Saturday, January 29, 2011

ഐസുകാരി

ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴുള്ള ഒരു വേനലവധിക്കാലം.വീടിനു നേരെ എതിര്‍വശത്ത്,വഴിയരുകിലായി,പടര്‍ന്നു നിക്കുന്ന മരച്ചുവട്ടില്‍,ഉച്ചയായാല്‍ ഒരു ഐസുകാരി വരുമായിരുന്നു.സൈക്കിളില്‍,പിന്നില്‍ ഐസുപെട്ടി വച്ച് അവര്‍ ഈ മരത്തണലില്‍ വരും.സൈക്കിളിന്റെ ബെല്‍ നീട്ടിയടിച്ചു കഴിഞ്ഞാല്‍ അവര്‍ സാവധാനം ആ തണലില്‍ കുട്ടികളെയും കാത്തിരിക്കും.മുപ്പതോ നാല്‍പ്പതോ വയസു പ്രായമായ ഒരു സ്ത്രീ.

അന്നത്തെ കാലത്ത് കുട്ടികള്‍ക്ക്,വേനലവധി എന്നാല്‍ വെറുതെ കളിച്ചു നടക്കാനുള്ള സമയം മാത്രമായിരുന്നു. ഇന്നത്തെ പോലെ അവധിയായാല്‍‍ ഉടനെ യാത്രയോ,വീടിനകത്തിരുന്നു ഗെയിംസൊ ഒന്നും ഇല്ലായിരുന്നു.വേനലിന്റെ ചൂടിനെ തണുപ്പിക്കാന്‍ എസിയോ കൂളറോ ഉള്ള വീടുകളും വളരെ കുറവ്.ആ സമയത്ത് തണുപ്പും മധുരവും ഉള്ള ഒരു ഐസ് നുണയാന്‍ കിട്ടുന്നത് ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് എത്രയോ വലിയ കാര്യമായിരുന്നു.

"എനിക്കൊരെണ്ണം"

"എനിക്ക് രണ്ടെണ്ണം"... എന്നൊക്കെപ്പറഞ്ഞ് കുട്ടികള്‍ അവര്‍ക്ക് ചുറ്റും കൂടും.

വെളുപ്പ്‌,നീല,പിങ്ക് കളറുകളില്‍ ഉള്ള കോലൈസ് അവര്‍ ഓരോരുത്തര്‍ക്കും കൊടുക്കും.മൂന്നു കളറുകളിലെയും ഐസിന് വേറെ വേറെ രുചിയയിരുന്നോ എന്തോ!!!!തണുപ്പുള്ളതെന്തു കഴിച്ചാലും വയറുവേദന വരുമായിരുന്നത് കൊണ്ട് എനിക്കൊരിക്കലും ഐസുകാരിയുടെ ആ ഭംഗിയുള്ള ഐസുപെട്ടിയില്‍ നിന്നും ഒന്ന് പോലും വാങ്ങി കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.
"എന്ത് രുചിയായിരിക്കും അതിനു... ശോ...കൊതിയായിട്ടു വയ്യ...." എന്നൊക്കെ ഓര്‍ത്തു,കുറച്ചു മാറി നിന്ന്,ഏതോ അത്ഭുതവസ്തുവിനെ നോക്കുന്നപോലെ ഞാന്‍ ആ ഭംഗിയുള്ള കൊലൈസിനെ നോക്കി നില്‍ക്കുമായിരുന്നു.വേണമെങ്കില്‍ പോക്കറ്റ്‌ മണിയായി കിട്ടിയ ചില്ലറ പൈസ കൊണ്ട് അത് വാങ്ങാമായിരുന്നു.പക്ഷെ കഴിച്ചാല്‍ വൈകുന്നേരം വയറുവേദനിക്കും എന്നത് ഉറപ്പ്,അമ്മേടെ കയ്യില്‍ നിന്നും അടി വാങ്ങും എന്നതും ഉറപ്പ്.

