Saturday, June 18, 2011

ജപ്പാനീസ് സ്കൂളും ഞാനും

ഒരു വര്‍ഷം മുന്‍പ് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എഴുതിയ പോസ്റ്റുകളില്‍ ഒന്ന് എന്റെ മക്കള്‍ പഠിക്കുന്ന സ്കൂളിനെ കുറിച്ചുള്ളതായിരുന്നു. ഇവിടുത്തെ വിദ്യഭ്യസരീതിയിലെ വളരെ ചെറിയ ഒരംശം മാത്രമേ വിവരിച്ചുള്ളൂ അതില്‍.എന്നിട്ട് പോലും ഒരുപാട് പേര്‍ ഈ സ്കൂളിന്റെ രീതിയില്‍ ആകൃഷ്ടരായി കമന്റുകള്‍ എഴുതി.വളരെ കുറച്ചു പേര്‍,ഇംഗ്ലീഷിനു ജപ്പാന്‍കാര്‍ കൊടുക്കാത്ത പ്രാധാന്യത്തെ ഒരു കുറവായി കണ്ടു.ജപ്പാനെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഒരു അത്യാവശ്യമല്ല.അത് പുറത്തുള്ളവര്‍ക്ക്,പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.ഇവിടെ വര്‍ഷങ്ങളായി ഉള്ളത് കൊണ്ട് കുറച്ചൊക്കെ എനിക്കറിയാം എന്തുകൊണ്ടാണ് ഇംഗ്ലീഷ് ഇവര്‍ക്ക് പ്രധാനമല്ലാത്തത് എന്ന്.ഇലട്രോണിക് സാധനങ്ങള്‍ക്ക് പേര് കേട്ടതാണല്ലോ ജപ്പാന്‍.മിക്കതും ജപ്പാനിലും അമേരിക്കയിലും ഇറങ്ങിയ ശേഷമേ ബാക്കി രാജ്യങ്ങളില്‍ കിട്ടാറുള്ളൂ.എല്ലാത്തിന്റെയും മാന്വല്‍ അടക്കം എല്ലാം ജപനീസില്‍ ആയിരിക്കും.എന്തിന്,ഒരു ഇംഗ്ലീഷ് മൂവി റിലീസ് ആയാല്‍ അന്ന് തന്നെ ഇവിടെ റിലീസ്‌ ആവുന്നത് ജാപനീസില്‍ മൊഴിമാറ്റി ആയിരിക്കും.പിന്നെ എന്തിന് ഇവര്‍ ഇംഗ്ലീഷ് നെ കുറിച്ച് വേവലാതിപ്പെടണം?എല്ലാം ഒരു പ്രയസവുമില്ലാതെ അവരവരുടെ ഭാഷയില്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ എന്തിന് കഷ്ടപ്പെട്ട് മറ്റൊരു ഭാഷ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവിടുത്തുകാരുടെ കാഴ്ചപ്പാട്.സ്വന്തം ഭാഷയെക്കള്‍ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍.എവിടെപോയാലും ,ഏതു രാജ്യത്തു താമസിച്ചാലും ഒരു ജപ്പാന്‍കാരന്‍ മക്കളെ ജപ്പാനീസ് പഠിപ്പിച്ചിരിക്കും എന്നത് നൂറു ശതമാനം സത്യമാണ്.നമ്മുക്കത് ശെരിയും തെറ്റുമാവാം.

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല കേട്ടോ,ജാപ്പനീസ് സ്കൂളിനെ കുറിച്ചാണ്.എന്റെ മകന്‍ ഇപ്പോള്‍ എലെമെന്റരി സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ ആണ്.ഇവിടുത്തെ പഠനരീതി വളരെ വ്യത്യസ്തമാണ്.മുഴുവന്‍ സമയവും കുട്ടികളെ ക്ലാസ്സ്‌ റൂമില്‍ തന്നെ ഇരുത്തി പഠിപ്പിക്കുകയല്ല ചെയ്യുന്നത്.രാവിലെ 8:10 നു തുടങ്ങുന്ന സ്കൂള്‍ മിക്കവാറും ദിവസം അവസാനിക്കുന്നത്‌ 3 മണിക്കാണ്.ചില ദിവസങ്ങളില്‍ നാല് മണിയാകും.ഈ ഏഴോ എട്ടോ മണിക്കൂറില്‍ ,ക്ലാസ്സ്‌റൂമില്‍ ഇരുന്നുള്ള പഠനം മിക്കവാറും മൂന്നു മണിക്കൂര്‍ ആണ്.ബാക്കി സമയം പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.രക്ഷിതാക്കളും സ്കൂളും ആയി വളരെ അടുത്ത ബന്ധം ആണുള്ളത്.പിടിഎ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ വെള്ളിയാഴ്ചയും രാത്രി 7മണി മുതല്‍ 8:30 വരെ പിടിഎ മീറ്റിംഗ് ഉണ്ട് സ്കൂളില്‍.ചുരുക്കി പറഞ്ഞാല്‍ സ്കൂള്‍ വെറുമൊരു സ്കൂള്‍ മാത്രമല്ല,ദൈനംദിന ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുള്ള ഒരു സ്ഥാപനം ആണ്.

കഴിഞ്ഞ ആഴ്ചയില്‍ രണ്ടാം ക്ലാസ്സുകാര്‍ക്കായി നടത്തിയ ഒരു പരിപാടി എന്നെ ഒരുപാട് ആകര്‍ഷിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും ഒരു പേപ്പര്‍ കൊണ്ട് വന്നു കണ്ണന്‍.ഞങ്ങളുടെ ഈ ഗ്രാമത്തിലെ പബ്ലിക് ലൈബ്രറി,സ്പോര്‍ട്സ്‌ സെന്റെര്‍,കുട്ടികളുടെ പാര്‍ക്ക്‌,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,ടോഫു ഉണ്ടാക്കുന്ന ഒരു കട,കള്‍ച്ചറല്‍ സെന്റെര്‍,എന്നിവയില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്തു മൂന്നോ നാലോ കുട്ടികള്‍ ചേര്‍ന്ന ഗ്രൂപ്പ്‌ ആയി അവിടെ പോയി(നടന്നു തന്നെ എന്ന് പ്രത്യേകം പറയണ്ടല്ലോ!) അവിടെയുള്ള ചുമതലപെട്ട ആളെ കണ്ടു വിവരങ്ങള്‍ ശേഖരിക്കുക.ഇതായിരുന്നു ആ പേപ്പര്‍ ന്റെ ഉള്ളടക്കം.ആകെ നാല് ക്ലാസ്സുകളില്‍ ആയി 120 കുട്ടികള്‍ ആണ് ഉള്ളത് രണ്ടാം ക്ലാസ്സില്‍.നാല് ടീച്ചര്‍സ് അല്ലെ ഉള്ളൂ നാല് ക്ലാസ്സുകളിലും ആയി.അതുകൊണ്ട് പറ്റാവുന്ന അമ്മമാര്‍ (അച്ഛന്മാരോ,മുത്തശ്ശനോ,മുത്തശ്ശിയോ,ആര് വേണമെങ്കിലും ആവാം)വോളണ്ടിയര്‍ ആയി കുട്ടികളുടെ ഗ്രൂപ്പിന്റെ കൂടെ നടക്കണം.രണ്ടാം ക്ലാസ്സല്ലേ ആയുള്ളൂ,എല്ലാം തൊട്ടടുത്ത സ്ഥലങ്ങള്‍ ആണെങ്കിലും കുട്ടികളെ തന്നെ വിടാന്‍ ടീച്ചര്‍ഴ്സ് നു വിഷമം.എല്ലാ ഗ്രൂപ്പിലും കുട്ടികളില്‍ നിന്ന് തന്നെ ഒരു ലീഡറും സെക്കന്റ്‌ ലീഡറും ഉണ്ട്.കണ്ണന്റെ ഗ്രൂപ്പില്‍ അവനായിരുന്നു ലീഡര്‍.അമ്മ,വോളണ്ടിയര്‍ ആകാമോ എന്ന് ചോദിച്ചു വന്നു അവന്‍.വെയിലത്ത്‌ നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാന്‍ വരാം എന്ന് സമ്മതിച്ചു.

പരിപാടിയുടെ ദിവസം രാവിലെ 9:30 ആയപ്പോള്‍ ഞാന്‍ സ്കൂളില്‍ ചെന്നു.സ്കൂള്‍ മുറ്റത്ത്‌ തന്നെ രണ്ടാം ക്ലാസ്സിലെ കുട്ടികളെല്ലാം ഗ്രൂപ്പ്‌ തിരിഞ്ഞു വരി വരിയായി ഇരിക്കുന്നുണ്ട്.കണ്ണന്റെ ഗ്രൂപ്പിന്റെ അടുത്ത് ചെന്നു നിന്നു ഞാന്‍.എല്ലാവരും പോകേണ്ട വഴിയുടെ മാപ് ഒക്കെ പിടിച്ചു,വാട്ടര്‍ ബോട്ടിലും തോളത്തുതൂക്കി റെഡി ആയി.പെന്‍സില്‍ ബോക്സും എഴുതാനുള്ള പേപ്പറും അടങ്ങിയ ഒരു ഫയലും ഉണ്ട് തോളില്‍.ക്ലാസ്സില്‍ വച്ച് തന്നെ കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ടീച്ചര്‍മാര്‍ കൊടുത്തിരുന്നു.അമ്മമാര്‍ക്ക് കൂടെ പോകുന്ന ജോലിയെ ഉള്ളൂ.സിഗ്നല്‍ ക്രോസ് ചെയ്യുമ്പോഴൊക്കെ ഒരു ശ്രദ്ധ വേണം.അത്രേയുള്ളൂ.അങ്ങനെ ഓരോ ഗ്രൂപ്പായി നടക്കാന്‍ തുടങ്ങി.കണ്ണന്റെ ഗ്രൂപ്പ്‌ തിരഞ്ഞെടുത്തത് സ്പോര്‍ട്സ്‌ സെന്റര് ആയിരുന്നു.വേറെ ഡിവിഷനിലെ മറ്റൊരു ഗ്രൂപ്പും ഉണ്ടായിരുന്നു അവിടേക്ക്.ഏറ്റവും മുന്നില്‍ രണ്ടു ഗ്രൂപ്പിലെയും ലീഡര്‍ഴ്സ്,പുറകില്‍ മറ്റു കുട്ടികള്‍,ഏറ്റവും പുറകില്‍ സെക്കന്റ്‌ ലീഡര്‍ഴ്സ്.അതിനും പുറകിലായി ഞാനും മറ്റൊരു കുട്ടിയുടെ അമ്മയും.



