Saturday, August 10, 2013

പേരറിയാത്ത നൊമ്പരം

പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത ഒരു വിഷമം മനസ്സിനെ ബാധിച്ചിട്ടു ഇതാ, ഒരു മാസം തികയുന്നു. നോക്കെത്താദൂരത്തേക്കു ഒരു യാത്ര പോയി,തിരിച്ചു എന്റെ സ്വന്തം കൂട്ടിലേക്ക് വന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം മനസ്സില് ബാക്കി നില്ക്കുന്നു.എങ്ങനെ വിശേഷിപ്പിക്കണം അതിനെ?

ഈ വർഷവും നാട്ടിൽ പോകുക എന്ന കാര്യം നടപ്പില്ല എന്നാണ് ഒരു മാസം മുൻപ് വരെ ഞാൻ കരുതിയിരുന്നത്.പെട്ടന്ന് ഒരു ദിവസം ഒരു അത്ഭുതം പോലെ തടസ്സങ്ങൾ എന്ന് കരുതിയിരുന്ന എല്ലാം വഴിമാറി പോയപ്പോൾ ഞാൻ തന്നെ അമ്പരന്നു പോയി. പോകണോ വേണ്ടയോ എന്ന് എന്നിട്ടും പലതവണ സംശയിച്ചു.പിന്നെ മനസ്സിനെ പറഞ്ഞു ഉറപ്പിച്ചു,എല്ലാ തടസ്സങ്ങളും മാറിയത് എനിക്ക് പോകാൻ ഉള്ള ഒരു വാതിൽ തുറന്നു തരലാണ്.ആ വാതിലൂടെ ഞാൻ പോയെ പറ്റൂ. തീരുമാനം എടുത്തു കഴിഞ്ഞപ്പോൾ പിന്നെ ബാക്കി എല്ലാം എളുപ്പത്തിൽ നടന്നു,ടിക്കറ്റ്‌ ബുക്ക്‌ ചെയ്യലും നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളും.രണ്ടു ദിവസത്തിനുള്ളിൽ തയ്യാറായി.

നാല് വര്ഷങ്ങള്ക്ക് ശേഷം നാട് കാണാൻ പോകുന്നു.പല സുഹൃത്തുക്കളും ചോദിച്ചു,എന്ത് തോന്നുന്നു എന്ന്. മറുപടിയ്ക്കായി ഞാൻ എന്റെ മനസ്സിലേക്ക് നോക്കി,പക്ഷെ നിശബ്ദം, ശാന്തം... ആകാംക്ഷയോ അത്യുൽസാഹമൊ ഉണ്ടായില്ല. വല്ലാത്ത ഒരു പേടി മാത്രം എന്തിനെന്നു മനസ്സിലായും ഇല്ല. ഒരു മാസത്തേയ്ക്ക് മനുവിനെ തനിച്ചാക്കി ഞാനും കുട്ടികളും പറന്നു,നോക്കെത്താ ദൂരത്തുള്ള സ്വന്തം നാട്ടിലേയ്ക്ക്.

ഖത്തർ എയർവെയ്സ് വിമാനം കൊച്ചിയിൽ ഇറങ്ങാൻ നേരം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം എന്ന് തോന്നുന്നുണ്ടോ? അറിയില്ല, അപ്പോഴും ഉത്തരം ഇല്ല, മനസ്സ് നിശബ്ദം.
കാത്തു നിന്നിരുന്നത് ഒരേ ഒരു സഹോദരൻ മാത്രം.മനസ്സിലേയ്ക്ക് ഓടി എത്തിയ ഓർമ്മകൾ പക്ഷെ ,വര്ഷങ്ങള്ക്ക് മുൻപ് എല്ലാ വേനലവധിയ്‌ക്കും നാട്ടിലെത്തുന്ന എന്നെ കാത്തു വിമാനത്താവളത്തിൽ ഉണ്ടാകുമായിരുന്ന അമ്മയും അച്ഛനും മറ്റു ബന്ധുക്കളും ആണ്.ഇല്ല, ഈ തവണ ആരും ഇല്ല... നാല് വർഷങ്ങൾ വല്ലാത്ത അകൽച്ച എനിക്ക് സമ്മാനിച്ചു എന്റെ നാട്.അമ്മ ഇല്ലാതെ ആകുമ്പോൾ വീടും മറ്റു ബന്ധങ്ങളും ഇല്ലാതെ ആകുന്നു എന്ന സത്യവും പതുക്കെ തിരിച്ചറിഞ്ഞു.
വീട്ടിലേയ്ക്കുള്ള യാത്രയിൽ ഞാൻ സ്വയം ചോദിച്ചു,എനിക്കെന്താണ് പറ്റിയത്?പിന്നെ സമാധാനിച്ചു,രണ്ടു ദിവസം കൊണ്ട് എല്ലാം ശെരിയാകും.കാത്തിരിക്കുന്ന അച്ഛന്റെ അടുത്തേയ്ക്ക് എത്തിയപ്പോഴും, വിരസമായ,ശൂന്യമായ വീട് കണ്ടു മനസ്സ് വീണ്ടും പേരറിയാത്ത ആ നൊമ്പരത്തിലേക്ക് വീണുപോയി.
പിന്നീട് എത്ര ദിവസങ്ങള്,ബന്ധുവീട് സന്ദർശനങ്ങൾ,പൊള്ളയായ വാക്കുകൾ ,സുഖാന്വേഷണങ്ങൾ,..പക്ഷെ ആ നൊമ്പരം എന്നെ വിട്ടു പോയതെ ഇല്ല. ഇതെന്റെ നാടല്ലെ,ഇവിടെ ഉള്ളവർ ഒക്കെ പരിചയക്കാരല്ലേ എന്നൊക്കെ ഞാൻ പലവട്ടം മനസ്സിനോട് ദേഷ്യപ്പെട്ടു.

