Saturday, August 10, 2013

പേരറിയാത്ത നൊമ്പരം

പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത ഒരു വിഷമം മനസ്സിനെ ബാധിച്ചിട്ടു ഇതാ, ഒരു മാസം തികയുന്നു. നോക്കെത്താദൂരത്തേക്കു ഒരു യാത്ര പോയി,തിരിച്ചു എന്റെ സ്വന്തം കൂട്ടിലേക്ക് വന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം മനസ്സില് ബാക്കി നില്ക്കുന്നു.എങ്ങനെ വിശേഷിപ്പിക്കണം അതിനെ?

ഈ വർഷവും നാട്ടിൽ പോകുക എന്ന കാര്യം നടപ്പില്ല എന്നാണ് ഒരു മാസം മുൻപ് വരെ ഞാൻ കരുതിയിരുന്നത്.പെട്ടന്ന് ഒരു ദിവസം ഒരു അത്ഭുതം പോലെ തടസ്സങ്ങൾ എന്ന് കരുതിയിരുന്ന എല്ലാം വഴിമാറി പോയപ്പോൾ ഞാൻ തന്നെ അമ്പരന്നു പോയി. പോകണോ വേണ്ടയോ എന്ന് എന്നിട്ടും പലതവണ സംശയിച്ചു.പിന്നെ മനസ്സിനെ പറഞ്ഞു ഉറപ്പിച്ചു,എല്ലാ തടസ്സങ്ങളും മാറിയത് എനിക്ക് പോകാൻ ഉള്ള ഒരു വാതിൽ തുറന്നു തരലാണ്.ആ വാതിലൂടെ ഞാൻ പോയെ പറ്റൂ. തീരുമാനം എടുത്തു കഴിഞ്ഞപ്പോൾ പിന്നെ ബാക്കി എല്ലാം എളുപ്പത്തിൽ നടന്നു,ടിക്കറ്റ്‌ ബുക്ക്‌ ചെയ്യലും നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളും.രണ്ടു ദിവസത്തിനുള്ളിൽ തയ്യാറായി.

നാല് വര്ഷങ്ങള്ക്ക് ശേഷം നാട് കാണാൻ പോകുന്നു.പല സുഹൃത്തുക്കളും ചോദിച്ചു,എന്ത് തോന്നുന്നു എന്ന്. മറുപടിയ്ക്കായി ഞാൻ എന്റെ മനസ്സിലേക്ക് നോക്കി,പക്ഷെ നിശബ്ദം, ശാന്തം... ആകാംക്ഷയോ അത്യുൽസാഹമൊ ഉണ്ടായില്ല. വല്ലാത്ത ഒരു പേടി മാത്രം എന്തിനെന്നു മനസ്സിലായും ഇല്ല. ഒരു മാസത്തേയ്ക്ക് മനുവിനെ തനിച്ചാക്കി ഞാനും കുട്ടികളും പറന്നു,നോക്കെത്താ ദൂരത്തുള്ള സ്വന്തം നാട്ടിലേയ്ക്ക്.

ഖത്തർ എയർവെയ്സ് വിമാനം കൊച്ചിയിൽ ഇറങ്ങാൻ നേരം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം എന്ന് തോന്നുന്നുണ്ടോ? അറിയില്ല, അപ്പോഴും ഉത്തരം ഇല്ല, മനസ്സ് നിശബ്ദം.
കാത്തു നിന്നിരുന്നത് ഒരേ ഒരു സഹോദരൻ മാത്രം.മനസ്സിലേയ്ക്ക് ഓടി എത്തിയ ഓർമ്മകൾ പക്ഷെ ,വര്ഷങ്ങള്ക്ക് മുൻപ് എല്ലാ വേനലവധിയ്‌ക്കും നാട്ടിലെത്തുന്ന എന്നെ കാത്തു വിമാനത്താവളത്തിൽ ഉണ്ടാകുമായിരുന്ന അമ്മയും അച്ഛനും മറ്റു ബന്ധുക്കളും ആണ്.ഇല്ല, ഈ തവണ ആരും ഇല്ല... നാല് വർഷങ്ങൾ വല്ലാത്ത അകൽച്ച എനിക്ക് സമ്മാനിച്ചു എന്റെ നാട്.അമ്മ ഇല്ലാതെ ആകുമ്പോൾ വീടും മറ്റു ബന്ധങ്ങളും ഇല്ലാതെ ആകുന്നു എന്ന സത്യവും പതുക്കെ തിരിച്ചറിഞ്ഞു.
വീട്ടിലേയ്ക്കുള്ള യാത്രയിൽ ഞാൻ സ്വയം ചോദിച്ചു,എനിക്കെന്താണ് പറ്റിയത്?പിന്നെ സമാധാനിച്ചു,രണ്ടു ദിവസം കൊണ്ട് എല്ലാം ശെരിയാകും.കാത്തിരിക്കുന്ന അച്ഛന്റെ അടുത്തേയ്ക്ക് എത്തിയപ്പോഴും, വിരസമായ,ശൂന്യമായ വീട് കണ്ടു മനസ്സ് വീണ്ടും പേരറിയാത്ത ആ നൊമ്പരത്തിലേക്ക് വീണുപോയി.
പിന്നീട് എത്ര ദിവസങ്ങള്,ബന്ധുവീട് സന്ദർശനങ്ങൾ,പൊള്ളയായ വാക്കുകൾ ,സുഖാന്വേഷണങ്ങൾ,..പക്ഷെ ആ നൊമ്പരം എന്നെ വിട്ടു പോയതെ ഇല്ല. ഇതെന്റെ നാടല്ലെ,ഇവിടെ ഉള്ളവർ ഒക്കെ പരിചയക്കാരല്ലേ എന്നൊക്കെ ഞാൻ പലവട്ടം മനസ്സിനോട് ദേഷ്യപ്പെട്ടു.

