Saturday, January 29, 2011

ഐസുകാരി

ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴുള്ള ഒരു വേനലവധിക്കാലം.വീടിനു നേരെ എതിര്‍വശത്ത്,വഴിയരുകിലായി,പടര്‍ന്നു നിക്കുന്ന മരച്ചുവട്ടില്‍,ഉച്ചയായാല്‍ ഒരു ഐസുകാരി വരുമായിരുന്നു.സൈക്കിളില്‍,പിന്നില്‍ ഐസുപെട്ടി വച്ച് അവര്‍ ഈ മരത്തണലില്‍ വരും.സൈക്കിളിന്റെ ബെല്‍ നീട്ടിയടിച്ചു കഴിഞ്ഞാല്‍ അവര്‍ സാവധാനം ആ തണലില്‍ കുട്ടികളെയും കാത്തിരിക്കും.മുപ്പതോ നാല്‍പ്പതോ വയസു പ്രായമായ ഒരു സ്ത്രീ.

അന്നത്തെ കാലത്ത് കുട്ടികള്‍ക്ക്,വേനലവധി എന്നാല്‍ വെറുതെ കളിച്ചു നടക്കാനുള്ള സമയം മാത്രമായിരുന്നു. ഇന്നത്തെ പോലെ അവധിയായാല്‍‍ ഉടനെ യാത്രയോ,വീടിനകത്തിരുന്നു ഗെയിംസൊ ഒന്നും ഇല്ലായിരുന്നു.വേനലിന്റെ ചൂടിനെ തണുപ്പിക്കാന്‍ എസിയോ കൂളറോ ഉള്ള വീടുകളും വളരെ കുറവ്.ആ സമയത്ത് തണുപ്പും മധുരവും ഉള്ള ഒരു ഐസ് നുണയാന്‍ കിട്ടുന്നത് ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് എത്രയോ വലിയ കാര്യമായിരുന്നു.

"എനിക്കൊരെണ്ണം"

"എനിക്ക് രണ്ടെണ്ണം"... എന്നൊക്കെപ്പറഞ്ഞ് കുട്ടികള്‍ അവര്‍ക്ക് ചുറ്റും കൂടും.

വെളുപ്പ്‌,നീല,പിങ്ക് കളറുകളില്‍ ഉള്ള കോലൈസ് അവര്‍ ഓരോരുത്തര്‍ക്കും കൊടുക്കും.മൂന്നു കളറുകളിലെയും ഐസിന് വേറെ വേറെ രുചിയയിരുന്നോ എന്തോ!!!!തണുപ്പുള്ളതെന്തു കഴിച്ചാലും വയറുവേദന വരുമായിരുന്നത് കൊണ്ട് എനിക്കൊരിക്കലും ഐസുകാരിയുടെ ആ ഭംഗിയുള്ള ഐസുപെട്ടിയില്‍ നിന്നും ഒന്ന് പോലും വാങ്ങി കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.
"എന്ത് രുചിയായിരിക്കും അതിനു... ശോ...കൊതിയായിട്ടു വയ്യ...." എന്നൊക്കെ ഓര്‍ത്തു,കുറച്ചു മാറി നിന്ന്,ഏതോ അത്ഭുതവസ്തുവിനെ നോക്കുന്നപോലെ ഞാന്‍ ആ ഭംഗിയുള്ള കൊലൈസിനെ നോക്കി നില്‍ക്കുമായിരുന്നു.വേണമെങ്കില്‍ പോക്കറ്റ്‌ മണിയായി കിട്ടിയ ചില്ലറ പൈസ കൊണ്ട് അത് വാങ്ങാമായിരുന്നു.പക്ഷെ കഴിച്ചാല്‍ വൈകുന്നേരം വയറുവേദനിക്കും എന്നത് ഉറപ്പ്,അമ്മേടെ കയ്യില്‍ നിന്നും അടി വാങ്ങും എന്നതും ഉറപ്പ്.

വായില്‍ വെള്ളവും നിറച്ചു നോക്കി നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ(അല്ലെങ്കില്‍ കാണാതെ)ആ ഐസുകാരി,നിറങ്ങളുടെ രുചി പല കുട്ടികള്‍ക്കായി വീതിച്ചു കൊടുത്തു.ഐസ് കൊടുക്കുമ്പോഴോ,പൈസ വാങ്ങുമ്പോഴോ ഒന്നും അവര്‍ ഒരക്ഷരവും സംസാരിച്ചിരുന്നില്ല.നിശബ്ദമായ,തണുപ്പേറിയ ഒരു മുഖഭാവത്തോടെ അവര്‍ ആ മരത്തണലില്‍ ഇരുന്നു.അവസാനം എല്ലാവരും പോയി കഴിയുമ്പോള്‍,ഇനി ആരും വരില്ല എന്ന് ഉറപ്പാകുമ്പോഴാകും,അവര്‍ മൂന്നു കളറിലെയും ഓരോ ഐസ് വീതം എടുത്തു മരത്തിനു തൊട്ടടുത്തുള്ള ചെറിയ പുല്‍ത്തകിടിയില്‍ കൊണ്ട് വയ്ക്കും.എന്നിട്ട് സാവധാനം, താഴെ,ധ്യാനിക്കുന്ന മട്ടില്‍ ആ ഐസുകളെ തന്നെ നോക്കി കുറച്ചു നേരം ഇരിക്കും.പിന്നെ തന്റെ സൈക്കിളുമായി അവിടെ നിന്ന് എഴുന്നേറ്റു പോകും.