പൊട്ടിപൊളിഞ്ഞ റോഡിനെകുറിച്ചും,കുട്ടികളെ ഓടിച്ചിട്ട്‌ കടിക്കുന്ന കൊതുകിനെകുറിച്ചും സംസാരിക്കുമ്പോൾ,ഉള്ളിന്റെ ഉള്ളിൽ ഞാൻ അന്വേഷിച്ചു,ആരോടാണ് എന്റെ ഈ പരാതി ?എന്തിനു വേണ്ടി? ഓരോ യാത്രയും കഴിഞ്ഞു തിരികെ വീടെത്തുമ്പോൾ വീണ്ടും ആ നൊമ്പരം എന്നെ മുറിപ്പെടുത്തി.പതുക്കെ എനിക്ക് മനസ്സിലായി,ഞാൻ താരതമ്യം ചെയ്യുകയാണ്,പണ്ടത്തെ നാട്ടിലേയ്ക്കുള്ള വരവും,വീടും,ആളുകളും ,ബഹളങ്ങളും;,ഇപ്പോഴത്തെ ശൂന്യതയും തമ്മിൽ.അമ്മ ഇല്ലാതെ ആയതോടെ മുറിഞ്ഞുപോയ ബന്ധങ്ങൾ തന്നെ എല്ലായിടത്തും.ആകാംഷയോടെ കാത്തിരിക്കാൻ ആരുമില്ല എന്ന സത്യം ഞാൻ മനസിലാക്കുന്നു.പൊള്ളയായ സുഖന്വേഷണങ്ങൾ എന്നെ നൊമ്പരപ്പെടുത്തുന്നു.ജീവിതമെന്നാൽ പണമാണ് മുഖ്യം എന്ന് എല്ലായിടത്തു നിന്നും കേട്ടു.വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടിമെതിക്കാനുള്ള ആളുകളുടെ ഉത്സാഹം കണ്ടു,സ്നേഹത്തോടെ എന്ന വ്യാജേന കുറ്റപ്പെടുത്തലുകൾ കേട്ടു.
മുറിവ് വീണ എന്റെ മനസ്സിനെ പക്ഷെ ഞാൻ വഴക്ക് പറഞ്ഞു,എല്ലാം നിന്റെ തോന്നലുകൾ ആണ് എന്ന്.എത്രയോ നല്ല കാര്യങ്ങൾ ഉണ്ടായി!!

കുട്ടികള്ക്ക് അവരുടെ കസിൻസ് ന്റെ കൂടെയുള്ള ഏറ്റവും നല്ല ദിവസങ്ങള് കിട്ടി,സ്നേഹവും സ്വാതന്ത്ര്യത്തോടെ ഉള്ള ഇടപെടലുകളും എന്നും തന്നിരുന്ന,ജീവിതത്തിലെ പ്രതിസന്ധികളിൽ കൂടെ നിന്ന ഭർത്താവിന്റെ വീട്ടുകാർ, സ്വന്തം സഹോദരൻ,ഇതൊക്കെ എന്റെ സന്തോഷങ്ങൾ അല്ലെ?
ഓണ്‍ലൈനിൽ വര്ഷങ്ങളോളം കണ്ടു പരിചയപ്പെട്ട സൌഹൃദങ്ങൾ,നേരിട്ട് കണ്ടപ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല ആരോടും.മനസ്സ് തുള്ളിച്ചാടിയ നിമിഷങ്ങൾ ആയിരുന്നു ഓരോന്നും.കോളേജ് കാലം മുതൽ ഇന്നും കാത്തു സൂക്ഷിക്കുന്ന (അവരുടെ മിടുക്ക് കൊണ്ട്,തീര്ച്ചയായും എന്റെ അല്ല)സൌഹൃദങ്ങളെയും കാണാൻ കഴിഞ്ഞത് സുകൃതം മാത്രം.