പൊട്ടിപൊളിഞ്ഞ റോഡിനെകുറിച്ചും,കുട്ടികളെ ഓടിച്ചിട്ട്‌ കടിക്കുന്ന കൊതുകിനെകുറിച്ചും സംസാരിക്കുമ്പോൾ,ഉള്ളിന്റെ ഉള്ളിൽ ഞാൻ അന്വേഷിച്ചു,ആരോടാണ് എന്റെ ഈ പരാതി ?എന്തിനു വേണ്ടി? ഓരോ യാത്രയും കഴിഞ്ഞു തിരികെ വീടെത്തുമ്പോൾ വീണ്ടും ആ നൊമ്പരം എന്നെ മുറിപ്പെടുത്തി.പതുക്കെ എനിക്ക് മനസ്സിലായി,ഞാൻ താരതമ്യം ചെയ്യുകയാണ്,പണ്ടത്തെ നാട്ടിലേയ്ക്കുള്ള വരവും,വീടും,ആളുകളും ,ബഹളങ്ങളും;,ഇപ്പോഴത്തെ ശൂന്യതയും തമ്മിൽ.അമ്മ ഇല്ലാതെ ആയതോടെ മുറിഞ്ഞുപോയ ബന്ധങ്ങൾ തന്നെ എല്ലായിടത്തും.ആകാംഷയോടെ കാത്തിരിക്കാൻ ആരുമില്ല എന്ന സത്യം ഞാൻ മനസിലാക്കുന്നു.പൊള്ളയായ സുഖന്വേഷണങ്ങൾ എന്നെ നൊമ്പരപ്പെടുത്തുന്നു.ജീവിതമെന്നാൽ പണമാണ് മുഖ്യം എന്ന് എല്ലായിടത്തു നിന്നും കേട്ടു.വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടിമെതിക്കാനുള്ള ആളുകളുടെ ഉത്സാഹം കണ്ടു,സ്നേഹത്തോടെ എന്ന വ്യാജേന കുറ്റപ്പെടുത്തലുകൾ കേട്ടു.
മുറിവ് വീണ എന്റെ മനസ്സിനെ പക്ഷെ ഞാൻ വഴക്ക് പറഞ്ഞു,എല്ലാം നിന്റെ തോന്നലുകൾ ആണ് എന്ന്.എത്രയോ നല്ല കാര്യങ്ങൾ ഉണ്ടായി!!