എന്തിനാണ് അവരങ്ങിനെ ഐസ് അവിടെ വച്ചിട്ട് പോകുന്നതെന്ന് എനിക്ക് മനസ്സിലായതെ ഇല്ല..... വെറുതെ ഉറുമ്പുകള്‍ക്ക് ഭക്ഷണം ആയി പോകുന്ന ഐസുകളെ ഓര്‍ത്തു ഞാന്‍ വേവലാതിപെട്ടു.
ഐസുകാരിയുടെ ഈ അസാധാരണമായ പ്രവൃത്തി ശ്രദ്ധിച്ചിരുന്നത് ഞാന്‍ മാത്രം ആയിരുന്നില്ല,ഐസ് വാങ്ങാന്‍ വരുന്ന കുട്ടികള്‍ എല്ലാവരും തന്നെ പാഴായി പോകുന്ന ആ ഐസുകളെ കുറിച്ച് സംസാരിക്കുമായിരുന്നു.
"ബാക്കി വന്നതുകൊണ്ട് കളയുകയായിരിക്കും....."
"വെറുതെ കളയാതെ നമ്മുക്ക് തന്നിരുന്നെങ്കില്‍......"എന്നൊക്കെയുള്ള ഞങ്ങളുടെ ആത്മഗതങ്ങള്‍ക്ക് വിരാമമിട്ടത് തൊട്ടടുത്ത്‌ താമസിച്ചിരുന്ന പ്രായമായ ഒരു അമ്മൂമ്മയായിരുന്നു.
"പാവം.... ആ ഐസുകാരിയുടെ മൂന്നു കുട്ടികള്‍ യുദ്ധസമയത്തുണ്ടായ ബോംബിങ്ങില്‍ മരിച്ചു പോയി...തന്റെ കുഞ്ഞുമക്കളുടെ ഓര്‍മയിലാണ് അവര്‍ ദിവസവും ഈ ഐസ് ഇവിടെ കൊണ്ട് വയ്ക്കുന്നത്."

കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഇത് കേട്ടിട്ടും തമാശ ആണ് തോന്നിയത്.

"ദേ...ഇവിടെ അപ്പോള്‍ പ്രേതം വരുട്ടോ ....മൂന്നു കുട്ടിപ്രേതങ്ങള്‍ വന്നു ഐസ് തിന്നും."
കുസൃതികള്‍ ആരോ പറഞ്ഞു.

ഞങ്ങള്‍ എല്ലാവരും കൂടി ആ മരത്തിനു ചുറ്റും പ്രേതം വരുന്നേ.... പ്രേതം വരുന്നേ... എന്ന് വിളിച്ചു കൂവി ഓടിക്കളിക്കാന്‍ തുടങ്ങി.പിനീട് ആലോചിച്ചപ്പോള്‍ അതിനെ ഒരു കളി എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമായിരുന്നോ????
ആരോ കൊണ്ട് വന്ന നീളമുള്ള തുണി തലയില്‍ കൂടി ഇട്ടു,പ്രേതത്തിന്റെ വേഷം കെട്ടി,പരസ്പരം പേടിപ്പിച്ചു,അഥവാ പേടിക്കുന്നതായി ഭാവിച്ചു ഞങ്ങള്‍ കളി തുടര്‍ന്നു.പുതിയതായി കണ്ടു പിടിച്ച ആ കളിയില്‍ എല്ലാവരും ആവേശം കൊണ്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം.....ഞങ്ങള്‍ ആവേശത്തോടെ പ്രേതക്കളി കളിച്ചു കൊണ്ടിരിക്കുന്ന സമയം...
"ഐസുകാരിയുടെ കുട്ടികളുടെ പ്രേതം ഐസ് തിന്നുമോ...?"
"തിന്നും ..തിന്നും.."
"അയ്യോ... ദേ ...ഐസുകാരി....."
നോക്കുമ്പോള്‍ സൈക്കിളും ഉരുട്ടി അവരതാ മുന്നില്‍....
എല്ലാവരും പെട്ടന്ന് എഴുന്നേറ്റു.കുട്ടികള്‍ ആണെങ്കിലും,മരിച്ചു പോയ ആള്‍ക്കാരെ കളിപ്പാട്ടമാക്കരുത് എന്ന് അതുവരെ ഇല്ലാത്ത തോന്നല്‍ ഉള്ളിലെവിടെയോ തോന്നിയോ???