അടുത്ത് തന്നെ ആണ് സ്പോര്‍ട്സ്‌ സെന്റര്.സ്കൂളില്‍ നിന്നും കഷ്ടിച്ച് 700m ദൂരം കാണും.നടന്നു അവിടെ എത്തി,ജാപനീസിന്റെ തനത് ശൈലിയില്‍ ഉള്ള ഗ്രീറ്റിംഗ്സ് ഒക്കെ കഴിഞ്ഞു,അവിടെ ജോലി ചെയ്യുന്ന ഒരാള്‍ ഞങ്ങളുടെ കൂടെ വന്നു,കുട്ടികള്‍ക്ക് എല്ലാം കാണിച്ചു കൊടുക്കാന്‍.ആരും ആദ്യമായൊന്നും അല്ലാട്ടോ അവിടെ പോകുന്നത്.ആഴ്ചയില്‍ പലവട്ടം പോകുന്ന സ്ഥലമാണെങ്കിലും,കുട്ടികള്‍ അറിയാത്ത,കാണാത്ത പല ഭാഗങ്ങളും ഉണ്ട് ആ കെട്ടിടത്തില്‍.എല്ലാം ചുറ്റി നടന്നു കണ്ടു,പല പല സംശയങ്ങളും ചോദിച്ചു.ഉദാഹരണത്തിന് ,എന്നാണ് ഈ സ്പോര്‍ട്സ്‌ സെന്റര് നിര്‍മ്മിച്ചത്‌,ഇവിടെ എത്ര ആളുകള്‍ ജോലി ചെയ്യുന്നുണ്ട്,ഏതൊക്കെ സ്പോര്‍ട്സ്‌ ചെയ്യാന്‍ പറ്റും.... അങ്ങനെ അങ്ങനെ..കൂടെ ഉള്ള ആള്‍ എല്ലാം വിശദീകരിക്കുമ്പോള്‍ മെമ്മോ എഴുതിഎടുത്തു കുട്ടികള്‍.













ഒരു മണിക്കൂര്‍ ആയിരുന്നു സമയം.പോരുന്നതിനു മുന്‍പ് വീണ്ടും നന്ദി പ്രകടനം.അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌.ജപ്പാന്‍കാരുടെ ഗ്രീറ്റിങ്ങ്സ് വളരെ പ്രശസ്തമാണ്.ഓരോ വാചകത്തിലും അവര്‍ ക്ഷമ ചോദിക്കും,എന്ത് പറഞ്ഞാലും നന്ദി പറയും,തല കുനിക്കും.ഫോണ്‍ ചെയ്താല്‍ പോലും തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന് പറഞ്ഞെ തുടങ്ങുകയുള്ളൂ.അത് എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും അങ്ങനെയാണ്.ഇപ്പോള്‍ കുറെ നാളായി ഇവിടെ താമസിക്കുന്നത് കാരണം ഞാനും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ക്ഷമ പറയാനും നന്ദി പറയാനും പഠിച്ചു.
കുട്ടികളോട് ടീച്ചര്‍ നേരത്തെ പറഞ്ഞതനുസരിച്ച് വരിവരിയായി നിന്നു ലീഡര്‍ ഒരു ചെറിയ പ്രസംഗം ഒക്കെ നടത്തി വലിയൊരു നന്ദിയും പറഞ്ഞു തിരിച്ചു പോന്നു.







കണ്ണന്റെ ക്ലാസ്സ്‌ ടീച്ചര്‍ ഇതിനിടയില്‍ ഒന്ന് വന്നിരുന്നു അവിടെ.പല കുട്ടികളും പല സ്ഥലത്തേക്ക് പോയത് കൊണ്ട് അവര്‍ സൈക്കിളില്‍ ഒരു പ്രദക്ഷിണം നടത്തി എല്ലായിടത്തും.

അങ്ങനെ ഞങ്ങള്‍ തിരിച്ചു സ്കൂളില്‍ എത്തി..





ബാക്കി ഗ്രൂപ്പുകളും എത്തിയിരുന്നു.വീണ്ടും ഒരിക്കല്‍ കൂടി കണ്ണന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വന്നു,"ഇത്രയുംനേരം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചതില്‍ നന്ദി"എന്നൊക്കെ എന്നോട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി...ഞാന്‍ അവര്‍ പറഞ്ഞത് മലയാളത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ വല്ലാത്ത അപരിചിതത്വം തോന്നുമെന്കിലും ജാപനീസില്‍ അത് കേള്‍ക്കുമ്പോള്‍ അങ്ങനെ അല്ലാട്ടോ.... നമ്മുടെ ഭാഷയില്‍ ഇങ്ങനെ ഉപചാര വാക്കുകള്‍ അധികം നമ്മള്‍ ഉപയോഗിക്കാത്തത് കൊണ്ടാവും അപരിചിതമായി തോന്നുന്നത്.ജാപനീസില്‍ ഉപചാരവാക്കുകള്‍ വളരെ സ്വാഭാവികമാണ്.

ഇത്രയും പറഞ്ഞെങ്കിലും ഇതിനെക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് പിറ്റേ ദിവസം നടന്ന മറ്റൊരു സംഭവം ആണ്.പിറ്റേ ദിവസം വൈകുന്നേരം കണ്ണന്‍ സ്കൂളില്‍ നിന്നും വന്ന ഉടനെ അമ്മയ്ക്ക് ഒരു പ്രേസെന്റ്റ് ഉണ്ട് എന്ന് പറഞ്ഞു.എന്നിട്ട് സ്ക്രാപ്‌ ബുക്ക്‌ പോലെ എന്തോ ഒന്ന് എന്റെ കയ്യില്‍ തന്നു.കവറില്‍ തന്നെ വലിയ അക്ഷരത്തില്‍ "മനോജ്‌ സാന്‍,നന്ദി..."എന്നെഴുതിരുന്നു.തുറന്നു നോക്കിയപ്പോള്‍ ടീച്ചറുടെ വക ഒരു കുറിപ്പ്.അതും നന്ദി പ്രകടനം തന്നെ.അടുത്ത പേജില്‍ കണ്ണന്റെ ഗ്രൂപ്പില്‍ നടക്കാന്‍ ഉണ്ടായിരുന്ന ഒരു കുട്ടിയുടെ ലെറ്റര്‍.അവനും വിശദമായി നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.രണ്ടാമത്തെ പേജില്‍ അടുത്ത കുട്ടിയുടെ വക,മൂന്നാമത്തെ പേജില്‍ കണ്ണന്റെയും.
എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.എന്ത് ഭംഗിയായി കുട്ടികള്‍ അവരുടെ സന്ദേശം കൈമാറിയിരിക്കുന്നു.
ജാപനീസില്‍ എഴുതിയത് കൊണ്ട് ഞാന്‍ ഒന്ന് വിവര്‍ത്തനം ചെയ്യാം ഇവിടെ.


ഇത് കവര്‍ പേജ്...മനോജ്‌ സാന്‍ നന്ദി എന്നാണ് ഫോട്ടോയുടെ മുകളില്‍ എഴുതിയിരിക്കുന്നത്...


ഇത് ടീച്ചറുടെ...അവര് നന്ദി ഒരുപാട് പറഞ്ഞു കഴിഞ്ഞ്,കുട്ടികള്‍ എന്ജോയ്‌ ചെയ്ത കാര്യം ഒക്കെ പറഞ്ഞു,ഇനിയും എന്തെങ്കിലും ആവശ്യമുന്ടെന്കില്‍ സഹായിക്കണം എന്നൊക്കെ പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു.


ഇത് മിനാമി ഷോദായ്‌ എന്ന കുട്ടിയുടെ.
ഡിയര്‍ മനോജ്‌ സാന്‍.. ഞാന്‍ മനോജ്‌ സാന്‍ ന്റെ കൂടെ സ്പോര്‍ട്സ്‌ സെന്റര് ന്റെ ഗാലറിയിലും,എയര്‍ കണ്ടിഷന്‍ വച്ചിരിക്കുന്ന മുറിയിലും ഒക്കെ പോയതും,വലിയ കണ്ണാടി കണ്ടു അതിന്റെ മുന്നില്‍ ഡാന്‍സ് കളിച്ചതും,അത് കണ്ടു എല്ലാവരും ചിരിച്ചതും ഒക്കെ നന്ദിയോടെ ഓര്‍ക്കുന്നു.ഫുകുനോ സ്പോര്‍ട്സ്‌ സെന്റെറില്‍ പോയ എല്ലാവരും എന്ജോയ്‌ ചെയ്തു എന്ന് വിശ്വസിക്കുന്നു.മനോജ്‌ സാനും സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്നു എന്ന് മനസ്സിലായത്‌ കൊണ്ട് ഞാനും സന്തോഷത്തോടെ ആണ് അവിടെ പോയത്.ഞങ്ങളുടെ കൂടെ വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട്.


ഇത് യോഷികവ കോക്കി എന്ന കുട്ടിയുടെ...
നിവേദ് ന്റെ അമ്മയ്ക്ക്...എപ്പോഴും എപ്പോഴും എന്റെ വാട്ടര്‍ ബോട്ടില്‍ തുറന്നു തന്നതിന് നന്ദി.എനിക്ക് നിവേദ് ന്റെ അമ്മയോട് കുറച്ചു നേരം കൂടി സംസാരിക്കണം എന്നുണ്ടായിരുന്നു.ഇനി കാണുമ്പോള്‍ കൂടുതല്‍ സംസാരിക്കാം കേട്ടോ... നടക്കുന്ന വഴി എന്റെ കയ്യില്‍ ഉണ്ടായിരുന്ന മാപ് പലതവണ താഴെ വീണത്‌ എടുത്തു തന്നതിന് നന്ദി.


ഇനി ഇത് എന്റെ കണ്ണന്റെ വക...
അമ്മയ്ക്ക്...അമ്മ കൂടെ നടക്കാന്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒരു പാട് കുസൃതി കാണിച്ചേനെ..അമ്മ കൂടെ വന്നത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്.എന്റെ കൂടെ ഈ പ്രൊജക്റ്റ് ല്‍ പങ്കെടുക്കാന്‍ വന്നതില്‍ ഹൃദയപൂര്‍വമായ നന്ദി അറിയിക്കുന്നു..ഇനിയും വേറെ കാര്യങ്ങള്‍ക്കും കൂടെ വരണം കേട്ടോ...ഐ ലവ് യു മമ്മ

നേരത്തെ പറഞ്ഞപോലെ വിവര്‍ത്തനം ചെയ്യുമ്പോള്‍ മലയാള ഭാഷയില്‍ കുറച്ചു അപരിചിതത്വം തോന്നാം...പക്ഷെ ജാപനീസില്‍ ഇത് നോര്‍മല്‍ ആയ ഭാഷ ആണ്.

മനോജ്‌ സാന്‍ എന്ന് എന്നെ വിളിക്കുന്നത്‌ എന്റെ സര്‍ നെയിം അങ്ങനെ ആയത് കൊണ്ടാണ്..."സാന്‍" എന്ന് ബഹുമാനസൂചകമായി വിളിക്കുന്നതാണ്...ജാപനീസില്‍ ആരെയും പേര് മാത്രമായി വിളിക്കില്ല. കണ്ണനെയും നിവേദ് എന്നല്ല സ്കൂളില്‍ വിളിക്കുന്നത്‌..അവന്റെ പേര് "നിവേദ് മനോജ്‌" എന്നായത് കൊണ്ട് അവനും "മനോജ്‌ സാന്‍" തന്നെ...ഒരു ഫാമിലിയില്‍ എല്ലാവരും ഒരേ സര്‍ നെയിം ആണല്ലോ..അപ്പോള്‍ എല്ലാവരെയും ഒരേ പേരാണ് വിളിക്കുക.കൊച്ചു കുട്ടികളെ "ചാന്‍" എന്ന് ചേര്‍ത്ത് ലാസ്റ്റ്‌ നെയിം കൂട്ടി വിളിക്കുമെന്കിലും സ്കൂളിലും മറ്റു ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കും സര്‍ നെയിം തന്നെ പ്രധാനം.