വായില്‍ വെള്ളവും നിറച്ചു നോക്കി നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ(അല്ലെങ്കില്‍ കാണാതെ)ആ ഐസുകാരി,നിറങ്ങളുടെ രുചി പല കുട്ടികള്‍ക്കായി വീതിച്ചു കൊടുത്തു.ഐസ് കൊടുക്കുമ്പോഴോ,പൈസ വാങ്ങുമ്പോഴോ ഒന്നും അവര്‍ ഒരക്ഷരവും സംസാരിച്ചിരുന്നില്ല.നിശബ്ദമായ,തണുപ്പേറിയ ഒരു മുഖഭാവത്തോടെ അവര്‍ ആ മരത്തണലില്‍ ഇരുന്നു.അവസാനം എല്ലാവരും പോയി കഴിയുമ്പോള്‍,ഇനി ആരും വരില്ല എന്ന് ഉറപ്പാകുമ്പോഴാകും,അവര്‍ മൂന്നു കളറിലെയും ഓരോ ഐസ് വീതം എടുത്തു മരത്തിനു തൊട്ടടുത്തുള്ള ചെറിയ പുല്‍ത്തകിടിയില്‍ കൊണ്ട് വയ്ക്കും.എന്നിട്ട് സാവധാനം, താഴെ,ധ്യാനിക്കുന്ന മട്ടില്‍ ആ ഐസുകളെ തന്നെ നോക്കി കുറച്ചു നേരം ഇരിക്കും.പിന്നെ തന്റെ സൈക്കിളുമായി അവിടെ നിന്ന് എഴുന്നേറ്റു പോകും.

എന്തിനാണ് അവരങ്ങിനെ ഐസ് അവിടെ വച്ചിട്ട് പോകുന്നതെന്ന് എനിക്ക് മനസ്സിലായതെ ഇല്ല..... വെറുതെ ഉറുമ്പുകള്‍ക്ക് ഭക്ഷണം ആയി പോകുന്ന ഐസുകളെ ഓര്‍ത്തു ഞാന്‍ വേവലാതിപെട്ടു.
ഐസുകാരിയുടെ ഈ അസാധാരണമായ പ്രവൃത്തി ശ്രദ്ധിച്ചിരുന്നത് ഞാന്‍ മാത്രം ആയിരുന്നില്ല,ഐസ് വാങ്ങാന്‍ വരുന്ന കുട്ടികള്‍ എല്ലാവരും തന്നെ പാഴായി പോകുന്ന ആ ഐസുകളെ കുറിച്ച് സംസാരിക്കുമായിരുന്നു.
"ബാക്കി വന്നതുകൊണ്ട് കളയുകയായിരിക്കും....."
"വെറുതെ കളയാതെ നമ്മുക്ക് തന്നിരുന്നെങ്കില്‍......"എന്നൊക്കെയുള്ള ഞങ്ങളുടെ ആത്മഗതങ്ങള്‍ക്ക് വിരാമമിട്ടത് തൊട്ടടുത്ത്‌ താമസിച്ചിരുന്ന പ്രായമായ ഒരു അമ്മൂമ്മയായിരുന്നു.
"പാവം.... ആ ഐസുകാരിയുടെ മൂന്നു കുട്ടികള്‍ യുദ്ധസമയത്തുണ്ടായ ബോംബിങ്ങില്‍ മരിച്ചു പോയി...തന്റെ കുഞ്ഞുമക്കളുടെ ഓര്‍മയിലാണ് അവര്‍ ദിവസവും ഈ ഐസ് ഇവിടെ കൊണ്ട് വയ്ക്കുന്നത്."

കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഇത് കേട്ടിട്ടും തമാശ ആണ് തോന്നിയത്.

"ദേ...ഇവിടെ അപ്പോള്‍ പ്രേതം വരുട്ടോ ....മൂന്നു കുട്ടിപ്രേതങ്ങള്‍ വന്നു ഐസ് തിന്നും."
കുസൃതികള്‍ ആരോ പറഞ്ഞു.