ഐസുകാരിയുടെ വഴക്ക് പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ നോക്കി,വളരെ ദയനീയമായ മുഖത്തോടെ അവര്‍ പറഞ്ഞു....
"പ്രേതമായിട്ടെങ്കിലും,ഒരിക്കലെങ്കിലും എന്നെ കാണാന്‍ എന്റെ പൊന്നുമക്കള്‍ വന്നിരുന്നെങ്കില്‍...."
ഞങ്ങള്‍ എല്ലാവരും സ്തബ്ദരായി നില്‍ക്കെ ആ സൈക്കിളും ഉരുട്ടി അവര്‍ പതുക്കെ നടന്നകന്നു.
വേനലവധി കഴിഞ്ഞതോടെ ആ ഐസുകാരിയെ കാണാതായി.അങ്ങനെ ഞങ്ങള്‍ കുട്ടികളുടെ മധുരസ്വപ്നമായിരുന്ന നീല,വെള്ള,പിങ്ക് കളറിലുള്ള ഐസും സ്വപ്നമായി തന്നെ അവശേഷിച്ചു.അടുത്ത വര്‍ഷവും ,അതിനടുത്ത വര്‍ഷവും ഞങ്ങളാ മണികിലുക്കത്തിനായി കാതോര്‍ത്തുവെങ്കിലും പിന്നീടൊരിക്കലും അവര്‍ ആ വഴി വന്നതേ ഇല്ല.

സ്കൂള്‍കുട്ടി ആയിരുന്ന ഞാന്‍ ഇപ്പോള്‍ അന്നത്തെ ഐസുകാരിയുടെ പ്രായമായി.യുദ്ധവും, അന്നത്തെ ബോംബിങ്ങും, അതില്‍ മരിച്ചു പോയ ആയിരക്കണക്കിന് മനുഷ്യരെയും, പിഞ്ചു കുഞ്ഞുങ്ങളെയും ഞാന്‍ മറക്കാന്‍ തുടങ്ങിയോ....കാലം മായ്ക്കുന്ന മുറിവുകളെ പോലെ.....എങ്കിലും ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്.
"എന്തായിരിക്കും ആ കൊലൈസിന്റെ രുചി?വയറുവേദന എടുത്താലും സാരമില്ലായിരുന്നു..അന്ന് അത് കഴിച്ചു നോക്കിയാല്‍ മതിയായിരുന്നു."
അതിനു ശേഷമുള്ള ഓരോ വേനലിലും ഞാന്‍ ആ ഐസുകാരിയെ ഓര്‍ത്തു.ആ ഐസിന് മാത്രം പ്രത്യേക രുചി ആയിരുന്നിരിക്കണം...സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപെട്ട വേദനയില്‍ നിന്നും ഉണ്ടാക്കിയ... അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്ന ആ ഐസിന് പ്രത്യേക രുചി തന്നെ ആവും.
ഇന്നിപ്പോള്‍,പല നിറങ്ങളില്‍,പല രൂപത്തില്‍,പല രുചിയില്‍,മനോഹരമായ പുറം കവറില്‍,ഐസ്ക്രീം എപ്പോള്‍ വേണമെങ്കിലും വാങ്ങാന്‍ സാധിക്കും.

പക്ഷെ സ്വന്തം മനസ്സിന്റെ മുറിവ് മറ്റാരെയും അറിയിക്കാതെ,തന്റെ പഴയ സൈക്കിളിന്റെ മണിനാദത്തോടെ എന്നും വന്നിരുന്ന ആ പഴയ ഐസുകാരിയെ,ഇനിയൊരിക്കലെങ്കിലും,ഏതെങ്കിലും സ്കൂള്‍ കുട്ടികള്‍ക്ക് കാണാനാകുമോ?

കടപ്പാട്:തച്ചിഹര എറിക്ക(Tachihara Erika) എന്ന ജപ്പാനീസ് എഴുത്തുകാരിയുടെ കഥയാണ് ഇതിനു ആധാരം.

37 comments:

  1. നന്നുവിന്റെ ഏഴാം ക്ലാസ്സിലെ ജപ്പാനീസ് ലാംഗ്വേജ് ടെക്സ്റ്റ്‌ ബുക്കില്‍ ഉണ്ടായിരുന്ന ഒരു കഥയാണിത്.കഥാകാരിയുടെ പേര് തച്ചിഹര എറിക്ക.എന്തോ ... അവള്‍ അത് വായിച്ചു പഠിക്കുന്നത് കേട്ടപ്പോള്‍ മുതല്‍ മനസ്സില്‍ വല്ലാതെ കൊണ്ടു ഈ കഥ. അത് കൊണ്ടു മലയാളത്തിലേക്ക് ഒരു മൊഴിമാറ്റം നടത്തി നോക്കിയത് ആണ്.അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

    ReplyDelete
  2. kollam oru unangathaa murivu athaanu baalya kaalam

    ReplyDelete
  3. നന്നായിരിക്കുന്നു. അതേ പാല്‍ ഐസിന്റെയും സെമിയയുടെയും എല്ലാം കാലം!! ഇപ്പൊ എപ്പോ വേണമെങ്കിലും ഐസ് കിട്ടുമല്ലോ!! നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍!!

    ReplyDelete
  4. good kid's story thanks for sharing. why dont you take up bigger projects like this? Then we will have a chance to read some japanese classics in malayalam.

    ReplyDelete
  5. സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപെട്ട വേദനയില്‍ നിന്നും ഉണ്ടാക്കിയ... അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്ന ആ ഐസിന് പ്രത്യേക രുചി തന്നെ ആവും.

    നല്ല കഥ, ടച്ചിങ്ങ്!

