Tuesday, December 14, 2010

നഗോയ കാസിലും അക്വേറിയവും

ആദ്യ രണ്ടു ഭാഗങ്ങളും ഇവിടെ വായിക്കാം...പാര്‍ട്ട്‌ ഒന്ന് ,പാര്‍ട്ട്‌ രണ്ടു

എന്ത് കൊണ്ടാണ് ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ഥിനി ആവാതിരുന്നതെന്ന് ഈയിടെയായി പലപ്പോഴും വിചാരിക്കാറുണ്ട്.പഠിക്കുന്ന കാലത്ത് അങ്ങനെ ഒരു ചിന്ത ഉണ്ടയില്ലലോ എന്നോര്‍ത്ത് വിഷമിക്കാറും ഉണ്ട്.അല്ലെങ്കിലും വേണ്ടത് വേണ്ടപ്പോള്‍ തോന്നിലാലോ എന്നാശ്വസിക്കാം അല്ലെ....പറഞ്ഞു വന്നത് പഴമയോടുള്ള ഇഷ്ടത്തിനെ പറ്റി ആണ്.മിക്കവര്‍ക്കും കാണും എന്നെ പോലെ പഴയ സാധനങ്ങളോട് സ്നേഹം.അതുകൊണ്ടാണ് പഴയ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഒക്കെ കാണാനും അതിന്റെ പിന്നിലെ ചരിത്രം അന്വേഷിച്ചു പോകാനും ആളുകള്‍ തല്പര്യപെടുന്നത്.ഇങ്ങനെ ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് പലപ്പോഴും,ഞാന്‍ ആ കാലത്ത് ജനിച്ചില്ലലോ എന്ന് നഷ്ടബോധം തോന്നാറുണ്ട്.കേരളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ശ്രീപദ്മനാഭപുറം കൊട്ടാരം ആണ്.എത്രയോ തവണ കണ്ടു..സ്കൂള്‍ ,കോളേജ് കാലത്തേ ടൂറുകള്‍,വീട്ടില്‍ നിന്നും അച്ഛന്റെയും അമ്മയുടെയും ഒപ്പം,കല്യാണം കഴിഞ്ഞു,ഭര്‍ത്താവിന്റെ അച്ഛന്റെ വീട് അവിടെ ആയതു കൊണ്ട് വീണ്ടും ഒരിക്കല്‍ കൂടി... അങ്ങനെ അങ്ങനെ...എന്നാലും ഓരോ തവണയും ഇഷ്ടം കൂടി വരുന്നു.ഇവിടെ ജപ്പാനിലും ഒരുപാട് കൊട്ടാരങ്ങള്‍ ഉണ്ട്... ചക്രവര്‍ത്തികളുടെ നാടല്ലേ ഇത്.വളരെയധികം പ്രശസ്തമായതും ,അല്ലാത്തവയും....നഗോയ കാസില്‍ ചരിത്രപരമായി വളരെ പ്രാധാന്യമേറിയതാണ്.
1610 ല്‍ Tokugawa Iyeyasu(തോകുഗവ ഇയെയാസു) ആണ് നഗോയ കാസില്‍ ആദ്യം നിര്‍മ്മിച്ചത്‌.കാസിലും അതിന്റെ ചുറ്റിലുമായി ഹോന്മാരു പാലസും (Honmaru Palace) ഉണ്ടായിരുന്നു.പ്രാധാന്യമേറിയ ഈ കാസിലും കൊട്ടാരവും,രണ്ടാംലോകമഹായുദ്ധകാലത്തെ ബോംബിങ്ങില്‍ പൂര്‍ണമായും കത്തി നശിച്ചു.പക്ഷെ അവിടെ ഉണ്ടായിരുന്ന അമുല്യമായ പെയിന്റിംഗുകള്‍ പലതും കേടു കൂടാതെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞു.ഇന്നും അവിടെ ആ പെയിന്റിംഗുകള്‍ കാണാന്‍ സാധിക്കും.പിന്നീട് നഗോയ കാസില്‍ പഴയ അതെ രൂപത്തില്‍ തന്നെ പുതുക്കി പണിതു.അത് 1959 ല്‍ ആയിരുന്നു.ഇപ്പോള്‍ നേരത്തെ പറഞ്ഞ ഹോന്മാരു പാലസും,പഴയ അതെ രീതിയില്‍,അത്രയും വലുപ്പത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.2010 ല്‍ തുടങ്ങി 2018 ല്‍കഴിയുമെന്നാണ് പ്രതീക്ഷ.

കാസില്‍ കാണാനുള്ള ഉത്സാഹത്തില്‍ ഞങ്ങള്‍ നേരെത്തെ തന്നെ പാര്‍ക്കിംഗില്‍ എത്തിയത് കൊണ്ട് തണലുള്ള ഒരു സ്ഥലത്ത് കാര്‍ ഇടാന്‍ സാധിച്ചു.....നടന്നു പ്രവേശനകവാടത്തില്‍ എത്തി.


കൊട്ടാരത്തിന്റെ പണികള്‍ നടക്കുന്നത് കൊണ്ട് പ്രവേശനം നിരോധിച്ച സ്ഥലങ്ങളും ഒരുപാടു ഉണ്ടായിരുന്നു.ടിക്കറ്റ്‌ എടുത്തു ആ വലിയ പടിപ്പുര കടന്നു ചെല്ലുന്നത് പടര്‍ന്നു നില്‍കുന്ന ഒരു മരത്തിന്റെ സമീപത്തേക്കാണ്.നാനൂറോളം വര്ഷം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ആ മരം,രണ്ടാംലോകമഹായുദ്ധകാലത്ത് ഉണ്ടായ ബോംബിങ്ങില്‍ നശിപ്പിക്കപ്പെട്ടതാണ്.പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം,അവശേഷിച്ച കുറ്റിയില്‍ നിന്നും അത് വീണ്ടും പൊടിച്ചുവരുവന്‍ തുടങ്ങി.അങ്ങനെ ആ ചുറ്റുപാടുമുള്ള പല മരങ്ങളും വീണ്ടും വളരാന്‍ തുടങ്ങുന്നത് കാണാന്‍ കഴിഞ്ഞു.എന്താണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെ വളരാന്‍ കാരണം എന്നറിയില്ല.....പ്രകൃതിയുടെ കാര്യങ്ങള്‍ ആര്‍ക്കു പ്രവചിക്കനാവും അല്ലെ....



അകലെ നിന്ന് തന്നെ കാസിലിന്റെ മേല്‍ക്കൂരയിലെ ഗോള്‍ഡന്‍ ഡോള്‍ഫിനെ കാണാന്‍ സാധികുന്നുണ്ട്.

സാധാരണ ഡോള്‍ഫിന്‍ അല്ല അത്,മുഖം പുലിയുടെയും ശരീരം ഡോള്ഫിന്റെയും ആണ്.നഗോയയുടെ പ്രതീകം എന്ന് പറയാം ഈ ഡോള്‍ഫിനെ.16-ആം നൂറ്റാണ്ടിലെ കാസിലില്‍‍ ഉണ്ടായിരുന്ന ഗോള്‍ഡന്‍ ഡോള്‍ഫിന്‍സ് യുദ്ധത്തില്‍ പൂര്‍ണമായും നശിപ്പിക്കപെട്ടെന്കിലും 1959 ല്‍ കാസില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ ഡോള്ഫിനും തിരിച്ചെത്തി.എനിക്ക് ഈ കാസില്‍ കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്.... അത്ര പഴമ നമ്മുക്ക് ഫീല്‍ ചെയ്യില്ല എങ്കിലും,രണ്ടാം ലോക മഹായുദ്ധത്തില്‍ എല്ലാം നഷ്ടപെട്ട,സകല കൊട്ടാരങ്ങളും,വിലപിടിച്ച വസ്തുക്കളും നഷ്ടപെട്ട ജപ്പാന്‍,ഇന്നതിന്റെ സൂചനകള്‍ പോലും അവശേഷിപ്പികാതെ എല്ലാം പുനര്‍നിര്‍മ്മിച്ചിരിക്കുന്നത് അല്ഭുതമല്ലാതെ വേറെ എന്താണ്!!!നമ്മുടെ നാട്ടിലും ഇങ്ങനെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അധികാരപ്പെട്ടവര്‍ക്ക് തോന്നിയിരുന്നെങ്കില്‍......


നടന്നു കാസിലിന്റെ മുന്‍വശത്തെത്തിയപ്പോള്‍ അവിടെയും ഒരു മരം,വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വളര്‍ന്നു തുടങ്ങുന്നു എന്ന ബോര്‍ഡും വച്ച് നില്‍ക്കുന്നു.നോക്കിയപ്പോള്‍ ശരിയാണ്,ഒരുപാട് വലുതായിട്ടൊന്നുമില്ല, ജാപനീസ്‌ നട്ട്മെഗ് ആണ് അത്.ഈ മരങ്ങളൊക്കെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പൊടിച്ചു വരുന്നത്,കൊട്ടാരം വീണ്ടും നിര്‍മിക്കു... എന്നതിന്റെ സൂചനയാണോ??ആയിരിക്കാം.....




നടന്നു അകത്തു കയറി....പഴയ വാളുകളും മറ്റു സാധനങ്ങളും ഒക്കെ ഒരുപാട് പ്രദര്‍ശിപ്പിച്ചുട്ടുണ്ട് ഓരോ നിലയിലും.