കുട്ടികള്ക്ക് അവരുടെ കസിൻസ് ന്റെ കൂടെയുള്ള ഏറ്റവും നല്ല ദിവസങ്ങള് കിട്ടി,സ്നേഹവും സ്വാതന്ത്ര്യത്തോടെ ഉള്ള ഇടപെടലുകളും എന്നും തന്നിരുന്ന,ജീവിതത്തിലെ പ്രതിസന്ധികളിൽ കൂടെ നിന്ന ഭർത്താവിന്റെ വീട്ടുകാർ, സ്വന്തം സഹോദരൻ,ഇതൊക്കെ എന്റെ സന്തോഷങ്ങൾ അല്ലെ?
ഓണ്‍ലൈനിൽ വര്ഷങ്ങളോളം കണ്ടു പരിചയപ്പെട്ട സൌഹൃദങ്ങൾ,നേരിട്ട് കണ്ടപ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല ആരോടും.മനസ്സ് തുള്ളിച്ചാടിയ നിമിഷങ്ങൾ ആയിരുന്നു ഓരോന്നും.കോളേജ് കാലം മുതൽ ഇന്നും കാത്തു സൂക്ഷിക്കുന്ന (അവരുടെ മിടുക്ക് കൊണ്ട്,തീര്ച്ചയായും എന്റെ അല്ല)സൌഹൃദങ്ങളെയും കാണാൻ കഴിഞ്ഞത് സുകൃതം മാത്രം.

എങ്കിലും,എങ്കിലും.. ആ കുഞ്ഞു നൊമ്പരം,അതെന്നെ വിട്ടു പോയില്ല.തിരിച്ചു പോരാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഞാൻ ഒരു കാര്യം മനസ്സിലാക്കി ,ചെറിയ ഒരു ആശ്വാസം മനസ്സിനെ തഴുകുന്നുണ്ട്.അതെന്നെ അമ്പരപ്പിച്ചു,ഇത് ഞാൻ തന്നെയോ?മനസ്സിലുണ്ടായിരുന്ന നാടിന്റെ ചിത്രം പാടെ മാറിപ്പോയോ?അല്ല,നാടിനും നാട്ടുകര്ക്കും ഒന്നും സംഭവിച്ചിട്ടില്ല,എന്റെ കുറ്റപ്പെടുത്തലുകൾ ആരും അർഹിക്കുന്നതും അല്ല,നാല് വര്ഷത്തോളം നാടിനെ മറന്ന ഞാൻ തന്നെയല്ലേ പ്രതി?

തിരിച്ചു ഡാലസിൽ എത്തിയ നിമിഷം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം?
അതെ എന്ന് പറഞ്ഞത് അറിയാതെ ആയിരുന്നു, മനസ്സിലേക്ക് നോക്കിയപ്പോൾ നൊമ്പരത്തിന് പിന്നിൽ ഒരു കുഞ്ഞു പുഞ്ചിരി ഒളിച്ചിരിക്കുന്നു. എത്ര അപരിചിതം നിന്റെ വഴികൾ എന്റെ പ്രിയപ്പെട്ട മനസ്സേ...

17 comments:

  1. കുറച്ചു നൊമ്പരങ്ങൾ ബാക്കി വയ്ക്കുന്നത് നല്ലതാ.

    ReplyDelete
  2. മിക്കവരുടെയും കാര്യം ഇങ്ങനെ തന്നെ!

    ReplyDelete
  3. പാലക്കാട്‌ വന്ന വിവരം അറിഞ്ഞില്ല ??

    ReplyDelete
  4. ദൂരെ വിദേശത്ത് പോന്നുവസിച്ചാലും
    ഏകാംബാപുത്രരാം കേരളീയര്‍

    അതുകൊണ്ട് തന്നെ നാടിനെന്തെല്ലാം കുറവുണ്ടായാലും ആ നാട് നമ്മുടെ സ്വകാര്യമായൊരു ഇഷ്ടം ആണ്

    ReplyDelete
  5. ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ട്‌ ഞാൻ എന്റെ ബന്ധുക്കളേയൊന്നും കാണാൻ പോകാറില്ല. എന്തിന്‌ വെറുതെ? നാടിനെ നാടാക്കുന്നത്‌ മാതാപിതാക്കൾ മാത്രം.

    ReplyDelete
  6. നൊമ്പരമില്ലാതെ ജനനമുണ്ടോ; നൊമ്പരമില്ലാതെ മരണമുണ്ടോ....
    ഇതൊക്കെത്തന്നെ ജീവിതം!

    (പക്ഷേ, ഇതൊക്കെ മാറ്റാൻ പശൂമ്പാലിൽ ഒരു പരിപാടീണ്ട്! കൊച്ചീൽ തന്നെയുള്ള എന്നെ വന്നു കണ്ടാൽ പറഞ്ഞു തരില്ലായിരുന്നോ!?)

    ReplyDelete
    Replies
    1. Nee paranjathu sariyanu.oru pakshe nattil ullavarudeyum sthithi ithokke thanneyanu. Pinne suhruthukkal..ehtra ezhuthukal njan ayachalum, marupadi kittiyillengilum, pinneyum pinneyum ayachukondirunna aa pazhaya kalamanu enikkorma vannathu...