    ReplyDelete
  6. ആദ്യഖണ്ഡികകളില്‍ പറഞ്ഞതെത്ര സത്യം.
    ഇന്ന് എന്റെ ഒഴിവ് ദിനങ്ങള്‍, ദാ ബ്ലോഗിലാണ് പലപ്പോഴും. കാലത്തിന്റെ മാറ്റം :)

    "പാവം.... ആ ഐസുകാരിയുടെ മൂന്നു കുട്ടികള്‍ യുദ്ധസമയത്തുണ്ടായ ബോംബിങ്ങില്‍ മരിച്ചു പോയി...തന്റെ കുഞ്ഞുമക്കളുടെ ഓര്‍മയിലാണ് അവര്‍ ദിവസവും ഈ ഐസ് ഇവിടെ കൊണ്ട് വയ്ക്കുന്നത്."
    ഈ വരികള്‍ ഒരോ ജപ്പാന്‍കാരും ഓര്‍ക്കുന്നുണ്ടാവണം, എന്നിട്ടും ജപ്പാനിലെന്ത് സംഭവിക്കുന്നു എന്നത് ഭരണകൂടം(ജനങ്ങള്‍??) കാണാതെ പോകുന്നത് എന്തേ? തലപുണ്ണാക്കേണ്ട അല്ലെ? :)

    ReplyDelete
  7. മഞ്ജുസാന്‍, പറയാന്‍ വിട്ടു, ഒഴുക്കോടെ വായിച്ചു കേട്ടൊ, കൂടെ ജപ്പാന്റെ ചരിത്രം ഒന്നോര്‍മിക്കയും ചെയ്തു.

    ReplyDelete
  8. "എന്തായിരിക്കും ആ കൊലൈസിന്റെ രുചി?

    ആദ്യ രുചി ലേശം ഉപ്പുകലർന്ന കളർ ഐറ്റെംസിന്റെ ചുവയോടു കൂടിയ ഒന്ന്..
    പിന്നീടത് മധുരമാകും..
    പിന്നെ മധുരം വറ്റിയ തണുത്ത പല നിറത്തിലുള്ള വെള്ളമാകും..

    ഇന്നും വാങ്ങിക്കഴിക്കാറുണ്ട്..
    പൊരിവെയിലത്ത് ക്ഷീണിതനായി ഇരിക്കേണ്ടി വരുന്ന അവസ്ഥകളിൽ..
    അപ്പോൾ അതു തരുന്ന നൈമിഷികമായ ഉന്മേഷം വളരെ വലുതാണ്..

    ReplyDelete
  9. ഹോ ഇടക്ക് യുദ്ധത്തില്‍ മരിച്ചു എന്നക്കൊ കേട്ടപ്പോള്‍ പെട്ടന്ന് ഞെട്ടി. ഇനി ഞാനറിയാതെ എപ്പോഴാ ഈ ചേന്ദമംഗലത്ത് യുദ്ധം പൊട്ടിപുറപ്പെട്ടതെന്ന്.. അവസാനം തര്‍ജ്ജിമയെന്ന് കണ്ടപ്പോളാണ് ശ്വാസം നേരെ വീണത്. ഏതായാലും എനിക്കാശ്വാസമായി. ലോകത്തിലെ വിവിധഭാഷകളിലേക്ക് എന്റെ കഥകള്‍ തര്‍ജ്ജിമ ചെയ്യേണ്ട കാലം വരുമ്പോള്‍ ജപ്പാനീസിലേക്ക് ഏല്‍പ്പിക്കാന്‍ ഒരാളായി:)

    മഞ്ജു ഇത് നല്ല ഒരു മേഖലയാണ്. മലയാളത്തിലെ നല്ല പുസ്തകങ്ങള്‍ ജപ്പാനിലേക്കും ജപ്പാനിലെ നല്ല കഥകള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യൂ. ഭാഷയും നന്നാവും ഞങ്ങള്‍ക്ക് കുറേ ജപ്പാന്‍ കഥകളും കേള്‍ക്കാം. നാട്ടില്‍ ഒരു തക്കാക്കോ മുള്ളൂര്‍ ഉണ്ട്. ചെമ്മീന്‍ ജപ്പാനിലേക്ക് തര്‍ജ്ജിമ ചെയ്യാനായിട്ടാണ് അവര്‍ കേരളത്തില്‍ വന്നത്. ഇപ്പോള്‍ അവര്‍ക്ക് കൂനമ്മാവില്‍ ഒരു വീടും വോട്ടേര്‍സ് കാര്‍ഡും വരെയുണ്ടേന്ന് കേള്‍ക്കുന്നു.

    ReplyDelete
  10. ലോകത്തെല്ലായിടത്തും ഐസ്ഫ്രൂട്ടിന് ഒരുകൊതിപ്പിക്കും രുചിയാണ്..
    അതുപോലെയുള്ള ഇത്തരം നല്ല കഥകൾക്കും...!