ലിഫ്റ്റ്‌ ഉണ്ടെങ്കിലും ഓരോ നിലയും നടന്നു തന്നെ കേറണം എന്ന് തോന്നി.ഏറ്റവും ആകര്‍ഷകമായി എനിക്ക് തോന്നിയത് പതിനാറാം നൂറ്റാണ്ടിലെ പെയിന്റിങ്ങുകള്‍ ആണ്.യുദ്ധത്തില്‍ കാസില്‍ കത്തിനശിച്ചപ്പോഴും മിക്കവാറും പെയിന്റിങ്ങുകള്‍ സംരക്ഷിചെടുക്കാന്‍ സാധിച്ചത് കൊണ്ട് അതൊക്കെ കാണാനും കഴിഞ്ഞു.



ഈ നാട്ടിലെ ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു സ്ലൈഡിംഗ് ഡോറുകള്‍.എല്ലാ വീടുകളിലെയും മുന്‍വശത്തെ വാതിലടക്കം എല്ലാ കവാടങ്ങളും സ്ലൈഡിംഗ് ഡോറുകള്‍ ആണ് ഇവിടെ.അത് ഇതു മോഡേണ്‍ വീടുകള്‍ക്കും പുരാതനമായ നാലുകെട്ട് പോലുള്ള വീടുകള്‍ക്കും അങ്ങനെ തന്നെ.കൊട്ടാരങ്ങളില്‍ ഇത്തരം വാതിലുകളില്‍ പെയിന്റിങ്ങുകള്‍ ഉണ്ടാകും.വളരെ വിലപിടിച്ച കള്‍ച്ചറല്‍ അസ്സെറ്റ്‌ ആയിട്ടാണ് ഈ പെയിന്റുങ്ങകളെ കണക്കാക്കപ്പെടുന്നത്.
ഏറ്റവും മുകളിലത്തെ നിലയില്‍ ഗോള്‍ഡന്‍ ഡോള്‍ഫിന്റെ പ്രതിമ ഉണ്ടാക്കി വച്ചിട്ടുണ്ട്.ഫോട്ടോ എടുക്കാന്‍ ആള്‍ക്കാരുടെ ക്യു ആയിരുന്നു അവിടെ.ഫോട്ടോ എടുപ്പും കഴിഞ്ഞു ഞങ്ങളും പതുക്കെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി.


അതിനിടയില്‍ ഒന്നാമത്തെ നിലയില്‍ പുതിയതായി ഒരു സ്ഥലം കണ്ടു,ഒരു 3D തിയേറ്റര്‍.പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഹോന്മാരു കൊട്ടാരത്തിന്റെ ചരിത്രവും പ്രാധാന്യവും ,അതിന്റെ അകത്തളങ്ങളുടെ ഭംഗിയും ആണ് ഡോകുമെന്ററി ആയി 3D ല്‍ കാണിക്കുന്നത്.2018ല്‍ പണി പൂര്‍ത്തിയാവുമ്പോള്‍ഈ കൊട്ടാരം എങ്ങനെ ഇരിക്കും എന്നത് നമ്മള്‍ക്ക് ഇപ്പോഴേ കണ്ടു മനസിലാക്കാം..... കണ്ടു മനസ്സിലാക്കി അവിടെ നിന്നും ഇറങ്ങി.അപ്പോഴേയ്ക്കും കണ്ണന് വിശപ്പും ദാഹവും സഹിക്കാന്‍ വയ്യ.... നല്ല വെയിലും...ഒരു ജ്യൂസ്‌ മേടിച്ചു അവനു കൊടുത്തിട്ട് നടന്നു പാര്‍ക്കിംഗില്‍ എത്തി.ഇനി അടുത്ത ലക്ഷ്യമാണ് കുട്ടികള്‍ക്ക് ഏറ്റവും താല്പര്യം ഉള്ളത്.പോര്‍ട്ട്‌ ഓഫ് നഗോയ പബ്ലിക് അക്വേറിയം.
അവിടെ ഈ കഴിഞ്ഞ ജനുവരിയില്‍ വന്നെത്തിയ പുതിയ Killer Whale ആണ് മുഖ്യ ആകര്‍ഷണം.ആറു മീറ്റര്‍ നീളം ഉണ്ടതിനു.കൃത്യമായി പറഞ്ഞാല്‍ 592 cm.തൂക്കം 2870 കിലോ.ആ ഭീമനെ കാണണമെന്ന് എല്ലാവര്ക്കും വെല്യ ആഗ്രഹമായിരുന്നു."നമി" എന്നാണതിന് പേരിട്ടിരിക്കുന്നത്.സ്ഥിരമായി ഡോള്‍ഫിന്‍ ഷോ നടക്കുന്ന വലിയ പൂള്‍ ഉണ്ട് ഈ അക്വേറിയത്തില്‍."നമി"യുടെ പരിശീലനം ഇതുവരെ പൂര്‍ത്തിയാകാത്തത് കൊണ്ട് അതിനെ ഉള്‍പെടുത്തി ഷോ നടത്തിയിട്ടില്ല ഇതുവരെ.
പക്ഷെ ഡോള്‍ഫിന്‍സ്ന്റെ കൂടെ "നമി"യെയും അടുത്ത് തന്നെ ഷോയില്‍ കാണാം എന്നാണ് അധികൃതര്‍ പറയുന്നത്.ഇത്ര വലിയ ഒരു killer whale സാധാരണ ഡോള്‍ഫിന്‍ ചെയ്യുന്ന പോലെ ഒക്കെ ചെയ്യുമോ?എനിക്ക് സംശയം ഉണ്ട്.കുറച്ചു നാള്‍ മുന്‍പ് അമേരിക്കയില്‍ ഒരു killer whale, ഷോയ്ക്കിടയില്‍ സ്വന്തം ട്രെയിനെര്‍ നെ മുടിയില്‍ പിടിച്ചു വലിച്ചു വെള്ളതിനടിയിലേക്ക് കൊണ്ട് പോയി കൊന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് ഈ "നമി"യുടെ കാര്യവും സംശയം തോന്നുന്നു.ആ ട്രെയിനെഴ്സ്നെ ഒക്കെ സമ്മതിക്കണം അല്ലെ...ഒരു പേടിയും ഇല്ലാതെ എങ്ങനെ അവര്‍ക്ക് ഇതിന്റെ ഒക്കെ പുറത്തിരുന്നു ഷോ ചെയ്യാന്‍ സാധിക്കുന്നു!!!എപ്പോഴാണ് ഇവയുടെ ഒക്കെ സ്വഭാവം മാറുന്നത് എന്ന് എങ്ങനെ അറിയാന്‍ പറ്റും?
ഞങ്ങള്‍ അക്വേറിയത്തിന്റെ അടുത്ത് എത്തിയപ്പോള്‍ തന്നെ നേരം ഉച്ചയാവാറായി.പിന്നെ അതിന്റെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് എത്താന്‍ ഒരുപാട് സമയം എടുത്തു.എല്ലാ റോഡുകളും അവിടെയ്ക്ക് എന്ന് പറഞ്ഞപോലെ ആയി കാര്യങ്ങള്‍...മുന്‍പിലും പുറകിലും ഉള്ള എല്ലാ വണ്ടികളും അവിടേയ്ക്കുള്ളതായിരുന്നു.കാര്‍ പാര്‍ക്ക്‌ ചെയ്തു നടക്കാന്‍ ഒരുപാട് ദൂരം... നഗോയ പോര്‍ട്ട്‌ ആണത്.അവിടെ അക്വേറിയത്തിനു മുന്‍പ് കാണാന്‍ മറ്റൊരു ആകര്‍ഷണം ഉണ്ടായിരുന്നു.ഒരു ഷിപ്പ്.. വെറും ഒരു ഷിപ്പല്ല അത്.ആദ്യമായി അന്റാര്‍ട്ടിക്കയില്‍ ശാസ്ത്രന്ജരുമായി പോയ കപ്പല്‍ ആണത്.Fuji Ice Braker എന്നാണതിന്റെ പേര്.അതിനകത്ത് കയറി കാണാനുള്ള സൗകര്യം ഉണ്ട്.എല്ലാം ഒരു മാറ്റവും വരുത്താതെ അതുപടി സൂക്ഷിച്ചിരിക്കുന്നു.ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു അകത്തു കയറി.1965 മുതല്‍ 1983 വരെ അന്റാര്‍ട്ടിക്കയില്‍ ജോലി ചെയ്തിരുന്ന കപ്പലാണിത്.അന്റാര്‍ട്ടിക് മ്യുസിയം എന്ന പേരില്‍ ഇപ്പോള്‍ നഗോയ പോര്‍ട്ടില്‍ വിശ്രമത്തില്‍.അവിടുത്തെ ഐസില്‍ ഇറങ്ങാനും ജോലി ചെയ്യാനും ഒക്കെ ഉള്ള ഉപകരണങ്ങള്‍ ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അതില്‍.


ഫുജിയില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ കേറി...പിന്നെ അവിടുന്ന് ,കാത്തുകാത്തിരുന്ന അക്വേറിയത്തിലെക്ക്.അവിടെയും പൂരത്തിനുള്ള ആളുണ്ട്.ആദ്യം തന്നെ നമിയെ കാണാന്‍ പോയി... അവിടെയാണ് ഏറ്റവും കൂടുതല്‍ തിരക്കും.ഫോട്ടോ എടുക്കാന്‍ നന്നായി ബുദ്ധിമുട്ടി.. ഒന്നാമത് ഒരു ഫ്രെയിമില്‍ കൊള്ളുന്നില്ല.. പിന്നെ അത് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുകയല്ലേ... പറ്റാവുന്ന വിധത്തിലൊക്കെ ഞാന്‍ എടുത്തിട്ടുണ്ട്.....