എന്നും എപ്പോഴും ഈ സ്കൂളിലെ പല പരിപാടികള്‍ കാണുമ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ സ്കൂളിലും ഇതൊക്കെ വന്നെങ്കില്‍ എന്ന് ആശിക്കാറുണ്ട്...വേണം എന്ന് വച്ചാല്‍ നമ്മുക്കും ചെയ്യാവുന്നതേ ഉള്ളൂ..പക്ഷെ...



സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് മനപ്പാഠമാക്കി പരീക്ഷക്ക്‌ എഴുതി മാര്‍ക്ക്‌ മേടിക്കുന്ന സ്ഥലം മാത്രമല്ല.. ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിഞ്ഞു,പ്രകൃതിയെ അറിഞ്ഞു,പാലിക്കപ്പെടെണ്ട മര്യാദകള്‍ പഠിച്ച്,വളര്‍ന്നു വലുതാകേണ്ട, ഒരു മഹത്തായ സ്ഥാപനം ആണ്.ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍,എന്റെ കുട്ടികള്‍ക്ക് കിട്ടുന്ന ഈ സൗകര്യം നാട്ടിലെ സ്കൂളിലെ കുട്ടികള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന്.

Tuesday, April 12, 2011

വേദന


കുട്ടികളും അവരുടെ അമ്മൂമ്മ മുത്തശ്ശന്‍മാരും തമ്മിലുള്ള ഒരു ആത്മബന്ധത്തിനെ കുറിച്ച് ഞാന്‍ അധികമൊന്നും ചിന്തിച്ചിരുന്നില്ല,ഈ അടുത്ത കാലം വരെ.അതായതു മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മയെ നഷ്ടമാകുന്നത് വരെ.അന്ന് എന്റെ മകള്‍ക്ക് പത്തു വയസായിരുന്നു പ്രായം.അമ്മൂമ്മയെ ഒരുപാട് ഇഷ്ടമായിരുന്ന അവളുടെ അന്നത്തെ സങ്കടം ഇപ്പോഴും എന്റെ കണ്ണിലുണ്ട്.

ജൂലൈ,ഓഗസ്റ്റ്‌ മാസത്തിലുള്ള വേനലവധിക്കാണ് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള നാട്ടില്‍ പോക്ക്. കഷ്ടി ഒരു മാസം,ബന്ധുവീട് സന്ദര്‍ശനവും ,പലപല അമ്പലങ്ങളില്‍ പോക്കും ആയി പെട്ടന്നങ്ങു കഴിയും.ഞാന്‍ എന്റെ പല കൂട്ടുകാരികളെ കണ്ടു തീര്‍ക്കുന്ന തിരക്കിലാകുമ്പോള്‍,നന്നു(മകള്‍)എപ്പോഴും അമ്മൂമ്മയുടെ കൂടെ.അവള്‍ക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുത്തും,പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോയും,എന്ത് ചോദിച്ചാലും വാങ്ങി കൊടുത്തും,വഴക്ക് പറയാതെയും,ആവശ്യത്തില്‍ കൂടുതല്‍ കൊഞ്ചിച്ചും,അമ്മൂമ്മയും മുത്തശ്ശനും ഒരു മാസം കൊണ്ട് അടുത്ത ഒരു വര്‍ഷത്തെക്കായുള്ള സ്നേഹം മുഴുവന്‍ അവളില്‍ നിന്നും അനുഭവിക്കും.തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ.

ജപ്പാനില്‍ ഞങ്ങള്‍ താമസിക്കുന്നത് ഒരു ഗ്രാമപ്രദേശത്ത് ആണ്.അടുത്തെങ്ങും ഒരു മലയാളി പോയിട്ട് ഇന്ത്യക്കാരന്‍ പോലും ഇല്ല.കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു തമിഴ്‌ ഫാമിലി കുറച്ചകലെ ആയി താമസിക്കാന്‍ വന്നു.അവരാണ് ആകെ ഉള്ള ഇന്ത്യന്‍ ബന്ധം.ഇവിടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതും വരുന്നതും ഒക്കെ നടന്നാണ്.അതാണ്‌ നിയമം.പോകുന്ന വഴിയില്‍ കാണുന്ന അമ്മൂമ്മയോടും അപ്പൂപ്പനോടും ഒക്കെ വര്‍ത്തമാനം പറഞ്ഞു രസിച്ചാണ് യാത്ര.എല്ലാ കുട്ടികളെയും പോലെ നന്നുവിനും പ്രയമയവരോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്.അവള്‍ടെ കൂട്ടുകാരുടെ അമ്മൂമ്മയോക്കെ അവള്‍ക്കും അമ്മൂമ്മയാണ്.

ഇവിടെ ഇന്ത്യക്കാര്‍ ആരും ഇല്ലാത്തതുകൊണ്ട് തന്നെ,എല്ലാ വര്‍ഷവും കുട്ടികളെ നാട്ടില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.അല്ലെങ്കില്‍ സ്വന്തം നാട് എന്നും അവര്‍ക്ക് അത്ഭുതമായി തന്നെ നില്‍ക്കും.നന്നുവിന്റെ ആറാം ക്ലാസ്സിലെ വേനലവധി വരെ ഇത് തുടര്‍ന്ന് കൊണ്ടിരുന്നു.കഴിഞ്ഞ വര്ഷം പോകാന്‍ സാധിച്ചില്ല.നന്നു ജൂനിയര്‍ ഹൈസ്കൂളില്‍ ആയതു കൊണ്ട് വേനലവധിക്കും അവര്‍ക്ക് സ്കൂളില്‍ പോകേണ്ടതുണ്ട്.സ്കൂള്‍ ഓര്‍ക്കെസ്ട്രയില്‍ അംഗമായത് കൊണ്ട് അവള്‍ക്കു എല്ലാ ദിവസവും പ്രാക്ടിസിനായി സ്കൂളില്‍ പോകണം.ആ സമയത്തായിരിക്കും എല്ലാ കോണ്‍സെര്‍ട്സും വരുന്നത്,ഡിസ്ട്രിക്ട് ലെവല്‍ മുതല്‍ നാഷണല്‍ ലെവല്‍ വരെ.

നാട്ടിലുള്ള,അവളുടെ അതെ പ്രായത്തിലുള്ള കസിന്റെ ഫോട്ടോസ് ഒക്കെ കാണുമ്പോള്‍ ഇടയ്ക്കൊക്കെ ഇന്ത്യയില്‍ പോകാന്‍ തോന്നുന്നു എന്ന് പറയും അവള്‍.ഗള്‍ഫിലുള്ള മറ്റൊരു കസിന്‍ എല്ലാ വേനലവധിക്കും നാട്ടില്‍ പോകും.അവധിക്കാലം കഴിഞ്ഞുള്ള അവരുടെ ഫോട്ടോസ് നന്നുവില്‍ സന്തോഷത്തിനു പകരം വിഷമം ഉണ്ടാക്കും."അവള്‍ക്കെന്തു സുഖാണ്...അമ്മൂമ്മയുടെയും മുത്തശ്ശന്റെയും കൂടെ ഇരിക്കാലോ.."എന്നൊക്കെ പറയും... "അസൂയക്കാരി" എന്നൊക്കെ ഞാന്‍ കളിയാക്കുമെങ്കിലും എനിക്കറിയാം അവള്‍ക്കു അതെല്ലാം മിസ്‌ ചെയ്യുന്നുണ്ട് എന്ന്.മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മ ഞങ്ങളെ വിട്ടു പോയതിനു ശേഷം നന്നു ഒരിക്കലേ നാട്ടില്‍ പോയുള്ളൂ.പക്ഷെ നാട്ടില്‍ ഉണ്ടായ പതിനഞ്ചു ദിവസവും കസിന്സിനോപ്പം അവരുടെ വീട്ടില്‍ ആയിരുന്നു.അമ്മൂമ്മ ഇല്ലാത്ത വീട്ടിലേക്കു വരാന്‍ തോന്നുന്നില്ലായിരുന്നു എന്നവള്‍ പിന്നീട് പറഞ്ഞു.

ഞാന്‍ ഇതൊക്കെ പറയാന്‍ കാരണം ഈ അടുത്ത ദിവസം ഉണ്ടായ ഒരു സംഭവം ആണ്.

കുറച്ചു ദൂരെ ആയി ഒരു തമിഴ്‌ ഫാമിലി ഉണ്ട് എന്ന് പറഞ്ഞല്ലോ.അവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നും അവരുടെ അച്ഛനും അമ്മയും വന്നു.കഴിഞ്ഞ ആറു മാസമായി അവരിവടെ ഉണ്ടായിരുന്നു.തമിഴ്നാട്ടില്‍ നിന്നും വന്ന അവര്‍ക്ക് കഠിനമായ വിന്റെര്‍ സഹിക്കാവുന്നതിലും അപ്പുറം.മഞ്ഞു വീണു കിടക്കുന്നത് കൊണ്ട് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത വിഷമം വേറെ.എനിക്ക് പറ്റാവുന്ന സഹായങ്ങള്‍ ഞാനും ചെയ്തിരുന്നു.അങ്ങനെ പല തവണ അവിടെ പോവുകയും മറ്റും ചെയ്തപ്പോള്‍ ആ അമ്മൂമ്മയുമായി കുറച്ചു അടുപ്പമായി നന്നുവിനു. അവര്‍ പറയുന്നത് ഒന്നും അവള്‍ക്കു മനസ്സിലാവില്ല,അവര്‍ തമിഴില്‍ വച്ചുകാച്ചും..നന്നു കണ്ണ് മിഴിച്ചു ഇരിക്കും.എന്നാലും അവരെ ആദ്യമായി കണ്ടപ്പോള്‍ തന്നെ നന്നു എന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു,നമ്മുടെ അമ്മൂമ്മയെ പോലെ തോന്നുന്നു അല്ലെ എന്ന്.
ആറു മാസത്തിനുശേഷം അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അവരെയെല്ലാം വീട്ടിലേക്കു ഡിന്നറിനു ക്ഷണിച്ചു.അന്ന്,അവര്‍ വീട്ടില്‍ .വന്നതിനു ശേഷമാണ് നന്നു സ്കൂളില്‍നിന്ന് വന്നത്.അവരെ കണ്ടപാടെ എന്റെ അടുത്ത് വന്നുപറഞ്ഞു..
"അമ്മെ.. ആ അമ്മൂമ്മ ഉടുത്തിരിക്കുന്ന സാരി നമ്മുടെ അമ്മൂമ്മയുടെ സാരി അല്ലെ...എങ്ങനെയാ അത് സെയിം ആയത്?"
സെയിം സാരികള്‍ ഒരുപാട് ഉണ്ടാവില്ലേ എന്ന് ഞാന്‍ മറുപടിയും കൊടുത്തു.അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു അവര്‍ പോകാന്‍ ഒരുങ്ങി.ഇന്ത്യയില്‍ വന്നാല്‍ ചെന്നൈയില്‍ വന്നു അവരെ കാണണം എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു ഉമ്മ വച്ചു ആ സ്നേഹമയിയായ അമ്മ.അത് കഴിഞ്ഞു നന്നുവിന്റെ കൈ പിടിച്ചു മോളും വരണം ട്ടോ എന്ന് പറഞ്ഞു.ശേരി എന്ന് അവള്‍ പറഞ്ഞെങ്കിലും അവളുടെ മുഖം വല്ലതാകുന്നത് എനിക്ക് മനസ്സിലായി.ആ അമ്മൂമ്മ പോകാന്‍ ഇറങ്ങിയതും നന്നു ഒരു കരച്ചില്‍...ഞാന്‍ ശെരിക്കും ഞെട്ടി പോയി...വേദനിച്ചാല്‍ കൂടി കരയാത്ത പെണ്ണാണ്...ഏങ്ങലടിച്ചു കരച്ചിലോട് കരച്ചില്‍...പിന്നെ ആ അമ്മൂമ്മ ഓടി വന്നു അവളെ കെട്ടിപിടിച്ചു കരച്ചില്‍..ആകെ ബഹളമയമായി.