ഞങ്ങള്‍ എല്ലാവരും കൂടി ആ മരത്തിനു ചുറ്റും പ്രേതം വരുന്നേ.... പ്രേതം വരുന്നേ... എന്ന് വിളിച്ചു കൂവി ഓടിക്കളിക്കാന്‍ തുടങ്ങി.പിനീട് ആലോചിച്ചപ്പോള്‍ അതിനെ ഒരു കളി എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമായിരുന്നോ????
ആരോ കൊണ്ട് വന്ന നീളമുള്ള തുണി തലയില്‍ കൂടി ഇട്ടു,പ്രേതത്തിന്റെ വേഷം കെട്ടി,പരസ്പരം പേടിപ്പിച്ചു,അഥവാ പേടിക്കുന്നതായി ഭാവിച്ചു ഞങ്ങള്‍ കളി തുടര്‍ന്നു.പുതിയതായി കണ്ടു പിടിച്ച ആ കളിയില്‍ എല്ലാവരും ആവേശം കൊണ്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം.....ഞങ്ങള്‍ ആവേശത്തോടെ പ്രേതക്കളി കളിച്ചു കൊണ്ടിരിക്കുന്ന സമയം...
"ഐസുകാരിയുടെ കുട്ടികളുടെ പ്രേതം ഐസ് തിന്നുമോ...?"
"തിന്നും ..തിന്നും.."
"അയ്യോ... ദേ ...ഐസുകാരി....."
നോക്കുമ്പോള്‍ സൈക്കിളും ഉരുട്ടി അവരതാ മുന്നില്‍....
എല്ലാവരും പെട്ടന്ന് എഴുന്നേറ്റു.കുട്ടികള്‍ ആണെങ്കിലും,മരിച്ചു പോയ ആള്‍ക്കാരെ കളിപ്പാട്ടമാക്കരുത് എന്ന് അതുവരെ ഇല്ലാത്ത തോന്നല്‍ ഉള്ളിലെവിടെയോ തോന്നിയോ???

ഐസുകാരിയുടെ വഴക്ക് പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ നോക്കി,വളരെ ദയനീയമായ മുഖത്തോടെ അവര്‍ പറഞ്ഞു....
"പ്രേതമായിട്ടെങ്കിലും,ഒരിക്കലെങ്കിലും എന്നെ കാണാന്‍ എന്റെ പൊന്നുമക്കള്‍ വന്നിരുന്നെങ്കില്‍...."
ഞങ്ങള്‍ എല്ലാവരും സ്തബ്ദരായി നില്‍ക്കെ ആ സൈക്കിളും ഉരുട്ടി അവര്‍ പതുക്കെ നടന്നകന്നു.
വേനലവധി കഴിഞ്ഞതോടെ ആ ഐസുകാരിയെ കാണാതായി.അങ്ങനെ ഞങ്ങള്‍ കുട്ടികളുടെ മധുരസ്വപ്നമായിരുന്ന നീല,വെള്ള,പിങ്ക് കളറിലുള്ള ഐസും സ്വപ്നമായി തന്നെ അവശേഷിച്ചു.അടുത്ത വര്‍ഷവും ,അതിനടുത്ത വര്‍ഷവും ഞങ്ങളാ മണികിലുക്കത്തിനായി കാതോര്‍ത്തുവെങ്കിലും പിന്നീടൊരിക്കലും അവര്‍ ആ വഴി വന്നതേ ഇല്ല.

സ്കൂള്‍കുട്ടി ആയിരുന്ന ഞാന്‍ ഇപ്പോള്‍ അന്നത്തെ ഐസുകാരിയുടെ പ്രായമായി.യുദ്ധവും, അന്നത്തെ ബോംബിങ്ങും, അതില്‍ മരിച്ചു പോയ ആയിരക്കണക്കിന് മനുഷ്യരെയും, പിഞ്ചു കുഞ്ഞുങ്ങളെയും ഞാന്‍ മറക്കാന്‍ തുടങ്ങിയോ....കാലം മായ്ക്കുന്ന മുറിവുകളെ പോലെ.....എങ്കിലും ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്.
"എന്തായിരിക്കും ആ കൊലൈസിന്റെ രുചി?വയറുവേദന എടുത്താലും സാരമില്ലായിരുന്നു..അന്ന് അത് കഴിച്ചു നോക്കിയാല്‍ മതിയായിരുന്നു."
അതിനു ശേഷമുള്ള ഓരോ വേനലിലും ഞാന്‍ ആ ഐസുകാരിയെ ഓര്‍ത്തു.ആ ഐസിന് മാത്രം പ്രത്യേക രുചി ആയിരുന്നിരിക്കണം...സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപെട്ട വേദനയില്‍ നിന്നും ഉണ്ടാക്കിയ... അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്ന ആ ഐസിന് പ്രത്യേക രുചി തന്നെ ആവും.
ഇന്നിപ്പോള്‍,പല നിറങ്ങളില്‍,പല രൂപത്തില്‍,പല രുചിയില്‍,മനോഹരമായ പുറം കവറില്‍,ഐസ്ക്രീം എപ്പോള്‍ വേണമെങ്കിലും വാങ്ങാന്‍ സാധിക്കും.