അവിടെനിന്നും നടന്നു നീങ്ങിയപ്പോള്‍ ഡോള്‍ഫിനുകളുടെ ബഹളം..


താഴെ കാണുന്ന രണ്ടു ഫോട്ടോ ശ്രദ്ധിച്ചോ?? ആന്‍ എന്നാ ഡോള്‍ഫിന്റെ പ്രേഗ്നെന്‍സിയുടെ സ്കാന്‍ റിപ്പോര്‍ട്ട്‌ ആണ് അത്.... ജനുവരിയില്‍ എടുത്തത്‌....പ്രേഗ്നെന്സിയുടെ നാലാം മാസത്തില്‍.....









എല്ലാം കണ്ടു അവസാനം മെയിന്‍ പൂളിന്റെ അടുത്തെത്തി.ഡോള്‍ഫിന്‍ ഷോ തുടങ്ങാനുള്ള സമയം ആകുന്നു.കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും മുന്‍സീറ്റില്‍ ഇരുന്നു അടുത്ത് കാണണമെന്ന് ആഗ്രഹം.പക്ഷെ മുന്‍പില്‍ നിന്നും പത്തു വരി സീറ്റ്‌ വരെ ഒരു മെസ്സേജ് എഴുതി ഇട്ടിട്ടുണ്ട്.ഈ സീറ്റുകളില്‍ ഇരിക്കുന്നവര്‍ നനയാന്‍ തയ്യാറായിക്കൊള്ളണം എന്ന്.അത് കണ്ടിട്ടും അച്ഛനും മക്കള്‍ക്കും അവിടെ തന്നെ ഇരിക്കണം.അതുകൊണ്ട് ക്യാമറ എടുത്തു ബാഗില്‍ വച്ച് ഞാനും അവിടെ തന്നെ ഇരുന്നു.ഷോ തുടങ്ങാറായപ്പോഴേക്കും സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു.മുപ്പതു മിനുട്ട് നീണ്ടു നിന്ന ഷോ, അതിശയകരം എന്നെ പറയാന്‍ വാക്കുകള്‍ ഉള്ളു.ഡോള്‍ഫിന്റെ മുകളില്‍ കയറി നിന്ന് പൂളില്‍ സവാരി നടത്തുന്ന പരിശീലകര്‍ കാണിക്കുന്ന മെയ്‌വഴക്കം അപാരം തന്നെ.ഷോ കഴിഞ്ഞും അവിടെയൊക്കെ ചുറ്റി നടന്നു ഞങ്ങള്‍.പിന്നെ അവിടെ നിന്നും ഇറങ്ങിയപ്പോള്‍ നഗോയ പോര്‍ട്ട്‌ ഒബ്സര്‍വേറ്ററി കണ്ടു.അതില്‍ ഒരു ചെറിയ മ്യുസിയവും... പതിനഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ നഗോയ പോര്‍ട്ട്‌ന്റെ സൌന്ദര്യം മുഴുവന്‍ കാണാം...










നേരം ഒരുപാട് വൈകി.പിന്നെയും കൂടണയാന്‍ 300 കിലോമീറ്ററോളം പോകണമല്ലോ എന്നോര്‍ത്ത് തിരിച്ചു പാര്‍ക്കിംഗിലേക്ക് നടന്നു.കുട്ടികളും തളര്‍ന്നു തുടങ്ങി.അങ്ങനെ ഈ യാത്ര അവസാനിക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ കുറച്ചു വിഷമം തോന്നി... ഏതു യാത്രയും അങ്ങനെ അല്ലെ... അവസാനിക്കുമ്പോള്‍ വിഷമം തോന്നും.പക്ഷെ അവസാനിക്കുക എന്നത് അനിവാര്യമാണല്ലോ....എന്തായാലും ഇതൊരു സുന്ദരമായ യാത്ര ആയിരുന്നു. തിരക്കോ, സമയക്കുറവിനെക്കുറിച്ച് വേവലാതിയോ ഇല്ലാതെ,ആസ്വദിച്ച ഒരു യാത്ര.ജീവിക്കാനുള്ള ഈ ഓട്ടത്തിനിടയില്‍ ഇങ്ങനെ വല്ലപ്പോഴും വിശ്രമിക്കേണ്ടത് അത്യാവശ്യമാണ് ,അല്ലെ.....

Wednesday, October 13, 2010

ഊഷ്മളഹൃദയം

ഇത് ഒരു കഥയല്ല.ജീവിതാനുഭവം ആണ്.Pompe Disease നെ കുറിച്ച് കേട്ടിട്ടുണ്ടോ?വളരെ അത്യപൂര്‍വമായ ഒരു അസുഖം ആണത്.എന്റെ കൂട്ടുകാരിയുടെ ,കൂട്ടുകാരിയുടെ മകന്‍ ജനിച്ചത്‌ ഈ അസുഖവുമായാണ്.അന്നാണ് ഞാന്‍ ആദ്യമായി ഇങ്ങനെ ഒരു അസുഖത്തെ ക്കുറിച്ച് അറിയുന്നത് തന്നെ. Pompe disease, വളരെ അപൂര്‍വമായ, 40000 ത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന,മസില്‍നെയും(muscles) ഹാര്‍ട്ട്നെയും ബാധിക്കുന്ന ഒരു അസുഖമാണ്.ഒരു ജീനില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം.ഭേദമാകുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്.സ്വന്തം മകന് ഈ അസുഖമാണ് എന്നറിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരിയും ഭര്‍ത്താവും ഒരുപാട് വിഷമിച്ചു,ഒരുപാട് കരഞ്ഞു,കിട്ടാവുന്നതില്‍ ഏറ്റവും നല്ല ചികില്‍സ നേടി,പക്ഷെ ഒന്നും ഭേദമായില്ല.പിന്നെ അവരെടുത്ത ഒരു തീരുമാനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.ആത്മവിശ്വാസത്തോടെ അവനെ വളര്‍ത്തുക എന്ന്.എത്ര നാളെന്നറിയില്ല.... എങ്കിലും.....
അസുഖമുള്ള കുട്ടികളെ പൊതുവെ എല്ലാവരും സഹതാപത്തോടെ,വിഷമത്തോടെ നോക്കും.എല്ലാം അവര്‍ക്ക് ചെയ്തു കൊടുത്തു,അധികം കൂട്ടുകൂടാന്‍ വിടാതെ ഒക്കെ പരിപാലിക്കും.പക്ഷെ ആ കുട്ടികള്‍ക്ക് അതിലൂടെ നഷ്ടമാവുന്നത് അവരുടെ സാധാരണ ജീവിതം ആണ്.ഇവിടെയാണ് എന്റെ കൂട്ടുകാരി വ്യത്യസ്ത ആയത്.ആദ്യം തന്നെ മനസ്സില്‍ നിന്നും എല്ലാ നെഗറ്റീവ് ചിന്തകളെയും മായ്ച്ചു കളഞ്ഞു അവര്‍.പോസിറ്റീവ് എനര്‍ജി മാത്രം സ്വന്തം മനസ്സിലും കുട്ടിയുടെ മനസ്സിലും നിറച്ചു.അവനെ എല്ലാ കുട്ടികളെയും പോലെ വളര്‍ത്താന്‍ തുടങ്ങി.അസുഖമുണ്ട് എന്ന കാരണത്താല്‍ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്തിയില്ല.
കുറച്ചു വലുതായപ്പോള്‍ അസുഖത്തെക്കുറിച്ച് എല്ലാം അവനു പറഞ്ഞു കൊടുത്തു,അവരുടെ അനുഭവങ്ങളെക്കുറിച്ച് ബ്ലോഗ്‌ എഴുതി.ജീവിതം എന്നത് എത്ര അമുല്യമാണ് എന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ അവരൊരു പുസ്തകം രചിച്ചു.ആദ്യം ബ്ലോഗ്‌ പോസ്റ്റ്‌ ആയിട്ടാണ് എഴുതിയത്.ഇപ്പോള്‍ പുസ്തകരൂപത്തില്‍ പബ്ലിഷ് ചെയ്തു.ഏഴു വയസായ മകന്‍ എഴുതുന്ന രീതിയില്‍,അവന്റെ ചിന്തകളും വികാരങ്ങളും ആണ് ഇതിലുള്ളത്.എന്റെ കൂട്ടുകാരിയുടെ അനുവാദത്തോടെ ആ കുട്ടിയുടെ വാക്കുകള്‍ ജപനീസില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍.ഒന്നും തന്നെ എന്റേതായി കൂട്ടി ചേര്‍ത്തിട്ടില്ല,പദാനുപദമായി ഉള്ള വിവര്‍ത്തനം മാത്രം.ഒന്ന് വായിച്ചു നോക്കു... ഏഴു വയസായ ഒരു കുട്ടിയുടെ ജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍....
-------------------------------------------------------------------------------------

ഊഷ്മളഹൃദയം

എന്റെ പേര് "അയമെ".ഏഴു വയസായി എനിക്ക്.അച്ഛനും അമ്മയും കൂടിയാണ് ഈ പേര് എനിക്ക് വേണ്ടി കണ്ടു പിടിച്ചത്.അതിനെന്താണ് കാരണം എന്നറിയുമോ?എല്ലാവരുടെയും മനസ്സില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വിത്തുകള്‍ ഉണ്ട്.ഈ വിത്തുകള്‍ പൊട്ടിമുളച്ചാല് ‍നമ്മുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിരിയും.അങ്ങനെ എല്ലാവര്ക്കും ശാന്തിയും സമാധാനവും സന്തോഷവും നല്കാന്‍ സാധിക്കുന്ന ഒരാളായി ഞാന്‍ വളര്‍ന്നു വരണമെന്ന് എന്റെ അച്ഛനുമമ്മയും ആഗ്രഹിച്ചു.അതിനു വേണ്ടിയാണു "shining sprout" എന്നര്‍ത്ഥമുള്ള "അയമെ" എന്ന പേര് എനിക്കിട്ടത്.പക്ഷെ എന്താണീ സന്തോഷം?സമാധാനം?എനിക്കതു മനസ്സിലായി വരുന്നേ ഉള്ളു.നിങ്ങള്‍ക്കറിയാമോ?