സത്യമായും ഞാന്‍ വല്ലാതെ അമ്പരന്നു പോയിരുന്നു...അങ്ങനെയുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ഒന്നും പുറത്തു കാണിക്കാറില്ല അവള്‍....കൂട്ടുകാരും,സ്കൂളും, ക്ലബ്‌ ആക്ടിവിറ്റിയും,ഐ പോഡും,ടാബും ഒക്കെ ആയി നടക്കുന്ന,ഒന്നിനെയും കൂസാതെ,ഒരു ടിപ്പിക്കല്‍ ടീനേജര്‍ ആയ "I don't care" എന്ന മട്ടില്‍ കറങ്ങി നടക്കുന്ന നന്നു... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കണ്ണുനീരിന്റെ നീറ്റല്‍ ഞാനും അറിഞ്ഞു ആ നിമിഷം. എനിക്കാണ് തെറ്റിയത്, അമ്മൂമ്മയുടെ നഷ്ടം അവള്‍ ശെരിക്കും അറിയുന്നുണ്ട്.

കുട്ടികളുടെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് അമ്മൂമ്മമാരും മുത്തശ്ശന്മാരും.അമ്മ കണ്ണുരുട്ടിയാല്‍,അച്ഛന്‍ ദേഷ്യപെട്ടാല്‍ ഒക്കെ ഓടിച്ചെന്നു പരാതി പറയാന്‍,വാല്‍സല്യം നുകരാന്‍ ഒക്കെ അമ്മൂമ്മയല്ലാതെ മറ്റാരുണ്ട്? നന്നുവിനു നഷ്ടപെട്ട അവളുടെ അമ്മൂമ്മയെ തിരികെ കൊടുക്കാന്‍ എനിക്കൊരിക്കലും കഴിയില്ല...പക്ഷെ ആശ്വസിക്കുന്നു...പിന്നെയും ഉണ്ടല്ലോ ഒരുപാട് ബന്ധങ്ങളും ബന്ധനങ്ങളും ..മുറിഞ്ഞു പോവാതെ നോക്കണം...എന്റെ കുട്ടികള്‍ക്ക് വേണ്ടി....

Wednesday, February 23, 2011

മൌണ്ട് ഫുജിയും ടോക്യോയും

വീണ്ടുമൊരു യാത്ര.ഇത്തവണ മനുവും പിള്ളേരും ഇല്ല,രണ്ടു കൂട്ടുകാരികളുടെ കൂടെ രണ്ടു ദിവസത്തെ പ്രോഗ്രാം.ലക്‌ഷ്യം ടോക്യോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്വില്‍ട്ട് ഫെസ്റ്റിവല്‍ കാണുക,അവിടെ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുക,ഇത്രയുമായിരുന്നു.പക്ഷെ ഒരുപാട് നാളത്തെ ആഗ്രഹമായ ഫുജിസാന്‍(Mount Fuji) മനസ്സിലങ്ങനെ കിടന്നതുകൊണ്ട് യാത്ര രണ്ടു ദിവസത്തെയ്ക്കാക്കി.ഒരു ദിവസം ഫുജിസാനും അടുത്ത ദിവസം ടോക്യോയും.

വിന്റെര്‍ ആയതു കൊണ്ട് ഫുജിസാന്റെ മുകളില്‍ കയറാനൊന്നും പരിപാടി ഉണ്ടായിരുന്നില്ല.പക്ഷെ ജപ്പാനിലെ ഏറ്റവും പൊക്കമുള്ള,ഏറ്റവും ഭംഗിയുള്ള ഫുജിസാനെ കാണണം എന്നത് ഒരു ആഗ്രഹമായിരുന്നു.അതിനു കാരണം എന്റെ ഒരു കൂട്ടുകാരി ആണ്.മൂന്നു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ ഭര്‍ത്താവിനു ജോലിമാറ്റം കിട്ടിയത് ഷിസുഒക(Shizuoka)എന്ന സ്ഥലത്തേക്കയിരുന്നു. ഷിസുഒകയില്‍ ഫുജിസാന്‍ ന്റെ അടുത്തു തന്നെ.രാവിലെ ഉറക്കമുണര്‍ന്നു ആദ്യം കാണുന്ന കാഴ്ച ഗാംഭീര്യത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ഫുജിസാന്‍.നല്ല തെളിഞ്ഞ ദിവസങ്ങളില്‍ വല്ലാത്തൊരു വശ്യതയാണ് ഫുജിയ്ക്ക്.ഓരോ ഋതുക്കളിലും ഓരോ ഭംഗി...എന്റെ സുഹൃത്ത്‌,തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ എല്ലാം, മൊബൈലില്‍ ഫുജിസാനെ പകര്‍ത്തി എനിക്കയച്ചു തരുമായിരുന്നു അന്നൊക്കെ.കണ്ടു കണ്ടു എനിക്കെങ്ങനെയെങ്കിലും ഫുജിസാനെ നേരിട്ട് കണ്ടേ പറ്റൂ എന്ന അവസ്ഥയായി.
എല്ലാ വര്‍ഷവും പ്ലാന്‍ ചെയ്യും,എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് പോകാന്‍ പറ്റാതാവും,ഞാനൊഴിച്ചു പ്ലാന്‍ ചെയ്തവരൊക്കെ പോകുകയും ചെയ്യും. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇതിങ്ങനെ തുടര്‍ന്നു.പക്ഷെ വളരെ വ്യക്തമായി,മേഘങ്ങളുടെ മൂടുപടമില്ലാതെ ഫുജിസാനെ കാണാന്‍ സാധിക്കുന്നത്‌ ഭാഗ്യമായി ഇവിടുത്തെ ആളുകള്‍ കാണുന്നുണ്ട്.പല വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും ആ ഭാഗ്യം എനിക്ക് കൈവന്നില്ല.എന്താണെന്നു അറിയില്ലെങ്കിലും,കൂടെ പോകുവാന്‍ പ്ലാന്‍ ചെയ്യാറുള്ള മറ്റൊരു സുഹൃത്തിനു ഇതുവരെ ഫുജിസാനെ നന്നായി കാണാന്‍ പറ്റിയിട്ടില്ലായിരുന്നു.മൂന്നു തവണ,അവര്‍ ആദ്യം പറഞ്ഞ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു ഫുജിയെ കാണാന്‍ കാത്തിരുന്നു.ഒന്നുകില്‍ മേഘം മാത്രം,അല്ലെങ്കില്‍ ഫുജിയുടെ തല മാത്രം.. അങ്ങനെ തലയും വാലും മാത്രമേ കണ്ടിട്ടുള്ളൂ.നേരത്തെ തന്നെ കാലാവസ്ഥ ഒക്കെ തിരക്കി കണ്ടു പിടിച്ചിട്ടാണ് പോകുന്നത്..പക്ഷെ എന്തുകൊണ്ടോ അവിടെ എത്തിയാല്‍ ആകാശം മേഘാവൃതം!!!!!!

അങ്ങനെ എനിക്ക് മാത്രം പോകാന്‍ സാധികാതെ വര്‍ഷങ്ങള്‍ മൂന്നു നാല് കഴിഞ്ഞു.ഫുജിസാന്‍ ഒരു സ്വപ്നമായി അവശേഷിച്ചു. എന്റെ സുഹൃത്താവട്ടെ,അവരുടെ ഭര്‍ത്താവിനു വീണ്ടും സ്ഥലമാറ്റം ആയപ്പോള്‍ അവിടം വിടുകയും ചെയ്തു.എങ്കിലും അവരവിടെ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചാണ് തിരിച്ചു പോന്നത്.ഇടയ്ക്കിടെ അവരെയൊക്കെ സന്ദര്‍ശിക്കാറും ഉണ്ട്.അങ്ങനെയാണ് ഇത്തവണത്തെ ക്വില്റ്റ്‌ ഫെസ്റ്റിവലിനുപോകുന്ന കാര്യം പറഞ്ഞു വന്നപ്പോള്‍,എങ്കില്‍ ഫുജിസാനെ കാണാന്‍ ഒരു ശ്രമം കൂടി നടത്തിയാലോ എന്ന് തോന്നിയത്.ജനുവരിയിലെ ഫുജിസാന്‍ മഞ്ഞു മൂടി കിടക്കും...മനോഹരമായ ആ കാഴ്ച മനസ്സില്‍ ഓര്‍ത്തപ്പോഴേ ആവേശമായി.ഞാനും,നേരത്തെ പറഞ്ഞ ഫുജിസാന്‍ ഇതുവരെ കാണാന്‍ സാധിക്കാത്ത ഹരുക്കോസാനും(Harukko san),ഫുജിസാന്റെ ആരാധിക ആയ,എന്റെ സുഹൃത്തായ,അവിടെ താമസിച്ചിരുന്ന കെയ്കോസാനും(Keyko san) ഒരുമിച്ചു പ്ലാന്‍ ഒക്കെ ഉണ്ടാക്കി.ഹരുക്കോസാന്‍, അവര്‍ കൂടെ ഉള്ളത് കൊണ്ട് ഇത്തവണയും ഫുജിസാന്‍ കാണാന്‍ സാധിക്കില്ല എന്ന് സങ്കടപ്പെട്ടു.എനിക്കാണെങ്കില്‍ മൂന്നു നാല് വര്‍ഷമായിട്ടു ഇതുതന്നെ കേട്ട് കേട്ട്,എന്നാല്‍ പിന്നെ ആ ധാരണ ഒന്ന് പൊളിച്ചടുക്കണമല്ലോ എന്നൊരു തോന്നലും.കണ്ടില്ലെങ്കില്‍ വേണ്ട,അടുത്ത വര്ഷം വീണ്ടും വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ പോകാന്‍ തയ്യാറായി.ടിക്കറ്റ്‌,ഹോട്ടല്‍ ബുക്കിംഗ്,എല്ലാം ഹരുക്കോ സാന്‍ ചെയ്തു.ടോക്യോയ്ക്കുള്ള പകുതി ദൂരം എക്സ്പ്രസ്സ്‌ ട്രെയിനിലും അത് കഴിഞ്ഞാല്‍ Shinkansen(Bullet train)ലും ആണ് യാത്ര.