പക്ഷെ സ്വന്തം മനസ്സിന്റെ മുറിവ് മറ്റാരെയും അറിയിക്കാതെ,തന്റെ പഴയ സൈക്കിളിന്റെ മണിനാദത്തോടെ എന്നും വന്നിരുന്ന ആ പഴയ ഐസുകാരിയെ,ഇനിയൊരിക്കലെങ്കിലും,ഏതെങ്കിലും സ്കൂള്‍ കുട്ടികള്‍ക്ക് കാണാനാകുമോ?

കടപ്പാട്:തച്ചിഹര എറിക്ക(Tachihara Erika) എന്ന ജപ്പാനീസ് എഴുത്തുകാരിയുടെ കഥയാണ് ഇതിനു ആധാരം.

Sunday, January 2, 2011

നന്നുവിന്റെ ഹോം വര്‍ക്ക്‌

പുതുവര്‍ഷം എന്നത് ജപ്പാനില്‍ വളരെ പ്രധാനപെട്ട സമയം ആണ്.സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും എല്ലാം ഒരാഴ്ച അവധി,ജനുവരി ഒന്നാം തിയതി കടകള്‍ക്കു പോലും അവധി,എല്ലാവരും അച്ഛനുമമ്മമാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്ന സമയം,വര്‍ഷത്തിലൊരിക്കല്‍ shrine ല്‍ പോയി പ്രാര്‍ത്ഥിക്കുന്ന ദിവസം(ജനുവരി ഒന്ന്).ഇങ്ങനയൊക്കെ വളരെ പ്രധാനപെട്ട സമയമാണിത്.കുട്ടികള്‍ക്ക് 24ആം തിയതി മുതല്‍ തന്നെ അവധിയായി.മഞ്ഞും തണുപ്പും ആയതു കൊണ്ട് അതൊരു അനുഗ്രഹം തന്നെ.ഞങ്ങളുടെ ഈ തവണത്തെ അവധിദിവസങ്ങള്‍ ഡിസംബര്‍29 മുതല്‍ ജനുവരി 5 വരെ ആണ്.
പറഞ്ഞു വന്നത് ഇതൊന്നുമല്ല,വിന്റെര്‍ ഹോളിഡേയ്സ് ലെ കുട്ടികളുടെ ഹോംവര്‍ക്കിനെ കുറിച്ചാണ്. ഇരുപത്തിയെട്ടാം തിയതി വൈകുന്നേരം ആയപ്പോള്‍ നന്നുവിനു പെട്ടന്നു ഒരു വെളിപാട്.

"അമ്മേ... നാളത്തെ ബ്രേക്ക്‌ഫാസ്റ്റ്‌,ലഞ്ച്,ഡിന്നര്‍,എല്ലാം ഞാന്‍ ആണുട്ടോ ഉണ്ടാക്കുന്നത്."

"അയ്യോ... അതെന്തുപറ്റി?എന്റെ മോളു നന്നാവാന്‍ തീരുമാനിച്ചോ?" എന്നായി ഞാന്‍.

