിക്കലെങ്കിലും മൌണ്ട് ഫുജി കയറാത്തവന്‍ വിഡ്ഢിയാണ്,രണ്ടു പ്രാവശ്യം കയറിയവനും..."എന്താണോ അര്‍ഥം? നഞ്ഞെന്തിനു നന്നാഴി? എന്ന് തന്നെ ആവാം അര്‍ഥം അല്ലെ....മൌണ്ട് ഫുജി എന്ന പേരിന്റെ അര്‍ഥം തന്നെ "Everlasting life"എന്നാണത്രേ.

പല സ്ഥലത്തേക്കും മാറി മാറി വണ്ടിയോടിച്ചു ഫുജിസാനെ ഞങ്ങള്‍ കണ്ണ് നിറയെ കണ്ടു.അപ്പോഴാണ് ഒഷിനോഹക്കായ്(Oshino Hakkai) എന്ന സ്ഥലത്തെക്കുറിച്ച് കേയ്കോ സാനിനു ഓര്‍മ വന്നത്.അവിടെ അടുത്ത് തന്നെ ആയത് കൊണ്ട് കാണണമെന്നുണ്ടയിരുന്നെന്കിലും റെന്റ് എ കാര്‍ എടുത്തിരിക്കുന്നത് വൈകുന്നേരം ആറു മണി വരെ ആണ്.ആറു മണിക്ക് മുന്‍പ് തിരിച്ചു സ്റ്റേഷന്‍ പരിസരത്ത് എത്താന്‍ സാധിക്കുമോ എന്നൊരു സംശയം.പക്ഷെ വേഗം പോയി വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അവിടെയ്ക്ക് വച്ചുപിടിച്ചു.കണ്ടില്ലായിരുന്നെങ്കില്‍ എത്ര വലിയ നഷ്ടം ആകുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.


ഒഷിനോഹക്കായ്(Oshino Hakkai) എന്നത് എട്ടു കുളങ്ങളുടെ പേരാണ്.ഈ കുളങ്ങളില്‍ ഉള്ളത് മൌണ്ട് ഫുജിയില്‍ നിന്നുള്ള മഞ്ഞു ഉരുകിയ വെള്ളം ആണ്.ഈ വെള്ളം, മൌണ്ട് ഫുജിയുടെ അടിത്തട്ടിലെക്കാന് ആദ്യം പോകുന്നത്.എന്നിട്ട് ലാവ മൂലമുണ്ടായ പാറകള്‍ ഈ വെള്ളത്തിനെ അരിച്ചെടുക്കുന്നു.(filtering).പ്രകൃതിയാണ് ഈ ഫില്‍റ്ററിംഗ് ചെയ്യുന്നത്.പിന്നെ വെള്ളം അടിത്തട്ടിലൂടെ ഒഴുകി ഈ പറഞ്ഞ ഒഷിനോഹക്കായ് എന്ന കുളങ്ങളില്‍ എത്തുന്നു. ആ ഒഴുകിഎത്തല്‍ 80 വര്‍ഷങ്ങള്‍ എടുത്താണ് പൂര്‍ത്തിയാകുന്നത് അത്രേ.ലാവ കൊണ്ട് അരിച്ചെടുക്കുന്നതിനാല്‍ ഈ വെള്ളം വളരെ ശുദ്ധമാകുന്നു.മാത്രമല്ല,അതില്‍ ഒരുപാട് മിനരെല്‍സ് അടങ്ങിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.എന്ത് തന്നെ ആയാലും ഇത്ര തെളിമയാര്‍ന്ന കുളങ്ങള്‍ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.അടിത്തട്ട് വരെ വ്യക്തമായി കാണാം.അതിന്റെ ഭംഗി വിവരിക്കാന്‍ വാക്കുകളില്ല എനിക്ക്.





ഇത് മൂന്നും എന്റെ......








ഇതെല്ലം ഫോട്ടോ എടുക്കാന്‍ അറിയാവുന്നവര്‍ എടുത്തത്‌... ഞാന്‍ ചൂണ്ടിയത്....


അവിടെ നിന്നും മടങ്ങാന്‍ തോന്നിയതെ ഇല്ല.കണ്ടു കൊതി തീര്‍ന്നില്ല എങ്കിലും വീണ്ടും വരാം എന്ന് മനസ്സിന് ഉറപ്പു കൊടുത്ത്ഞങ്ങള്‍ മടങ്ങി.അസ്തമയസൂര്യന്‍ ഫുജിസാനില്‍ നിറങ്ങളുടെ ഉത്സവം തീര്‍ക്കുന്നു.ഓടികൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു ആ നിറങ്ങളെ ഒക്കെ ക്യാമറയില്‍ ആക്കാന്‍ ഞാന്‍ വെറുതെ ഒരു ശ്രമം നടത്തി.




തിരിച്ചു റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ അവിടെ പഴയ പോലെ മേഘാവൃതം.അങ്ങനെ ഒരു സുന്ദരന്‍ (അതോ സുന്ദരിയോ?) അവിടെ ഒളിച്ചിരിക്കുന്നത് ആരും അറിയാത്ത പോലെ....എന്തത്ഭുതം!!!!!!


റെസ്റ്റോറന്റ് ന്റെ മുന്നില്‍ നിന്നുള്ള ദൃശ്യം... അവിടെ ആരും ഇല്ലാട്ടോ...





Tsuchiya san & ഭാര്യ ഞങ്ങളോടൊപ്പം...

നേരം വൈകിയത് കൊണ്ട് ഞങ്ങള്‍ മടങ്ങിപോകാന്‍ തയ്യാറായി.Tsuchiya sanനോടും ഭാര്യയോടും യാത്ര പറഞ്ഞ്,വീണ്ടും മനുവിനെയും കുട്ടികളെയും കൂട്ടി വരാമെന്നു ഉറപ്പു കൊടുത്ത്,ഞങ്ങള്‍ കാറില്‍ കയറി.ഇനി ആറു മണിക്ക് മുന്‍പ് സ്റ്റേഷന്‍റെ മുന്‍പില്‍ റെന്റ് എ കാറില്‍ എത്തണം.കാര്‍ മടക്കി കൊടുത്ത് അടുത്ത Shinkansen ല്‍ കേറി ടോക്യോയില്‍ എത്തണം.നാളെ ക്വില്റ്റ്‌ ഫെസ്റ്റിവല്‍.

ഫുജിസാന്‍ നെ മതിവരുവോളം കണ്ട സന്തോഷത്തില്‍ ഹരുക്കോ സാന്‍,ഇനിയും കാണാനുള്ള ആവേശത്തില്‍ ഞാന്‍,ഫുജിസാന്റെ ഭംഗിയുടെ 70%(??) എങ്കിലും കണ്ടല്ലോ എന്ന ആശ്വാസത്തില്‍ കേയ്കോ സാന്‍,shinkansen നു വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു ഞങ്ങള്‍....

(ഓഫ്‌: ജപ്പാനില്‍ ആരെയും പേര് മാത്രമായി വിളിക്കാറില്ല...സാന്‍ എന്ന് കൂട്ടിയേ വിളിക്കൂ.. അതുകൊണ്ടാണ് ഞാന്‍ ഹരുക്കോ സാന്‍,കെയ്കോ സാന്‍ എന്ന് പറഞ്ഞിരിക്കുന്നത്.)