    ReplyDelete
  11. ഐസ്ഫ്രൂട്ട് എന്നാ ഞങ്ങളുടെ നാട്ടില്‍ പറയുക,അത് പറഞ്ഞു വരുമ്പോള്‍ ഐപ്രൂട്ട് എന്നൊക്കെ ആയി മാറാറുണ്ട്.പിങ്ക്,മഞ്ഞ, മഞ്ഞുപോലെ വെളുത്ത പാല്‍ ഐസ്, സേമിയ ഐസ്.... ഹോ, ഓര്‍ക്കുമ്പോഴേ നാവില്‍ വെള്ളമൂറുന്നു.വേനലവധിക്ക് ഐസ്ഫ്രൂട്ട് വാങ്ങാന്‍ വേണ്ടി കൊപ്രാ ഉണക്കാന്‍ നിരത്തി വെക്കുക, തേങ്ങ പൊതിച്ച്‌, ആ മടല്‍ കുന്നു പോലെ കൂട്ടി വെച്ചിരിക്കും,അത് ഉണക്കി മഴക്കാലത്തേക്ക് വേണ്ടി സംഭരിച്ചു വെക്കും.ഉണക്കാന്‍ വേണ്ടി അത് നിരത്തിയിട്ടു കൊടുക്കുക, അങ്ങിനെ അല്ലറചില്ലറ സഹായങ്ങള്‍ ഒക്കെ ചെയ്തു വരുമ്പോഴേക്കും സമയം ഏതാണ്ട് പതിനൊന്ന് മണിയാകും.ആ സമയത്താണ് ഐസ്ഫ്രൂട്ടുകാരന്റെ മണിയടി. സൈക്കളില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയില്‍ , ഇരുമ്പു വടി കൊണ്ടു തട്ടുമ്പോഴുള്ള ആ നാദത്തിനു എന്തൊരു ഇമ്പമായിരുന്നു.ഒരേ താളത്തിലുള്ള ആ മണിയടിയോടൊപ്പം 'ഐസേ.. ' എന്നുള്ള വിളിയും. ദൂരെ നിന്ന് അത് കേള്‍ക്കുമ്പോഴേ ഗേറ്റിലേക്ക് ഓട്ടമാണ്.അതിന്റെ മാധുര്യം,തണുപ്പ് ഒക്കെ ഇപ്പോഴും നാവിന്‍തുമ്പില്‍ ...

    ഐസ് കാരിയെ, ആദ്യം കാണുവാ ട്ടോ, കഥാവസാനം മനസ്സില്‍ നൊമ്പരമായി ആ ഐസ് കാരി.ബോംബിങ്ങില്‍ ജീവിതം ചിന്നി ചിതറിപ്പോയ എത്രയോ പേരില്‍ ഒരാള്‍ ല്ലേ...

    ReplyDelete
  12. മഞ്ജൂ,
    ഐസ് മിട്ടായിക്കാരിക്ക് പിറകെ പോയി ഞങ്ങളുടെ ഹൃദയവും...
    ഹൃദ്യമായ ആവിഷ്കാരം.
    ചെറുപ്പത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ ഐസ് മിട്ടായി. ഉമ്മ കാണാതെ കഴിക്കുക എന്നതായിരുന്നു ഏറ്റവും സാഹസം.

    ReplyDelete
  13. നല്ല കഥ.
    നാട്ടിലെ ഐസുകാരൻ എങ്ങനെ കഥയിൽ ഐസുകാരിയായി എന്നത് അവസാനമാ പിടികിട്ടിയത്!
    കൊള്ളാം!

    ReplyDelete
  14. നല്ല കഥ..

    ഈ ഐസ് ഫ്രുട്ട് കഴിച്ചാല്‍ വയറുവേദന വരും എന്നത് എല്ലായിടത്തും പിള്ളേരെ പറ്റിക്കാന്‍ പറഞ്ഞിരുന്ന ഒന്നാണെന്ന് തോന്നുന്നു ! ഞ്ഞും കേട്ടിട്ടുണ്ട് ഈ ന്യായം ഒരുപാട് !

    ReplyDelete
  15. Manju....

    it remind me the golden childhood days.....those wonderful days which our kids are missing.....

    keep writing.......good work.

    ReplyDelete
  16. മൊഴിമാറ്റം നന്നായിരിക്കുന്നു
    ഹ്രദ്യമായ കഥ.
    ഒപ്പം പഴയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും
    ഐസുവാങ്ങി വായിലേക്ക് നീട്ടുമ്പോള്‍ കോലില്‍നിന്ന് അടര്‍ന്നു വീണത് ഇപ്പോഴും ഓര്‍ക്കാറുണ്ട്. രണ്ടാമതൊന്നു വാങ്ങാന്‍ പൈസയില്ലാതെ അവിടെനിന്നും പിന്വലിഞ്ഞതും


    എല്ലാ ആശംസകളും!

    ReplyDelete
  17. നന്നായിരിക്കുന്നു. നല്ല ഒഴുക്കോടെ വായിച്ചു

    ReplyDelete
  18. ആശംസകള്‍.ആദ്യായിട്ടാണു ഇവിടെ.പിന്നെ ഈ കോലൈസ് ഞാനൊക്കെ വാങ്ങിതിന്നിരുന്നു പണ്ട്.പക്ഷെ ഇപ്പൊ എന്റെ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാറില്ല. വല്ലപ്പോഴും വളരെ ദുര്‍ലഭമായ് വാങ്ങേണ്ടി വരുമ്പോള്‍ ,(അവരുടെ നിര്‍ബന്ധം കാരണം)പേടിയാണു,എന്തു വെള്ളത്തിന്നാണു ഇതുണ്ടാക്കിയതാവോ എന്ന ഭയം.ചിലപ്പോ എനിക്ക് തന്നെ തോന്നും അവര്‍ക്കതൊക്കെ ഞാന്‍ നഷ്റ്റപ്പെടുത്തിയെന്നു.