എങ്കിലും,എങ്കിലും.. ആ കുഞ്ഞു നൊമ്പരം,അതെന്നെ വിട്ടു പോയില്ല.തിരിച്ചു പോരാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഞാൻ ഒരു കാര്യം മനസ്സിലാക്കി ,ചെറിയ ഒരു ആശ്വാസം മനസ്സിനെ തഴുകുന്നുണ്ട്.അതെന്നെ അമ്പരപ്പിച്ചു,ഇത് ഞാൻ തന്നെയോ?മനസ്സിലുണ്ടായിരുന്ന നാടിന്റെ ചിത്രം പാടെ മാറിപ്പോയോ?അല്ല,നാടിനും നാട്ടുകര്ക്കും ഒന്നും സംഭവിച്ചിട്ടില്ല,എന്റെ കുറ്റപ്പെടുത്തലുകൾ ആരും അർഹിക്കുന്നതും അല്ല,നാല് വര്ഷത്തോളം നാടിനെ മറന്ന ഞാൻ തന്നെയല്ലേ പ്രതി?

തിരിച്ചു ഡാലസിൽ എത്തിയ നിമിഷം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം?
അതെ എന്ന് പറഞ്ഞത് അറിയാതെ ആയിരുന്നു, മനസ്സിലേക്ക് നോക്കിയപ്പോൾ നൊമ്പരത്തിന് പിന്നിൽ ഒരു കുഞ്ഞു പുഞ്ചിരി ഒളിച്ചിരിക്കുന്നു. എത്ര അപരിചിതം നിന്റെ വഴികൾ എന്റെ പ്രിയപ്പെട്ട മനസ്സേ...

Monday, May 20, 2013

കറിവേപ്പില


ബ്ലോഗ്‌ തുടങ്ങിയ കാലം മുതൽ തന്നെ നൊസ്റ്റാൾജിയ എന്ന പതിവുകാര്യം എന്റെ ബ്ലോഗിൽ വേണ്ട എന്ന് തീരുമാനിച്ചിരുന്നു ഞാൻ. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ബാല്യം ആയതു കൊണ്ടാവാം,കഴിഞ്ഞു പോയ കാലത്തെ കുറിച്ച് കൂടുതൽ ഓർത്ത്‌ വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യാത്തത് കൊണ്ടും ആകാം അങ്ങനെ ഒരു തീരുമാനം എടുത്തത്‌.അച്ഛനമ്മമാർ ഉദ്യോഗസ്ഥർ ആയിരുന്ന വളരെ സാധാരണം ആയ ഒരു ബാല്യകൌമാരം ആയിരുന്നു എന്റേത്. പ്രത്യേകിച്ച് ഓർത്ത്‌ വയ്ക്കാൻ ഒന്ന് തന്നെ ഇല്ലായിരുന്നു താനും. എന്നിട്ടിപ്പോൾ എന്തിനാണ് എന്റെ മനസ്സ് ഒരു നൊസ്റ്റാൾജിയയിലേക്ക് ,അതും എന്റെ അനുവാദം ഇല്ലാതെ പായുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.നാട് വിട്ടിട്ട് കുറെയധികം വർഷങ്ങൾ ആയതു കൊണ്ടോ,നാട്ടിൽ ഒന്ന് പോയി വന്നിട്ട് നാല് വര്ഷം കഴിഞ്ഞതിന്റെ നീറ്റലോ ,അതുമല്ലെങ്കിൽ കുഞ്ഞുന്നാളിൽ മനസ്സിനെ അത്രമേൽ സ്വാധീനിച്ച ചില ഗന്ധങ്ങൾ എന്നെ തേടി ഇപ്പോൾ എത്തിയതുകൊണ്ടോ .... ആർക്കറിയാം മനസ്സിന്റെ വിചിത്രത.!!!!!