Pompe Disease എന്ന ഒരു അസുഖവുമായാണ് ഞാന്‍ ജനിച്ചത്‌.എന്റെ അച്ഛനുമമ്മയും അന്നദ്യമായാണ് ഇങ്ങനെ ഒരു അസുഖത്തിനെ പറ്റി കേള്‍ക്കുന്നത്.എന്നെയോര്‍ത്ത് അവര്‍ ഒരുപാട് കരഞ്ഞു.എന്താണ് pompe disease എന്നറിയാമോ?പതുക്കെ പതുക്കെ എനിക്ക് നടക്കാന്‍ പറ്റാതാകും.ഇപ്പോള്‍ അനങ്ങികൊണ്ടിരികുന്ന കയ്യും കാലും ഒക്കെ അനക്കാന്‍ പറ്റാതാവും .....അങ്ങനെ ഒരു ദിവസം ശ്വസിക്കാന്‍ കൂടി എനിക്ക് ബുദ്ധിമുട്ടായി മാറും.ഇങ്ങനെ ഒരു വല്ലാത്ത അസുഖം ആണ് എനിക്കുള്ളത്.ഒരിക്കല്‍ ഡോക്ടര്‍ എന്നോട് പറഞ്ഞ കാര്യം ഞാന്‍ പറയട്ടെ... ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയും അസുഖങ്ങള്‍ ഈ ലോകത്തില്‍ ഉണ്ട്.പേരും പോലും ഇല്ലാത്തവയും ഒരുപാട്.അതില്‍ ഒന്ന് മാത്രം എന്റെ ഈ അസുഖം.എനിക്കറിയാം ഇത് മാറാന്‍ വളരെ ബുദ്ധിമുട്ടാണ് എന്ന്. പക്ഷെ ഞാന്‍ പേടിക്കേണ്ട ഒരു കാര്യവും ഇല്ല എന്നും എനിക്കറിയാം.എനിക്ക് സ്വന്തമായി ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആണ് കൂടുതലും..... പക്ഷെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും ഒരുപാടുണ്ട്.എന്റെ മനസ്സ് ഇനിയും കാണാത്ത സന്തോഷത്തിന്റെ ,സമാധാനത്തിന്റെ വിത്തുകള്‍ തീര്‍ച്ചയായും ഉണ്ട്.ഈ അസുഖത്തോടൊപ്പം ജീവിക്കാന്‍ ഞാന്‍ എന്നേ പഠിച്ചു കഴിഞ്ഞു.ഇനിയും കണ്ടുപിടിക്കപെടിട്ടില്ലാത്ത ഒരു മരുന്ന് എനിക്ക് വേണ്ടി ഉണ്ടാകുമോ എന്നെനിക്കറിയില്ല... എങ്കിലും ധൈര്യത്തോടെ,സന്തോഷത്തോടെ ഇരുന്നാല്‍ എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കും എന്ന് തന്നെ എന്റെ അമ്മയ്ക്കൊപ്പം ഞാനും വിശ്വസിക്കുന്നു.എന്റെ അച്ഛനും ,കൂട്ടുകാരും എല്ലാം അങ്ങനെ തന്നെ വിശ്വസിക്കുന്നു.അത് നന്നായി അറിയാവുന്ന എന്റെ മനസ്സ് ഊഷ്മളമാവുന്നത് എനിക്ക് തൊട്ടറിയാം.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, സ്പോര്‍ട്സ്‌ ഡേയുടെ അന്ന്, എന്റെ എല്ലാ കൂട്ടുകാരും കാറ്റിനെക്കള്‍ വേഗത്തില്‍ ഓടി ലക്ഷ്യസ്ഥാനത്ത് എത്തുന്നു.പക്ഷേ ഞാനോ‍....ഞാന്‍..... ഞാന്‍ പതുക്കെ ആണെന്കിലും നടന്നു ലക്ഷ്യത്തിലെത്തി.ഏറ്റവും അവസാനമായി പോയതില്‍ അന്നൊരുപാട് സങ്കടം തോന്നി,പക്ഷെ,എനിക്ക് അറിയുകപോലുമില്ലാത്ത ഒരുപാട് പേര്‍ കയ്യടിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. അപ്പോഴും ഒരിക്കല്‍ കൂടി എന്റെ ഹൃദയം ഊഷ്മളമാവുന്നത് ഞാനറിഞ്ഞു.

സ്കൂളിലെ ഓപ്പണ്‍ ഡേ....എല്ലാവരുടെയും അമ്മമാര്‍ സ്കൂളില്‍ വന്നിരുന്നു...ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുന്നത് കാണാനാണ് എല്ലാവരും വന്നത്.എല്ലാ കുട്ടികളും ഭംഗിയുള്ള കയ്യക്ഷരത്തില്‍ എഴുതി.പക്ഷെ എനിക്ക് വളരെയധികം കഷ്ടപ്പെട്ട്,സമയമെടുത്ത്‌ "നന്ദി" എന്നെഴുതാനെ സാധിച്ചുള്ളൂ. എന്തുകൊണ്ടാണെന്നറിയില്ല... ഞാന്‍ നോക്കിയപ്പോള്‍ അമ്മയുടെ മാത്രം കണ്ണില്‍ കണ്ണുനീരായിരുന്നു അപ്പോള്‍.പിന്നെടെനിക്ക് മനസ്സിലായി അത് സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു എന്ന്.ബാക്കി എല്ലാ അമ്മമാരും പുഞ്ചിരിയോടെ എന്നെ പ്രോത്സാഹിപ്പിച്ചു.അപ്പോഴും ഒരിക്കല്‍ കൂടി എന്റെ ഹൃദയം ഊഷ്മളമായി.

എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുന്നതും എന്നോട് ദയയോടെ പെരുമാറുന്നതും ഒരുപാട് സന്തോഷമുള്ള കാര്യം ആണ്.അപ്പോഴാണ് ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌.... സങ്കടവും ദേഷ്യവും വരുന്ന അവസരങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട് എന്റെ ജീവിതത്തില്‍.പക്ഷെ അങ്ങനെയുള്ള കാര്യങ്ങളിലും,എന്റെ മനസ്സിനെ സ്വാധീനിക്കുന്ന, ഊഷ്മളമാക്കുന്ന പലതും തീര്‍ച്ചയായും ഉണ്ടാകാറുണ്ട്.ചിലപ്പോള്‍ വളരെ ചെറിയ,നിസ്സാര കാര്യം ആവാം.പക്ഷെ അതാവും ഒരുപാടു സങ്കടങ്ങള്‍കിടയില്‍ എന്നെ സന്തോഷിപ്പികുന്നത്. സന്തോഷം എന്നത് പലര്‍ക്കും പല രൂപത്തില്‍ ആവും അല്ലെ....ഓരോരുത്തര്‍ക്കും ഏറ്റവും സന്തോഷം തോന്നുന്നത് ഏതു കാര്യത്തില്‍ ആണ് എന്ന് നമ്മള്‍ തന്നെ കണ്ടുപിടിക്കണം.മനസ്സില്‍ ഒരുപാട് സന്തോഷപൂക്കള്‍ വിരിയാന്‍ ഇടയാകട്ടെ എന്നാണ് എപ്പോഴും എന്റെ ആഗ്രഹം.അതുകൊണ്ട് എല്ലാവരോടും എനിക്കൊരു കാര്യം പറയാനുണ്ട്‌.നിങ്ങളുടെ ജീവിതത്തിലും,നിങ്ങള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന,നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന,കാര്യങ്ങള്‍ ഉണ്ടാകും.അതെത്ര ചെറുതോ വലുതോ ആവട്ടെ,ദയവായി കണ്ടെത്തു... അതിലൂടെ മനസ്സില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും,കാരുണ്യത്തിന്റെയും പൂക്കള്‍ വിരിയിക്കു.വരൂ.... നമ്മുക്ക് സങ്കടങ്ങളോട് വിട പറയാം...ചെറിയ ചെറിയ സങ്കടങ്ങളെ മറന്നു ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം...തീര്‍ച്ചയായും ഒരു അത്ഭുതം നിങ്ങളെയും കാത്തിരിപ്പുണ്ടാകും.അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്... നിങ്ങളും അങ്ങനെ ആല്ലേ....??

Wednesday, September 22, 2010

ടൊയോട്ട മ്യുസിയത്തിലേക്ക്....

ആദ്യം ടൊയോട്ട മ്യുസിയത്തില്‍ എത്തിയപ്പോള്‍ വിജനമായി കിടന്ന പാര്‍ക്കിംഗ് ഏരിയ ഇപ്പോള്‍ ഫുള്‍.പിന്നെ,മ്യുസിയത്തിന്റെ പുറകുവശത്തെ വിശാലമായ പാര്‍ക്കിംഗില്‍ ഒരുപാട് ദൂരെയായി പാര്‍ക്ക്‌ ചെയ്യേണ്ടി വന്നു.ജപ്പാനില്‍ ഏറ്റവും ചൂടുള്ള സമയം ഓഗസ്റ്റ്‌ മാസം ആണ്.ഈ ഒരു മാസമേ ഇവിടെ ചൂട് എന്ന് പറയാന്‍ പറ്റുകയുള്ളൂ .സെപ്റ്റംബര്‍ മുതല്‍ വീണ്ടും തണുക്കാന്‍ തുടങ്ങും.പക്ഷെ ഈ വര്‍ഷം പൊള്ളുന്ന ചൂടായിരുന്നു.കരിഞ്ഞു പോകുന്നതിനു മുന്‍പ് ഓടി മ്യുസിയത്തിനുള്ളില്‍ കേറി.