    ReplyDelete
  19. Manju ee kadha nannayittundu..pinne kuttikalathekku onnu kootikondupokukayum cheythu.Translation valare nannayittundu.

    ReplyDelete
  20. നന്നായിരിക്കുന്നു.. അസംസകള്‍....!!

    ReplyDelete
  21. എഴുത്തുകാരന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലും ഭാവത്തിലും ഒരു കഥയെ വിവര്‍ത്തനം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള, ശ്രമകരമായ ഒരു ജോലി ആണ്..
    മഞ്ജു ഈ കഥ നല്ല രീതിയില്‍ വിവര്‍ത്തനം നടത്തിയിട്ടുണ്ടെനനാണ് മനസ്സ് പറയുന്നത്..
    കൂടുതല്‍ കൂടുതല്‍ കഥകള്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കൂ..
    എല്ലാവിധ ആശംസകളും നേരുന്നു..

    ReplyDelete
  22. സൈകിള്‍ കാരി എന്ന് പറഞ്ഞതെ കഥയില്‍ ഒരു പുളിപ്പ് തോന്നി..ജപ്പാന്‍ കഥ ആണെന്ന് മനസ്സിലായപ്പോള്‍ അത് മധുരം ആയി നുണഞ്ഞു.മൂന്ന് ഐസും കൂട്ടി വെച്ചു മൂന്നു മക്കള്‍ക്ക്‌ വേണ്ടി പ്രാര്തിക്കുന്നിടത് ആ മധുരം ചവര്‍പ്പും പിന്നെ കയ്പ്പും ആയി അങ്ങനെ നുണയാന്‍ വിമ്മിഷ്ട്ടപ്പെട്ടു നിന്നു..
    ആ മൂന്നു കളറിനും മൂന്നു രുചി ആയിരിക്കുമോ ആവോ? ഇന്നും എനിക്ക് അത് ഓര്‍മയില്ല. (സത്യം ആ വേനല്‍ ചൂടില്‍ തണുത്തത്‌ എന്തും ഐസ് ആയി തോന്നുമായിരുന്നു).. എത്ര നല്ല വിവരണം.'ജപ്പാന്‍ കാരി' ആണെന്ന് അറിയില്ലായിരുന്നു.
    അറിഞ്ഞപ്പോള്‍ പോയി നന്നു ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചു. tasty. നഗോയ കാസിലും നമിയെ ഉം കണ്ടു. മനോഹരം. ഊഷ്മള ഹൃദയം മുമ്പ് വായിച്ചു കമന്റ് ഇട്ടതാണ്.അപ്പൊ
    ഒരു സംശയം അഞ്ജു എന്‍റെ ലോകത്ത് വന്നിട്ടില്ലേ എന്ന്.ഞാന്‍ പോയി നോക്കിയില്ല.'ഇല്ലെങ്കില്‍ സ്വാഗതം'.(വന്നില്ലെങ്കില്‍ അല്ല വന്നിട്ടില്ല എങ്കില്‍ വരാന്‍)

    ReplyDelete
  23. comment post cheythu poyi.ini delete
    cheyyunnilla.manjuvinte 'ma' vizhungiyathinu
    sorry.

    ReplyDelete
  24. കഥ വായിക്കാൻ തുടങ്ങിയപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി. പറവൂർ എവിടെയാണ് യുദ്ധത്തിൽ മരിച്ച കുട്ടികളുള്ള ഒരു ഐസുകാരി? ഏത് യുദ്ധം? നാട്ടിൽ കോല് ഐസ് വിൽക്കാൻ നടക്കുന്ന സ്ത്രീകളെ ആരേയും ഞാൻ കണ്ടിട്ടില്ലല്ലോ ! എന്നിങ്ങനെ പോയി ചിന്തകൾ. പിന്നീട് കഥയ്ക്കുള്ളിലേക്ക് കടന്നപ്പോൾ അതിലെ നൊമ്പരം അറിഞ്ഞപ്പോൾ... വയറു വേദന എടുത്താലും കുഴപ്പമില്ലായിരുന്നു, ഒരു കോല് ഐസ് തിന്നാൽ മതിയായിരുന്നു എന്നൊക്കെ വായിച്ചപ്പോൾ നഷ്ടബാല്യത്തിന്റെ ദുഃഖം പിടികൂടി.

    നല്ല കഥ. ജപ്പാന്റെ ചരിത്രസൂചനയുള്ള ഇത്തരം കഥകളും ലേഖനങ്ങളുമൊക്കെ ഇനിയും മൊഴിമാറ്റം നടത്തൂ. മലയാളികൾക്ക് അധികം ആർക്കും അറിയാത്ത ഒരു ഭാഷ വായിക്കാനും എഴുതാനും കഴിവുള്ള ഒരാളെന്ന അഡ്വാന്റേജ് മജ്ഞുവിനുണ്ട്.