ഒരു സ്പൂണ്‍ താഴെ വീണാല്‍ എടുക്കാന്‍ അനിയനെ വിളിക്കുന്നവളാണ്.ആകെ അത്ഭുതമായി എനിക്ക്.ഞാന്‍ ആണേല്‍ ,നാളെ അവധിയായത് കൊണ്ട് സമാധാനമായിട്ട്,അലാറത്തിന്റെ വിളിച്ചുണര്‍ത്തല്‍ ഇല്ലാതെ ഉറങ്ങാമല്ലോ എന്ന ആശ്വാസത്തില്‍ ആയിരുന്നു.ഇവള്‍ അടുക്കളയില്‍ കയറിയാല്‍ ഞാനും കൂടെ കേറണമല്ലോ എന്ന വിഷമത്തില്‍ ‍ ഇരുന്നപ്പോള്‍ ദേ വരുന്നു അടുത്ത വെളിപാട്...

"ഇതെന്റെ ഹോം വര്‍ക്ക്‌ ആണ്"

"എന്ത്?അമ്മയെ ബുധിമുട്ടിക്കണമെന്നോ?"

"അല്ല...നാളത്തെ ഫുഡ്‌ ഉണ്ടാകണമെന്ന്"

"പോടീ അവിടുന്ന്...ഉണ്ടാക്കാന്‍ വന്നേക്കുന്നു...എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ലലെ...."

"അതിനു അമ്മ എണീക്കണമെന്ന് ആര് പറഞ്ഞു?ഞാന്‍ ഉണ്ടാക്കിക്കോളം.തന്നെ ചെയ്യാനുള്ളതാണ് ഹോം വര്‍ക്ക്‌."

സമാധാനം... എന്നെ ബുദ്ധിമുട്ടിക്കില്ല.എന്നാല്‍ പിന്നെ എന്റെ പൊന്നു മോളു എന്ത് വേണേല്‍ ഉണ്ടാക്കിക്കോ....തിന്നുന്ന കാര്യം ഞങ്ങള്‍ ഏറ്റു.എന്നാലും എല്ലാം കഴിഞ്ഞുള്ള അടുക്കള വൃത്തിയാക്കല്‍ ഓര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി.അതിനും അവള്‍ടെ കയ്യില്‍ പരിഹാരമുണ്ടായിരുന്നു..കാരണം അതും ഹോം വര്‍ക്കില്‍ പെടും.സന്തോഷമായി...രാവിലെ എണീക്കണ്ട,എണീറ്റാല്‍ ഉടന്‍ ബ്രേക്ക്‌ഫാസ്റ്റ്‌ മുന്‍പില്‍,ഉച്ചക്ക് ലഞ്ച് ഉണ്ടാക്കണ്ട,സമയമാവുമ്പോള്‍ അതും മുമ്പില്‍,അത് കഴിഞ്ഞുള്ള വൃത്തിയാക്കല്‍ ,പാത്രം കഴുകല്‍ എന്നിവ വേണ്ട,ഡിന്നറും ഉണ്ടാക്കേണ്ട......ഇനി എനിക്കെന്തു വേണം??

സമ്മതം കിട്ടിയതോടെ അവളതാ ടെക്സ്റ്റ്‌ ബുക്കുമായി മുന്നില്‍.



അതില്‍ എന്താണ് വിഭവങ്ങള്‍ ഉണ്ടാക്കേണ്ടത് എന്നും അത് ചെയ്യേണ്ട വിധവും,അളവുകളും ഒക്കെ ഉണ്ട്.വൈകുന്നേരം തന്നെ വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി വച്ചു.ആദ്യമായിട്ട് നന്നു,സ്വയം അലാറം സെറ്റ്‌ ചെയ്തു വച്ചു,നേരത്തെ എണീക്കെണ്ടതല്ലേ.....

ഇത്രയും സമാധാനത്തോടെ ഉറങ്ങാന്‍ കിടന്ന ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.രാവിലെ നേരത്തെ പിടഞ്ഞെണീക്കണ്ടാലോ...അതിന്റെ ആശ്വാസം അമ്മമാര്‍ക്കെ അറിയൂ അല്ലെ....