കഴിഞ്ഞു പോയ പന്ത്രണ്ടു വർഷങ്ങൾ ജപ്പാൻ എന്ന വിദേശ രാജ്യത്ത്,ആ നാടിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട്‌ ,ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാലഘട്ടത്തിൽ ആയിരുന്നു ഞാൻ.സ്വന്തം നാട് എന്ന് എന്റെ കുട്ടികൾ ഇപ്പോഴും കരുതുന്നത് ജപ്പാനിലെ ആ കൊച്ചു ഗ്രാമത്തിനെ ആണ്.ആകെ അവിടെ ഉണ്ടായിരുന്ന വിദേശികൾ ഞങ്ങൾ ആയതു കൊണ്ട് എല്ലാവര്ക്കും ഞങ്ങളെ അറിയാം.ആരോടും അങ്ങനെ പെട്ടന്ന് അടുക്കാത്തവർ ആണ് ജാപ്പനീസ് ആളുകള് എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും എന്റെ അനുഭവം നേരെ മറിച്ചായിരുന്നു. ഒരു പാട് കൂട്ടുകാര്,എന്ത് സഹായവും ചെയ്തു തരുന്നവർ ,എന്റെ നീണ്ട ജപ്പാൻ വാസത്തിലൂടെ ഞാൻ നേടിയെടുത്ത വിലമതിക്കാനാവാത്ത നിധിയാണ്‌ എന്റെ ആ കൂട്ടുകാർ. അമ്മയുടെ പ്രായമുള്ളവർ വരെ കൂട്ടുകാര്. അവരുടെ ഒക്കെ വീട്ടിലെ അമ്മൂമ്മമാർ എന്റെയും അമ്മൂമ്മ. ആഴത്തിൽ വേരോടിയ ഒരു വൃക്ഷത്തെ പറിച്ചെടുത്തതു പോലെ ,ആറു മാസങ്ങൾക്ക് മുൻപ് അവിടെ നിന്നും വിട പറയുമ്പോൾ ,എന്റെ ഹൃദയം വിങ്ങിയത് പോലെ ഒരു കാലത്തും ഞാൻ സങ്കടപെട്ടിട്ടില്ല.

അമേരിക്കയിലെക്കാണ്‌ മാറ്റം എന്നറിഞ്ഞപ്പോൾ ബന്ധുക്കളും വീട്ടുകാരും നാട്ടുകാരും ഒക്കെ ഒരുപാട് സന്തോഷിച്ചു .അതങ്ങനെ ആണ് ,അമേരിക്ക ഇന്നും ആളുകള്ക്ക് സ്വപ്നഭൂമി തന്നെ. പക്ഷെ എനിക്കോ...ജോലിയിലുണ്ടാകുന്ന നേട്ടം സന്തോഷിപ്പിച്ചെങ്കിലും ജപ്പാനോട് എന്നെന്നേക്കുമായി വിട പറയുന്ന കാര്യം ആലോചിക്കാൻ പോലും വയ്യായിരുന്നു. പക്ഷെ അനിവാര്യമായത് നടന്നേ തീരു.അങ്ങനെ രണ്ടു വയസു മുതൽ പതിനാലു വയസു വരെ കൂട്ട് കൂടി കളിച്ചു വലുതായ കൂട്ടുകാരിൽ നിന്നും എന്റെ മകളെയും ,ജനിച്ചപ്പോൾ മുതൽ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരിൽ നിന്ന് എന്റെ മകനെയും ,വീട്ടുകരെക്കാൾ എന്നെ മനസ്സിലാക്കിയ,സ്നേഹിച്ച, എന്റെ കൂട്ടുകാരിൽ നിന്നും എന്നെതന്നെയും തട്ടിപ്പറിച്ചെടുത്ത് ഞങ്ങൾ അമേരിക്കയിൽ എത്തി.ഓണ്‍ലൈനിൽ കാണുന്ന മറ്റു കൂട്ടുകാരുടെയും സ്വന്തക്കാരുടെയും ചോദ്യങ്ങൾ എല്ലാം ഒന്ന് തന്നെ... എങ്ങനെ ഉണ്ട് അമേരിക്ക?അവര്ക്ക് തൃപ്തികരമായ തരത്തിൽ ഒരു മറുപടി എന്റെ പക്കൽ ഇല്ല.കാരണം ജപ്പാനിൽ നിന്നും അത്രമാത്രം പ്രത്യേകത എന്ന് പറയാൻ ഒന്നുമില്ല ഇവിടെ.ജീവിതശൈലികൾ,ചുറ്റുപാടുകൾ,സ്കൂൾ,റോഡുകൾ, ഷോപ്പിംഗ്‌ മാളുകൾ എല്ലാം ഒരുപോലെ .ആകെപ്പാടെ പ്രത്യേകത എന്ന് പറയാവുന്നത് എല്ലാത്തിന്റെയും വലുപ്പം ആണ്.ഇവിടെ കാണുന്നതിന്റെ എല്ലാം മിനിയേച്ചർ രൂപം ആണ് ജപ്പാനിൽ .എന്നിട്ടും ജപ്പാനിൽ ആണ് കൂടുതൽ സൌകര്യങ്ങൾ,സുരക്ഷ എന്നൊക്കെയാണ് എനിക്ക് തോന്നുന്നത്. അവിടെ പേടിക്കാൻ ഒന്നും ഇല്ലായിരുന്നു,കുട്ടികൾ തന്നെത്താനെ സ്കൂളിൽ പോക്കും വരവും ,ഇവിടെയാണെങ്കിൽ സ്കൂൾ വരെ പേടിക്കേണ്ട സ്ഥലം ആയി മാറിയിരിക്കുന്നു.ഒരുപക്ഷെ നാളുകള്ക്ക് ശേഷം അമേരിക്കയിൽ കൂടുതൽ പരിചയം ആയി കഴിയുമ്പോൾ എന്റെ അഭിപ്രായം മാറുമായിരിക്കാം.പക്ഷെ ഇപ്പോൾ ഞാൻ ജപ്പാനെ അത്രമേൽ മിസ്സ്‌ ചെയ്യുന്നു.