രാവിലെ ആറു മണിക്ക് വീടിനു മുന്നില്‍ കാറുമായി ഹരുക്കോ സാന്‍ റെഡി.മഞ്ഞു പെയ്തു പെയ്തു റോഡോന്നും കാണാന്‍ തന്നെ ഇല്ലാത്ത അവസ്ഥ. നേരം വെളുത്തിട്ടില്ല.



ഞങ്ങള്‍ രണ്ടു പേരും കൂടി കെയ്കോ സാന്റെ വീട്ടില്‍ ചെന്ന് അവരെയും കൂട്ടി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.ഇത്രയും മഞ്ഞു പെയ്തത് കൊണ്ട് ട്രെയിന്‍ ഉണ്ടാവില്ലേ എന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ ട്രെയിന്‍ കൃത്യസമയത്ത് തന്നെ എത്തി.അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി.

തമാശ പറഞ്ഞും,കുട്ടികളെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചും,അവര്‍ രണ്ടു പേരുടെയും ഇന്ത്യ കാണണമെന്നുള്ള ആഗ്രഹത്തെ കുറിച്ചും ഒക്കെ സംസാരിച്ചു നേരം പോയത് അറിഞ്ഞതെ ഇല്ല.ഞങ്ങളുടെ താമസസ്ഥലമായ ടോയമ (Toyama prefecture) വിട്ടതോടെ മഞ്ഞു കുറഞ്ഞു കുറഞ്ഞു വന്നു.മൈബാര(Maibara) എന്ന സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുറത്തേക്കു നോക്കിയാല്‍ വിന്റെറിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. മൈബാരയില്‍ ഇറങ്ങി. നല്ല തണുപ്പ്... അപ്പൊ വിന്റെര്‍ തന്നെ...അവിടെ നിന്നും shinkansen ആണ് ടോക്യോക്ക്.Shinkansen(bullet train) നു പ്രത്യേക ട്രാക്ക്‌ ആണ് എന്നറിയാമല്ലോ.ആ പ്ലാറ്റ്ഫോമില്‍ പോയി ഞങ്ങളുടെ വണ്ടിയ്ക്കായി ഇരുപതു മിനുട്ട് കാത്തിരിക്കേണ്ടി വന്നു.അവിടെ വെറുതെ ഇരുന്നു തലങ്ങും വിലങ്ങും പോയ്കൊണ്ടിരിക്കുന്ന shinkansen ന്റെ കണക്കെടുപ്പ് നടത്തി.കണ്ണടച്ചു തുറക്കുംമുന്‍പേ ട്രെയിന അതിന്റെ പാട്ടിനു പോയ്കഴിയും....എന്തൊരു സ്പീഡ്‌.







ഞങ്ങളുടെ ട്രെയിനില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അവിടെയും ഇവിടെയുമായി കുറച്ചാളുകള്‍.നല്ല തെളിഞ്ഞ ആകാശം ആയിരുന്നു.ഫുജിസാനെ കാണാന്‍ പറ്റും എന്നുള്ള വിശ്വാസം കൂടി കൂടി വന്നു.പക്ഷെ കേയ്കോ സാന്‍ ,ഫുജിസാന്റെ അടുത്ത് താമസിക്കുന്ന അവരുടെ കുടുംബസുഹൃത്തിന് മെയില്‍ ചെയ്തു,മേഘങ്ങളുടെ അവസ്ഥ എന്താണ്?ഫുജിസാനെ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിരാശാജനകമായിരുന്നു.തെളിഞ്ഞ ആകാശം ആണ്,പക്ഷെ ഫുജിസാനെ ചുറ്റി മേഘങ്ങള്‍ ഉണ്ട്,അതുകൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണ് എന്നവര്‍ മറുപടി അയച്ചു.ഹരുക്കോ സാന്‍ ഇതോടെ മൂഡ്‌ ഔട്ട്‌ ആയി.ഞാന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,ഇത്ര വെയില്‍ ഉള്ളത് കൊണ്ട് കാണാന്‍ സാധിക്കും എന്ന് തന്നെ ആയിരുന്നു എന്റെ വിശ്വാസം.അങ്ങനെ ഞങ്ങള്‍ ഷിന്‍ ഫുജി (shin fuji) എന്ന സ്റ്റേഷനില്‍ എത്തി.സാധാരണ ദിവസങ്ങളില്‍ സ്റ്റേഷന്‍റെ പുറത്തിറങ്ങിയാല്‍ ആദ്യം കാണുന്നത് ഭീമനെ പോലെ തലയുയര്‍ത്തി പിടിച്ചു നില്‍കുന്ന ഫുജിസാനെ ആണ്.പക്ഷെ ...നിര്‍ഭാഗ്യകരം....ഹരുക്കോ സാന്‍ ഭയന്നത് പോലെ തന്നെ സംഭവിച്ചു... മേഘങ്ങള്‍,മേഘങ്ങള്‍ മാത്രം എല്ലായിടത്തും.അവിടെ അങ്ങനെ ഒരു പര്‍വതം ഉണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസം.




ഇതാ... ഇങ്ങനെ തലയും വാലും ഇല്ലാതെ....

സങ്കടത്തോടെ,ഞങ്ങള്‍ അടുത്തുള്ള റെന്റ് എ കാറിലേക്ക് നടന്നു.നേരെ പോയത് കേയ്കോ സാന്‍ പണ്ട് താമസിച്ചിരുന്ന സ്ഥലത്തേക്ക്.പോകുന്ന വഴിയെല്ലാം ഞാന്‍ ഫുജിസാനെ തിരഞ്ഞു... ഇടയ്കൊക്കെ തല മാത്രം കാണാന്‍ പറ്റി.




കേയ്കോ സാന്റെ കുടുംബസുഹൃത്തായ Tsuchiya san നടത്തുന്ന ചെറിയ ഒരു റെസ്റ്റോറന്റിലെക്കാണ് ഞങ്ങള്‍ ചെന്ന് കയറിയത്.അദ്ദേഹം സ്വയം ഉണ്ടാക്കുന്ന soba(നൂഡില്‍സ്)ആണ് അവിടുത്തെ പ്രത്യേകത.പ്രശസ്തമായ ഒരു മരുന്ന് കമ്പനിയില്‍,കേയ്കോ സാന്റെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്തിരുന്ന ആ കുടുംബസുഹൃത്,ജോലി രാജി വച്ചിട്ടാണ് സ്വയം ഡിസൈന്‍ ചെയ്ത,പരമ്പരാഗത രീതിയിലുള്ള വളരെ ചെറിയ ഈ റെസ്റ്റോറന്റ് തുടങ്ങിയത്.വരുന്നവരെല്ലാം ചുറ്റിനും താമസിക്കുന്നവര്‍ തന്നെ.പിന്നെ ഫുജിസാന്‍ കാണാന്‍ വരുന്ന ടൂറിസ്റ്റുകള്‍ വല്ലപ്പോഴും.അവരോടു വിശേഷം ഒക്കെ പറഞ്ഞു,സോബ ഉണ്ടാക്കി വിളമ്പും.ആകെ മൂന്നു മേശയെ ഉള്ളു അവിടെ.പക്ഷെ എവിടെ ഇരുന്നാലും തൊട്ടു മുന്‍പില്‍ ഫുജിസാന്‍ ആണ്.എന്നും ഈ പര്‍വതത്തെ കാണാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു റെസ്റ്റോറന്റ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ,എത്രമാത്രം ഇവിടെയുള്ള ആളുകള്‍ ഫുജിസാനെ വിലമതിക്കുന്നു എന്നെനിക്ക് മനസ്സിലായി.എന്ത് പറഞ്ഞു വന്നാലും അതിലൊക്കെ ഫുജിസാന്‍ മാത്രം അവര്‍ക്ക്.അത്ഭുതം തോന്നിപ്പോയി.ഞങ്ങള്‍ ചെല്ലുന്നതിന്റെ തലേദിവസം പൌര്‍ണമി ആയിരുന്നു.രാത്രി നിലവില്‍ കുളിചു നില്ക്കുന്ന ഫുജിസാനെ കുറിച്ച് പറഞ്ഞു അവിടെ ഉണ്ടായിരുന്ന നാട്ടുകാര്‍ ഞങ്ങളെ കൊതിപ്പിച്ചു.


കഷ്ണവും മുറിയൊക്കെ ആയിട്ടു..റെസ്റ്റോറന്റില്‍ നിന്നുള്ള അന്നത്തെ കാഴ്ച...


സോബയും,ടെമ്പുറയും...


ഹരുക്കോ സാനും കെയ്കോ സാനും

പക്ഷെ ജനുവരി ഒന്നാം തിയതി മുതല്‍ എല്ലാ ദിവസവും തെളിഞ്ഞ മുഖത്തോടെ കണ്ടിരുന്ന ഫുജിസാന്‍ നു ഇത് എന്ത് പറ്റി എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപെട്ടു.ഹരുക്കോ സാന്‍ ന്റെ അന്ധവിശ്വാസത്തെ വിശ്വസിക്കണോ വേണ്ടയോ എന്നായി എനിക്ക്.ഹരുക്കോ സാന്‍ ആണെന്കില്‍ വല്ലാത്ത സങ്കടത്തിലും.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ Tsuchiya san ന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു...ചിലപ്പോള്‍ ഈ ഒരു വശം മാത്രമേ മേഘങ്ങള്‍ മറച്ചു കാണൂ..മറുവശത്ത് പോയി നോക്കിയാലോ എന്ന്.ഞങ്ങള്‍ എന്തിനും റെഡി.പക്ഷെ മറുവശം എന്നാല്‍ ഒരുപാട് ദൂരം ഉണ്ടാകില്ലേ.. ഈ പര്‍വതത്തിനെ വലം വയ്ക്കണ്ടേ...എന്നൊക്കെ മനസ്സില്‍ ആശങ്ക തോന്നാതെയുമിരുന്നില്ല.റെസ്റ്റോറന്റ് ഭാര്യയെ ഏല്‍പ്പിച്ചു,ഞങ്ങള്‍ടെ കൂടെ വരാന്‍ അദ്ദേഹം തയ്യാറായി.ഞങ്ങളോട് ഡ്രൈവ് ചെയ്യണ്ട എന്ന് പറഞ്ഞു സ്വന്തം കാറെടുത്തു.അങ്ങനെ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞു ഞങ്ങള്‍ ഫുജിസാനെ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങി.വഴിയില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ മാറി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.