ടൊയോട്ടയുടെ തന്നെ മൂന്നു മ്യുസിയങ്ങള്‍ ഉണ്ട് ഇവിടെ.അതില്‍ ഏറ്റവും പുതിയ കാറുകളുടെ പ്രദര്‍ശനം നടക്കുന്ന മ്യുസിയം അവധി ആയതു കൊണ്ട് കാണാന്‍ സാധിച്ചില്ല.ടൊയോട്ടയുടെ ഫാക്ടറിയും കാണണമെന്നുണ്ടായിരുന്നെങ്കിലും അവധി അതിനു സമ്മതിച്ചില്ല.Toyota Commemorative museum Of Industry and Technology ല്‍ ആണ് ഞങള്‍ ഇപ്പോള്‍ ഉള്ളത്.Textile machinery pavilion എന്നും Automobile Pavilion എന്നും രണ്ടായി തിരിച്ചിട്ടുണ്ട് ഈ മ്യുസിയത്തിനെ.ടൊയോട്ട ഗ്രൂപ്പിലുള്ള പതിമൂന്നു കമ്പനികള്‍ ചേര്‍ന്നാണ് ഇതിനു രൂപം കൊടുത്തത്.ഇത് ഇപ്പോള്‍ ഇരിക്കുന്ന ഈ സ്ഥലം Toyoda Spinning and Weaving Co.Ltd.ന്റെ ഹെഡ് ക്വാര്‍റ്റര്‍സ് പ്ലാന്റ് ആയിരുന്നു. ടൊയോട്ടയുടെ തുടക്കം കാറുകള്‍ ഉണ്ടാക്കുന്നതില്‍ അല്ല, Spinning and weaving company ആയിരുന്നു എന്ന് മിക്കവര്‍ക്കും അറിയാമായിരിക്കും.Sakichi Toyoda ആണ് ടൊയോട്ട ഗ്രൂപ്പിന്റെ സ്ഥാപകന്‍.അദ്ദേഹമാണ് ഓട്ടോമാറ്റിക് ലൂം(Automatic Loom) കണ്ടുപിടിച്ചത്.അദ്ധേഹത്തിന്റെ മകനായ Kiichiro Toyoda, looms ഉം Automobile ഉം ഉണ്ടാക്കാന്‍ തുടങ്ങി.അവരുടെ പ്രധാന ലക്ഷ്യം ജപ്പാന്‍റെ Economy development നു വേണ്ടി അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കുക എന്നതായിരുന്നു. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗം "making things and always studious and creative" എന്നതായിരുന്നു.ഇന്നത്തെ പുതിയ സാഹചര്യത്തില്‍ ഉല്പാദനം എന്നത് വളരെ എളുപ്പമായി,പണ്ടത്തെ പോലെ process of making things ഇന്നില്ല.ഈ മ്യുസിയത്തിലൂടെ ടൊയോട്ട ഗ്രൂപ്പ് ലക്ഷ്യമിടുന്നതും മറ്റൊന്നല്ല....ഇപ്പോഴത്തെ കുട്ടികള്‍ക്കായി, പഠിക്കുന്നതിന്റെയും ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുന്നതിന്റെയും പ്രാധാന്യം എന്താണെന്നു അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി,ടൊയോട്ടയുടെ തുടക്കം മുതല്‍ ഇന്ന് വരെയുള്ള പുരോഗമനം എങ്ങനെയായിരുന്നു എന്നാണ് ഈ മ്യുസിയത്തില്‍ കാണിച്ചിരിക്കുന്നത്.

മ്യുസിയത്തിലേക്ക് കടന്നു ചെല്ലുന്നവരുടെ ശ്രദ്ധ ആദ്യം പോകുന്നത് അവിടെ നമ്മളെ സ്വാഗതം ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന ഒരു Robot ലേക്കാണ് .


കാണാന്‍ വെല്യ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലാത്ത ഒരു സാധാരണ Robot.പക്ഷെ, Robot show ഉണ്ട് എന്ന വിവരം അനുസരിച്ച് അവിടെ അഞ്ചു മിനിറ്റ് കാത്തു നിന്നപ്പോള്‍ കണ്ടത് അവിസ്മരണീയമായ കാഴ്ച.അതിമനോഹരമായി ട്രംപെറ്റ്‌ വായിക്കുന്നു ആ Robot.കൈവിരലുകള്‍ ഓരോ കീയിലും മാറിമാറി പതിയുന്നത് കാണാന്‍ നല്ല രസമായിരുന്നു.


ഷോ അവസാനിച്ചപ്പോള്‍ മുന്നോട്ടു നടന്നു ചെന്നത് കുട്ടികള്‍ക്കായുള്ള technoland ല്‍.അവിടെ കുറച്ചു നേരം കാറോട്ട മത്സരവും ഒക്കെ നടത്തി നേരെ ചെന്ന് കേറിയത് Textile machinery Pavilion ല്‍.അവിടെ,Spinning and Weaving Technology യുടെ തുടക്കം മുതല്‍, കൊച്ചു ചര്‍ക്കയില്‍ തുടങ്ങി,ഇപ്പോള്‍ നിലവിലുള്ള അത്യാധുനിക മെഷീനില്‍ എത്തി നില്‍ക്കുന്ന loom technology യെ കുറിച്ച് എല്ലാം ഉണ്ട്.ഓരോ പുതിയ കണ്ടുപിടുത്തവും എങ്ങനെ അതിനു തൊട്ടു മുന്‍പില്‍ ഉള്ളതില്‍ നിന്നും വ്യത്യാസപെട്ടിരിക്കുന്നു എന്ന് വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്.പണ്ട് മുതലുള്ള എല്ലാ loom machines ഉം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



പിന്നെ ,എങ്ങനെ നൂലുണ്ടാക്കുന്നു,അതുപയോഗിച്ച് തുണി നെയ്തെടുക്കുന്നു എന്നെല്ലാം പടിപടിയായുള്ള പ്രവര്‍ത്തനരീതി കാണിച്ചു തരുന്നുണ്ട്.ഇന്ത്യയില്‍ നിന്നുള്ള ചര്‍ക്ക അടക്കം പല രാജ്യങ്ങളില്‍ നിന്നുള്ള loom machines അവിടെ കണ്ടു.അവിടെയും ഒരു കിഡ്സ്‌ കോര്‍ണര്‍ ഉണ്ടായിരുന്നു.ടൊയോട്ടയുടെ ആദ്യ മോഡല്‍ ട്രക്ക് തനിയെ ഉണ്ടാക്കി നോക്കാനായി നിര്‍ദേശങ്ങള്‍ അടങ്ങിയ കിറ്റ്‌...നൂലുപയോഗിച്ച് പല സാധനങ്ങള്‍...നന്നു, നൂലുണ്ട ഉണ്ടാക്കി ,പിന്നെ അതുകൊണ്ടു ഒരു സ്ട്രാപ്പ് ഉണ്ടാക്കി. അങ്ങനെ പലതും....







നന്നുവും കണ്ണനും അകത്തു കടന്നിട്ടു പിന്നെ മണിക്കൂര്‍ രണ്ടു കഴിഞ്ഞു പുറത്തു വരാന്‍ .അപ്പോഴേക്കും വിശന്നു കുടല് കരിയാന്‍ തുടങ്ങി.മ്യുസിയത്തില്‍ തന്നെ ഉണ്ടായിരുന്ന ഒരു റെസ്റ്റോറന്റ് ല്‍ നിന്നും ലഞ്ച് കഴിച്ചു.

പിന്നെ കാണാന്‍ ഉള്ളത് Automobile Pavilion ആണ്.എങ്ങനെയാണു കാറുകള്‍ ഉണ്ടാക്കുന്നതെന്നു ആദ്യം മുതല്‍ അവസാനം വരെ പടിപടിയായുള്ള പ്രവര്‍ത്തനരീതിയിലൂടെ അവിടെ കാണിക്കുന്നുണ്ട്. ടൊയോട്ടയുടെ ആദ്യകാലത്തെ production technology ഉം ഇപ്പോള്‍ ഉള്ള പുതിയ രീതിയും ഒക്കെ വിശദമായി തന്നെ ഉണ്ട്.Production machines ഉം ഒരുപാടുണ്ട്.അങ്ങോട്ട്‌ കേറിയപ്പോള്‍ മുതല്‍ മനുവിനുണ്ടായ മാറ്റം കണ്ടു ഞാനും പിള്ളേരും വണ്ടറടിച്ചു പോയി.production machine ഒക്കെ കാണിച്ചു തരാന്‍ എന്താ ഒരു ഉത്സാഹം....(കാരണം,അതാണല്ലോ മനുവിന്റെ ജോലി)അങ്ങനെ അവിടെ നിന്നും പുറത്തു കടന്നപ്പോള്‍ നാലുമണിയായി.