എങ്കിലും വളരെ വലിയ വേറെ ഒരു പ്രത്യേകത ഉണ്ട്.ഒരുപാട് ഒരുപാട് ഇന്ത്യക്കാർ,ഒരുപാട് മലയാളികൾ ,ഇന്ത്യൻ റെസ്റ്റോറെന്റുകൾ,മലയാളി ഗ്രോസെറി ഷോപ്പുകൾ,നാട്ടിൽ കിട്ട്ടുന്ന എന്തും കിട്ടുന്ന കടകൾ. ഈയൊരു കാര്യം കഴിഞ്ഞ പന്ത്രണ്ടു വര്ഷം ആയി ഞങ്ങളുടെ ജീവിതത്തിൽ ഇല്ലായിരുന്നു. ടോക്യോയിൽ എങ്ങോ ഉള്ള ഒരു നോർത്ത് ഇന്ത്യൻ ഗ്രോസെറി കടയിൽ നിന്നും ഓണ്‍ലൈൻ വഴി വാങ്ങുന്ന ഇന്ത്യൻ സാധനങ്ങളെ ഞങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ .പിന്നെ എല്ലാം ജാപ്പനീസ് രീതിയിൽ ആയിപോയിരുന്നു ഞങ്ങൾ ഈ നീണ്ട കാലയളവിൽ .അത് കൊണ്ട് തന്നെ കുട്ടികള്ക്ക് ഇന്ത്യൻ ഭക്ഷണരീതിയുമായി അടുപ്പം കുറവായിരുന്നു.ഇപ്പോഴിതാ ഇവിടെ വന്ന ശേഷം എല്ലാ ആഴ്ചയും മലയാളി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു,കുട്ടികൾ ഇതേവരെ കണ്ടിട്ടില്ലാത്ത തരം കൂട്ടാനുകൾ ഉണ്ടാക്കുന്നു,മലയാളം മാസികകൾ വായിക്കുന്നു,എന്തിനു,തിയേറ്ററിൽ പോയി മലയാളം സിനിമ വരെ കാണുന്നു. എന്റെ മാറ്റം കുട്ടികളെ അമ്പരപ്പിച്ചു.രണ്ടു പേരും കൂടി ഒരു ദിവസം കാര്യമായി എന്നോട് അപേക്ഷിച്ച ഒരു കാര്യം കേൾക്കണോ ? "ദയവു ചെയ്തു അമ്മ കൂട്ടാൻ ഉണ്ടാക്കുമ്പോൾ ഇത്രയധികം കറിവേപ്പില ഇടല്ലേ...ഇതിപ്പോ ഒരു കറിവേപ്പില കറി ആയി മാറി.." .ഇത് കേട്ട ഉടനെ ചിരിച്ചു കൊണ്ട് മനുവിന്റെ ആത്മഗതം .."അമ്മ വര്ഷങ്ങള്ക്ക് ശേഷം കറിവേപ്പില കണ്ടതിന്റെ ആക്രന്തമാ മക്കളെ.."