പക്ഷെ ഒരു പൂര്‍ണമായ കാഴ്ച ആവുന്നില്ല.അവസാനം ഒരുപാട് ദൂരം ഡ്രൈവ് ചെയ്തു മറുവശത്ത് എത്തിയപ്പോള്‍,അവിടെ അതാ,തല ഉയര്‍ത്തി പിടിച്ചു ഗാംഭീര്യത്തോടെ ഫുജി സാന്‍.ഒരു പര്‍വതത്തിന് ഇത്ര സൌന്ദര്യമോ എന്ന് തോന്നി പോയി എനിക്ക്.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.






ഇത് മൂന്നും എന്റെ വകയുള്ള ഫോട്ടോസ്...










ഇത് ഗൂഗിള്‍ ല്‍ നിന്നും ചൂണ്ടിയത്.... അതായതു കഴിവുള്ളവര്‍ എടുത്തത്‌...


ജപ്പാനിലെ ഏറ്റവും പൊക്കമുള്ള പര്‍വതമാണിത്.3776മീറ്റര്‍ ആണ് ഉയരം.ശെരിക്കും ഇതൊരു അഗ്നിപര്‍വതം ആണ്.ഏറ്റവും അവസാനം പൊട്ടിത്തെറിച്ചത് 1707-08 കാലത്താണ്.അതിന്റെ ആകൃതി തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത.(Symmetrical cone).ജപ്പാനീസ് സാഹിത്യത്തില്‍ ഒക്കെ മൌണ്ട് ഫുജിയ്ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.ജപ്പാനില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ട്."ഒരിക്കലെങ്കിലും മൌണ്ട് ഫുജി കയറാത്തവന്‍ വിഡ്ഢിയാണ്,രണ്ടു പ്രാവശ്യം കയറിയവനും..."എന്താണോ അര്‍ഥം? നഞ്ഞെന്തിനു നന്നാഴി? എന്ന് തന്നെ ആവാം അര്‍ഥം അല്ലെ....മൌണ്ട് ഫുജി എന്ന പേരിന്റെ അര്‍ഥം തന്നെ "Everlasting life"എന്നാണത്രേ.

പല സ്ഥലത്തേക്കും മാറി മാറി വണ്ടിയോടിച്ചു ഫുജിസാനെ ഞങ്ങള്‍ കണ്ണ് നിറയെ കണ്ടു.അപ്പോഴാണ് ഒഷിനോഹക്കായ്(Oshino Hakkai) എന്ന സ്ഥലത്തെക്കുറിച്ച് കേയ്കോ സാനിനു ഓര്‍മ വന്നത്.അവിടെ അടുത്ത് തന്നെ ആയത് കൊണ്ട് കാണണമെന്നുണ്ടയിരുന്നെന്കിലും റെന്റ് എ കാര്‍ എടുത്തിരിക്കുന്നത് വൈകുന്നേരം ആറു മണി വരെ ആണ്.ആറു മണിക്ക് മുന്‍പ് തിരിച്ചു സ്റ്റേഷന്‍ പരിസരത്ത് എത്താന്‍ സാധിക്കുമോ എന്നൊരു സംശയം.പക്ഷെ വേഗം പോയി വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അവിടെയ്ക്ക് വച്ചുപിടിച്ചു.കണ്ടില്ലായിരുന്നെങ്കില്‍ എത്ര വലിയ നഷ്ടം ആകുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.


ഒഷിനോഹക്കായ്(Oshino Hakkai) എന്നത് എട്ടു കുളങ്ങളുടെ പേരാണ്.ഈ കുളങ്ങളില്‍ ഉള്ളത് മൌണ്ട് ഫുജിയില്‍ നിന്നുള്ള മഞ്ഞു ഉരുകിയ വെള്ളം ആണ്.ഈ വെള്ളം, മൌണ്ട് ഫുജിയുടെ അടിത്തട്ടിലെക്കാന് ആദ്യം പോകുന്നത്.എന്നിട്ട് ലാവ മൂലമുണ്ടായ പാറകള്‍ ഈ വെള്ളത്തിനെ അരിച്ചെടുക്കുന്നു.(filtering).പ്രകൃതിയാണ് ഈ ഫില്‍റ്ററിംഗ് ചെയ്യുന്നത്.പിന്നെ വെള്ളം അടിത്തട്ടിലൂടെ ഒഴുകി ഈ പറഞ്ഞ ഒഷിനോഹക്കായ് എന്ന കുളങ്ങളില്‍ എത്തുന്നു. ആ ഒഴുകിഎത്തല്‍ 80 വര്‍ഷങ്ങള്‍ എടുത്താണ് പൂര്‍ത്തിയാകുന്നത് അത്രേ.ലാവ കൊണ്ട് അരിച്ചെടുക്കുന്നതിനാല്‍ ഈ വെള്ളം വളരെ ശുദ്ധമാകുന്നു.മാത്രമല്ല,അതില്‍ ഒരുപാട് മിനരെല്‍സ് അടങ്ങിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.എന്ത് തന്നെ ആയാലും ഇത്ര തെളിമയാര്‍ന്ന കുളങ്ങള്‍ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.അടിത്തട്ട് വരെ വ്യക്തമായി കാണാം.അതിന്റെ ഭംഗി വിവരിക്കാന്‍ വാക്കുകളില്ല എനിക്ക്.





ഇത് മൂന്നും എന്റെ......








ഇതെല്ലം ഫോട്ടോ എടുക്കാന്‍ അറിയാവുന്നവര്‍ എടുത്തത്‌... ഞാന്‍ ചൂണ്ടിയത്....


അവിടെ നിന്നും മടങ്ങാന്‍ തോന്നിയതെ ഇല്ല.കണ്ടു കൊതി തീര്‍ന്നില്ല എങ്കിലും വീണ്ടും വരാം എന്ന് മനസ്സിന് ഉറപ്പു കൊടുത്ത്ഞങ്ങള്‍ മടങ്ങി.അസ്തമയസൂര്യന്‍ ഫുജിസാനില്‍ നിറങ്ങളുടെ ഉത്സവം തീര്‍ക്കുന്നു.ഓടികൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു ആ നിറങ്ങളെ ഒക്കെ ക്യാമറയില്‍ ആക്കാന്‍ ഞാന്‍ വെറുതെ ഒരു ശ്രമം നടത്തി.




തിരിച്ചു റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ അവിടെ പഴയ പോലെ മേഘാവൃതം.അങ്ങനെ ഒരു സുന്ദരന്‍ (അതോ സുന്ദരിയോ?) അവിടെ ഒളിച്ചിരിക്കുന്നത് ആരും അറിയാത്ത പോലെ....എന്തത്ഭുതം!!!!!!


റെസ്റ്റോറന്റ് ന്റെ മുന്നില്‍ നിന്നുള്ള ദൃശ്യം... അവിടെ ആരും ഇല്ലാട്ടോ...





Tsuchiya san & ഭാര്യ ഞങ്ങളോടൊപ്പം...

നേരം വൈകിയത് കൊണ്ട് ഞങ്ങള്‍ മടങ്ങിപോകാന്‍ തയ്യാറായി.Tsuchiya sanനോടും ഭാര്യയോടും യാത്ര പറഞ്ഞ്,വീണ്ടും മനുവിനെയും കുട്ടികളെയും കൂട്ടി വരാമെന്നു ഉറപ്പു കൊടുത്ത്,ഞങ്ങള്‍ കാറില്‍ കയറി.ഇനി ആറു മണിക്ക് മുന്‍പ് സ്റ്റേഷന്‍റെ മുന്‍പില്‍ റെന്റ് എ കാറില്‍ എത്തണം.കാര്‍ മടക്കി കൊടുത്ത് അടുത്ത Shinkansen ല്‍ കേറി ടോക്യോയില്‍ എത്തണം.നാളെ ക്വില്റ്റ്‌ ഫെസ്റ്റിവല്‍.

ഫുജിസാന്‍ നെ മതിവരുവോളം കണ്ട സന്തോഷത്തില്‍ ഹരുക്കോ സാന്‍,ഇനിയും കാണാനുള്ള ആവേശത്തില്‍ ഞാന്‍,ഫുജിസാന്റെ ഭംഗിയുടെ 70%(??) എങ്കിലും കണ്ടല്ലോ എന്ന ആശ്വാസത്തില്‍ കേയ്കോ സാന്‍,shinkansen നു വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു ഞങ്ങള്‍....

(ഓഫ്‌: ജപ്പാനില്‍ ആരെയും പേര് മാത്രമായി വിളിക്കാറില്ല...സാന്‍ എന്ന് കൂട്ടിയേ വിളിക്കൂ.. അതുകൊണ്ടാണ് ഞാന്‍ ഹരുക്കോ സാന്‍,കെയ്കോ സാന്‍ എന്ന് പറഞ്ഞിരിക്കുന്നത്.)

Saturday, January 29, 2011

ഐസുകാരി

ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴുള്ള ഒരു വേനലവധിക്കാലം.വീടിനു നേരെ എതിര്‍വശത്ത്,വഴിയരുകിലായി,പടര്‍ന്നു നിക്കുന്ന മരച്ചുവട്ടില്‍,ഉച്ചയായാല്‍ ഒരു ഐസുകാരി വരുമായിരുന്നു.സൈക്കിളില്‍,പിന്നില്‍ ഐസുപെട്ടി വച്ച് അവര്‍ ഈ മരത്തണലില്‍ വരും.സൈക്കിളിന്റെ ബെല്‍ നീട്ടിയടിച്ചു കഴിഞ്ഞാല്‍ അവര്‍ സാവധാനം ആ തണലില്‍ കുട്ടികളെയും കാത്തിരിക്കും.മുപ്പതോ നാല്‍പ്പതോ വയസു പ്രായമായ ഒരു സ്ത്രീ.

അന്നത്തെ കാലത്ത് കുട്ടികള്‍ക്ക്,വേനലവധി എന്നാല്‍ വെറുതെ കളിച്ചു നടക്കാനുള്ള സമയം മാത്രമായിരുന്നു. ഇന്നത്തെ പോലെ അവധിയായാല്‍‍ ഉടനെ യാത്രയോ,വീടിനകത്തിരുന്നു ഗെയിംസൊ ഒന്നും ഇല്ലായിരുന്നു.വേനലിന്റെ ചൂടിനെ തണുപ്പിക്കാന്‍ എസിയോ കൂളറോ ഉള്ള വീടുകളും വളരെ കുറവ്.ആ സമയത്ത് തണുപ്പും മധുരവും ഉള്ള ഒരു ഐസ് നുണയാന്‍ കിട്ടുന്നത് ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് എത്രയോ വലിയ കാര്യമായിരുന്നു.

"എനിക്കൊരെണ്ണം"

"എനിക്ക് രണ്ടെണ്ണം"... എന്നൊക്കെപ്പറഞ്ഞ് കുട്ടികള്‍ അവര്‍ക്ക് ചുറ്റും കൂടും.