      Delete
  7. എങ്കിലും,എങ്കിലും..
    ആ കുഞ്ഞു നൊമ്പരം,അതെന്നെ വിട്ടു പോയില്ല.
    തിരിച്ചു പോരാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഞാൻ
    ഒരു കാര്യം മനസ്സിലാക്കി ,ചെറിയ ഒരു ആശ്വാസം മനസ്സിനെ തഴുകുന്നുണ്ട്.
    അതെന്നെ അമ്പരപ്പിച്ചു,ഇത് ഞാൻ തന്നെയോ?
    മനസ്സിലുണ്ടായിരുന്ന നാടിന്റെ ചിത്രം പാടെ മാറിപ്പോയോ?

    അല്ല,നാടിനും നാട്ടുകര്ക്കും ഒന്നും സംഭവിച്ചിട്ടില്ല,എന്റെ കുറ്റപ്പെടുത്തലുകൾ ആരും അർഹിക്കുന്നതും അല്ല...
    നാല് വര്ഷത്തോളം നാടിനെ മറന്ന ഞാൻ തന്നെയല്ലേ പ്രതി ...!

    നന്നായ്ട്ടുണ്ട് കേട്ടോ മജ്ഞു ഈ മധുര നൊമ്പരം...

    ReplyDelete

  8. തിരിച്ചറിവുകൾ നല്ലതല്ലേ..?

    ReplyDelete
  9. http://fx72.blogspot.in/2013/06/blog-post.html

    ReplyDelete
  10. മഞ്ജു, ഹൃദയത്തെ തൊട്ട് എഴുതിയിരിക്കുന്നു. ഒരു നൊമ്പരം. ഒരിയ്ക്കൽ നാട്ടിൽ ചെന്നപ്പോൾ അനിയന്റെ ഭാര്യയ്ക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ അമ്മ കൂടെ നിൽക്കേണ്ടി വന്നു. ഒത്തിരി സങ്കടവും ദേഷ്യവും വന്നു. ആകെ കിട്ടുന്ന മൂന്നു ദിവസത്തേയ്ക്ക് അൽ‌പ്പനേരം അമ്മയുടെ ഒപ്പമിരിയ്ക്കാൻ, അമ്മ വയ്ക്കുന്നത് കഴിയ്ക്കാൻ. ഹോസ്പിറ്റലിൽ പോയി ഞാൻ അമ്മയെ കണ്ടു. സംസാരിയ്ക്കാൻ തോന്നിയില്ല ആരോടും. നീണ്ട ഇടനാഴിയിലൂടെ തിരികെ നടക്കുമ്പോൾ ഞാൻ നിശബ്ദമായ് കരയുകയായിരുന്നു. ഉറക്കെ കരയാതിരിയ്ക്കാൻ എത്ര ശ്രമിച്ചിട്ടും അച്ഛനു മനസ്സിലായി. സാരമില്ല മോളെ, എന്തു ചെയ്യാനാ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ശിവൻ വഴക്കു പറഞ്ഞു, അനിയനു ഭാര്യയും എന്ത് വിചാരിച്ചു കാണും എന്നും പറഞ്ഞ്. ഒന്നും മിണ്ടിയില്ല ഞാൻ. കണ്ണുനീർ തുടച്ചു കളഞ്ഞുമില്ല. എന്റെ അമ്മയുടെ അരികിലേയ്ക്ക് ഞാനെത്തുന്ന മനസ്സ് അവർക്ക് മനസ്സിലാക്കാനാവില്ല. അമ്മയില്ലാത്ത വീടിനെക്കുറിച്ച് ചിന്തിയ്ക്കാൻ പോലും എനിക്കിഷ്ടമല്ല.

    ReplyDelete
  11. Hi Manju chechy,
    This here,from Bangalore.
    How are you doing?
    I have read all your posts,finished it on last month.
    I have started to luv Japan n their culture now.
    Thats only coz of you n ur words.
    And Am realizing that,u are really missing japan now.
    Hope your kids are doing well.
    Why don't u start writing again?
    Convey my regards to Nannu,Manuettan and ur son,sry dnt know his name.
    "ARIGATHO GOSAYIMAS"
    God bless you>>>>>>>>>

    ReplyDelete
  12. Hi Ann here,Forgot to write my name there.

    ReplyDelete
  13. ഇടക്കൊക്കെ നൊമ്പരങ്ങളും വേണ്ടേ...
    നന്നായിട്ടുണ്ട്...

    ReplyDelete