അന്ന് തന്നെ വളരെ പ്രധാനപെട്ട വേറൊരു സ്ഥലം കൂടി ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുണ്ടായിരുന്നു.ലോകപ്രശസ്തമായ Tablewares ഉണ്ടാക്കുന്ന നോരിതാകെ ഗാര്‍ഡന്‍ (Noritake garden).ടൊയോട്ട മ്യുസിയത്തിന്റെ തൊട്ടടുത്ത്‌ തന്നെ ആയിരുന്നു അതും.നൂറു വര്‍ഷത്തില്‍ പരം പഴക്കമുള്ള നോരിതാകെ ലോകമെങ്ങും അറിയപെടുന്ന Tableware കമ്പനി ആണ്.1904 ല്‍ ആണ് കമ്പനിയുടെ തുടക്കം.അവിടെയുള്ള ക്രാഫ്റ്റ്‌ സെന്‍റെര്‍ ല്‍ എങ്ങനെയാണു സിറാമിക്സ് ഉണ്ടാകുന്നതെന്ന് കാണിക്കുന്നുണ്ട്.ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആളുകളുടെ അടുത്തുവരെ പോയി നമ്മുക്കു അവരുടെ പണി വൃത്തിയായി കാണാം.പിന്നെ പ്ലേറ്റില്‍ ഡിസൈന്‍സ് ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് അതിനും സൗകര്യം ഉണ്ട്.അതുകണ്ടപ്പോള്‍ തന്നെ നന്നുവും കണ്ണനും ചാടി വീണു...ഇപ്പൊ തന്നെ സ്വന്തമായി പ്ലേറ്റ് ഡിസൈന്‍ ചെയ്യണം....





രണ്ടുപേരെയും ഓരോ പ്ലേറ്റ് വാങ്ങി കൊടുത്തു പെയിന്റ്‌ ഉം കൊടുത്തു ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞു അവിടെ ഇരുത്തി ഞാനും മനുവും മൂന്നും നാലും നിലകളില്‍ ഉള്ള മ്യുസിയം കാണാന്‍ പോയി.ഇത്ര സുന്ദരമായ പ്ലേറ്റ്കളും കപ്പുകളും മറ്റു Tablewares ഉം ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്.കമ്പനി തുടങ്ങിയപ്പോള്‍ മുതല്‍,അതായതു നൂറു വര്‍ഷം മുന്‍പ് ഉണ്ടാക്കിയ പല സാധനങ്ങളും ഉണ്ട് അവിടെ.ഓര്‍ത്താല്‍ ആശ്ചര്യം തോന്നും ആ കലാകാരന്മാരുടെ കഴിവ്.ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ലാത്തതു കൊണ്ട് അതിനു സാധിച്ചില്ലയെന്കിലും,എന്റെ മനസ്സില്‍ ആ കലാകാരന്മാരുടെ കഴിവും അവരുടെ സൃഷ്ടികളുടെ സൗന്ദര്യവും ഒളി മങ്ങാതെ നില്ക്കുന്നു.പുറത്തേക്കിറങ്ങിയപ്പോള്‍ ‍ ഒരു മ്യുസിയം ഷോപ്പ് കണ്ടു.ഇതെല്ലം കണ്ടതിന്റെ ഹാങ്ങോവറില്‍ ,ഇപ്പൊ തന്നെ ഒരു ഡിന്നര്‍ സെറ്റ്‌ സ്വന്തമാക്കി വീട്ടില്‍ കൊണ്ട് പോകാം എന്നാ അത്യാര്‍ത്തിയില്‍ ചാടിക്കേറി അവിടേക്ക്.വില കണ്ടു കണ്ണ് മഞ്ഞളിച്ചു, പോയ അതേ സ്പീഡില്‍ തിരിച്ചിറങ്ങി.അവിടുത്തെ ഗാര്‍ഡനില്‍ അല്‍പനേരം ചുറ്റിപറ്റി നിന്നപ്പോഴേക്കും സന്ധ്യയായി.നന്നുവും കണ്ണനും ഡിസൈന്‍ ചെയ്ത പ്ലേറ്റുകള്‍ ,ചൂളയില്‍ ഒക്കെ കേറിയിറങ്ങി സുന്ദരിയായി വരാന്‍‍ രണ്ടാഴ്ച എടുക്കും.വീടിലേക്ക് അയച്ചു തരാനുള്ള അഡ്രസ്‌ ഒക്കെ കൊടുത്തു ഞങ്ങള്‍ നോരിതാകെയോട് വിട പറഞ്ഞു.

ഇനി ഹോട്ടല്‍ എവിടെയാണ് എന്ന് കണ്ടു പിടിക്കണം ...നാവിഗേറ്റര്‍ അല്ലെ കൂടെ ഉള്ളത്.. ധൈര്യമായി ചോദിക്കാലോ...ഫോണ്‍ no. കൊടുത്തപ്പോള്‍ പുള്ളിക്കാരിക്ക് കാര്യം മനസ്സിലായി.അപ്പോള്‍ തന്നെ പറഞ്ഞു തന്നു വഴി... അങ്ങനെ ഹോട്ടലില്‍ എത്തി ഒന്ന് ഫ്രഷ്‌ ആയപ്പോഴേക്കും ഡിന്നര്‍ കഴിക്കാനുള്ള വിശപ്പായി.നഗോയയില്‍ ഒരുപാടു ഇന്ത്യന്‍സും ഇന്ത്യന്‍ റെസ്റ്റോറന്റ്സും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.ഞങ്ങള്‍ താമസിക്കുന്ന ടോയാമയില്‍ ഇന്ത്യന്‍സ്‌ വളരെ കുറവാണ്.ഇന്ത്യന്‍ റെസ്റ്റോറന്റ്സ് അതിലും വളരെ കുറവ്.ഉള്ളത് തന്നെ പകിസ്ഥനികളോ ശ്രീലങ്കന്‍സോ ആയിരിക്കും... എന്നിട്ട് ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന് പേരിടും.ഇവിടെ ഞങ്ങള്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് ല്‍ നിന്നും ഫുഡ്‌ കഴികുന്നത് വളരെ അപൂര്‍വമാണ്.അതുകൊണ്ട് ഇവിടെ അങ്ങനെ വല്ലതും ഉണ്ടായാല്‍ നല്ലത് എന്നോര്‍ത്ത് പുറത്തിറങ്ങി ഒന്ന് നടന്നു നോക്കി...ദാ.. തേടിയ വള്ളി കാലില്‍... സന്തോഷത്തോടെ അവിടെ പോയിരുന്നു... പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു കൊണ്ട് യാതൊരു സ്വാദും ഇല്ലാത്ത ഫുഡ്‌....കണ്ണന്‍ ഒന്നും കഴിക്കാതെ അവിടെ വച്ച് തന്നെ ഉറക്കമായി.കഴിച്ചെന്നു വരുത്തി ഞങ്ങളും വേഗം തടിതപ്പി. ഇനി നാളെ ഒരു ദിവസം കൂടി നഗോയയില്‍... നാളെ കാണാനുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചു ഞാന്‍ സുഖമായി കിടന്നുറങ്ങി.

Tuesday, September 7, 2010

നഗോയ,ജപ്പാന്‍

ജപ്പാനില്‍ എല്ലാ സീസണിലും അവധികള്‍ ഉണ്ടാകുക പതിവാണ്.കുട്ടികള്‍ക്ക്‌ മാത്രമല്ല,ഓഫീസുകള്‍ക്കും,കമ്പനികള്‍ക്കും എല്ലാം ആ തരത്തിലുള്ള അവധി ഉണ്ടാകും.വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ആളുകളുടെ നാടാണിതെന്നു മിക്കവര്‍ക്കും അറിയാമായിരിക്കും.കഠിനാധ്വാനം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അതെന്താണ് എന്നെനിക്ക് മനസ്സിലായത്‌ ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ ആണ്.അതുകൊണ്ട് തന്നെ സീസണ്‍ മാറുന്നതനുസരിച്ച് കിട്ടുന്ന ഈ അവധികള്‍ മിക്കവാറും യാത്രകള്‍ക്കായി മാറ്റി വയ്ക്കുന്നു.വേനലിലെ ഈ അവധിക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. നമ്മുടെ നാട്ടിലും കര്‍ക്കടകത്തില്‍ പിതൃക്കളെ അനുസ്മരിക്കാന്‍ വാവുബലി ഉണ്ടല്ലോ... അതുപോലെ ഇവിടെയും പിതൃക്കളെ ആചരിക്കുന്ന ചടങ്ങുകള്‍ക്കായുള്ള ദിവസങ്ങളാണ് ഈ അവധി."ഒബോന്‍ യാസുമി" എന്നാണ് അതിന്റെ പേര്.