വെളുപ്പ്‌,നീല,പിങ്ക് കളറുകളില്‍ ഉള്ള കോലൈസ് അവര്‍ ഓരോരുത്തര്‍ക്കും കൊടുക്കും.മൂന്നു കളറുകളിലെയും ഐസിന് വേറെ വേറെ രുചിയയിരുന്നോ എന്തോ!!!!തണുപ്പുള്ളതെന്തു കഴിച്ചാലും വയറുവേദന വരുമായിരുന്നത് കൊണ്ട് എനിക്കൊരിക്കലും ഐസുകാരിയുടെ ആ ഭംഗിയുള്ള ഐസുപെട്ടിയില്‍ നിന്നും ഒന്ന് പോലും വാങ്ങി കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.
"എന്ത് രുചിയായിരിക്കും അതിനു... ശോ...കൊതിയായിട്ടു വയ്യ...." എന്നൊക്കെ ഓര്‍ത്തു,കുറച്ചു മാറി നിന്ന്,ഏതോ അത്ഭുതവസ്തുവിനെ നോക്കുന്നപോലെ ഞാന്‍ ആ ഭംഗിയുള്ള കൊലൈസിനെ നോക്കി നില്‍ക്കുമായിരുന്നു.വേണമെങ്കില്‍ പോക്കറ്റ്‌ മണിയായി കിട്ടിയ ചില്ലറ പൈസ കൊണ്ട് അത് വാങ്ങാമായിരുന്നു.പക്ഷെ കഴിച്ചാല്‍ വൈകുന്നേരം വയറുവേദനിക്കും എന്നത് ഉറപ്പ്,അമ്മേടെ കയ്യില്‍ നിന്നും അടി വാങ്ങും എന്നതും ഉറപ്പ്.

വായില്‍ വെള്ളവും നിറച്ചു നോക്കി നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ(അല്ലെങ്കില്‍ കാണാതെ)ആ ഐസുകാരി,നിറങ്ങളുടെ രുചി പല കുട്ടികള്‍ക്കായി വീതിച്ചു കൊടുത്തു.ഐസ് കൊടുക്കുമ്പോഴോ,പൈസ വാങ്ങുമ്പോഴോ ഒന്നും അവര്‍ ഒരക്ഷരവും സംസാരിച്ചിരുന്നില്ല.നിശബ്ദമായ,തണുപ്പേറിയ ഒരു മുഖഭാവത്തോടെ അവര്‍ ആ മരത്തണലില്‍ ഇരുന്നു.അവസാനം എല്ലാവരും പോയി കഴിയുമ്പോള്‍,ഇനി ആരും വരില്ല എന്ന് ഉറപ്പാകുമ്പോഴാകും,അവര്‍ മൂന്നു കളറിലെയും ഓരോ ഐസ് വീതം എടുത്തു മരത്തിനു തൊട്ടടുത്തുള്ള ചെറിയ പുല്‍ത്തകിടിയില്‍ കൊണ്ട് വയ്ക്കും.എന്നിട്ട് സാവധാനം, താഴെ,ധ്യാനിക്കുന്ന മട്ടില്‍ ആ ഐസുകളെ തന്നെ നോക്കി കുറച്ചു നേരം ഇരിക്കും.പിന്നെ തന്റെ സൈക്കിളുമായി അവിടെ നിന്ന് എഴുന്നേറ്റു പോകും.

എന്തിനാണ് അവരങ്ങിനെ ഐസ് അവിടെ വച്ചിട്ട് പോകുന്നതെന്ന് എനിക്ക് മനസ്സിലായതെ ഇല്ല..... വെറുതെ ഉറുമ്പുകള്‍ക്ക് ഭക്ഷണം ആയി പോകുന്ന ഐസുകളെ ഓര്‍ത്തു ഞാന്‍ വേവലാതിപെട്ടു.
ഐസുകാരിയുടെ ഈ അസാധാരണമായ പ്രവൃത്തി ശ്രദ്ധിച്ചിരുന്നത് ഞാന്‍ മാത്രം ആയിരുന്നില്ല,ഐസ് വാങ്ങാന്‍ വരുന്ന കുട്ടികള്‍ എല്ലാവരും തന്നെ പാഴായി പോകുന്ന ആ ഐസുകളെ കുറിച്ച് സംസാരിക്കുമായിരുന്നു.
"ബാക്കി വന്നതുകൊണ്ട് കളയുകയായിരിക്കും....."
"വെറുതെ കളയാതെ നമ്മുക്ക് തന്നിരുന്നെങ്കില്‍......"എന്നൊക്കെയുള്ള ഞങ്ങളുടെ ആത്മഗതങ്ങള്‍ക്ക് വിരാമമിട്ടത് തൊട്ടടുത്ത്‌ താമസിച്ചിരുന്ന പ്രായമായ ഒരു അമ്മൂമ്മയായിരുന്നു.
"പാവം.... ആ ഐസുകാരിയുടെ മൂന്നു കുട്ടികള്‍ യുദ്ധസമയത്തുണ്ടായ ബോംബിങ്ങില്‍ മരിച്ചു പോയി...തന്റെ കുഞ്ഞുമക്കളുടെ ഓര്‍മയിലാണ് അവര്‍ ദിവസവും ഈ ഐസ് ഇവിടെ കൊണ്ട് വയ്ക്കുന്നത്."

കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഇത് കേട്ടിട്ടും തമാശ ആണ് തോന്നിയത്.

"ദേ...ഇവിടെ അപ്പോള്‍ പ്രേതം വരുട്ടോ ....മൂന്നു കുട്ടിപ്രേതങ്ങള്‍ വന്നു ഐസ് തിന്നും."
കുസൃതികള്‍ ആരോ പറഞ്ഞു.

ഞങ്ങള്‍ എല്ലാവരും കൂടി ആ മരത്തിനു ചുറ്റും പ്രേതം വരുന്നേ.... പ്രേതം വരുന്നേ... എന്ന് വിളിച്ചു കൂവി ഓടിക്കളിക്കാന്‍ തുടങ്ങി.പിനീട് ആലോചിച്ചപ്പോള്‍ അതിനെ ഒരു കളി എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമായിരുന്നോ????
ആരോ കൊണ്ട് വന്ന നീളമുള്ള തുണി തലയില്‍ കൂടി ഇട്ടു,പ്രേതത്തിന്റെ വേഷം കെട്ടി,പരസ്പരം പേടിപ്പിച്ചു,അഥവാ പേടിക്കുന്നതായി ഭാവിച്ചു ഞങ്ങള്‍ കളി തുടര്‍ന്നു.പുതിയതായി കണ്ടു പിടിച്ച ആ കളിയില്‍ എല്ലാവരും ആവേശം കൊണ്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം.....ഞങ്ങള്‍ ആവേശത്തോടെ പ്രേതക്കളി കളിച്ചു കൊണ്ടിരിക്കുന്ന സമയം...
"ഐസുകാരിയുടെ കുട്ടികളുടെ പ്രേതം ഐസ് തിന്നുമോ...?"
"തിന്നും ..തിന്നും.."
"അയ്യോ... ദേ ...ഐസുകാരി....."
നോക്കുമ്പോള്‍ സൈക്കിളും ഉരുട്ടി അവരതാ മുന്നില്‍....
എല്ലാവരും പെട്ടന്ന് എഴുന്നേറ്റു.കുട്ടികള്‍ ആണെങ്കിലും,മരിച്ചു പോയ ആള്‍ക്കാരെ കളിപ്പാട്ടമാക്കരുത് എന്ന് അതുവരെ ഇല്ലാത്ത തോന്നല്‍ ഉള്ളിലെവിടെയോ തോന്നിയോ???

ഐസുകാരിയുടെ വഴക്ക് പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ നോക്കി,വളരെ ദയനീയമായ മുഖത്തോടെ അവര്‍ പറഞ്ഞു....
"പ്രേതമായിട്ടെങ്കിലും,ഒരിക്കലെങ്കിലും എന്നെ കാണാന്‍ എന്റെ പൊന്നുമക്കള്‍ വന്നിരുന്നെങ്കില്‍...."
ഞങ്ങള്‍ എല്ലാവരും സ്തബ്ദരായി നില്‍ക്കെ ആ സൈക്കിളും ഉരുട്ടി അവര്‍ പതുക്കെ നടന്നകന്നു.
വേനലവധി കഴിഞ്ഞതോടെ ആ ഐസുകാരിയെ കാണാതായി.അങ്ങനെ ഞങ്ങള്‍ കുട്ടികളുടെ മധുരസ്വപ്നമായിരുന്ന നീല,വെള്ള,പിങ്ക് കളറിലുള്ള ഐസും സ്വപ്നമായി തന്നെ അവശേഷിച്ചു.അടുത്ത വര്‍ഷവും ,അതിനടുത്ത വര്‍ഷവും ഞങ്ങളാ മണികിലുക്കത്തിനായി കാതോര്‍ത്തുവെങ്കിലും പിന്നീടൊരിക്കലും അവര്‍ ആ വഴി വന്നതേ ഇല്ല.

സ്കൂള്‍കുട്ടി ആയിരുന്ന ഞാന്‍ ഇപ്പോള്‍ അന്നത്തെ ഐസുകാരിയുടെ പ്രായമായി.യുദ്ധവും, അന്നത്തെ ബോംബിങ്ങും, അതില്‍ മരിച്ചു പോയ ആയിരക്കണക്കിന് മനുഷ്യരെയും, പിഞ്ചു കുഞ്ഞുങ്ങളെയും ഞാന്‍ മറക്കാന്‍ തുടങ്ങിയോ....കാലം മായ്ക്കുന്ന മുറിവുകളെ പോലെ.....എങ്കിലും ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്.
"എന്തായിരിക്കും ആ കൊലൈസിന്റെ രുചി?വയറുവേദന എടുത്താലും സാരമില്ലായിരുന്നു..അന്ന് അത് കഴിച്ചു നോക്കിയാല്‍ മതിയായിരുന്നു."
അതിനു ശേഷമുള്ള ഓരോ വേനലിലും ഞാന്‍ ആ ഐസുകാരിയെ ഓര്‍ത്തു.ആ ഐസിന് മാത്രം പ്രത്യേക രുചി ആയിരുന്നിരിക്കണം...സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപെട്ട വേദനയില്‍ നിന്നും ഉണ്ടാക്കിയ... അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്ന ആ ഐസിന് പ്രത്യേക രുചി തന്നെ ആവും.
ഇന്നിപ്പോള്‍,പല നിറങ്ങളില്‍,പല രൂപത്തില്‍,പല രുചിയില്‍,മനോഹരമായ പുറം കവറില്‍,ഐസ്ക്രീം എപ്പോള്‍ വേണമെങ്കിലും വാങ്ങാന്‍ സാധിക്കും.

പക്ഷെ സ്വന്തം മനസ്സിന്റെ മുറിവ് മറ്റാരെയും അറിയിക്കാതെ,തന്റെ പഴയ സൈക്കിളിന്റെ മണിനാദത്തോടെ എന്നും വന്നിരുന്ന ആ പഴയ ഐസുകാരിയെ,ഇനിയൊരിക്കലെങ്കിലും,ഏതെങ്കിലും സ്കൂള്‍ കുട്ടികള്‍ക്ക് കാണാനാകുമോ?