    ReplyDelete
  25. മഞ്ജു,

    വായിച്ചു തുടങ്ങിയപ്പോ, തിരുവഞ്ചിക്കുളം ആണ് ഓര്‍മയില്‍ വന്നത്. ഇപ്പോഴും എന്റെ മനസ്സില്‍ ആ സ്ഥലവും, വീടും , ബ്രഹ്മി നിറഞ്ഞ കുഞ്ഞു കിണറും ആണ് വരാറ്. ഈ ഐസുവണ്ടി, മണ്ണ് നിറഞ്ഞ ആ വഴിയില്‍ എന്നെ കൊണ്ടുപോയി നിര്‍ത്തി.
    (തല തിരിഞ്ഞ നാട്ടില്‍ ജീവിക്കുന്ന എന്നെ കണ്ടുപിടിക്കാന്‍ വെറുതെ ശ്രമിച്ചു നോക്കു,)

    ReplyDelete
  26. ജപ്പാനില്‍നിന്ന് കഥയുടെ നേര്‍വഴി. നന്നായി.

    ReplyDelete
  27. നല്ല കഥ.
    നല്ല കഥകള്‍ തര്‍ജ്ജമ ചെയ്ത് പോസ്റ്റ്‌ ഇട്ട്കൂടെ, ഒഴിവു കിട്ടുമ്പോള്‍ ?

    ReplyDelete
  28. Ayyopavam...അഭിപ്രായത്തിനു നന്ദി...
    G.manu..നന്ദി...
    ഞാന്‍..ഗന്ധര്‍വന്‍ ... അഭിപ്രായത്തിനു നന്ദി...
    വിനു... നന്ദി ട്ടോ...
    ശ്രീ...നന്ദി...
    നിശസുരഭി...മിക്കവാറും ജപ്പാന്‍കാര്‍ അതൊക്കെ ഓര്‍ക്കുന്നുണ്ട്...സ്കൂളില്‍ ഒക്കെ പടിപ്പിക്കുന്നും ഉണ്ട്.ഹിരോഷിമയിലേക്ക് സ്കൂള്‍ ടൂര്‍ ഉണ്ട് എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക്.ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന് പോലും അറിയാം എന്ത് കൊണ്ടാണ് യുദ്ധം ഉണ്ടായതു എന്നും ജപ്പാനില്‍ എന്ത് സംഭവിച്ചു എന്നും... അഭിപ്രായത്തിനു നന്ദി ട്ടോ...
    ഹരീഷേ....ഹരീഷ് പറഞ്ഞു വന്നപ്പോള്‍ എനിക്കും ശരിക്കും ഓര്‍മ വന്നു ആ രുചി...നന്ദി..
    മനോരാജ്.... പറവൂരില്‍ യുദ്ധമോ എന്ന് ഇച്ചിരി പേടിച്ചു അല്ലെ....കൂനംമാവില്‍ താമസിക്കുന്ന തക്കാക്കോ മുള്ളൂര്‍ നെ എനിക്കറിയാം... ജപ്പാനില്‍ വരുന്നതിനു മുന്‍പ് ഞാന്‍ അവരുടെ കയ്യില്‍ നിന്നും ബുക്ക്‌ ഒക്കെ വാങ്ങി പഠിക്കാന്‍ ശ്രമിച്ചിരിരുന്നു.അവര്‍ ചെമ്മീന്‍ തര്‍ജമ ചെയ്യാന്‍ ആയല്ല വന്നത് കേട്ടോ... അവര്‍ ഒരു മലയാളി നാവികനെ കല്യാണം കഴിച്ചത് കൊണ്ടാണ് അവിടെ വന്നത്.. പിന്നെ ആണ് മലയാളം പഠിച്ചതൊക്കെ...അവര്‍ കൊബെ എന്നാ സ്ഥലത്തുള്ള ആളാണ്.അഭിപ്രായത്തിനു നന്ദി ട്ടോ...ആ പിന്നെ മറന്നു... മനോരജിന്റെ കഥകള്‍ ത്രജമ ഞാന്‍ ചെയ്തു തരാം ട്ടോ... അന്നെനിക്ക് തിരക്ക് കുറവുണ്ടെങ്കില്‍...(സ്മൈലി)
    മുരളീമുകുന്ദന്‍... അതെ... നമ്മുടെ നാട്ടിലും ഐസ്ഫ്രൂട്ടിനു ഇത് തന്നെ രുചി.. ഒരു കൊതി.. പിന്നേം കഴിച്ചു നോക്കാന്‍ അല്ലെ... അഭിപ്രായത്തിനു നന്ദി ട്ടോ...
    കുഞ്ഞുസ്... അതെ ഐസുഫ്രൂട്ട്‌ എന്ന് തന്നെ ആണ് പറഞ്ഞിരുന്നത്.ഞാനും ഒര്കുന്നു അന്നത്തെ ആ കാലം... ഉച്ചക്ക് രണ്ടു മണിയാകുമ്പോള്‍ വരുന്ന ഐസുകാരന്‍...ഉച്ചയുരക്കതിലായ അമ്മ പാതി മയക്കത്തില്‍ സമ്മതിക്കും ഐസ് വാങ്ങാന്‍... അവസരം മുതലെടുക്കാന്‍ ഞാനും....അഭിപ്രായത്തിനു നന്ദി ട്ടോ...
    മെയ്‌ഫ്ലവര്‍ .... എനിക്കും അതെ... വെല്യ ഇഷ്ടായിരുന്നു... ഇപ്പോഴും അതെ ട്ടോ... അഭിപ്രായത്തിനു നന്ദി...
    ജയന്‍ ഡോക്ടറെ..നന്ദി....ഞാനും ആദ്യം ആലോചിച്ചു..ഐസുകാരന്‍ എന്ന് ആകിയാലോ എന്ന്...ജപനീസില്‍ ആ കഥ വായിച്ചപ്പോള്‍ അവരുടെ വേദനയാണ് മനസ്സില്‍ കൊണ്ടത്‌...അതുകൊണ്ട് ങ്ങനെ തന്നെ മതി എന്ന് വച്ച്... അഭിപ്രായത്തിനു നന്ദി ട്ടോ...
    വില്ലേജ്മാന്‍... ശെരിയ.. അതൊക്കെ പിള്ളേരെ പറ്റിക്കാന്‍ വെറുതെ പറയുന്നതാ... ഇപ്പോഴും പറയുന്നുണ്ട്... അഭിപ്രായത്തിനു നന്ദി ട്ടോ...
    റാഫി...അഭിപ്രായത്തിനു നന്ദി..
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍... അഭിപ്രായത്തിനു നന്ദി...
    റിയാസ്‌...നന്ദി..
    മുല്ല... ആദ്യയ്ട്ടു വന്നതില്‍ സന്തോഷം...അതെ.. ഇപ്പൊ കുടികള്‍ക്ക് കൊടുക്കാന്‍ പേടിയാകും... പിന്നെ.. കൊലൈസു ഒന്നും പിള്ളേര്‍ക്ക് വെല്യ താലപര്യം ഇല്ലാലോ ഇപ്പോള്‍... അഭിപ്രായത്തിനു നന്ദി...
    മഞ്ജൂ ... നന്ദി..
    വസന്തലതിക ...നന്ദി...
    പ്രഭന്‍കൃഷ്ണന്‍ .. നന്ദി..
    മഹേഷ്‌വിജയന്‍...നല്ല വാക്കുകള്‍ക്കു നന്ദി... ഞാന്‍ ശ്രമിക്കാം കൂടുതല്‍ നന്നായി ചെയ്യാന്‍...
    എന്റെ ലോകം...വന്നതിനും അഭിപ്രായത്തിനും നന്ദി... നന്നുവിനുള്ളത് അവളോട്‌ പറഞ്ഞിട്ടുണ്ട്...ഞാന്‍ "എന്റെ ലോകത്തില്‍" ഇപ്പോഴാണ്‌ വന്നതും കണ്ടതും... ഇനി മുതല്‍ വരം കേട്ടോ...
    നിരക്ഷരന്‍...ഞാന്‍ ശ്രമിക്കാം ഇനിയും മനസ്സില്‍ തട്ടുന്ന കഥകള്‍ വായിച്ചാല്‍...ഭാഷയില്‍ വല്യ പ്രാവീണ്യം ഇല്ലാത്തതു കൊണ്ടാണ് ഒരു മടി... അഭിപ്രായത്തിനു നന്ദി...
    ജോഷി...നന്ദി...
    ഉത്രം നക്ഷത്രം... എനിക്ക് തീരെ മനസ്സിലായില്ല കേട്ടോ...തിരുവന്ചികുലാതെ എന്റെ പഴയ വീട് പോലും അറിയാമെന്കില്‍..ഞാന്‍ അറിയുന്ന ആളാണ് എന്ന് സ്പഷ്ടം....കഴിയുമെങ്കില്‍ ആരാണ് എന്ന് വ്യക്തമാക്കു... അഭിപ്രായത്തിനു നന്ദി...
    ചേച്ചിപെണ്ണെ... നന്ദി..
    ഒരില വെറുതെ...നന്ദി...
    ദിവരേട്ടന്‍...ശ്രമിക്കാം...നന്ദി...