എന്റെ ഓഫീസിനു നാല് ദിവസവും മനുവിന് ആറു ദിവസവും അവധി ഉണ്ടായിരുന്നു. ഒരു യാത്ര പോയിട്ട് കുറെ നാളുകള്‍ ആയതു കൊണ്ട് എവിടെകെന്കിലും ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ എന്ന് നേരത്തെ മുതല്‍ ആലോചിച്ചിരുന്നു.എങ്കിലും അത് നഗോയ ആവട്ടെ എന്ന് തീരുമാനിച്ചത് പോകുന്നതിനു ഒരു ദിവസം മുന്‍പ് മാത്രം.രണ്ടു ദിവസത്തെ പ്രോഗ്രമേ ഉണ്ടായിരുന്നുള്ളൂ.എല്ലാ യാത്രകളിലും കൂടെ ഉണ്ടാവാറുള്ള എന്റെ കൂട്ടുകാരിയും കുടുംബത്തിനെയും വിളിച്ചു പറഞ്ഞപ്പോള്‍ അവര്‍ എവിടേക്ക് വരാനും റെഡി.പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു... ഹോട്ടല്‍ ബുക്കിംഗ്,പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ്‌ എടുക്കല്‍....ഒക്കെ വേഗം ചെയ്തു.രണ്ടു ദിവസം കൊണ്ട് എല്ലാമൊന്നും കാണാന്‍ സാധിക്കില്ല എന്നറിയാമായിരുന്നു.എങ്കിലും ടൊയോട്ടയും അതിന്റെ എക്സിബിഷന്‍ സെന്റെരും,മ്യുസിയവും ഒക്കെ ലിസ്റ്റില്‍ ആദ്യം സ്ഥലം പിടിച്ചു.പിന്നെ വളരെ പ്രശസ്തമായ നഗോയ കാസില്‍,അത്സുത Shrine ,നഗോയ പോര്‍ട്ട്‌ അക്വേറിയം,എന്നിവയും പിന്നാലെ വന്നു. കാസിലും shrine ഉം ഒക്കെ കാണാന്‍ ഞാനും,ടൊയോട്ട മ്യുസിയം കാണാന്‍ മനുവും കണ്ണനും ഉത്സാഹം കാണിച്ചു.നന്നുവിനു അക്വേറിയത്തിനോടായിരുന്നു താല്പര്യം.അതിനു കാരണം ,അവിടെ ഈയിടെ എത്തിയ പുതിയ killer whale നെ കാണാം എന്നുള്ളതും.അങ്ങനെ ഈ പറഞ്ഞ സ്ഥലങ്ങളുടെ ഒക്കെ പ്രിന്റ്‌ ഔട്ട്‌ എടുത്തു വച്ചു.ഫോണ്‍ നമ്പരോ,അഡ്രസോ,പിന്‍കോഡോ ഉണ്ടെങ്കില്‍,നാവിഗേറ്ററില്‍ ഫീഡ് ചെയ്താല്‍,വഴി നമ്മള്‍ തെറ്റിച്ചാലും നാവിഗേറ്റര്‍ പറഞ്ഞു തന്നു കൊള്ളും.

യാത്ര എന്ന് കേട്ടതും കണ്ണന്‍,"പെത്തി" എടുത്തു കൊണ്ട് വരുന്നു,അവന്റെ ഡ്രസ്സ്‌ ഒക്കെ ആദ്യം തന്നെ എടുത്തു വയ്ക്കുന്നു,ബാക്കി എല്ലാവരും കൊണ്ട് കൊടുക്കുന്ന മുറയ്ക്ക് എല്ലാം അടുക്കി വയ്ക്കുന്നു... ആകെ ബഹളമയം.എന്നിട്ടൊരു ഡിമാന്റും "പെത്തി ബോക്കു എടുക്കും"(ഞാന്‍ എന്നതിന്റെ ജപ്പാനീസ് വാക്കാണ് ബോക്കു....പെണ്ണുങ്ങള്‍ "വാതാഷി" എന്നും).ഓകേ... അങ്ങനെ "പെത്തിയുടെ" കാര്യം തീരുമാനമായി. അപ്പോഴാണ് എന്റെ കൂട്ടുകാരിയുടെ ഫോണ്‍...അവര്‍ക്ക് വരന്‍ സാധിക്കില്ല... മോന് പെട്ടെന്നൊരു പനി.ഒരുമിച്ചു പോകാന്‍ സാധിക്കില്ലലോ എന്ന് വിഷമമായെങ്കിലുംകുട്ടികളുടെ ഉത്സാഹം കണ്ടപ്പോള്‍ പോകാതെയിരിക്കാനും വയ്യ.അങ്ങനെ അവരില്ലാതെ ഞങള്‍ മാത്രം പോകാന്‍ തീരുമാനിച്ചു.രാവിലെ നേരത്തെ എഴുന്നെല്കണം എന്നും പറഞ്ഞു കുട്ടികളെ ഉറങ്ങാന്‍ വിട്ടു.
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു റെഡിയായി.കാറില്‍ സാധനങ്ങള്‍ ഒക്കെ എടുത്തു വച്ചു വീട് പൂട്ടി ഇറങ്ങിയപ്പോള്‍ ആറു മണി.ആദ്യം ടൊയോട്ട മ്യുസിയത്തില്‍ പോകാം എന്ന് കരുതി അവിടുത്തെ ഫോണ്‍നമ്പര്‍ നാവിഗേറ്ററില്‍ ഫീഡ് ചെയ്തപ്പോള്‍ ആകെ 292km.എക്സ്പ്രസ്സ്‌ ഹൈവേ വഴിയാണെങ്കില്‍ അധികം തിരക്കില്ലെങ്കില് ‍വേഗം എത്താവുന്നതെ ഉള്ളു. പക്ഷെ അവധി ഞങ്ങള്‍ക്ക് മാത്രമല്ലലോ... എല്ലാവരും യാത്ര തന്നെ ആകും മെയിന്‍ പരിപാടി... അത് കൊണ്ട് നല്ല ട്രാഫിക്‌ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.ETC(Electronic Toll Collection ) എന്ന ഉപകരണം കാറില്‍ ഉണ്ടെങ്കില്‍ ശനിയും ഞായറും വെറും 1000 yen നു ജപ്പാനില്‍ എവിടെയും എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ പോകാം.അതല്ല എങ്കില്‍ ഹൈവേക്കു മാത്രമായി നല്ല ഒരു തുക ചിലവാകും.
അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ഹൈവേയിലേക്ക് കയറിയതും നന്നുവിനു വിശക്കാന്‍ തുടങ്ങി.അതിനു കാരണം ഹൈവേയുടെ സൈഡില്‍ ഉണ്ടാകുന്ന വിശ്രമ കേന്ദ്രങ്ങള്‍ ആണ്.അവിടെ നിന്നുള്ള ഭക്ഷണം കഴിക്കല്‍ രസമാണ്.ഓരോ സ്ഥലത്തിന്റെയും സ്പെഷ്യല്‍ ഫുഡ്‌ കഴിക്കാം.എന്തായാലും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചാല്‍ വിശ്രമിക്കുക എന്നത് പതിവായത് കൊണ്ട് നഗോയ എത്തുന്നതിനു മുന്‍പ് രണ്ടു സ്ഥലത്ത് നിര്‍ത്തേണ്ടി വന്നു.റോഡില്‍ വിചാരിച്ച അത്ര തിരക്കുണ്ടയില്ല. ഞങ്ങള്‍ പോകുന്ന ഈ എക്സ്പ്രസ്സ്‌വെ കടന്നു പോകുന്ന വഴിയില്‍ ഒരുപാട് ടണലുകള്‍ ഉണ്ട്.നഗോയ എത്തുന്നതിനു മുന്‍പ് മുപ്പതില്‍ കൂടുതല്‍ ചെറുതും വലുതുമായ ടണലുകളില്‍ കൂടി കടന്നു പോയി.മിക്കവയും വലുതാണ്‌.ഏറ്റവും നീളം കൂടിയ ടണല്‍ 11km ഉണ്ടായിരുന്നു.ടണലുകളില്‍ കൂടി വണ്ടി ഓടിക്കുമ്പോള്‍ ഉള്ള പ്രത്യേകത ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ??കുറേനേരം നേരെ മാത്രം നോക്കി ഓടിക്കുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ വണ്ടി തെന്നുന്നതായി തോന്നും....എനിക്കത് ചെറിയ ടണലില്‍ കൂടി തോന്നാറുണ്ട്... അപ്പോള്‍ പിന്നെ 11km ഉള്ള ടണലിന്റെ കാര്യം പറയാനുണ്ടോ??(അതോ ഇനി എനിക്ക് മാത്രമാണോ അങ്ങനെ തോന്നുന്നത് ആവൊ??) എത്ര ഓടിച്ചിട്ടും തീരുന്നില്ലലോ ഈശ്വരാ എന്ന് വിചാരിച്ചു ഇരുന്നു ഞാന്‍.ഇത്ര നീളമുള്ള ടണല്‍ ഉണ്ടാക്കാന്‍ എന്തുമാത്രം അധ്വാനം വേണ്ടി വന്നിരിക്കും എന്നൊക്കെ ഓര്‍ത്തു അത്ഭുതപ്പെടുമെന്കിലും ടണലിലൂടെ ഉള്ള യാത്ര എനിക്കത്ര ഇഷ്ടമുള്ള കാര്യം അല്ല.





രാവിലെ തന്നെ നല്ല മൂടല്‍മഞ്ഞു ആയിരുന്നു....