ഓരോ തവണ കടുകും കറിവേപ്പിലയും കൂട്ടാനിൽ വറുത്തിടുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലത്തിലേക്കും,ഇത്രയും കാലം അടച്ചിട്ട എന്റെ മനസ്സിന്റെ ലോലമായ ഓർമകളിലേയ്ക്കും മടങ്ങി പോകുന്നത് എന്ത് കൊണ്ടായിരിക്കും...ഈ കറിവേപ്പില മണത്തിനു വലിയൊരു പങ്കുണ്ട് എന്റെ നൊസ്റ്റാൾജിയയിൽ. കുട്ടിയായിരിക്കുമ്പോൾ ഇടയ്ക്കൊക്കെ അമ്മയുടെ വീട്ടില് പോകും,ശനി ഞായറുകളിൽ .അമ്മൂമ്മയും മുത്തശ്ശനും ഉള്ള ആ പഴയ വീട്.ബസിറങ്ങി നടന്ന് ചെല്ലുന്നത് വീടിന്റെ പുറകു വശത്തേയ്ക്ക് ആണ്.ആ പറമ്പിലേയ്ക്ക് കയറുമ്പോൾ എന്റെ മൂക്കിലെയ്ക്ക് അടിച്ചു കയറുന്ന മണം ,അത് കറിവേപ്പിലയുടെത് ആയിരുന്നു.ഒരുപാട് കറിവേപ്പില മരങ്ങൾ ഉണ്ടായിരുന്നു ആ പറമ്പിൽ .മുത്തശ്ശൻ ഉണ്ടായിരുന്ന കാലം വരെ വളരെ വൃത്തിയോടെയും വെടിപ്പോടെയും കിടന്നിരുന്നു പറമ്പ് എല്ലാം. ഏതു നേരവും ഏതെങ്കിലും ചെടിയുടെ അടിയിൽ കള പറിച്ചും,വെള്ളം ഒഴിച്ചും ഇരിക്കുന്ന മുത്തശ്ശൻ ...അടുക്കളവശത്തെ പുറം വരാന്തയിൽ ചാരം ഇട്ടു തേച്ചു കഴുകി കമിഴ്‍ത്തി വച്ച ഓട്ടു ഗ്ലാസ്സുകൾ,ഓട്ടു പിഞ്ഞാണങ്ങൾ ,കിണ്ടികൾ,വിളക്കുകൾ, നിറയെ ജാതിയും,ചാമ്പയും ചക്കയും മാങ്ങയും ഒക്കെ നിറഞ്ഞു നിന്നിരുന്ന ആ വീട്,എന്നോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന മുത്തശ്ശൻ ,അത്രയ്ക്കൊന്നും എന്നോട് താല്പര്യം ഇല്ലാതിരുന്ന അമ്മൂമ്മ,ചിറ്റ ,എന്നെക്കാളും രണ്ടു വയസിനു താഴെ ഉള്ള ചിറ്റയുടെ മക്കൾ,കൊച്ചമ്മാവൻ,എനിക്ക് മാത്രം കടക്കാൻ അധികാരം ഉണ്ടായിരുന്ന കൊച്ചമ്മാവന്റെ കൊച്ചു മുറി,റെഡ് ഓക്സൈഡ് ഇട്ട മിന്നുന്ന തറ,മുത്തശ്ശന്റെ ചാരുകസേരയും പാള വിശറിയും,ഓട്ടു പിഞ്ഞാണത്തിലെ കഞ്ഞി,പ്ലാവില കൊണ്ടുള്ള സ്പൂണ്‍,ഞാൻ ചെല്ലുമ്പോൾ മുഖം കറുപ്പിച്ചാണെങ്കിലും ചിറ്റയോ അമ്മൂമ്മയോ ഉണ്ടാക്കിത്തരുന്ന ഓട്ടു ഗ്ലാസിലെ ഒട്ടും സ്വാദില്ലാത്ത കാപ്പി, പ്രത്യേകതരം സ്വാദുള്ള മാങ്ങാഅച്ചാർ ,പറമ്പിന്റെ അങ്ങേ അറ്റത്തുള്ള കുളവും മോട്ടോർ ഷെഡും,ഉച്ചയ്ക്ക് ശേഷം ഏറ്റവും ഇളയ ചിറ്റയോടൊപ്പം ആ കുളത്തിൽ പോയുള്ള തുണി അലക്കൽ,ഇടയ്ക്കിടെ മുഖം വെള്ളത്തിന്‌ മുകളിൽ കാണിക്കുന്ന ആമകൾ,കുളത്തിനക്കരെ ഉള്ള വീട്ടിലെ, "മോള് എപ്പോഴാ വന്നേ " എന്ന് കുശലം ചോദിയ്ക്കാൻ വരുന്ന അമ്മൂമ്മ,സൂര്യപ്രകാശം കടന്നു വരാൻ മടിക്കുന്ന ചെറിയ ഇടവഴികൾ,നിറയെ ചാമ്പയ്ക്ക ഉണ്ടാകുന്ന ചാമ്പമരം,ജാതി, കൊച്ചമ്മവന്റെ ബൈക്ക്,അമ്മൂമ്മയുടെ നീളമുള്ള കറുകറുത്ത മുടി, അമ്മൂമ്മ അടുത്തെത്തുമ്പോഴുള്ള പേരറിയാത്ത ഏതോ തൈലത്തിന്റെ മണം ,സന്ധ്യയായാൽ വിളക്ക് കത്തിച്ചു ഉറക്കെയുള്ള നാമം ചൊല്ലൽ,അത് കഴിഞ്ഞ ഉടനെ അത്താഴം, .......എത്രയധികം ഓർമകളാണ് ഇവിടെ അമേരിക്കയിൽ ഇരുന്നു ഒരു കൂട്ടാനു കടുകും കറിവേപ്പിലയും വറുത്തിടുമ്പോൾ എന്റെ മനസ്സിലേയ്ക്ക് വരുന്നത് !!!!!!ഇത്രകാലം എവിടെയായിരുന്നു ഈ ഓർമ്മകൾ എല്ലാം??? ഒരിക്കലും ഒരിക്കലും തിരിച്ചു വരാത്ത വിധം എല്ലാം പോയിപോയ് .മുത്തശ്ശനും അമ്മൂമ്മയും ഇല്ല,എന്റെ അമ്മ ഇല്ല,ഓർമകളിൽ നിറഞ്ഞു നില്ക്കുന്ന ആ വീടില്ല,ഓട്ടു പാത്രങ്ങളും കിണ്ടികളും വിളക്കുകളും ഒക്കെ ഇപ്പൊ ആരുടെ അടുത്തായിരിക്കും?ആരെങ്കിലും അതൊക്കെ ഉപയൊഗിക്കുന്നുണ്ടാകുമോ ?