    ReplyDelete
  29. നല്ല രീതിയില്‍ മൊഴി മാറ്റം ചെയ്യപ്പെട്ട ഒരു നല്ല കഥ,
    അനേകം ദുരന്തങ്ങള്‍, ആ ദുരന്ത മുഖത്തൊക്കെയും പിടഞ്ഞു വീഴുന്ന അനേകം ജീവനുകള്‍..
    ഇനിയും തുടരുക. ഇത്തരം ശ്രമങ്ങള്‍ വ്യത്യസ്തമായ വായനകളെ സമ്മാനിക്കും.

    ReplyDelete
  30. നാമൂസ്‌ ... നന്ദി....ഇനിയും ശ്രമിക്കാം.

    ReplyDelete
  31. ഞാനും ഓര്‍ത്തു കേരളത്തില്‍ എവിടെയാ പണ്ട് ബോംബിങ്ങ് നടന്നതെന്ന്
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
    മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

    ReplyDelete
  32. amma manasinte nombarangalkku kaladeshamilla ennu theliyikkunna post, keep it up

    ReplyDelete
  33. ശരിയ്ക്കും വിചാരിച്ചത് സ്വന്തം അനുഭവമായിരിയ്ക്കുമെന്നാ.... ത്രില്ലായി വായിച്ചുവന്നതാ... അവസാനം അല്ലേ സത്യം അറിയുന്നത്

    ReplyDelete