പിറ്റേ ദിവസം രാവിലെ,സത്യം പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞതെ ഇല്ല നന്നു എഴുന്നേറ്റതൊന്നും.എന്റെ വാതിലില്‍ വന്നു തട്ടരുതെ എന്ന് നേരത്തെ പറഞ്ഞത് കൊണ്ട് പ്രശ്നമുണ്ടായില്ല.അന്ന് എഴുന്നേറ്റത് ഒന്‍പതു മണിക്കാണ്..അതും നന്നു വന്നു വിളിച്ചപ്പോള്‍.ഡൈനിങ്ങ്‌ ടേബിളില്‍ വന്നു നോക്കിയപ്പോള്‍ ഉണ്ടായ സന്തോഷം....അത് പറഞ്ഞറിയിക്കാന്‍ വയ്യ... ദാ...കണ്ടു നോക്കു...





അങ്ങനെ ഞങ്ങള്‍ നാലുപേരും ബ്രേക്ക്‌ ഫാസ്റ്റി.......പാത്രമൊക്കെ അവള് തന്നെ കഴുകി വച്ചു(ഇവിടെ ഞാന്‍ കുറച്ചു ഹെല്‍പ്‌ ചെയ്തു ട്ടോ.....പാവം അല്ലെ...)പിന്നെ നന്നുന്റെ ഫ്രണ്ട് വന്നത് കാരണം കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞു ഇരുന്നു.അതുകഴിഞ്ഞ് വീണ്ടും തുടങ്ങി...ലഞ്ച്നുള്ള പരിപാടി.നോക്കിയപ്പോള്‍ ആവശ്യമുള്ള രണ്ടു സാധനങ്ങള്‍ വാങ്ങാന്‍ മറന്നിരിക്കുന്നു.പുറത്താണെങ്കില്‍ നല്ല മഞ്ഞു പെയ്യുന്നു...അതൊന്നും മൈന്‍ഡ് ചെയ്യാതെ ജക്കെറ്റ്‌ എടുത്തിട്ട് ഇപ്പൊ വരാം എന്നും പറഞ്ഞു അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി...വീണ്ടും ഞാന്‍ കുറച്ചു നേരം അത്ഭുതപെട്ടു ഇരുന്നു പോയി...സ്വതവേ മടിച്ചിക്കോത ആയ നന്നു ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പിന്നെ അത്ഭുതപ്പെടാതെ എന്താ ചെയ്യുക?

അങ്ങനെ ലഞ്ചിനു ഉണ്ടാക്കിയതാണ് ഈ വിഭവം....എങ്ങനെ ഉണ്ട്?





ഡിന്നറിന്റെ സമയം ആയപ്പോഴേക്കും അടുത്തതും ജപ്പാനീസ് ഫുഡ്‌ തന്നെ ആണോ എന്ന് അവള്‍ടെ അച്ഛന് ഒരു വിഷമം.....പക്ഷെ ഹോംവര്‍ക്ക്‌ അല്ലെ....അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ?നന്നുവാണെങ്കില്‍ അടുക്കുന്നില്ല... അവള്‍ക്കു അടുത്തതും ഉണ്ടാക്കിയെ പറ്റൂ...എനിക്കൊന്നും ചെയ്യണ്ടല്ലോ എന്ന സന്തോഷം മറച്ചു വച്ചു ഞാന്‍ അവളെ സപ്പോര്‍ട്ട് ചെയ്തു....



അങ്ങനെ ഉണ്ടാക്കി എടുത്തതാണ് ഇത്.



അങ്ങനെ എന്റെ ഒരു ദിവസം കുശാലായി...എല്ലാത്തിന്റെയും ഫോട്ടോ എടുക്കാനും പാത്രം കഴുകാനും ഒക്കെ ഞാന്‍ കുറച്ചു സഹായിച്ചു കേട്ടോ...ഇനി ഇത് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അവള്‍ടെ മാത്രം പണി.അതവള്‍ സന്തോഷത്തോടെ ചെയ്തോളും...ഇങ്ങനെ ഒക്കെ നല്ല നല്ല ഹോം വര്‍ക്കുകള്‍ സ്കൂളില്‍ നിന്നും കിട്ടിയാല്‍ അമ്മമാരുടെ ഒരു സന്തോഷം പറയാനുണ്ടോ??

എല്ലാവര്ക്കും എന്റെ നവവല്‍സരാശംസകള്‍