കടപ്പാട്:തച്ചിഹര എറിക്ക(Tachihara Erika) എന്ന ജപ്പാനീസ് എഴുത്തുകാരിയുടെ കഥയാണ് ഇതിനു ആധാരം.

Sunday, January 2, 2011

നന്നുവിന്റെ ഹോം വര്‍ക്ക്‌

പുതുവര്‍ഷം എന്നത് ജപ്പാനില്‍ വളരെ പ്രധാനപെട്ട സമയം ആണ്.സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും എല്ലാം ഒരാഴ്ച അവധി,ജനുവരി ഒന്നാം തിയതി കടകള്‍ക്കു പോലും അവധി,എല്ലാവരും അച്ഛനുമമ്മമാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്ന സമയം,വര്‍ഷത്തിലൊരിക്കല്‍ shrine ല്‍ പോയി പ്രാര്‍ത്ഥിക്കുന്ന ദിവസം(ജനുവരി ഒന്ന്).ഇങ്ങനയൊക്കെ വളരെ പ്രധാനപെട്ട സമയമാണിത്.കുട്ടികള്‍ക്ക് 24ആം തിയതി മുതല്‍ തന്നെ അവധിയായി.മഞ്ഞും തണുപ്പും ആയതു കൊണ്ട് അതൊരു അനുഗ്രഹം തന്നെ.ഞങ്ങളുടെ ഈ തവണത്തെ അവധിദിവസങ്ങള്‍ ഡിസംബര്‍29 മുതല്‍ ജനുവരി 5 വരെ ആണ്.
പറഞ്ഞു വന്നത് ഇതൊന്നുമല്ല,വിന്റെര്‍ ഹോളിഡേയ്സ് ലെ കുട്ടികളുടെ ഹോംവര്‍ക്കിനെ കുറിച്ചാണ്. ഇരുപത്തിയെട്ടാം തിയതി വൈകുന്നേരം ആയപ്പോള്‍ നന്നുവിനു പെട്ടന്നു ഒരു വെളിപാട്.

"അമ്മേ... നാളത്തെ ബ്രേക്ക്‌ഫാസ്റ്റ്‌,ലഞ്ച്,ഡിന്നര്‍,എല്ലാം ഞാന്‍ ആണുട്ടോ ഉണ്ടാക്കുന്നത്."

"അയ്യോ... അതെന്തുപറ്റി?എന്റെ മോളു നന്നാവാന്‍ തീരുമാനിച്ചോ?" എന്നായി ഞാന്‍.

ഒരു സ്പൂണ്‍ താഴെ വീണാല്‍ എടുക്കാന്‍ അനിയനെ വിളിക്കുന്നവളാണ്.ആകെ അത്ഭുതമായി എനിക്ക്.ഞാന്‍ ആണേല്‍ ,നാളെ അവധിയായത് കൊണ്ട് സമാധാനമായിട്ട്,അലാറത്തിന്റെ വിളിച്ചുണര്‍ത്തല്‍ ഇല്ലാതെ ഉറങ്ങാമല്ലോ എന്ന ആശ്വാസത്തില്‍ ആയിരുന്നു.ഇവള്‍ അടുക്കളയില്‍ കയറിയാല്‍ ഞാനും കൂടെ കേറണമല്ലോ എന്ന വിഷമത്തില്‍ ‍ ഇരുന്നപ്പോള്‍ ദേ വരുന്നു അടുത്ത വെളിപാട്...

"ഇതെന്റെ ഹോം വര്‍ക്ക്‌ ആണ്"

"എന്ത്?അമ്മയെ ബുധിമുട്ടിക്കണമെന്നോ?"

"അല്ല...നാളത്തെ ഫുഡ്‌ ഉണ്ടാകണമെന്ന്"

"പോടീ അവിടുന്ന്...ഉണ്ടാക്കാന്‍ വന്നേക്കുന്നു...എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ലലെ...."

"അതിനു അമ്മ എണീക്കണമെന്ന് ആര് പറഞ്ഞു?ഞാന്‍ ഉണ്ടാക്കിക്കോളം.തന്നെ ചെയ്യാനുള്ളതാണ് ഹോം വര്‍ക്ക്‌."

സമാധാനം... എന്നെ ബുദ്ധിമുട്ടിക്കില്ല.എന്നാല്‍ പിന്നെ എന്റെ പൊന്നു മോളു എന്ത് വേണേല്‍ ഉണ്ടാക്കിക്കോ....തിന്നുന്ന കാര്യം ഞങ്ങള്‍ ഏറ്റു.എന്നാലും എല്ലാം കഴിഞ്ഞുള്ള അടുക്കള വൃത്തിയാക്കല്‍ ഓര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി.അതിനും അവള്‍ടെ കയ്യില്‍ പരിഹാരമുണ്ടായിരുന്നു..കാരണം അതും ഹോം വര്‍ക്കില്‍ പെടും.സന്തോഷമായി...രാവിലെ എണീക്കണ്ട,എണീറ്റാല്‍ ഉടന്‍ ബ്രേക്ക്‌ഫാസ്റ്റ്‌ മുന്‍പില്‍,ഉച്ചക്ക് ലഞ്ച് ഉണ്ടാക്കണ്ട,സമയമാവുമ്പോള്‍ അതും മുമ്പില്‍,അത് കഴിഞ്ഞുള്ള വൃത്തിയാക്കല്‍ ,പാത്രം കഴുകല്‍ എന്നിവ വേണ്ട,ഡിന്നറും ഉണ്ടാക്കേണ്ട......ഇനി എനിക്കെന്തു വേണം??

സമ്മതം കിട്ടിയതോടെ അവളതാ ടെക്സ്റ്റ്‌ ബുക്കുമായി മുന്നില്‍.



അതില്‍ എന്താണ് വിഭവങ്ങള്‍ ഉണ്ടാക്കേണ്ടത് എന്നും അത് ചെയ്യേണ്ട വിധവും,അളവുകളും ഒക്കെ ഉണ്ട്.വൈകുന്നേരം തന്നെ വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി വച്ചു.ആദ്യമായിട്ട് നന്നു,സ്വയം അലാറം സെറ്റ്‌ ചെയ്തു വച്ചു,നേരത്തെ എണീക്കെണ്ടതല്ലേ.....

ഇത്രയും സമാധാനത്തോടെ ഉറങ്ങാന്‍ കിടന്ന ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.രാവിലെ നേരത്തെ പിടഞ്ഞെണീക്കണ്ടാലോ...അതിന്റെ ആശ്വാസം അമ്മമാര്‍ക്കെ അറിയൂ അല്ലെ....

പിറ്റേ ദിവസം രാവിലെ,സത്യം പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞതെ ഇല്ല നന്നു എഴുന്നേറ്റതൊന്നും.എന്റെ വാതിലില്‍ വന്നു തട്ടരുതെ എന്ന് നേരത്തെ പറഞ്ഞത് കൊണ്ട് പ്രശ്നമുണ്ടായില്ല.അന്ന് എഴുന്നേറ്റത് ഒന്‍പതു മണിക്കാണ്..അതും നന്നു വന്നു വിളിച്ചപ്പോള്‍.ഡൈനിങ്ങ്‌ ടേബിളില്‍ വന്നു നോക്കിയപ്പോള്‍ ഉണ്ടായ സന്തോഷം....അത് പറഞ്ഞറിയിക്കാന്‍ വയ്യ... ദാ...കണ്ടു നോക്കു...





അങ്ങനെ ഞങ്ങള്‍ നാലുപേരും ബ്രേക്ക്‌ ഫാസ്റ്റി.......പാത്രമൊക്കെ അവള് തന്നെ കഴുകി വച്ചു(ഇവിടെ ഞാന്‍ കുറച്ചു ഹെല്‍പ്‌ ചെയ്തു ട്ടോ.....പാവം അല്ലെ...)പിന്നെ നന്നുന്റെ ഫ്രണ്ട് വന്നത് കാരണം കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞു ഇരുന്നു.അതുകഴിഞ്ഞ് വീണ്ടും തുടങ്ങി...ലഞ്ച്നുള്ള പരിപാടി.നോക്കിയപ്പോള്‍ ആവശ്യമുള്ള രണ്ടു സാധനങ്ങള്‍ വാങ്ങാന്‍ മറന്നിരിക്കുന്നു.പുറത്താണെങ്കില്‍ നല്ല മഞ്ഞു പെയ്യുന്നു...അതൊന്നും മൈന്‍ഡ് ചെയ്യാതെ ജക്കെറ്റ്‌ എടുത്തിട്ട് ഇപ്പൊ വരാം എന്നും പറഞ്ഞു അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി...വീണ്ടും ഞാന്‍ കുറച്ചു നേരം അത്ഭുതപെട്ടു ഇരുന്നു പോയി...സ്വതവേ മടിച്ചിക്കോത ആയ നന്നു ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പിന്നെ അത്ഭുതപ്പെടാതെ എന്താ ചെയ്യുക?

അങ്ങനെ ലഞ്ചിനു ഉണ്ടാക്കിയതാണ് ഈ വിഭവം....എങ്ങനെ ഉണ്ട്?





ഡിന്നറിന്റെ സമയം ആയപ്പോഴേക്കും അടുത്തതും ജപ്പാനീസ് ഫുഡ്‌ തന്നെ ആണോ എന്ന് അവള്‍ടെ അച്ഛന് ഒരു വിഷമം.....പക്ഷെ ഹോംവര്‍ക്ക്‌ അല്ലെ....അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ?നന്നുവാണെങ്കില്‍ അടുക്കുന്നില്ല... അവള്‍ക്കു അടുത്തതും ഉണ്ടാക്കിയെ പറ്റൂ...എനിക്കൊന്നും ചെയ്യണ്ടല്ലോ എന്ന സന്തോഷം മറച്ചു വച്ചു ഞാന്‍ അവളെ സപ്പോര്‍ട്ട് ചെയ്തു....



അങ്ങനെ ഉണ്ടാക്കി എടുത്തതാണ് ഇത്.



അങ്ങനെ എന്റെ ഒരു ദിവസം കുശാലായി...എല്ലാത്തിന്റെയും ഫോട്ടോ എടുക്കാനും പാത്രം കഴുകാനും ഒക്കെ ഞാന്‍ കുറച്ചു സഹായിച്ചു കേട്ടോ...ഇനി ഇത് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അവള്‍ടെ മാത്രം പണി.അതവള്‍ സന്തോഷത്തോടെ ചെയ്തോളും...ഇങ്ങനെ ഒക്കെ നല്ല നല്ല ഹോം വര്‍ക്കുകള്‍ സ്കൂളില്‍ നിന്നും കിട്ടിയാല്‍ അമ്മമാരുടെ ഒരു സന്തോഷം പറയാനുണ്ടോ??

എല്ലാവര്ക്കും എന്റെ നവവല്‍സരാശംസകള്‍