ആറുമണിക്ക് വീട്ടില്‍ നിന്നും പുറപെട്ട ഞങ്ങള്‍ ഒന്‍പതു മണിക്ക് nagoya exit ല്‍ എത്തി.നേരെ പോയത് ടൊയോട്ട മ്യുസിയത്തിലേക്ക്.പക്ഷെ അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണ് അറിയുന്നത് പ്രവേശനസമയം ഒന്‍പതര ആണ് എന്ന്.അരമണിക്കൂര്‍ അവിടെ കത്ത് നില്ക്കാന്‍ തോന്നിയില്ല.തലേന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് അത്സുത shrine(Atsutha shrine) അവിടെ അടുത്ത് തന്നെ ആണ്.എങ്കില്‍ അവിടെ പോയിട്ട് തിരിച്ചു വീണ്ടും മ്യുസിയത്തിലേക്ക് എത്താം എന്ന് കരുതി വീണ്ടും നവിഗെറ്ററില്‍ കുത്തി,അത്സുതയിലേക്ക് തിരിച്ചു.അടുത്ത് തന്നെ ആയിരുന്നു അത്.വളരെ ഭംഗിയുള്ള വിശാലമായ ഒരു കോമ്പഔണ്ടിനുള്ളിലായിരുന്നു shrine.ഒരുപാട് വന്മരങ്ങള്‍ കാടുപോലെ തിങ്ങി വളരുന്നുണ്ട് അവിടെ.വലിയൊരു സിറ്റിയുടെ നടുക്കാണ് ഇങ്ങനെ ഒരു സ്ഥലം എന്നോര്‍ക്കണം.പക്ഷെ ഇത് ജപ്പാനില്‍ പതിവ് കാഴ്ച ആണ്.ടോക്യോ,ഒസാക പോലുള്ള വന്‍നഗരങ്ങളിലും കാണാം ഇതുപോലുള്ള shrines.ക്യോട്ടോന്റെ കാര്യം പറയാനുമില്ല..അത്രയധികം temples and shrines ഉള്ള സ്ഥലമാണ്‌ ക്യോട്ടോ.കാര്‍പാര്‍ക്കിംഗില്‍ നിന്നും shrine ന്റെ കൊബൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ എന്തൊരു കുളിര്‍മ....സൂര്യപ്രകാശം നേരിട്ട് താഴേക്ക്‌ വീഴാത്ത വിധത്തില്‍ വന്മരങ്ങള്‍.ഇവിടെയും shrine ല്‍ ഒക്കെ പോകുന്നതിനു വൃത്തിയുള്ള മനസ്സും ശരീരവും ആവണം എന്നുണ്ട്.നമ്മുടെ നാട്ടിലും അമ്പലത്തില്‍ കേറാന്‍ കുളിച്ചിട്ടല്ലേ പോകാറുള്ളൂ.ഇവിടെ കരിങ്കല്ല് പാകിയ വെള്ളം നിറച്ച വലിയ ഒരു തൊട്ടിയും, വെള്ളം കോരിയെടുക്കാന്‍ മരം കൊണ്ടുണ്ടാക്കിയ ഒരു മരുകയും ഉണ്ട്.കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കണം എന്നാണ്, അതില്‍ കയ്യ് മാത്രം എല്ലാവരും കഴുകും..മേയ്കപ്പിട്ട മുഖവും,ചെരുപ്പോ ഷൂസോ ഇട്ട കാലും എങ്ങനെ കഴുകും?അതുകൊണ്ട് അത് രണ്ടും വിട്ടു കളഞ്ഞു കയ്യ് മാത്രം കഴുകും.എന്ത് തണുപ്പാനെന്നോ ആ വെള്ളത്തിന്‌... ചെറിയ ഒരു ഉറവയിലൂടെ വെള്ളം തൊട്ടിയിലേക്ക് വന്നുകൊണ്ടേയിരിക്കും.





കയ്യ് കഴുകി നേരെ നടന്നെത്തിയത് ഒരു വൃക്ഷമുത്തശ്ശിയുടെ അടുത്തേക്ക്.600 ല്‍പരം വര്ഷം പഴക്കമുള്ള ആ മരമുത്തശ്ശിയുടെ ഗാംഭീര്യം ഒന്ന് കാണണം.



ഇക്കെബാന എന്നതു മിക്കവര്‍ക്കും അറിയാമായിരിക്കും അല്ലെ...എങ്കിലും ഒന്ന് പറയാം...ജാപ്പനീസ് ഫ്ലവര്‍ അറേഞ്ച്‌മെന്റ്നെയാണ് ഇക്കെബാന എന്ന് പറയുന്നത്.വളരെ പഠനസാധ്യതകള്‍ ഉള്ള ഒരു കലാരൂപമാണിത്.ജാപ്പനീസ് ആളുകള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട് ഇക്കെബാന ഒരുക്കുവാന്‍.ഇത് തന്നെ പല വിഭാഗങ്ങള്‍ ആയി തിരിച്ചിട്ടുണ്ട്.അവിടെ നിന്നും ചെറിയ ചെറിയ വിഭാഗങ്ങള്‍ വേറെയും.ഓരോ ലെവല്‍ കോഴ്സ് പസവനും നല്ല പാട്പെടണം.ഞാനും ഇക്കെബാനയുടെ sogetsu എന്ന ലൈനില്‍ ഒരു വര്ഷം പടിപ്പു നടത്തി,ലെവല്‍ 1,2 പാസായി സര്‍ട്ടിഫിക്കറ്റ് വാങ്ങി വീട്ടില്‍ വച്ചിട്ടുണ്ട്.അപ്പോള്‍ പറഞ്ഞു വന്നത് ഇക്കെബനയുടെ ഭംഗിയെ പറ്റി.വളരെ സിമ്പിള്‍ ആയിരിക്കും ഇതിലെ "ഇക്കെനോബോ" എന്നാ ഒരു വിഭാഗം.ഏറ്റവും ഭംഗി അതിനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മിക്കവാറും എല്ലാ shrine ലും ഈ അറേഞ്ച്‌മെന്റ്സ് ഉണ്ടാകും.shrine ന്റെ മാത്രമല്ല,വീടുകളിലും പൂമുഖത്ത് ഫ്ലവര്‍ അറേഞ്ച്മെന്റ് ചെയ്യുക എന്നത് ഇവിടെ പതിവാണ്.മിക്കവാറും വയസയവര്‍ ആണ് ഇതൊക്കെ ചെയ്യാറ്.







അങ്ങനെ ഞങ്ങള്‍ നടന്നു Atsuta shrine ന്റെ പ്രധാന കെട്ടിടത്തിന്റെ മുന്നിലെത്തി.മുന്നില്‍ നിന്ന് കാണാം എന്നല്ലാതെ അകത്തേക്ക് പ്രവേശനം ഇല്ല.








രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ shrine ന്റെ ഉത്ഭവം.അതിനൊരു കാരണം പറയുന്നത്,ജപ്പാന്‍റെ വിശുദ്ധമായ മൂന്നു നിധികളില്‍ ഒന്നായ "Kusanagi no tsurugi" എന്ന വാള്‍(sword) സൂക്ഷിക്കപെട്ടിട്ടുള്ളത് ഇവിടെയാണ് എന്നാണ്.ഈ വാള്‍, Sun Goddess ആയ Ameterasu ന്റെ കയ്യില്‍ നിന്നുള്ള സമ്മാനമായാണ് കണക്കാക്കപ്പെടുന്നത്.സന്ദര്‍ശകര്‍ക്ക് കാണാനൊന്നും സാധിക്കില്ല ഈ വാള്‍.ഉണ്ട് എന്നും നഷ്ടപ്പെട്ട് പോയി എന്നും ഒക്കെ പറയപ്പെടുന്നു.എങ്കിലും അതിന്റെ സ്ഥാനം ഇവിടെയാണ് എന്നുള്ളതാണ് Atsuta shrine നെ പ്രശസ്തമാക്കുന്നത്.



ഇപ്പോഴുള്ള ഈ shrine 1893 ലും പിന്നെ 1935 ലും പുന പരിഷ്കൃതമാക്കിയതാണ്.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനിലെ മിക്കവാറും shrines ഉം പ്രധാനപെട്ട castles ഉം നശിപ്പിക്കപ്പെടുകയുണ്ടായി.പക്ഷെ മിക്കവാറും എല്ലാം തന്നെ പുനര്‍നിര്‍മിച്ചു യുദ്ധത്തിനു ശേഷം.
ജപ്പാന്റെ വിശുദ്ധമായ മൂന്നു നിധികളെപ്പറ്റി പറഞ്ഞല്ലോ...
അത്1.Yasukami no Magatama Jewel
2.Yata no Kagami
3.kusanagi no Tsurugi എന്നിവയാണ്.ആദ്യത്തേത് Yasukami no Magatama എന്ന രത്നം,രണ്ടാമത്തേത് Yata no Kagami എന്ന കണ്ണാടി, പിന്നെ kusanagi no tsurugi എന്നാ വാളും.ഇതൊക്കെ കാണാന്‍ സാധിച്ചിട്ടുള്ളത് ചക്രവര്‍ത്തിമാര്‍ക്ക് മാത്രം.ആദ്യം പറഞ്ഞ രത്നം ഇപ്പോഴും ഇപ്പോഴത്തെ Emperor ന്റെ കൊട്ടാരത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു.എങ്ങനെയായാലും,ഇതൊന്നും ഒരു കാലത്തും സാധാരണ ജനങ്ങള്‍ കണ്ടിട്ടില്ല.പക്ഷെ ഉണ്ട് എന്നെല്ലാവരും വിശ്വസിക്കുന്നു.ജപ്പാന്റെ ശക്തി ഈ അതിവിശിഷ്ട വസ്തുക്കളെ ആശ്രയിച്ചിരിക്കുന്നു എന്നും പറയപ്പെടുന്നു.അവിടെയെല്ലാം ചുറ്റി നടന്നു കാണാന്‍ തന്നെ ഒരുപാടു സമയം എടുത്തു.വേനലിന്ലെ ചൂടിലും അവിടുത്തെ തണുപ്പും ശാന്തതയും കുറച്ചു നേരം കൂടി അവിടെ ചിലവഴിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും വലിയവരുടെ താല്പര്യം കുട്ടികള്‍ക്ക് ഇല്ലാലോ ഈ വക കാര്യങ്ങളില്‍....കണ്ണന്‍, ടൊയോട്ട മ്യുസിയത്തിലേക്ക് പോകാന്‍ ബഹളം തുടങ്ങി....അങ്ങനെ Atsuta യോട് യാത്ര പറഞ്ഞു ഞങള്‍ ടൊയോട്ടയിലേക്ക് തിരിച്ചു.