ഈ ഓർമകളെ എല്ലാം എനിക്ക് തിരിച്ചു നൽകിയ കറിവേപ്പിലയെ ഞാൻ ഒന്ന് സ്നേഹിച്ചോട്ടെ എന്നെന്റെ മക്കളോട് പറയാൻ എന്റെ മനസ്സ് വെമ്പുന്നു .പക്ഷെ വേണ്ട.ഒരിക്കലും നാട്ടിൽ താമസിച്ചിട്ടില്ലാത്ത അവർക്ക് എന്ത് മനസ്സിലാവാൻ!!അവരുടെ ഓർമ്മകളിൽ എല്ലാം സ്വന്തം കുട്ടികാലം ചിലവിട്ട ജപ്പാനിലെ ആ മനോഹര ഗ്രാമവും, അവിടുത്തെ പാടവും പറമ്പും ,സ്കൂളും കൂട്ടുകാരും ഒക്കെ ആണ് . അവരുടെ ഓർമ്മകൾ അവരുടേത് മാത്രം ആകട്ടെ.. എന്റെ ഓർമ്മകൾ എന്റെതും !!!

Sunday, January 27, 2013

സക്കുറയുടെ തണലില്‍



സക്കുറ എന്നാല്‍ എന്താണെന് അറിയുമോ? ചെറി ബ്ലോസ്സത്തിന്റെ ജാപ്പനീസ് പേരാണ് സക്കുറ.ജപ്പാന്‍ എന്ന് കേട്ടാല്‍ സുഷി,ഗെയ്ഷ,സമുറായ്,പിന്നെ സക്കുറ എന്നായിരിക്കും സാധാരണ പുറം ലോകം മനസിലാക്കുക.അത്രയ്ക്ക് ബന്ധം ഉണ്ട് ചെറി ബ്ലോസ്സത്തിനു ജപ്പാന്റെ സംസ്കാരവുമായി.
പന്ത്രണ്ടു വര്ഷം മുന്‍പ് ജപ്പാനില്‍ ആദ്യമായി എത്തിയ സമയത്താണ് ഞാന്‍ ഈ സക്കുറയുടെ സൌന്ദര്യം ആദ്യമായി കണ്ടത്.അത്ഭുതവും അതിലുപരി സന്തോഷവും തോന്നി, ഇത്ര സുന്ദരമായ കാഴ്ച എന്റെ കണ്ണിനു കാണാന്‍ സാധിച്ചല്ലോ എന്ന്.ആ സൌന്ദര്യം വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാകില്ല.പിന്നീടങ്ങോട്ട് എല്ലാ വര്‍ഷവും എത്രയെത്ര തരത്തിലുള്ള സക്കുറ കണ്ടു!!!




ആയിരത്തിലധികം വര്‍ഷങ്ങള്‍ ആയി അത്രേ ചെറി ബ്ലോസ്സം ജപ്പാന്റെ സംസ്കാരത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട്.ബുദ്ധമതസിദ്ധാന്ത പ്രകാരം,അത്യധികം സുന്ദരമായ ഈ പൂവുകള്‍ ജീവിതത്തെ ആണ് പ്രതിനിധീകരിക്കുന്നത് .ചെറുതും സുന്ദരവുമായ ജീവിതത്തെ.വര്‍ഷത്തില്‍ ആകെ ഒരാഴ്ച മാത്രമാണ് ഈ പൂവുകള്‍ നമ്മുക്ക് കാണാന്‍ കിട്ടുക.കണ്ടു കൊതി തീരുംമുന്പേ അത് പൊഴിഞ്ഞു പോകുകയും ചെയ്യും.ജീവിതവും അങ്ങനെ തന്നെ അല്ലെ?
ജപ്പാനില്‍ എല്ലാത്തിന്റെയും തുടക്കം ഏപ്രില്‍ മാസം ആണ്,സ്കൂളില്‍ പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതും ,ആളുകള്‍ പുതിയ ജോലി തുടങ്ങുന്നതും മറ്റും.അത് കൊണ്ട് തന്നെ സുന്ദരമായ ഈ പൂക്കള്‍ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു നല്ല തുടക്കത്തിനു സാക്ഷിയാകുന്നു.






ഹനാമി എന്നാണ് ചെറി ബ്ലോസ്സം കാണാന്‍ പോകുന്നതിനെ പറയുന്നത്.ഞങ്ങളുടെ റ്റൊയമ എന്ന സ്ഥലം പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്.യമ എന്നാല്‍ മല എന്നാണ് അര്‍ഥം,അതുകൊണ്ട് റ്റൊയമ എന്നാല്‍ പത്തു മലകള്‍ എന്നും. പത്തു മലകളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് റ്റൊയമ .എവിടേയ്ക്ക് നോക്കിയാലും ഭംഗി മാത്രമേ ഉള്ളൂ.ഓരോ സീസണിലും മാറി മാറി വരുന്ന ഭംഗികള്‍.വിന്റെര്‍ കഴിയുന്നതോടെ ചെറി ബ്ലോസ്സത്തിന്റെ വരവിനായി ഉള്ള കാത്തിരുപ്പാണ്.മാര്‍ച്ച്‌ അവസാനം ഏപ്രില്‍ ആദ്യത്തോടെ പൂക്കള്‍ വിരിയാന്‍ തുടങ്ങും.വിന്റെരില്‍ ഇലകളെല്ലാം കൊഴിഞ്ഞു വരണ്ടു നിന്നിരുന്ന സക്കുറ മരങ്ങള്‍ വസന്തമായാല്‍ ഇലയ്ക്ക് പകരം പൂവുമായാനു ഉണര്ന്നെഴുന്നെല്‍ക്കുക .അടിമുടി പൂവ് മാത്രം.ഇളം പിങ്ക് മുതല്‍ നല്ല വെള്ള വരെ പല നിറത്തില്‍ കാണാം.ഒരേ ഒരാഴ്ച,വീടിനു പുറത്തിറങ്ങിയാല്‍ കണ്ണൊന്നു ചിമ്മാന്‍ തോന്നില്ല,അത്രയ്ക്കാണ് ഭംഗി.സ്കൂളുകളിലും ഓഫീസുകളിലും ഒക്കെ കാണും ചെറി ബ്ലോസ്സം മരം.സ്വന്തം വീട്ടുമുറ്റത്ത്‌ ആണെങ്കില്‍ പോലും ഈ മരം മുറിച്ചു കളയാന്‍ ആര്‍ക്കും അനുവാദം ഇല്ല.സക്കുറ എന്നാല്‍ നാഷണല്‍ ട്രെഷര്‍ ആണ് ജപ്പാനില്‍.




ജപ്പാന്റെ സംസ്കാരത്തില്‍ ഈ പൂവിനുള്ള പ്രാധാന്യം ഇന്നും ദൃശ്യമാണ്. പാത്രങ്ങളില്‍ ,കിമോണോയില്‍ ,സ്ലൈഡിംഗ് വാതിലുകളില്‍,പെയിന്റിങ്ങുകളില്‍ ,എന്തിനു,നൂറു യെന്‍ ന്റെ നാണയത്തില്‍ പോലും സക്കുറ ആണ്. ക്യോട്ടോ ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനം ആണ്. പഴമയുടെ ആ നഗരം ഏറ്റവും കൂടുതല്‍ സുന്ദരി ആകുന്നതു വസന്തകാലത്താണ് .കൊട്ടാരങ്ങളും, പൂന്തോട്ടങ്ങളും, അമ്പലങ്ങളും നിറഞ്ഞ ക്യോട്ടോയുടെ മുക്കിലും മൂലയിലും പൂത്തു നിക്കുന്ന സക്കുറ നമ്മളെ കാഴ്ചയുടെ സ്വര്‍ഗലോകത്തെക്കാണ് കൊണ്ട് പോകുക.
എത്രയെത്ര സക്കുറ പാര്‍ട്ടികള്‍ നടത്തി ഞങ്ങള്‍.കൂട്ടുകരുമായ് കൂടി,ചെറി ബ്ലോസ്സം പാര്‍ക്കുകളില്‍ പോയി,അവിടെ താല്‍കാലികമായി കെട്ടി ഉണ്ടാക്കുന്ന തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു,സക്കുറയുടെ തണലില്‍ എത്രയോ നേരം...... എത്ര കണ്ടാലും മതി വരാത്ത ഒരു കാഴ്ച ആണത്.ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാഴ്ച.



ഇ-വായന യില്‍ എഴുതിയ ഒരു ചെറിയ ലേഖനം ആണിത്.